Friday 25 April 2014

നളന്ദയിലെ മിന്നാമിനുങ്ങുകൾ


അഗ്നി വിഴുങ്ങിയ താളിയോലകളിൽ നിന്നും
ഇന്ദുഗോപങ്ങളുയരുകയായി.
അധിനിവേശമൗഢ്യത്തിൽ വെണ്ണീറായ അറിവിന്റ ശാരികങ്ങളെ,
അഗ്നിരജസ്സുകളായി നിങ്ങളുയരുക.
ശാസ്ത്രവും വ്യാകരണവും മാറ്റൊലിക്കൊണ്ട കൽമണ്ഡപങ്ങളിൽ,
കരണവും കാരണവും ചർച്ചചെയ്യപ്പെട്ട ഇടനാഴികകളിൽ,
കർമനാൾവഴിയിൽ വ്യാകുലപ്പെടാത്ത കളിത്തട്ടുകളിൽ,
ചന്ദ്ര-താരങ്ങൾ തൊഴുതുമടങ്ങിയ ഗോപുരങ്ങളിൽ,
ഇന്ദ്രഗോപങ്ങളെ നിങ്ങൾ വെളിച്ചമായിരുന്നു.
നഭസ്സിനെ പുളകമണിയിച്ച ഇന്ദ്രിയനൈർമ്മല്യമായിരുന്നു.

നീറിപ്പുകഞ്ഞു വെണ്ണീറായ താളിയോലകളും
ഇടിച്ചുനിരത്തിയ മഹാഗ്രന്ഥശാലയും
വെട്ടിനിരത്തിയ രസാലവനവും
മുറിവേറ്റു നിശബ്ദമാക്കപ്പെട്ട ആയിരംഗളങ്ങളും
നിന്റെ ഊർജ്ജമാണ്.
തമസ്സിന്റ മാറുപിളർന്നു നിങ്ങളുയരുമ്പോൾ
അറിവിന്റ രാജസൂയംനടത്തിയ നൂറ്റാണ്ടുകൾ
പുനർജ്ജനിക്കുന്നു.
അവിടെ അറിവിന്റെ തേന്മാവുകൾ എന്നും പൂവണിഞ്ഞുനിന്നു.
രസാലപക്വങ്ങളുണ്ണുവാൻ വിദൂരമേഘങ്ങൾ താണ്ടി
വാനമ്പാടികളെത്തിയിരുന്നു.
മധുരമുണ്ട വിഹഗങ്ങൾ ജ്ഞാനത്തിന്റ ഈരടികൾചൊല്ലി
ദൂരങ്ങളെ പുല്കിയിരുന്നു.
അവ പകർന്ന വെളിച്ചത്തിൽ ലോകമുണരുമ്പോൾ
ദുരയുമായി ദൂരങ്ങളിൽ വെളിച്ചം തല്ലിക്കെടുത്തുവാൻ
ആരോ പടപുറപ്പെടുകയായിരുന്നു.

അധിനിവേശത്തിന്റ വാളുകൾ അറിവിന്റെ ആയിരം ഗളങ്ങൾ
അരിഞ്ഞു തള്ളിയപ്പോൾ,
അറിവിന്റെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ,
ഭൂമിയുടെ ധൂസര വസന്തത്തിൽ ഇരുൾ പരന്നു.
നവ്യലോകത്തിന്റെ ഭാസുരസങ്കൽപ്പങ്ങളിൽ
അശിനിപാതമായി ഹിംസയുടെ, വേദനയുടെ, ദുരന്തങ്ങളുടെ
വസൂരി വിത്തുകൾ മുളച്ചു പൊന്തി.

വെളിച്ചം തല്ലി ക്കെടുത്തിയ മൗഢ്യമേ!
നീ പകരം തന്നത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയായിരുന്നല്ലോ?
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ശാന്തപുളിനങ്ങളിൽ
നീ കോരിയിട്ടത് അസഹിഷ്ണുതയുടെ കനലുകളായിരുന്നുവല്ലോ?

കാലത്തെ പിന്നോക്കം നടത്തിയ മൗഢ്യമേ!
യാത്രയും ലക്ഷ്യവും വെളിച്ചമാണെന്ന സത്യം നീ അറിഞ്ഞില്ലയോ?
നിന്റെ അഗ്നിദാഹത്തിലെരിഞ്ഞമർന്നത്
പിറക്കാനിരുന്ന ഞങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
നിന്റ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യമായിരുന്നു.
കടിഞ്ഞാണില്ലാത്ത, അതിരുകളില്ലാത്ത സ്വാതന്ത്ര്യം.
ശിക്ഷിക്കാത്ത ദൈവത്തിനും, പാപം ചെയ്യാത്ത മനുഷ്യനുമിടയിലുള്ള
ശുദ്ധമായ സ്വാതന്ത്ര്യം.
പച്ചവെള്ളം പോലെ, കരിയിലയെനോവിക്കാത്ത കാറ്റു പോലെ,
തപിച്ച മണ്ണിലൂടെ, നാരായവേരറ്റംവരെ കിനിഞ്ഞിറങ്ങുന്ന സ്വാതന്ത്ര്യം.

അഗ്നിരജസ്സുകളെ നിങ്ങളുയരുക.
വെളിവിന്റെ കുഞ്ഞു കണങ്ങളുമായി,
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കായി,
പിറക്കാനിരിക്കുന്ന ഉരഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന വിഹഗങ്ങൾക്കായി,
പിറക്കാനിരിക്കുന്ന പരശതം കീടങ്ങൾക്കായി.
-------------
An ancient centre of higher learning ( 500 - 1197 AD ). The great library of Nalanda University was so vast that it is reported to have burned for three months after the invaders set fire to it. 
25.04.2014

Saturday 1 March 2014

താതാത്മജം


താതാ തിരസ്കരിക്കൊല്ലീ യുവത്വമി-
ന്നേകുന്നു, പാരണവീട്ടട്ടെ സാദരം.

നീതന്നതാണീ കളേബരം മാമകം,
നീതന്നതാണീ മനോഹരമാനസം.
നീ ചൊന്നതാണീ സ്വരങ്ങളും വാക്കിന്റെ
മാസ്മര ഭാവതലങ്ങളും സർവ്വവും.

കാണാതെകണ്ടകഥകളും പാട്ടിന്റെ
തോറ്റവുമൂട്ടിനോടൊപ്പം പകർന്നനർമ്മങ്ങളും,
നീ തൊട്ടുണർത്തിയ ഭാവനാസാരസ
ജാലമല്ലോ രമിച്ചീടുന്നതുള്ളിലും.

