Friday 10 June 2016

താമ്രപർണ്ണി



ഹേ താമ്രപർണ്ണി*, സഖീ, ഒഴുകൂ ശാന്ത-
മീമഹാഭൂവിന്റെ കണ്ണീർത്തടങ്ങളിൽ
ഹേ യാങ്‌സി(1), ടൈഗ്രിസ്‌(2), മഹാ പീതവാഹിനി(3),
വോൾഗെ(4), നിളെ, നീലവാഹിനി(5), നർമ്മദെ,
മാഴ്കാതെ നിങ്ങളീ തീരങ്ങളിൽ, പീഠ-
ഭൂവിൽ, ഹിമാദ്രിയിൽ, ദൂരെ മരുഭൂവിൽ
വാണ മനുഷ്യൻ കുലച്ച ശസ്ത്രംതീർത്ത
ദാരുണഹത്യതൻ പാപവും പേറുക.

നിന്നുർവ്വരതയിൽ, പശിമയിൽ പിച്ചവ-
ച്ചിന്നലെ മർത്ത്യൻ നിവർന്നു നിന്നീടവെ
പുഞ്ചിരിച്ചമ്പിളി, താരകൾ കണ്‍കോണിൽ
ഇന്ദ്രധനുസ്സു കുലച്ചുപിടിച്ചുവോ?
പിന്നെ ശാസ്ത്രത്തിന്റെ ചക്രമിരുട്ടിന്റെ
വന്യനിലങ്ങളിലോടിച്ചു പോകവേ
വിദ്യുന്മയാത്മകമായി വിശ്വത്തിന്റെ
കത്രികപ്പൂട്ടു മലർക്കെത്തുറന്നുപോയ്.
വൈദ്യം, ജനിതകം, ഭൗതികവും, രസ-
തന്ത്രം, ഗണിതവും ഒന്നിച്ചുചേരവേ,
എല്ലാം പ്രകൃതിതൻ സർവ്വസനാതന-
മൊന്നാണതൂർജ്ജമാണെന്നും തെളിയവെ,
മന്നിലെമർത്ത്യൻ വളർന്നു വിശ്വംകട-
ന്നന്തരാത്മാവായി മാറാൻ തുടിക്കവേ,
പിന്നിലേക്കാനായിക്കുന്ന പുരാവസ്തു-
വല്ലേ മതങ്ങൾ? നിലാവിലെ കുക്കുടം!

നിൻതീരപങ്കജമായിരുന്നു ഇള
കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
തന്നിലെ സാന്ദ്രതമസ്സിൻ തളങ്ങളിൽ
പൊന്നിൻചിരാതുതെളിച്ച മനീഷയെ
പുണ്യമതങ്ങളായ് മാറ്റി ഒടുങ്ങാത്ത
വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
ഉള്ളംകലങ്ങി രത്‌നാകരസന്നിധി
പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?
പിന്നെ വാളേന്തി പകയും, ദുരയുമായ്
തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
ചിന്നിയചോര സമാന്തരഗംഗയായ്
പുണ്യമീമണ്ണിൽ തിളച്ചൊഴുകുന്നഹോ.
ഇല്ലാത്തസ്വർഗത്തിലെത്തി രമിക്കുവാൻ
ഉള്ളസ്വർഗത്തിൽ നരകംവിതപ്പവർ-
ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി;
കല്ലായിമാറ്റി ഹൃദന്തം മതങ്ങളും.

ഹേ താമ്രപർണ്ണി, നീ സ്വീകരിക്കു ഇരു
ബാഷ്പകണങ്ങൾ ഉദകമാണോർക്കുക.
വാരിയെടുത്തൊരീ കുമ്പിളിൽ നീ പരി-
ത്യാഗമായ്, സ്നേഹമായ്, ലാവണ്യമായിടു.
സാരസജാലങ്ങൾ നീന്തുമീജീവാംബു
വാരിപ്പുണരുന്ന സൈകതഭൂമിയിൽ
ഘോരമതാന്ധത തല്ലിക്കെടുത്തിയ
ജീവന്നുദകമാണീച്ചുടുനീർക്കണം.
-----------------------------

11. Yangze river of China  
22. Tigris of Iraq
33. Yellow river of China
44. Volga of Russia
55. Nile of Egypt
       *തമിഴ് നാട്ടിലെ  ഒരു നദി

1 comment:


  1. ‘നിൻ തീര പങ്കജമായിരുന്നു ഇള കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
    തന്നിലെ സാന്ദ്ര തമസ്സിൻ തളങ്ങളിൽ പൊന്നിൻ ചിരാതു തെളിച്ച മനീഷയെ
    പുണ്യ മതങ്ങളായ് മാറ്റി ഒടുങ്ങാത്ത വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
    ഉള്ളം കലങ്ങി രത്നാകര സന്നിധി പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?

    പിന്നെ വാളേന്തി പകയും ദുരയുമായ് തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
    ചിന്നിയ ചോര സമാന്തര ഗംഗയായ് പുണ്യമീ മണ്ണിൽ തിളച്ചൊഴുകുന്നഹോ.
    ഇല്ലാത്ത സ്വർഗത്തിലെത്തി രമിക്കുവാൻ ഉള്ള സ്വർഗത്തിൽ നരകം വിതപ്പവർ-
    ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി; കല്ലായി മാറ്റി ഹൃദന്തം മതങ്ങളും...’

    മനുഷ്യന്റെ എല്ലാ വിധ പുരോഗതികളേയും
    മൂക്ക് കയറിട്ട് അവനെ പിന്നിലേക്ക് നയിക്കുന്ന
    ഒരു ഒന്നൊന്നര വില്ല്ലൻ തന്നെയാണ് മതം

    ReplyDelete

Hope your comments help me improve.