Friday 10 June 2016

നമ്മൾ



പുഴകൾ നീന്തി വരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണമുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലി-
ത്തറയിൽ സർപ്പമുണർന്നു വരുമ്പോൾ,
ഉറയൂരി വരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരൂ പൈങ്കിളി നീ ഒരു കസവിൻ
ചേലയിൽ കമുകിൻപൂക്കുല പോലെ.

ചൊടിയിൽ പുഞ്ചിരി പൂത്തിരി കത്തി-
ച്ചണിവിരൽ കൊണ്ടൊരു തൊടുകുറി ചാർത്തി,
മുടിയിൽ തുളസിക്കതിർ മണമേന്തി
പുലരി വെളിച്ചം പോലണയൂ നീ.

അലറി വിളിച്ചു വരുന്നൊരു കാറ്റാ-
യവിടിവിടങ്ങളിൽ മണ്ടി നടന്നി-
ട്ടടിവയർ കാളി വരുന്നൊരു രാക്ഷസ-
നിതുഞാനഭയം തരുമോ ദേവി?

തകരകൾ പൂത്തൊരു ചെറു മണിമുറ്റ-
ത്തിരുളു മിരുട്ടിൽ ചെറുതിരി കൊണ്ടൊരു
കവിത രചിക്കും മിന്നാമിന്നികൾ
നിറയെ, രാക്കിളി നീട്ടിവിളിക്കെ,
കടമിഴിയാമൊരു കളിയോടത്തിൽ
കനവുകൾ തേടിയലഞ്ഞില്ലേ നാം?

ജനിമൃതി ഓളംതല്ലും ജീവിത
ജലനിധി ഓമൽക്കുമ്പിളിലാക്കി
മധുരിമയോടെ നുകർന്നില്ലേ നാം?
തരുനിര തണലുവിരിച്ചൊരു വഴിയിൽ,
കഥകൾ ചൊല്ലിനടന്നില്ലേ നാം?
കരിയില പാറിനടന്നൊരു വഴിയിൽ,
കരളിൻ ചിന്തുകൾ ചൊല്ലീലേ നാം?

പുലരിവെളിച്ചം കാണാത്തിരുളിൽ
നിഴലുകളായിട്ടലയെ വിരലിൽ
വിരലു കൊരുത്തൊരു മെയ്യകലത്തിൽ
ചിരിയുടെപടവുകളെണ്ണിക്കയറി
അരിയരഹസ്യം ചെറുനാണത്തി-
ന്നിതളുകൾകൊണ്ടു പൊതിഞ്ഞിട്ടിരുളിൽ
ചെറു നീർക്കുമിളകൾപോലെ പകർന്നതു,-
മതുകേട്ടൊരു കടലായീ രാക്ഷസ
നലകളിലാഹ്ളാദത്തിൻ നുരകൾ,
അതിൽ നീ നീന്തി നടന്നതുമില്ലേ?



11.05.2016

1 comment:

Hope your comments help me improve.