രാജ്യതന്ത്രം ചൊല്ലി സായകം തന്നുനീ
ത്യാജ്യമെന്തെന്നു ചൊല്ലാതെ നീ കാട്ടിയും,
നീ തല്ലിനോവിച്ച ബാല്യവും, വാക്കിന്റെ
ചാട്ടവാറേറ്റു പൊലിഞ്ഞസ്വപ്നങ്ങളും,
കാറ്റുപോൽ വന്നുതലോടിയ സാന്ത്വന-
മേറ്റു നിഭൃതനായ് കുമ്പിട്ടുനിന്നതും.
ഓർക്കുന്നു ഞാൻ തിരമാറാസരിൽപ്പതി-
യാകുമീ സങ്കീർണ്ണ യൗവ്വനഭംഗിയിൽ.

നിന്റെ യുവത്വമെൻബാല്യത്തിലർപ്പിച്ചു
പൊൻപരാഗങ്ങലളുണർത്തി രസിക്കവേ.
താതനായ്, പുത്രനായ്‌, പുത്രാഭിരമ്യനായ്‌
താനേ മറന്നുപോയ്‌ നീ നിന്റെ യൗവ്വനം.

സ്വീകരിച്ചാലുമീ യൗവ്വനം മൽതാത
പാരം പകരംതരിക നിൻവാർദ്ധക്യം.
നീ തന്ന ജീവന്നിതാകില്ലമൂല്യമായ്
വേറില്ലനൽകുവാൻ നിസ്വനാണിന്നുഞാൻ.

പാതിമെയ് തന്ന പിതാവേ പകരമായ്
സ്വീകരിക്കു പൂർണ യൗവ്വനഭംഗികൾ.
നീർമാതളങ്ങൾ ഭുജിക്ക, മധുകര -
നായി പ്രസൂനങ്ങൾ ചുംബിച്ചുണർത്തുക.
കാമ്യമദാലസ യൗവ്വനമേറി നീ
പാരംമുദിതനായ് വാഴു മഹാരഥാ.
രേതസ്സു കാളിന്ദിയാകട്ടെ നീ കാമ-
കാളിയ മർദ്ദനമാടു സമൃദ്ധമായ്.
തേരിലജയ്യനായ്ത്തീരട്ടെ ഭൂമിത-
ന്നാദരമേറ്റു പ്രജാപതി വാഴുക.
-----------------------------------------
(പുരാണ കഥയോടു കടപ്പാട്)
01.03.2014 

Tuesday 18 February 2014

സൂര്യനായ് , സൂര്യ പ്രവേഗമായ്‌

ഇനി കാത്തിരിപ്പില്ല, ഉഛ്വാസവായുവിൽ
മുഷിവില്ല, കാനൽ ജലത്തിനായ്‌ കേഴില്ല.

കരുതിയ പാഥേയമർപ്പിപ്പു നീരുമായ്
ഉദകമല്ലോ സ്വീകരിക്കു വിഭാതമെ.
ഇനിയും വരാത്തനിന്നുദകം കഴിച്ചിനി
പടി കടന്നീടണം തളരാതെ പോകണം.
ഒരുവേള ഭൂതകാലത്തിന്റ ചങ്ങല പിറകിൽ
കൊളുത്തി വലിക്കുന്നു മാദകം.
മധുരം മനോഹര മന്ദഹാസത്തിന്റെ
ചൊടികൾ വിളിക്കുന്നു, പിന്നിൽ കൊളുത്തുന്നു.
അരുതെന്നു ചൊല്ലുന്ന രാത്രി സൗഗാന്ധിക
മദഭരയാമങ്ങൾ പിന്നിൽ വിളിക്കുന്നു.

ഉടവാളു കൊണ്ടരിഞ്ഞീടട്ടെ പിന്നിലെ
വിളികൾ, കൊളുത്തുകൾ, ചങ്ങലപ്പൂട്ടുകൾ.
രണഭൂമി താണ്ടണം, കാവൽപ്പുരകളിൽ
വിറപൂണ്ട ദേശാടനക്കിളി കേഴുന്നു.
ചിറതാണ്ടണം, ഘോരമഴതാണ്ടണം പിന്നെ
നിലയുറയ്കാത്ത കല്ലോലങ്ങൾ താണ്ടണം.
സമരവീര്യത്തിന്റ യാനപാത്രം രൗദ്ര
രണഭേരി വീണ്ടും മുഴക്കുന്നു, വിണ്ണിന്റ
വിരിമാറു കീറി പതാക മുന്നേറുന്നു.

സമയമില്ലോട്ടുമേ മഷിയുണങ്ങും മാത്ര
കളയില്ല, കമ്പിളിത്തുകിലണിഞ്ഞീടട്ടെ.
അയുതം ശരങ്ങളും, വില്ലും കവചവും
തിലകസിന്ദൂരവും, കരളിലാഗ്നേയവും,
കടവിലെ കൽമണ്ഡപത്തിന്റ തിണ്ണയിൽ
തമസിന്റ ഭാണ്ഡമുപേക്ഷിച്ചു സൂര്യനായ്
സമയാശ്വമേറിമുന്നേറട്ടെ സത്വരം.

------------
ഇതു 'കാത്തിരിപ്പ്' എന്ന കവിതയുടെ രണ്ടാം ഭാഗം.
18.02.2014

Sunday 16 February 2014

പഴയ കുപ്പിയുണ്ടോ പുതിയ വീഞ്ഞു നിറയ്ക്കാൻ?


പഴയ കുപ്പിയുണ്ടോ  പുതിയ വീഞ്ഞു നിറയ്ക്കാൻ?

അർദ്ധദശ വത്സരാന്ത ത്തിലെ
ആഘോഷ ചര്യയിൽ  എന്നും നീ വിളമ്പിയ
പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങൾ ഉറങ്ങുകയായിരുന്നു.
ഉറങ്ങിയ ഞങ്ങളെ, നീ കവരുക യായിരുന്നു.
അധ്വാനത്തിന്റ വിയർപ്പു മണികൾ
നീ മോഷ്ടിക്ക യായിരുന്നു.
പുതിയ പുതിയ പളുങ്കു പാത്രങ്ങളിലെ  പഴയ വീഞ്ഞിന്റ ലഹരിയിൽ
ഞങ്ങളെ ഉറക്കി,
ഞങ്ങളുടെ വിയർപ്പു മണികൾ കൊണ്ട് നീ  മാളിക പണിയുകയായിരുന്നു.
നീ കീറിയിട്ട അഴുക്കു ചാലുകളിൽ
സ്വാതന്ത്ര്യത്തിന്റ സ്വപ്നവും കണ്ട് ഞങ്ങൾ തളർന്നുറങ്ങവെ,
നീ ഞങ്ങൾക്കുള്ള പുതിയ സ്വപ്‌നങ്ങൾ നെയ്യുകയായിരുന്നു.
സ്വപ്നങ്ങൾക്ക് പകരമായി നീ കൊയ്തെടുത്ത ഞങ്ങളുടെ വേർപ്പു മണികൾ
അന്നവും വസ്ത്രവുമായി മാറവേ
വിശപ്പിന്റെ താഴ്വരകളിൽ നഗ്നരായി ഞങ്ങൾ തളർന്നുറങ്ങി.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞു ഞങ്ങൾക്ക് മടുത്തതു നീ അറിഞ്ഞുവോ?
മടുപ്പിന്റെ അഗ്നി കുംഭങ്ങളുമായി
നിന്റെ മണിയറയിലേക്ക് ഞങ്ങൾ വരികയാണ്.
പുതിയ കുപ്പിക്ക്‌  ചുവരെഴുത്തു നടത്തുന്ന കലാകാരന്മാരെ,
നിങ്ങൾ മറന്നു പോയ ഞങ്ങൾ വരികയാണ് !
നിങ്ങൾക്കെതിരെ രോഷത്തിന്റെ തീ ജ്വാലയുമായി
ഞങ്ങൾ വരികയാണ്.
ഗോപുരങ്ങൾ തകരുകയാണ് ,
മേടകൾ കത്തുകയാണ് ,
അരമനകൾ അമരുകയാണ് .
തകരുന്നതൊന്നും ഞങ്ങളുടേതായിരു ന്നില്ലല്ലോ ?
അജപാലകനായ നിന്റതായിരുന്നല്ലോ.
എന്നും വെർപ്പു മണികൾ മോഷ്ടിച്ച
നിന്റതു  മാത്ര മായിരുന്നല്ലൊ.

