Saturday 11 June 2016

വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക.

ഉരുകിത്തിളച്ചു കലങ്ങിക്കലുഷിതം
ഇതു നിശായാമത്തിലെത്തിയ മാനസം.
ചലനംനിലച്ച ഘടികാരമോ വഴി-
നടുവില്‍ മുടന്തിയ കൂറ്റന്‍ കുതിരയോ?

കലുഷിതമീപ്പന്തു നീട്ടിയടിച്ചതു
തിരകള്‍കടന്നു താരാഗണവീഥിയില്‍
എവിടെയോ ചെന്നുതറച്ചു മടങ്ങുന്നു,
ചിറകുള്ളൊരശ്വമായ് മുന്നിലെത്തീടുന്നു.

ചിറകുമായ് നീ പറന്നീടുക, മാത്രകള്‍-
ക്കിടയിലെ മൗനത്തിലൂർന്നനിനാദത്തി-
നലകളില്‍ നീരാടി, കാണാപ്രപഞ്ചത്തില്‍
അലിയുന്നു നീ മഹാമൗനമായ് മാറുന്നു.

അതിരുകളില്ലാത്തലോകമേ എന്നശ്വ-
മിളകിക്കുതിയ്ക്കവേ നിന്റെതീരങ്ങളിൽ,
ഇടിമുഴക്കങ്ങളായ്മാറും കുളമ്പടി-
ക്കെതിരല്ല മാറാലകെട്ടിയോരോർമ്മകൾ.

പറവകൾക്കൊപ്പം പറന്നു വിഹായസ്സി-
നതിദൂര സൗരയൂഥങ്ങളിൽരാപാർത്തു
പതിയെ മടങ്ങുന്നൊരശ്വമേ, ആഴത്തി-
നൊടുവിലെ മൗക്തികാരാമത്തിലെത്തുക.

പവിഴപ്രസൂനങ്ങളായിപ്പിറക്കുന്ന
പകലിൻകിനാവുകൾ - ചന്ദ്രകാന്തപ്രഭാ-
വലയത്തിൽ, മാലേയഗന്ധം പൊഴിക്കുന്ന
മൃദുവേണുഗാനം - നിനക്കുള്ളതല്ലയൊ!

അനുപമ വിശ്വലാവണ്യമേ നിൻതുകിൽ
തഴുകിക്കടന്നുപോയീടവേ മൽപ്രാണ-
നൊഴുകിത്തുളുമ്പുന്നനല്പ സൗന്ദര്യത്തി-
ലടിമുടി കോരിത്തരിച്ചുപോയീടുന്നു

02.06.2016

യാത്രികന്റെ നിലാവ്

അറിയപ്പെടാത്ത സഞ്ചാരി...
നിന്റെ സ്വപ്നങ്ങളിലെ ഭൂമിക്കു അതിരുകളുണ്ടോ?
നിലാവൊഴുകി വീഴുന്ന പുൽ മേടുകൾക്ക് അന്തമുണ്ടോ?
കോട വീഴുന്ന മകര സന്ധ്യകൾക്ക് അറുതിയുണ്ടോ?
ഉയർന്നു താഴുന്ന മലമടക്കുകൾക്ക് വിരാമമുണ്ടോ?
പൊടി പടർത്തി വീശുന്ന കാറ്റിനു മൗനമുണ്ടോ?
ഭൂമി തണുപ്പിക്കുന്ന വേനൽ മഴകൾക്ക്‌ ഇടർച്ചയുണ്ടോ?

അറിയാത്ത വഴിയിലൂടെ ,
അറിയാത്ത ജന പഥങ്ങളിലൂടെ,
അറിയാത്ത രുചിയും നുണഞ്ഞു,
അറിയാത്ത ഗാനത്തിൽ മുഴുകി
അലഞ്ഞു തിരിയുന്ന വസുക്കളുടെ കൂട്ടുകാരാ...
നിന്റെ ഭാണ്ഡത്തിലെ സ്വപ്‌നങ്ങൾ പങ്കിടുമോ?

(ഇല്ല!!!)

