Saturday 11 June 2016

വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക.

ഉരുകിത്തിളച്ചു കലങ്ങിക്കലുഷിതം
ഇതു നിശായാമത്തിലെത്തിയ മാനസം.
ചലനംനിലച്ച ഘടികാരമോ വഴി-
നടുവില്‍ മുടന്തിയ കൂറ്റന്‍ കുതിരയോ?

കലുഷിതമീപ്പന്തു നീട്ടിയടിച്ചതു
തിരകള്‍കടന്നു താരാഗണവീഥിയില്‍
എവിടെയോ ചെന്നുതറച്ചു മടങ്ങുന്നു,
ചിറകുള്ളൊരശ്വമായ് മുന്നിലെത്തീടുന്നു.

ചിറകുമായ് നീ പറന്നീടുക, മാത്രകള്‍-
ക്കിടയിലെ മൗനത്തിലൂർന്നനിനാദത്തി-
നലകളില്‍ നീരാടി, കാണാപ്രപഞ്ചത്തില്‍
അലിയുന്നു നീ മഹാമൗനമായ് മാറുന്നു.

അതിരുകളില്ലാത്തലോകമേ എന്നശ്വ-
മിളകിക്കുതിയ്ക്കവേ നിന്റെതീരങ്ങളിൽ,
ഇടിമുഴക്കങ്ങളായ്മാറും കുളമ്പടി-
ക്കെതിരല്ല മാറാലകെട്ടിയോരോർമ്മകൾ.

പറവകൾക്കൊപ്പം പറന്നു വിഹായസ്സി-
നതിദൂര സൗരയൂഥങ്ങളിൽരാപാർത്തു
പതിയെ മടങ്ങുന്നൊരശ്വമേ, ആഴത്തി-
നൊടുവിലെ മൗക്തികാരാമത്തിലെത്തുക.

പവിഴപ്രസൂനങ്ങളായിപ്പിറക്കുന്ന
പകലിൻകിനാവുകൾ - ചന്ദ്രകാന്തപ്രഭാ-
വലയത്തിൽ, മാലേയഗന്ധം പൊഴിക്കുന്ന
മൃദുവേണുഗാനം - നിനക്കുള്ളതല്ലയൊ!

അനുപമ വിശ്വലാവണ്യമേ നിൻതുകിൽ
തഴുകിക്കടന്നുപോയീടവേ മൽപ്രാണ-
നൊഴുകിത്തുളുമ്പുന്നനല്പ സൗന്ദര്യത്തി-
ലടിമുടി കോരിത്തരിച്ചുപോയീടുന്നു

02.06.2016

1 comment:

  1. ‘അതിരുകളില്ലാത്ത ലോകമേ എന്നശ്വ-
    മിളകി ക്കുതിക്കവേ നിന്റെ തീരങ്ങളിൽ,
    ഇടി മുഴക്കങ്ങളായ് മാറും കുളമ്പടി
    ക്കെതിരല്ല മാറാല കെട്ടിയോ രോർമ്മകൾ...’

    കവിത്വം തുളുമ്പുന്ന വരികൾ...

    ReplyDelete

Hope your comments help me improve.