നൂറ്റാണ്ടു കളുടെ പശിമയുള്ള മണ്ണുകൊണ്ട്
വാർത്തെടുത്ത ആ പഴയ കുപ്പിയിൽ
പുതിയ വീഞ്ഞു ഞങ്ങൾ  നിറയ്ക്കും.
സംചലനത്തിന്റ കലപ്പകൾ
വിണ്ടുപോയ എന്റ മണ്ണിന്റ  നാഭിയിൽ
ജീവന്റ ചാലുകൾ കീറും.
അതിലൂടൊഴുകുന്ന സ്വപ്നങ്ങളിൽ
സ്വാതന്ത്ര്യത്തിന്റ മരാളങ്ങൾ
നീന്തി തുടിക്കും.
ഇടതും വലതും കുരുത്തു പൊന്തുന്ന ഹരിത
വർണങ്ങളിൽ വിശപ്പിന്റ ഒച്ചകൾ
അലിഞ്ഞില്ലാതെയാകും.
പകരം തരാനില്ലാത്ത സ്നേഹത്തിന്റ
താഴ്വാരങ്ങളിൽ വിരിയുന്ന
കുഞ്ഞു പൂക്കൾ സമത്വത്തിന്റ നറുമണം വിതറും.

വടക്കുനോക്കി യന്ത്രങ്ങളായ  പുതിയ കുപ്പികൾക്കു പകരം
പഴയ കുപ്പിയുണ്ടോ?
മാറ്റത്തിന്റ പുതിയ വീഞ്ഞു നിറയ്ക്കാൻ!

Saturday 14 December 2013

ഗ്രാമാന്തരം



പെരുവിരലൂന്നി ഞാൻ നിൽക്കെ ഗ്രാമത്തിന്റ
നെറുകയിൽ പൂക്കൾ വിരിഞ്ഞു.
കവിളിണച്ചാർത്തിൽ വിരിഞ്ഞ നാണത്തിന്റ
നറുമണം മെല്ലെപ്പരക്കെ,
പുഴയിൽ കുളിച്ചീറനനലനെൻ കാതിൽ വ-
ന്നരുമായ് ചൊല്ലി സുമന്ത്രം,
"പ്രകൃതി മനോഹരി തവ മുഗ്ദ്ധ ലാവണ്യ -
മൃതുഭേദചാരുതയല്ലേ?"
അതുകേട്ടു കോരിത്തരിച്ചു നിൽക്കെ സൂര്യ-
നൊരുമാത്ര ഭൂമിയെ നോക്കി.
മൃദു മന്ദഹാസത്തിനലകളെൻ മേനിയിൽ
പുളകങ്ങളായിരം തീർത്തു.
ഒരുവേളകൊണ്ടു ഞാൻ സൗരയൂഥത്തിന്റ
വഴികളിൽ പിന്നോട്ടു പോയി.
അവിടെ മാകന്ദം മധുരംവിളമ്പിയ
വഴികളും ചോലയും കാറ്റും,
അരുവിയും നീരിലെപ്പരലും പതംഗവും
നിറദീപ്ത ചിത്രങ്ങൾ നെയ്തു.
കിളിമൊഴിക്കെതിർമൊഴി ചൊല്ലാൻ മറക്കാത്ത
പുലർകാല സുന്ദരബാല്യം
കനകംവിരിഞ്ഞ നെൽപ്പാടവരമ്പത്തു
ചകിതമാം തുമ്പിയായ് നിൽക്കെ,
വെയിൽകാഞ്ഞ പൈക്കളും പഥികരും
മാവിന്റ മധുരം നുകർന്നിറ്റു നിൽക്കെ,
പ്രകൃതി രജസ്വലയായി നീ വിണ്ണിന്റ
കനിവായി ചാരത്തു നിന്നു.

അകലങ്ങളിൽ വീർപ്പു മുട്ടലിൽ ജീവിത-
പ്പെരുവഴിയോരത്തു നിൽക്കെ
തിരികെവരാൻ, നിന്റ വരണമാല്യത്തിനു
പകരം തരാനും മറന്നു.

പകരമില്ലീ നിന്റ പൊന്മുളം തണ്ടിലെ
അമരഗാനതിനു തുല്യം
പകരം തരാനില്ല കവിതയായർപ്പിപ്പു
മമ ഹൃദന്തത്തിലെ ഹവ്യം.
---------------
14.12.2013

Sunday 17 November 2013

ഇന്ദ്രജാലം



അനുഭവങ്ങളെ, അഗ്നിച്ചിറകുമായ്
നിണനിലങ്ങളിൽ താണുപറക്കുന്ന
നിബിഡ നീരദപാളീകദംബമേ;
അറിയുമോ നിങ്ങളീവഴിത്താരയിൽ
പകുതി പൊള്ളിച്ചുപേക്ഷിച്ച വിത്തുകൾ
ചിറകുകൾ വിരിച്ചാകാശവും കട-
ന്നഭയശാദ്വലഭൂമിക തേടുന്നു.


കഠിന വേനലിൽ പൊള്ളിച്ചു വിണ്ണിന്റ
കനിവു പേമാരി മുക്കിക്കുളിപ്പിച്ചു,
പടഹ ഗർജനം മേഘഗീതത്തിന്റ
ശ്രുതിയിൽ താരാട്ടു പാടി ഉറക്കിയും.
കദന പാഥേയമുട്ടി വിലക്കിന്റ
മരണവക്ത്രത്തിലൂടെ നടത്തിയും,
അനുഭവങ്ങളേ നിങ്ങൾ പകർന്നിട്ട
നിമിഷമേതും വിലപ്പെട്ടതല്ലയൊ ?