ഇലകൾ പറഞ്ഞത്

അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക്‌ ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,
ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു,
വേല ചെയ്തവർ ഒരുമിച്ചു പാടിയ പാട്ടുകളുണ്ടായിരുന്നു,
വഴി മുടന്തിപ്പോയവരുടെ തേങ്ങലുകൾ ഉണ്ടായിരുന്നു,
വിശന്നു തളർന്നവരുടെ കണ്ണുനീരുണ്ടായിരുന്നു,
നിറയ്ക്കാത്ത സമസ്യകളുമായി പലായനം ചെയ്തവരുടെ
നിശബ്ദ നിശ്വാസങ്ങൾ ഉണ്ടായിരുന്നു,
വഞ്ചിക്കപ്പെട്ട പ്രജകളുടെ അവിശ്വാസമുണ്ടായിരുന്നു,
നാട്ടുകൂട്ടങ്ങളുടെ നേരമ്പോക്കുകളിലെ പൊട്ടിച്ചിരി ഉണ്ടായിരുന്നു,
ഉറിയിൽ അവശേഷിച്ച വറ്റുകൾ കുഞ്ഞിനായി മാറ്റിവച്ച ഒരമ്മയുടെ
മന്ദഹാസവും ഉണ്ടായിരുന്നു.

പിന്നീടെപ്പൊഴോ സൂര്യ മുഖത്തേക്ക് ഒരില മടിച്ചു മടിച്ചു വിരിഞ്ഞു.
പിന്നെ പരശതം.
- അതൊരു വസന്തത്തിന്റെ തുടക്കമായിരുന്നു!!!

10.06.2016

Friday 10 June 2016

നമ്മൾ



പുഴകൾ നീന്തി വരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണമുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലി-
ത്തറയിൽ സർപ്പമുണർന്നു വരുമ്പോൾ,
ഉറയൂരി വരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരൂ പൈങ്കിളി നീ ഒരു കസവിൻ
ചേലയിൽ കമുകിൻപൂക്കുല പോലെ.

ചൊടിയിൽ പുഞ്ചിരി പൂത്തിരി കത്തി-
ച്ചണിവിരൽ കൊണ്ടൊരു തൊടുകുറി ചാർത്തി,
മുടിയിൽ തുളസിക്കതിർ മണമേന്തി
പുലരി വെളിച്ചം പോലണയൂ നീ.

അലറി വിളിച്ചു വരുന്നൊരു കാറ്റാ-
യവിടിവിടങ്ങളിൽ മണ്ടി നടന്നി-
ട്ടടിവയർ കാളി വരുന്നൊരു രാക്ഷസ-
നിതുഞാനഭയം തരുമോ ദേവി?

തകരകൾ പൂത്തൊരു ചെറു മണിമുറ്റ-
ത്തിരുളു മിരുട്ടിൽ ചെറുതിരി കൊണ്ടൊരു
കവിത രചിക്കും മിന്നാമിന്നികൾ
നിറയെ, രാക്കിളി നീട്ടിവിളിക്കെ,
കടമിഴിയാമൊരു കളിയോടത്തിൽ
കനവുകൾ തേടിയലഞ്ഞില്ലേ നാം?

ജനിമൃതി ഓളംതല്ലും ജീവിത
ജലനിധി ഓമൽക്കുമ്പിളിലാക്കി
മധുരിമയോടെ നുകർന്നില്ലേ നാം?
തരുനിര തണലുവിരിച്ചൊരു വഴിയിൽ,
കഥകൾ ചൊല്ലിനടന്നില്ലേ നാം?
കരിയില പാറിനടന്നൊരു വഴിയിൽ,
കരളിൻ ചിന്തുകൾ ചൊല്ലീലേ നാം?

പുലരിവെളിച്ചം കാണാത്തിരുളിൽ
നിഴലുകളായിട്ടലയെ വിരലിൽ
വിരലു കൊരുത്തൊരു മെയ്യകലത്തിൽ
ചിരിയുടെപടവുകളെണ്ണിക്കയറി
അരിയരഹസ്യം ചെറുനാണത്തി-
ന്നിതളുകൾകൊണ്ടു പൊതിഞ്ഞിട്ടിരുളിൽ
ചെറു നീർക്കുമിളകൾപോലെ പകർന്നതു,-
മതുകേട്ടൊരു കടലായീ രാക്ഷസ
നലകളിലാഹ്ളാദത്തിൻ നുരകൾ,
അതിൽ നീ നീന്തി നടന്നതുമില്ലേ?



