Tuesday 8 May 2012

കാത്തിരിപ്പ്‌

അവസാന തോണിയും പോകവേ യമുനതന്‍
വിരിമാറിലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍ രാത്രി
നരികള്‍ ഭയത്തിന്റെ ചിത്രം പതിയ്ക്കവേ,
തലനാരിഴ കൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിര രഥമേറി മാരുതി പായവേ,
ഒരു ചുടു നിശ്വാസ ധാരയില്‍ ജീവന്റെ
ഹരിത ദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്ന വിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കുമുണ്ണി തന്നമ്മയെ തേടവേ,
സമരതീരത്തിലശാന്തിപ്പിശാചുക്കള്‍
വെടിയുണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാന സദ്യയും നീരുമായ് കാവലാള്‍
ഇടനാഴി താണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴി ചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെപ്പനിമതി കൊതുമ്പു വള്ളത്തില്‍ നീ
പതിയെത്തുഴഞ്ഞീ കടവിലെത്തീടുക.

ഒരുപാടു യാത്ര യുണ്ടിനിയും വിപത്തിന്റെ
കഠിന നിലങ്ങളില്‍ മഴയുതിര്‍ത്തീടുവാന്‍.
ശരമാരി പെയ്യുന്ന സമര നിലങ്ങളില്‍
ശരദിന്ദു സ്നേഹത്തിനമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഖഡ് ഗപ്പിണരുകൾ ജീവന്റെ
തുടിതാളമന്യധാ മാറ്റി മറിക്കുന്നു,
അവിടവിടെയെത്തണം ജീവത്തുടിപ്പിന്നു
സ്വര രാഗ മധു മാരി കുളിരു വര്‍ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്ര വര്‍ണ്ണക്കപോതങ്ങള്‍.
അരിയ ചിറകുകള്‍ മെല്ലെ വിരിച്ചതി-
രില്ലാത്ത ഭൂമിയിലാടിപ്പറക്കണം.

ഒരു പാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിളക്കേന്തിത്തളര്‍ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍പ്പുരകളില്‍ ചകിതരായ്
രണഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെയെത്തീടണം കുമ്പിളില്‍ കനിവിന്റെ
നിറവൊളിച്ചാര്‍ത്തുമായിശ്യാമ ഭൂമിയില്‍.
----------------
06.01.2011

1 comment:

Hope your comments help me improve.