മൃദുലമീ നിന്റെ തൂവലിൻ തുമ്പു കൊ-
ണ്ടരികെ വന്നൊന്നു തൊട്ടുതലോടവേ,
മധുരമാസ്മരമിന്ദ്രജാലത്തിന്റ
കതകു താനേ തുറക്കുന്നു സത്വരം.
വിജനതീരത്തെ ശാദ്വലമാക്കുന്ന,
വിഷചഷകത്തെ വീഞ്ഞാക്കി മാറ്റുന്ന,
അനുഭവങ്ങളെ ഇന്ദ്രജാലങ്ങളെ
മധുരമല്ലോ വിലപ്പെട്ടജീവിതം!

പ്രണയ സന്ധ്യകൾ ദാഹം തുളുമ്പുന്ന
മിഴികള്ളിൽ നോക്കി ദാഹമകറ്റിയും;
മദനയാമങ്ങൾ ചുരമാന്തി ഉണരുന്ന
രജനി കന്ദർപ്പലീലകളാടിയും;
വിബുധ വിഹ്വല വിപ്രലംഭത്തിന്റ
നെടിയ നിശ്വാസധാര ഉണർത്തിയും;
അരികിലെത്താൻ കൊതിച്ചാലുമെത്താത്ത
അകലഭൂമിതന്നുപ്പായി മാറിയും;
കൊടിയ വേനലിന്നഗ്നി നാളങ്ങളിൽ
മരണദാഹജലത്തിനായ്‌ കേഴവേ
ഒരു തുലാവർഷമമൃതബിന്ദുക്കളായ്
നെറുകയിൽ സ്നേഹധാര ചൊരിഞ്ഞതും;
പ്രളയവാരിധി സർവ്വം വിഴുങ്ങവേ,
പനിമതിച്ചുണ്ടനോളങ്ങൾ താണ്ടി വ-
ന്നഭയമായി നീ കാവലിരുന്നതും;
അനുഭവങ്ങളെ അഗ്നിസ്ഫുലിംഗമെ
കനിവുമായി നീ കൈക്കുമ്പിൾ നീട്ടവേ
സ്മരണകൾ നിറ വെണ്ണിലാവാകുന്നു.
പകലുമില്ലാ ഇരുളുമില്ലാത്തൊരീ
പുതിയ ഭാസത്തെ അർദ്ധനിമീലിത
മിഴികളാൽ സ്തുതിച്ചീടട്ടെ ഉൾക്കാമ്പിൽ
മധുരഹാസം പൊഴിക്കട്ടെ നിശ്ചയം.

---------------
17.11.2013

Tuesday 24 September 2013

മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ


ദൂരെ വനസ്ഥലീപ്രാന്തങ്ങളിൽ ശൈത്യ
നീഹാരകമ്പളം ചൂടി ഉറങ്ങവേ
ഭൂമി നീ ഏതോകിനാവിന്റ ഊഷ്മള
പീയൂഷധാരയിൽ നിർവൃതികൊള്ളവേ
ആരോവിളിച്ചപോലാദിവസന്തത്തി -
നാത്മാഭിലാഷം പുളകംവിതയ്ക്കുന്നു.

പേലവ പുഷ്പദലങ്ങൾ വിടർത്തി ഭൂ -
ആകാശഗംഗയിൽ നീന്താനിറങ്ങവേ,
കൂടെഇറങ്ങും മരാളങ്ങൾ നക്ഷത്ര
ധൂസരമുണ്ടു മദാശ്ലേഷരാകവേ,
വാസന്തരശ്മി ഒളിക്കണ്ണുകൾ നിന്റ
മേനിയിൽ ആദിത്യചിത്രം വരയ്ക്കുന്നു.
പൂവിളി കേൾക്കാത്തതെന്തേ? ഋതുപ്പക്ഷി
കാഹളമൂതാത്തതെന്തേ?

മാനസവാതിൽ തുറക്കാം നമുക്കിനി
വാസരഗന്ധങ്ങളാകാം.
കാറ്റിന്റ മർമ്മരത്തോണിയിൽ ചേക്കേറി
പാട്ടിനെ പുൽകാനിറങ്ങാം.
ദൂരങ്ങളിൽ, മഹാതീരങ്ങളിൽ ശുദ്ധ
സൂര്യകണങ്ങളുരുക്കി പകലൊളി
വീശുമിടങ്ങളിൽ പാർക്കാം, വിവസ്വാനു
കൂട്ടായ് നമുക്കിനിവാഴാം.

---------------
20.09.2013

Friday 30 August 2013

ജൈവ വളം


ചുവന്നപൂക്കൾ പരവതാനിപാകിയ
നീണ്ടവഴികൾക്കപ്പുറം ശിലാഫലകമായിരുന്നു*.
ചരിത്രംമറന്ന കടിഞ്ഞൂൽപ്പൊട്ടന്മാർക്കുള്ള
ശക്തമായ താക്കീതുമായി
അതു ദശാബ്ദങ്ങളോളം നിലകൊണ്ടു.
"മഹായുദ്ധങ്ങളിൽ മരിച്ചവർക്കു പ്രണാമം.
ചരിത്രം മറക്കുന്നവൻ, അതാവർത്തിക്കാനനുവദിക്കുന്ന കുറ്റവാളിയാണ്."
അതുവായിച്ച് ആവഴി പറന്നുപോയ
ഒരുകാക്ക ഫലകത്തിൽ കാഷ്ഠിച്ചു.
പിന്നെ പരശ്ശതം കാക്കകൾ അതാവർത്തിച്ചു.

അപ്പോഴും ദൂരെഗ്രാമങ്ങളിൽ
വെടിയുണ്ടയേറ്റ മനുഷ്യശരീരങ്ങൾകൊണ്ട്
ജൈവവളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പ്രകൃതി.
വേഷംമാറിവന്ന മഹായുദ്ധങ്ങൾ
വാണിജ്യാധിനിവേശത്തിന്റരൂപത്തിൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