11.05.2016

താമ്രപർണ്ണി



ഹേ താമ്രപർണ്ണി*, സഖീ, ഒഴുകൂ ശാന്ത-
മീമഹാഭൂവിന്റെ കണ്ണീർത്തടങ്ങളിൽ
ഹേ യാങ്‌സി(1), ടൈഗ്രിസ്‌(2), മഹാ പീതവാഹിനി(3),
വോൾഗെ(4), നിളെ, നീലവാഹിനി(5), നർമ്മദെ,
മാഴ്കാതെ നിങ്ങളീ തീരങ്ങളിൽ, പീഠ-
ഭൂവിൽ, ഹിമാദ്രിയിൽ, ദൂരെ മരുഭൂവിൽ
വാണ മനുഷ്യൻ കുലച്ച ശസ്ത്രംതീർത്ത
ദാരുണഹത്യതൻ പാപവും പേറുക.

നിന്നുർവ്വരതയിൽ, പശിമയിൽ പിച്ചവ-
ച്ചിന്നലെ മർത്ത്യൻ നിവർന്നു നിന്നീടവെ
പുഞ്ചിരിച്ചമ്പിളി, താരകൾ കണ്‍കോണിൽ
ഇന്ദ്രധനുസ്സു കുലച്ചുപിടിച്ചുവോ?
പിന്നെ ശാസ്ത്രത്തിന്റെ ചക്രമിരുട്ടിന്റെ
വന്യനിലങ്ങളിലോടിച്ചു പോകവേ
വിദ്യുന്മയാത്മകമായി വിശ്വത്തിന്റെ
കത്രികപ്പൂട്ടു മലർക്കെത്തുറന്നുപോയ്.
വൈദ്യം, ജനിതകം, ഭൗതികവും, രസ-
തന്ത്രം, ഗണിതവും ഒന്നിച്ചുചേരവേ,
എല്ലാം പ്രകൃതിതൻ സർവ്വസനാതന-
മൊന്നാണതൂർജ്ജമാണെന്നും തെളിയവെ,
മന്നിലെമർത്ത്യൻ വളർന്നു വിശ്വംകട-
ന്നന്തരാത്മാവായി മാറാൻ തുടിക്കവേ,
പിന്നിലേക്കാനായിക്കുന്ന പുരാവസ്തു-
വല്ലേ മതങ്ങൾ? നിലാവിലെ കുക്കുടം!

നിൻതീരപങ്കജമായിരുന്നു ഇള
കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
തന്നിലെ സാന്ദ്രതമസ്സിൻ തളങ്ങളിൽ
പൊന്നിൻചിരാതുതെളിച്ച മനീഷയെ
പുണ്യമതങ്ങളായ് മാറ്റി ഒടുങ്ങാത്ത
വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
ഉള്ളംകലങ്ങി രത്‌നാകരസന്നിധി
പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?
പിന്നെ വാളേന്തി പകയും, ദുരയുമായ്
തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
ചിന്നിയചോര സമാന്തരഗംഗയായ്
പുണ്യമീമണ്ണിൽ തിളച്ചൊഴുകുന്നഹോ.
ഇല്ലാത്തസ്വർഗത്തിലെത്തി രമിക്കുവാൻ
ഉള്ളസ്വർഗത്തിൽ നരകംവിതപ്പവർ-
ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി;
കല്ലായിമാറ്റി ഹൃദന്തം മതങ്ങളും.

ഹേ താമ്രപർണ്ണി, നീ സ്വീകരിക്കു ഇരു
ബാഷ്പകണങ്ങൾ ഉദകമാണോർക്കുക.
വാരിയെടുത്തൊരീ കുമ്പിളിൽ നീ പരി-
ത്യാഗമായ്, സ്നേഹമായ്, ലാവണ്യമായിടു.
സാരസജാലങ്ങൾ നീന്തുമീജീവാംബു
വാരിപ്പുണരുന്ന സൈകതഭൂമിയിൽ
ഘോരമതാന്ധത തല്ലിക്കെടുത്തിയ
ജീവന്നുദകമാണീച്ചുടുനീർക്കണം.
-----------------------------

11. Yangze river of China  
22. Tigris of Iraq
33. Yellow river of China
44. Volga of Russia
55. Nile of Egypt
       *തമിഴ് നാട്ടിലെ  ഒരു നദി

കടലിരമ്പുന്നു

കരിതരി നിറഞ്ഞന്തരീക്ഷമിരുളുന്നു.
കുടചൂടിനിന്ന വിൺപരിച തകരുന്നു.
ധ്രുവഹൈമശൃംഗങ്ങൾ ചടുലമുരുകുന്നു.
കലിപൂണ്ട സാഗരം കരയെ വളയുന്നു.

