Sunday 5 June 2016

നിർബോധനം

എവിടെ പുള്ളുവൻ പാട്ടിലിഴഞ്ഞെത്തി
ഋതു ചുരത്തുന്ന സപ്തവർണ്ണങ്ങളും;
പുലരിമഞ്ഞിൽ കുളിച്ചീറനണിയുന്ന
പലതരം വയൽപ്പൂക്കളും, തുമ്പിയും?

എവിടെ കാടിനെ കാത്തു സൂക്ഷിച്ചൊരു
വെളിവു, വയലിലെ കൂട്ടായ്മ, കായലി-
ന്നരികുറപ്പിച്ച കണ്ടൽ വനങ്ങളും,
തെളിമയോലുന്ന തണ്ണീർത്തടങ്ങളും?

എവിടെ ജൈവ വൈവിധ്യത്തിനറിവുകൾ?
പഴമ കാത്തു സൂക്ഷിച്ചോരു വിത്തുകൾ?
ഉടലുരുക്കാത്ത വൈദ്യശാസ്ത്രത്തിന്റെ
ഹരിതശോഭയിൽ പൂത്ത തോറ്റങ്ങളും?

സമയനാഗമഴിച്ചിട്ട ശൽക്കങ്ങൾ
സ്മൃതിപഥത്തിലെ ചെങ്കല്ലു പാതയിൽ;
ഉറയിലേക്കു പുനർജ്ജനിച്ചെത്തുന്നൊ
രഹി എഴുന്നെള്ളി നിൽക്കുന്നിതന്തികേ.

വസനമൊക്കെ അഴിച്ചു വച്ചീടട്ടെ
മൃദുലപാദുകം മാറ്റിവച്ചീടട്ടെ
വളരെ ആടിയ പൊയ്മുഖം നേരിന്റെ
കരിയിലത്തീയിൽ വെന്തെരിഞ്ഞീടട്ടെ.

വഴി ചുരുട്ടിയെടുക്കട്ടെ, പിന്നോട്ടു
പഴയദൂരം നടക്കട്ടെ, കാഴ്ചതൻ
പുതിയ ചിത്രങ്ങൾ മായിച്ചു, വീണ്ടുമാ
പുഴയിലെ കടവിങ്കൽ ഞാനെത്തട്ടെ.

അവിടെ നിന്നും തുടങ്ങട്ടെ ഓലയിൽ
പഴയ നാരായമെഴുതിയോരക്ഷരം
വിപണി ചൂഷണം ചെയ്തു വിൽക്കാത്തൊരു
വെളിവു കാത്തു സൂക്ഷിക്കുന്നൊരക്ഷരം.

---------------
05.05.2016

1 comment:

  1. എവിടെ പുള്ളുവൻ പാട്ടി ലിഴഞ്ഞെത്തും
    ഋതു ചുരത്തുന്ന സപ്ത വർണ്ണങ്ങളും;
    പുലരി മഞ്ഞിൽ കുളി ച്ചീറനണിയുന്ന
    പലതരം വയൽ പ്പൂക്കളും തുമ്പിയും?

    എവിടെ കാടിനെ കാത്തു സൂക്ഷിച്ചൊരു
    വെളിവു, വയലിലെ കൂട്ടായ്മ, കായലി-
    ന്നരികുറപ്പിച്ച കണ്ടൽ വനങ്ങളും,
    തെളിമയോലുന്ന തണ്ണീർത്തടങ്ങളും ?

    എവിടെ ജൈവ വൈവിധ്യത്തിനറിവുകൾ?
    പഴമ കാത്തു സൂക്ഷിച്ചോരു വിത്തുകൾ?
    ഉടലുരുക്കാത്ത വൈദ്യ ശാസ്ത്രത്തിന്റെ
    ഹരിത ശോഭയിൽ പൂത്ത തോറ്റങ്ങളും?

    ഇനി ഇതെല്ലാം കാണണമെങ്കിൽ പിന്നോട്ട് തന്നെ നടക്കേണ്ടിയിരിക്കുന്നു...

    ReplyDelete

Hope your comments help me improve.