ഫലകങ്ങൾക്കപ്പുറം
ഇത്തിരിപ്പോന്നഓർമ്മയുടെ പിന്നാമ്പുറങ്ങളിൽ
അനാദിയുടെചക്രവാളം നീണ്ടുനിവർന്നു കിടന്നു.
പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ശൂന്യതയിൽ,
പിണ്ഡവും ഊർജ്ജവും മഹാരതിയുടെ പദങ്ങളാടിയപ്പോൾ
കാലം ഉരുണ്ടുപോയ വഴികളിൽ
ജീവൻ തുടിച്ചുണർന്നു.
പിന്നെ അണമുറിയാത്ത അവസ്ഥാന്തരങ്ങൾ.
കൊന്നും, തിന്നും നിലനിൽപ്പിന്റ മേച്ചിൽപ്പുറങ്ങളിൽ അവ വിഹരിച്ചു.
ഇത്തിരിപ്പോന്ന വെളിച്ചത്തിന്റ അഹങ്കാരത്തിൽ
ഇരുട്ടിനെ അവൻ വെല്ലുവിളിച്ചു.
അറിയാത്തഇരുട്ടിനെ
അവൻ 'അജ്ഞത' എന്നു വിളിച്ചു.
ഫലകങ്ങൾകൊണ്ടു കാലത്തെ വെല്ലുവിളിച്ചപ്പോൾ
കാക്കൾ മാത്രം അതേറ്റെടുത്തു.
അഹങ്കാരത്തിനുള്ള മറുപടിയായി
യുറിക്കാസിഡിൽപൊതിഞ്ഞ ജൈവവളം സമ്മാനിച്ച്
അകാലത്തിലേക്കവ പറന്നുപോയി.

---------------
03.06.2013

Sunday 2 June 2013

ശത്രു പക്ഷം

Shathrupaksham - priyavrathan

ഒരുശത്രു വേണം കറുപ്പും വെളുപ്പുമാ-
യിഴചേർന്ന ചതുരക്കളങ്ങളിലാടുവാൻ.
പടവെട്ടുവാൻ, രുധിരപാനോത്സവത്തിന്റ
ലഹരിയിലുന്മാദനൃത്തം ചവിട്ടുവാൻ.

ഒരുശത്രു വേണം തളർന്ന പഞ്ചേന്ദ്രിയ
പ്പടയാളികൾക്കു സുജേമനം നല്കുവാൻ.

മുഖമറ്റ ജനവിസ്മയത്തിന്റ പെരുവെള്ള-
മലറിക്കുതിക്കുന്ന പഥസഞ്ചയങ്ങളിൽ,
നിഴലുകൾ മാത്രമായലയുന്ന സ്വത്വത്തി-
നഴകും പ്രഭാവവും വാർത്തെടുത്തീടുവാൻ
ഒരുശത്രു വേണം; കൊമ്പും കുഴൽവിളി 
പടഹധ്വനി കൊടിക്കൂറപാറുന്നൊരീ 
പടനിലത്തുത്സവമാടിത്തിമർക്കുവാൻ, 
ശരമാരി കൊണ്ടൊളിചിമ്മും പ്രഭാകര 
ദ്യുതി മറച്ചീടുവാൻ, ശ്യാമപക്ഷംപോലെ 
ചിറകുകളോരൊന്നു കൊയ്തെടുത്തീടുവാൻ,
ഒരുശത്രു വേണം; പ്രണയസരോവരം
അണതകർത്തലറിക്കുതിച്ചെത്തി ഇണയുടെ
അടരാൻകൊതിക്കുന്ന ചുണ്ടിലെ ചുംബന-
പ്പനിനീർസുമങ്ങൾ കവർന്നെടുത്തീടുവാൻ,
വിജിഗീഷുവായ്‌ നെഞ്ചിലിടിമുഴക്കംതീർത്തു 
മൃഗമായി ചാട്ടവാറടിപോലെ ഉന്മത്ത-
നായി മദിക്കുവാൻ ഒരുശത്രു വേണം.

മദനോത്സവത്തിന്റ സാന്ധ്യമയക്കത്തി-
ലലസഹാസത്തിന്റെ മഴയുതിർത്തീടുവാൻ
ഒരുശത്രു വേണം; പരാജയപ്പടുകുഴി 
മണലിട്ടുമൂടുവാൻ, പഴിപറഞ്ഞീടുവാൻ 
ഗണിതങ്ങൾ തെറ്റവേ, നിലപാടു മാറ്റവേ 
പഴിചാരുവാൻ പിന്നെ മൊഴിഅഴിച്ചീടുവാൻ, 
ഒരുശത്രു വേണം; ശിശിരഗ്രീഷ്മങ്ങളിൽ 
നിഴൽയുദ്ധമാടിപ്പലായനം ചെയ്യുന്ന 
ശത്രു വേണം…… എനിക്കൊരു ശത്രു വേണം.

ഒടുവിലൊരുസന്ധ്യയിൽ ഒളിയമ്പുകൊണ്ടൊരു 
തലഅറുത്തീടുവാൻ, വീരനായ്ത്തീരുവാൻ,
കനകസിംഹാസനം, ചെങ്കോൽ, കിരീടവും 
പറുദീസതോൽക്കുന്ന അന്തപ്പുരങ്ങളും,
നവധാന്യമൊഴിയാത്ത കലവറ, തോരാതെ 
കളധൗതവർഷം നിറഞ്ഞ ഭണ്‍ഡാരവും,
പകലന്തി ഓടിയാൽതീരാത്തഭൂമിയും,
പ്രജകളും, പ്രജയെനയിക്കുന്ന പ്രജ്ഞയും,
കരഗതമാക്കുവാൻ പ്രഥമനായ് തീരുവാൻ 
ഒരുശത്രു വേണം …… എനിക്കൊരു ശത്രു വേണം.

രുധിരംപകർന്ന കൊടിക്കൂറപാറവെ
ചിതയിൽ കബന്ധം എരിഞ്ഞടങ്ങീടവേ, 
ഇരുളിൻകയത്തിലെ ദീർഘനിശ്വാസങ്ങ-
ളണപൊട്ടി എൻകാതിലലമുറയാകവേ,
പടികൾകടക്കുവാൻ, ഗിരികടന്നീടുവാൻ
വഴിമുട്ടി അകതാരു കൊതിപൂണ്ടുനിൽക്കവേ,
വിരസമായ്ത്തീരും നിമിഷങ്ങൾ മിഴിപൂട്ടി
നിഭൃതപഞ്ചേന്ദ്രിയം വഴിമുട്ടി നിൽക്കവേ
തിരയുന്നു ഞാനെന്റശത്രുവെ തിരയുന്നു.

ഒരു മത്സരത്തിന്റ പോർവിളി കേൾക്കുവാൻ
എവിടെ നീ? എന്നശ്വമിടയുന്നു, ലക്ഷ്യങ്ങ- 
ളിനിയില്ല, നാഭിയിൽ കടലിരമ്പുന്നു, കാൽ 
തളരുന്നു, വാക്കിലോ ചില്ലുകൾ ചോരുന്നു.
എവിടെ നീ? ശത്രുവേ നീ ഇല്ല എങ്കിലീ 
പടയോട്ടമിനിയില്ല, പടയണി വേറില്ല.
നീ ഇല്ല എങ്കിലീ ഞാനില്ല, എന്നൂറ്റ-
മൂടറ്റ പാവിന്നഹങ്കാരമല്ലയൊ?