ഹരിതനിര വീഴുന്നു കാറ്റു കുറുകുന്നു.
മലനിരകൾ താഴുന്നു ആടി വരളുന്നു.
പുഴകൾ ചെറു നീർച്ചാലിൽ സ്വയമൊതുങ്ങുന്നു.
കടലിരമ്പുന്നമ്ലമഴയിൽ ഉരുകുന്നു.

മലിനജലഖണ്ഡങ്ങൾ ഭൂമി നിറയുന്നു.
ലവണജലനാളികൾ പൊട്ടിയുണരുന്നു.
കൊടിയ വിഷയൗഗികം കൂപെ നിറയുന്നു.
കടലിരമ്പുന്നു പോർവിളികളുയരുന്നു.

വികിരണവസന്തത്തിൽ ഭൂമി നിറയുന്നു.
കൊടിയ വിഷപക്വമായ് ക്ഷോണി കനിയുന്നു.
ഉടലാകെ വൃശ്ചികക്കലിക ഉണരുന്നു.
കടലിരമ്പുന്നുള്ളിൽ പ്രളയമുണരുന്നു.
-----------
13.05.2016

ഇന്നലെകൾ

ആ നീലവാനിൻ കുടക്കീഴിലിന്നലെ
ഭാരം വഹിച്ചു പിപീലികാജാഥകൾ
പോവതു നോക്കി സ്വയം മറന്നങ്ങിനെ
തൂണുപോൽ നിന്നതു ഞാനായിരുന്നില്ല!

നീലത്തിമിംഗലം മേളിച്ചപാരമാം
ഓളപ്പരപ്പുകളെണ്ണി ഇരുട്ടിന്റെ
കോണിലുറക്കെച്ചിരിച്ചസ്തമയത്തിന്റെ
ലാവണ്യമൂറ്റിക്കുടിച്ചതും ഞാനല്ല!

പോയ ധനുമാസരാവിന്റെ തീരത്തു
പൂനിലാവേറ്റു പുൽമെത്തയിലമ്പിളി
ത്താലത്തിലെക്കലമാനിന്റെ കൊമ്പിലെ
തൂമയും തേടി അലഞ്ഞതും ഞാനല്ല!

നിൻ ശ്ലഥവേണിയിലിന്ദുപുഷ്പംചൂടി
മന്ദസ്മിതത്തിലലിഞ്ഞതും ഞാനല്ല,
പിന്നെച്ചിരാതിന്റെ കള്ളക്കടക്കണ്ണു
മെല്ലെപ്പൊതിഞ്ഞു തേൻതുള്ളി നുകർന്നതും,
കള്ളനെന്നോതി നീമാറിലമർന്നാശു
'ചെല്ലക്കിളി'യെന്നുചൊന്നതും ഞാനല്ല!
ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല
കർമ്മപഥത്തിലെ ചില്ലുപാത്രങ്ങൾ, വീ-
ണെങ്ങോ ചിതറി ലയിക്കുന്നതിൽനിന്നു 
പിന്നെപ്പുനർജ്ജനിക്കുന്നൊരീ 'ഇന്നു'കൾ 
ഇന്നലെയില്ലായിരുന്നു ഞാനിന്നിന്റെ,
ഇന്നിന്റെ മാത്രമാഖ്യാനമാകുന്നു ഞാൻ.
പോയ തോയത്തിനൊഴുക്കു തടിനിയെ
വീണ്ടും ജനിപ്പിച്ചനന്യയാക്കുംപോലെ,
നീരദപാളികളോരോ നിമിഷവും
മാറുവതെങ്കിലീ ഞാനുമേവം സദാ
മാറുന്നു കോശവും, താപവും, ഉള്ളിലെ
ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ.
--------------
07.04.2016

Sunday 5 June 2016

നിർബോധനം

എവിടെ പുള്ളുവൻ പാട്ടിലിഴഞ്ഞെത്തി
ഋതു ചുരത്തുന്ന സപ്തവർണ്ണങ്ങളും;
പുലരിമഞ്ഞിൽ കുളിച്ചീറനണിയുന്ന
പലതരം വയൽപ്പൂക്കളും, തുമ്പിയും?

