Tuesday 24 September 2013

മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ


ദൂരെ വനസ്ഥലീപ്രാന്തങ്ങളിൽ ശൈത്യ
നീഹാരകമ്പളം ചൂടി ഉറങ്ങവേ
ഭൂമി നീ ഏതോകിനാവിന്റ ഊഷ്മള
പീയൂഷധാരയിൽ നിർവൃതികൊള്ളവേ
ആരോവിളിച്ചപോലാദിവസന്തത്തി -
നാത്മാഭിലാഷം പുളകംവിതയ്ക്കുന്നു.

പേലവ പുഷ്പദലങ്ങൾ വിടർത്തി ഭൂ -
ആകാശഗംഗയിൽ നീന്താനിറങ്ങവേ,
കൂടെഇറങ്ങും മരാളങ്ങൾ നക്ഷത്ര
ധൂസരമുണ്ടു മദാശ്ലേഷരാകവേ,
വാസന്തരശ്മി ഒളിക്കണ്ണുകൾ നിന്റ
മേനിയിൽ ആദിത്യചിത്രം വരയ്ക്കുന്നു.
പൂവിളി കേൾക്കാത്തതെന്തേ? ഋതുപ്പക്ഷി
കാഹളമൂതാത്തതെന്തേ?

മാനസവാതിൽ തുറക്കാം നമുക്കിനി
വാസരഗന്ധങ്ങളാകാം.
കാറ്റിന്റ മർമ്മരത്തോണിയിൽ ചേക്കേറി
പാട്ടിനെ പുൽകാനിറങ്ങാം.
ദൂരങ്ങളിൽ, മഹാതീരങ്ങളിൽ ശുദ്ധ
സൂര്യകണങ്ങളുരുക്കി പകലൊളി
വീശുമിടങ്ങളിൽ പാർക്കാം, വിവസ്വാനു
കൂട്ടായ് നമുക്കിനിവാഴാം.

---------------
20.09.2013