അറിയുന്നു നീ എന്നിൽ നിറയും ഉഷസ്സിന്റെ
നെറിവായിരുന്നു, കണ്‍പോളകൾചിമ്മാത്ത 
ഉണർവ്വായിരുന്നു, ജാഗ്രത്തിൻ പ്രചണ്ഡമാം
ദ്യുതിയായിരുന്നു നീ ഞാനായി മാറുന്നു.


---------------
16.03.2013

Saturday 9 March 2013

ഒമര്‍ഖയാം ചിരിക്കുമ്പോള്‍


ഇന്നലെ രാത്രിയില്‍ വന്നിരുന്നു ഒമര്‍
പുണ്യ പുരാതനന്‍ വന്ദ്യ വയോധികന്‍.
ജാമിതീയത്തിന്‍ ത്രികോണങ്ങളില്‍ തന്റെ
കോണക മൂരിവച്ചാര്‍ത്തുല്ലസിച്ചവന്‍.
കൈയിലാള്‍ജിബ്രയും തൂക്കി സമര്‍ഖണ്ടില്‍
നിന്നുമിറങ്ങി വന്നെന്നോടു ചോദിച്ചു.
"മൊട്ടത്തലയിലണക്കെട്ടുമായി നീ
നെട്ടോട്ടമോടുവ തെന്തിനൊ ഏതിനോ?” 
“മത്സരമല്ലഹോ ജാവിതം കേവല- 
മുത്സവം മാത്രമാണല്ലോ വിദൂഷകാ.
പൊട്ടും വളകളും കാണാന്‍ മറന്നുവോ?
കൊട്ടും കുരവയും കേള്‍ക്കാത്തതെന്തു നീ?
നഷ്ടമായ് തീരും നിമേഷങ്ങളില്‍ നിറ -
പ്പൊട്ടുകള്‍ തൂകാന്‍ മറന്നു നീ വത്സലാ."
"നാലായ് മടക്കിയ നേര്‍ രേഖയില്‍
തവ ജീവിതം വീര്‍പ്പു മുട്ടുന്ന നേരങ്ങളില്‍,
രാവും പകലും പിണഞ്ഞ ചതുരങ്ങളി -
ലാള്‍പ്പടയാളിയായ് മുട്ടി നില്‍ക്കുന്നേരം,
കെട്ടു പൊട്ടിച്ചൊരു പട്ടമായ്ത്തീരണം
കെട്ടുകളെല്ലാമറുത്തെറിഞ്ഞീടണം. 
കോട്ടും കളസവും ജാക്കറ്റു മൂരി നീ
കാറ്റിന്‍ കളേബരം പുൽകാനിറങ്ങണം.
ജീവിതം മുന്തിരിച്ചാറായ്, ലഹരിയായ്
ഓരോ ഞരമ്പിലും പെയ്തിറങ്ങീടണം.
ദൂരെ നിശീഥത്തിലാദ്യ നക്ഷത്രം പോലെ
നേരിന്‍ നിലാവായ് പടര്‍ന്നിറങ്ങീടണം.
താരങ്ങളില്‍ മിഴി നട്ടു നില്‍ക്കുമ്പോഴും
തോരാത്ത ഭൂമിയില്‍ കാലുറച്ചീടണം.
ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയില്‍
ധൂമമായ് തീരേണ്ട സംയുക്തമാണു നീ.
ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
സായൂജ്യമല്ലോ അനാദിമദ്ധ്യാന്തങ്ങള്‍."
-----------------------------
ഒമര്‍ഖയാം - ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യയില്‍ (ഇറാന്‍ ) ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍ , അദ്ധ്യാപകന്‍, തത്വ ചിന്തകന്‍, കവി. ജീവിതം ദുഖിക്കുവാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. Read Rubiyat of Omar Khayyam

 09.03.2013

Sunday 17 February 2013

പറയാതെ പോയ കപോതങ്ങളെ...

ഇനിയും വസന്തങ്ങള്‍ ഇതളണിഞ്ഞെത്തുമോ
പറയാതെപോയ കപോതങ്ങളെ?
ഇതുവഴി എത്തുമോ ശ്യാമമേഘങ്ങളേ
പകലിന്റെ വറുതിയില്‍ പെയ്തിറങ്ങാന്‍ ?
ഒരുവേള നീപോയ വഴിയിലൂടെത്തുമോ
പറയാതെപോയ കപോതങ്ങളെ?

ഇതുവഴി എത്തുമോ തെന്നലേ നീയെന്റെ
പകലിന്നശാന്തിയില്‍ ഹിമകണമായ്?
പറയുമോ നീപോയ വഴികളിലിത്തിരി
കനിവിന്‍ കടമ്പുകള്‍ പൂത്തിരുന്നോ?

അകതാരിലായിരം കനലിന്റെ നാളങ്ങ-
ളറുതിയില്ലാതെ എരിഞ്ഞിടുമ്പോള്‍
ഒരു രാത്രിമഴയുടെ പദനിസ്വനങ്ങളും
കുളിരും കിനാക്കളും നീ തരില്ലേ?

ഇടിവീണൊരശ്വദ്ധ ശിഖരപഥങ്ങളില്‍
ചുടുനീഡമണയുവാന്‍ നീ വരുമോ?
ചിറകു കരിഞ്ഞൊരീ പക്ഷിതന്‍ നീഡത്തി-
ലിനിയും പിറക്കുമോ സാമഗാനം?

നിണമണിഞ്ഞെത്തുന്ന പഥികന്റെ നോവിലേ-
ക്കൊരുമഞ്ഞുതുള്ളിയായ് നീ വരില്ലേ?
കനിവിന്‍ പയോധരമിനിയും ചുരത്തുമൊ
രണനിണം വാര്‍ന്നുതപിച്ച മണ്ണില്‍?

ഇനിയുംപിറക്കാത്ത ഉണ്ണികളേ നിങ്ങ-
ളറിയുമോ പക്ഷിതന്‍ വേദനകള്‍?
അരുതേ പിറക്കല്ലേ ഗഗനമുപേക്ഷിച്ച
പറവകളായി പിറക്കരുതെ!