എവിടെ കാടിനെ കാത്തു സൂക്ഷിച്ചൊരു
വെളിവു, വയലിലെ കൂട്ടായ്മ, കായലി-
ന്നരികുറപ്പിച്ച കണ്ടൽ വനങ്ങളും,
തെളിമയോലുന്ന തണ്ണീർത്തടങ്ങളും?

എവിടെ ജൈവ വൈവിധ്യത്തിനറിവുകൾ?
പഴമ കാത്തു സൂക്ഷിച്ചോരു വിത്തുകൾ?
ഉടലുരുക്കാത്ത വൈദ്യശാസ്ത്രത്തിന്റെ
ഹരിതശോഭയിൽ പൂത്ത തോറ്റങ്ങളും?

സമയനാഗമഴിച്ചിട്ട ശൽക്കങ്ങൾ
സ്മൃതിപഥത്തിലെ ചെങ്കല്ലു പാതയിൽ;
ഉറയിലേക്കു പുനർജ്ജനിച്ചെത്തുന്നൊ
രഹി എഴുന്നെള്ളി നിൽക്കുന്നിതന്തികേ.

വസനമൊക്കെ അഴിച്ചു വച്ചീടട്ടെ
മൃദുലപാദുകം മാറ്റിവച്ചീടട്ടെ
വളരെ ആടിയ പൊയ്മുഖം നേരിന്റെ
കരിയിലത്തീയിൽ വെന്തെരിഞ്ഞീടട്ടെ.

വഴി ചുരുട്ടിയെടുക്കട്ടെ, പിന്നോട്ടു
പഴയദൂരം നടക്കട്ടെ, കാഴ്ചതൻ
പുതിയ ചിത്രങ്ങൾ മായിച്ചു, വീണ്ടുമാ
പുഴയിലെ കടവിങ്കൽ ഞാനെത്തട്ടെ.

അവിടെ നിന്നും തുടങ്ങട്ടെ ഓലയിൽ
പഴയ നാരായമെഴുതിയോരക്ഷരം
വിപണി ചൂഷണം ചെയ്തു വിൽക്കാത്തൊരു
വെളിവു കാത്തു സൂക്ഷിക്കുന്നൊരക്ഷരം.

---------------
05.05.2016

Sunday 29 May 2016

തിരകൾ എണ്ണുമ്പോൾ



ഉയരെ മധ്യാഹ്നസൂര്യനെരിഞ്ഞൊരു
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ
ചിറകിലേറും തിരമലർപ്പാലിക
മണലിലാരോ മറിക്കുന്നു പിന്നെയും.

ചിമിഴിനുള്ളിൽ തപം ചെയ്തു പീഡയെ
തരള മോഹന മൗക്തികമാക്കിയും
ചുഴികളിൽ നൃത്തമാടിത്തിമർക്കുന്ന
മകരമത്സ്യത്തിനുയിരായി മാറിയും

പകുതി മാത്രം തുറന്ന നിൻ കണ്ണുകൾ
തിരകളെണ്ണവേ പാതി അടഞ്ഞതിൽ
കനവനല്പമായൊഴുകിയെത്തീടുന്നു,
മണലിലൂഷ്മാവു തേടുന്നു നിൻ വിരൽ.

തരികളല്ലിതു സൗരയൂഥത്തിന്റെ
ചരിതമോതുന്ന സൈകതരേണുക്കൾ
പദനഖങ്ങൾ തൊടുമ്പോൾ ചിരിച്ചുകൊ -
ണ്ടൊഴുകിമാറുന്ന സൗന്ദര്യധാമങ്ങൾ.

കടലിരമ്പുന്നു, നിൻ നെഞ്ചിലാദിമ
പ്രണവനാദ പ്രസൂനം വിടർന്നതിൽ
മധു തുളുമ്പുന്നു, വാൽക്കണ്ണെഴുതിയ
നറുനിലാവായി മാറുന്നു നിന്നകം.