---------------
(21.07.2012)

Wednesday 23 January 2013

കണ്ടുവോ നീ സോക്രട്ടീസേ

പാളയം പാതയില്‍ ഒരുപിടിച്ചൂട്ടുമായ്
ആരെ നീ തെരയുന്നു ഗ്രീക്കിലെ സോക്രട്ടീസേ?
ആളുന്ന പന്തത്തിന്റെ നാളത്തില്‍ തിളങ്ങുന്ന
നാസികത്തുമ്പു കൊണ്ടാരെ നീ മണക്കുന്നു?
വെളിച്ചം പോരെന്നുണ്ടോ? ഉച്ച വെയിലിൻ
തീക്ഷ്ണ പക്ഷങ്ങള്‍ തളര്‍ന്നുവോ? വിളക്കു പൊലിഞ്ഞുവൊ?
കാറ്റിലാടും കരിമ്പനച്ചാര്‍ത്തു പോലുല-
ഞ്ഞാര്‍ത്തനായ് തെരയുന്നു ഓരോ മുഖത്തിലും.
നോക്കി നീ ദേവാലയ സമക്ഷത്തില്‍
നേര്‍ച്ചകളര്‍പ്പിച്ചിറങ്ങും ഭക്തന്മാരെ,
പേപ്പറില്‍ തുല്യം ചാര്‍ത്തുവോര്‍, പരശതം
നോട്ടു മാലകളിട്ടു ക്ഷേമം വിളമ്പുവോര്‍,
പെരുക്കിക്കിഴിക്കുവോര്‍, കണക്കിലെ
കളികള്‍ക്ക് കപ്പം കൊടുക്കുവോര്‍,
ദൈവത്തെ മുറിച്ചു വില്‍ക്കുന്നവര്‍,
പഠിക്കുവോര്‍, പാഠങ്ങള്‍ ചൊല്ലി ക്കൊടുക്കുവോര്‍,
പിന്നെ പഠനം വില്‍ക്കുന്നവര്‍,
രോഗിയെ കക്കുന്നവര്‍, കള്ളനെ മുക്കുന്നവർ.
കണ്ടുവോ മഹാത്മാവേ നീ തേടുമാത്മാവിനെ?
ദണ്ഡകാരണ്യമല്ലോ പാളയം പെരുവഴി!
ആളുകള്‍ പുഴുക്കളായ് ഞുളഞ്ഞു മദിക്കുന്ന
പാതയില്‍ പഴത്തൊലി പോലെ നീ മരുവുന്നു.
മാനുഷ്യകത്തിന്റെ പൊരുളിലേക്കൊളിചിമ്മി
നോക്കിയ നയനങ്ങള്‍ കലങ്ങി മറിഞ്ഞുവോ?
നേര്‍ത്ത ഫാലത്തില്‍ കാലം തീര്‍ത്ത സീതങ്ങളില്‍
വേര്‍പ്പിന്റെ പെരുവെള്ള മലറിപ്പായുന്നല്ലോ.
'പ്ളേറ്റൊയും', 'ക്സിനഫോണും' വന്ദിച്ചൊരടികളില്‍
ചേറു പറ്റിയോ മുന്നം വിഴുപ്പിൻ തീരങ്ങളിൽ?
ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ടറിവിന്‍ നികുംഭില
ഭേദിച്ച നാവിന്‍ തുമ്പും ഉണങ്ങി വരണ്ടുവോ?
ഒടുവില്‍ രക്തസ്സാക്ഷി മണ്ഡപപ്പടികളില്‍
തണുപ്പു ബാധിച്ച കാലുമായിരിക്കവേ,
തരിപ്പു നാവിന്‍ തുമ്പിലെത്തും മുമ്പുരയ്ക്കുന്നു,
"കോഴിയെ കൊടുക്കണം; മർത്യനെ കണ്ടില്ലല്ലോ!"
-------------------
23.01.2013

അഹല്യ



സൂര്യ വംശാത്മജാ നീ വരേണ്ടീ വഴി
ശാര്‍ദ്ദൂല, സര്‍പ്പങ്ങള്‍ മേവുന്നോരീ വഴി.
ഘോരാര്‍ക്ക രശ്മി തന്നാതപം പൊള്ളിച്ചൊ-
രായിരം വര്‍ഷം കടന്നുപോമെന്‍ വഴി.
താപമാണെന്നിൽ ഉറഞ്ഞ ദുഃഖത്തിന്റെ 
തൂണീരമാണീ അഹല്യയെന്നോര്‍ക്കുക. 
നീ തൊട്ടുണര്‍ത്തേണ്ട, പാറയായ് മാറിയ 
പാപിഷ്ടയല്ലീ അഹല്യയെന്നോര്‍ക്കണം.
പാതാള വഹ്നി പോല്‍ കാളുമീ മാനസം,
പാരതന്ത്ര്യത്തിലേയ്ക്കില്ല പോകില്ല ഞാന്‍. 
മീട്ടാന്‍ മറന്നൊരു വീണയായ് പോയിനി, 
നാട്ടിലേക്കില്ല ഞാന്‍, കാടാണു മല്‍ ഗൃഹം.
കാടായി മാറിയ മര്‍ത്യ മനസ്സിനെ -
ക്കാളു മാരണ്യത്തിന്‍ സുരക്ഷയാണുത്തമം.

താപസ വാടത്തിലോരോ വസന്തവും
പാരിജാതങ്ങള്‍ നിറച്ച ത്രിസന്ധ്യയില്‍,
പാലൊളി ചിന്നി, മൃഗാങ്കനിരുട്ടിന്റെ 
പാവാട തെന്നലി ലോളങ്ങള്‍ നെയ്യവേ,
കാമ്യവനത്തിലെ കൂജനമമ്പുപോല്‍ 
മാമക മാനസമെയ്തു മുറിക്കവേ,
ആരോ വിളിച്ച പോലെന്‍ മനമുന്‍മാദ
മോഹിതമായി ഞാനന്നോ ശിലയല്ല.

മാതൃത്വമേറാന്‍ കൊതിച്ച പൂമെയ്യൊരു
ശാപ വച്ചസ്സിലുടക്കി ശിലയായി.
ആയിരം സംവത്സരങ്ങള്‍ തന്‍ ഭാരവും 
പേറി ആരണ്യ ഗര്‍ഭത്തിലുറങ്ങവെ,
മാറും ഋതു ക്കളില്‍ പൂക്കളും കായ്കളും 
ചൂടിത്തളിരുമായ് ഭൂമി പുഷ്പിക്കവേ,
വേദന തിന്നുകയായിരുന്നു ശില-
യാകാന്‍ കൊതിക്കാത്ത മാനസമെപ്പൊഴും.

ത്രേതായുഗത്തിന്റെ പുണ്യമേ നീ കനി-
ഞ്ഞേകേണ്ടയാക്ളിന്ന ദർശനം പോലുമേ.
നീ തൊട്ടുണര്‍ത്തേണ്ട, ആളിപ്പടരുമീ 
ചേതോ വികാര തരംഗമടവിയില്‍. 
വാരിപ്പുണരാന്‍ കൊതിക്കും കരങ്ങളി-
ലാസുര ശക്തി പകരേണ്ട രാഘവാ!

നീ തൊട്ടുണര്‍ത്തേണ്ടഹല്യമാരായിരം
കോടിയുണ്ടീ ദൂര ഭൂമിയിലൊക്കെയും. 
നാളെ നീയും ഭൂമി പുത്രിയെ കാഞ്ചന 
സീതയായ് മാറ്റുന്ന നീതിമാനായിടും.
ഘോരാടലില്‍, ശിലാതന്തുക്കളില്‍ ദുഃഖ-
മൂറിയൊലിപ്പിച്ചു കന്മദമാക്കവേ,
ഓരോ യുഗത്തിലും കല്ലായി മാറുവാന്‍
നൂറാണഹല്യമാരാക്കല്ലുടച്ചു നീ 
മേലോട്ടു കെട്ടിപ്പണിയും മുറികളില്‍ 
രാവും പകലുമുറങ്ങട്ടെ ഗൌതമന്‍.
--------------
23.01.2013

Wednesday 26 December 2012

കോട്ടു തുന്നുന്നവര്‍


നഗ്നനായിരിക്കുവാനെനിക്കിഷ്ടം
സമൃദ്ധമായ് ശുദ്ധ വായുവുമേറ്റ്,
വെളിച്ചത്തിൻ മുഗ്ദ്ധ രേണുക്കളിലിഴഞ്ഞും,
മലര്‍ന്നു കിടന്നുറക്കെത്തുപ്പിയും,
ഉണര്‍വിന്റെ പകലുകളൊക്കെയുമുറങ്ങിയും,
മുദിതനായിരുട്ടിലുന്മാദിച്ചും,
ഭ്രാന്തമായ് ചിരിച്ചും,
ചിരിയുടെ സന്ധിയിലമര്‍ത്തിക്കരഞ്ഞും….
തോന്നിവാസത്തിന്റെ സ്വാതന്ത്ര്യമാണെനിക്കിഷ്ടം.

ഇന്നലെ അച്ഛന്‍ ചൊല്ലി
"കുഞ്ഞു മോനിരിക്കട്ടെ കിന്നരി തുന്നിച്ചേര്‍ത്ത
കുപ്പായമതിലവന്‍ സിംഹമായ് വളരേണം"
പിന്നെ അമ്മാവന്‍ ചൊല്ലി
"പൊള്ളയായ് ചിരിച്ചീടാൻ, കള്ളങ്ങളുരച്ചീടാൻ,
വെള്ളക്കോട്ടിരിക്കട്ടെ, മന്ത്രിയായ് തിരിച്ചെത്തു"
പിന്നെ എന്നേട്ടന്‍ നല്‍കി
നേരു പാവിട്ടതിൽ ഊടിട്ട നുണതൻ നൂലാൽ
പാരിന്റെ പതിപ്പായി നെയ്തൊരു മഹാ വസ്ത്രം;
"ഗോളം പോൽ കറങ്ങുമ്പോൾ സൂര്യനായ് ഞാനുണ്ടാവും
ചൊല്ലുവതനുസരിച്ചീടേണം പൊന്നോമനെ"

മത്സരിക്കുവാനൊരു കോട്ടു നല്കിയെന്നമ്മ,
പോർക്കളങ്ങളിൽ ജയിച്ചെത്തുവാൻ പോർച്ചട്ടയായ്.
ധീരനായിരിക്കുവാനേകിയെന്‍ സതീർഥ്യനും,
ദാനശീലനായ് തീരാനേകിയെന്‍ നേര്‍ പെങ്ങളും.
നരച്ച കുപ്പയമൂരി ചൊല്ലിയെന്‍ ഗുരുനാഥന്‍
"വിളിച്ചു കൂവണം സത്യം, നിനക്കിതിരിക്കട്ടെ"

കിന്നരിച്ചിരിക്കുവാൻ കോട്ടു കാമുകി നൽകി,
സന്നിഭനാകാനെന്നും നാട്ടു മാമാരച്ചോട്ടില്‍.
"കറുത്ത കൊട്ടാണിതു രാത്രിയിലത്യുത്തമം,
മറിച്ചു ചൊല്ലീടേണ്ട" ചൊല്ലിയെന്നാപ്പീസറും.
കോട്ടുകളൊരുപാടു നല്‍കിയെന്‍ വാമേശ്വരി
സൂത്രത്തിലിട്ടോണ്ടോരോ നേരവുമുലാത്തുവാന്‍.

കോട്ടുകൾ വേണം നാണം മറയ്ക്കാൻ, കാണും നേരിൻ
കോട്ടകള്‍ മറയ്ക്കുവാന്‍ നാണമുള്ളവര്‍ക്കെല്ലാം.
കോട്ടുകള്‍ വേണം, കാണും ലാവണ്യമുയർത്തീടാൻ
ചീട്ടുകൊട്ടാരം വീഴും കോട്ടുകളഴിക്കുമ്പോൾ.
----------------
26.12.2012

Tuesday 8 May 2012

കാത്തിരിപ്പ്‌

അവസാന തോണിയും പോകവേ യമുനതന്‍
വിരിമാറിലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍ രാത്രി
നരികള്‍ ഭയത്തിന്റെ ചിത്രം പതിയ്ക്കവേ,
തലനാരിഴ കൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിര രഥമേറി മാരുതി പായവേ,
ഒരു ചുടു നിശ്വാസ ധാരയില്‍ ജീവന്റെ
ഹരിത ദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്ന വിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കുമുണ്ണി തന്നമ്മയെ തേടവേ,
സമരതീരത്തിലശാന്തിപ്പിശാചുക്കള്‍
വെടിയുണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാന സദ്യയും നീരുമായ് കാവലാള്‍
ഇടനാഴി താണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴി ചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെപ്പനിമതി കൊതുമ്പു വള്ളത്തില്‍ നീ
പതിയെത്തുഴഞ്ഞീ കടവിലെത്തീടുക.

ഒരുപാടു യാത്ര യുണ്ടിനിയും വിപത്തിന്റെ
കഠിന നിലങ്ങളില്‍ മഴയുതിര്‍ത്തീടുവാന്‍.
ശരമാരി പെയ്യുന്ന സമര നിലങ്ങളില്‍
ശരദിന്ദു സ്നേഹത്തിനമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഖഡ് ഗപ്പിണരുകൾ ജീവന്റെ
തുടിതാളമന്യധാ മാറ്റി മറിക്കുന്നു,
അവിടവിടെയെത്തണം ജീവത്തുടിപ്പിന്നു
സ്വര രാഗ മധു മാരി കുളിരു വര്‍ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്ര വര്‍ണ്ണക്കപോതങ്ങള്‍.
അരിയ ചിറകുകള്‍ മെല്ലെ വിരിച്ചതി-
രില്ലാത്ത ഭൂമിയിലാടിപ്പറക്കണം.

ഒരു പാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിളക്കേന്തിത്തളര്‍ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍പ്പുരകളില്‍ ചകിതരായ്
രണഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെയെത്തീടണം കുമ്പിളില്‍ കനിവിന്റെ
നിറവൊളിച്ചാര്‍ത്തുമായിശ്യാമ ഭൂമിയില്‍.
----------------
06.01.2011