തിരകളെണ്ണുന്നു, നീല വിരിയിട്ട
കടലു തരിവളക്കൈകളാൽ തിരയുന്നു
സമയവാതായനത്തിലൂടാവിയായ്
പുലരിതേടിയ നീർമണിത്തുള്ളിയെ.

തിരകളെണ്ണുന്നു, സാന്ദ്രമൗനത്തിന്റെ
ഇരുളുഭേദിച്ചു കടലിരമ്പീടുന്നു,
തിരികെയെത്താത്ത ജൈവനാളങ്ങളൊ
മരുവിടങ്ങളിൽ തിരകളെ തേടുന്നു.

തിരകളെണ്ണുന്നു, നിൻ നഗ്നമേനിയിൽ
കടലുതേടുന്നു താരാപഥങ്ങളെ,
പുലരിയെ, പൂനിലാവിനെ ചുംബിച്ചു
ലഹരിപുഷ്പിച്ച കർമ്മകാണ്ഡങ്ങളെ.

---------------
14.04.2016

Sunday 21 February 2016

പന്തയക്കുതിരകൾ



ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിതമൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.


ആരവം മുഴക്കുന്ന ജനസഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജ്ജിതവീര്യം ഭരിച്ചാർജ്ജുനബാണംപോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.

എന്തിനായോടീ ദൂരമിത്രയും നാളീമണ്ണിൽ?
"ബന്ധുരമഹീതലമെത്രനാളോടീടുന്നു!"
എന്തു നീ നേടി ജൈത്രയാത്രകൾക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ടു വിശ്വത്തിങ്കൽ!"

ഓടുക വാജീശ്രേഷ്ഠ! കർമ്മകാണ്ഡത്തിൻ ശക്തി-
സ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമചരിതത്തിൻ ഭാസുരസങ്കല്പങ്ങൾ.

----------------
17.02.2016

Thursday 18 February 2016

അമര ഗാനങ്ങളുടെ ചക്രവർത്തിക്ക്


ഇനി നീ ഉറങ്ങൂ നിതാന്തമൗനത്തിന്റെ
ചിറകിൽ വിമൂകം, ഹരിത തീരങ്ങളിൽ.
ഗിരി ശൃംഗമേ, തപ്ത വനഹൃദയമേ,
നഭസ്സെ നമിക്കു ഒരു മാത്രയെങ്കിലും.

ഇനി നീ ഉറങ്ങൂ, മിഴിയടയ്ക്കാതിരുൾ
മകുടത്തിനുള്ളിലെ ചില്ലുപാത്രങ്ങളിൽ
മിഴിനീരോഴിച്ചു തെളിക്കും വിളക്കുമായ്‌
പുലരുവോളം ഞങ്ങൾ കാവലിരുന്നിടാം.

ഇനി നീ ഉറങ്ങൂ, മരിക്കാത്ത ഭൂമിക്കു
തെളിനീരു നൽകിടാം, സാന്ത്വനമോതിടാം
സമരഗാനങ്ങളുരുക്കഴിച്ചെത്രയും
പകലുകൾ ലാവണ്യ മധുവനമാക്കിടാം.

ഇനി നീ ഉറങ്ങൂ, വിശാന്തമടങ്ങുകെൻ
മനമേ മറക്കാതിരിക്കുകീ ഗീതികൾ.
അമരഗാനങ്ങളുതിർത്ത മുളംതണ്ടി-
ലിനിയുതിരില്ല നിശാഗന്ധി ഗീതികൾ.

ഇനി നീ ഉറങ്ങൂ മുരളികെ ശാന്തമീ
പുഴകൾ, തരുക്കൾ, പുൽമേടുകൾ പാടട്ടെ
വസുധയെ പാടിയുറക്കിയ പാട്ടുകൾ,
ലവണ പുഷ്പങ്ങൾ വിടർന്ന പൊന്നേടുകൾ.
----------------
17.02.2016

Wednesday 27 January 2016

പാൽമിറാ* യിലെ കമാനങ്ങൾ


പിന്നെയും ചരിത്രത്തിൻ താളുകൾ മറിക്കുകിൽ
ചെന്നു നാമെത്തിച്ചേരും പാൽമിറാ ദേശങ്ങളിൽ.
വെണ്‍കല്ലു വിരിച്ചിട്ട ചത്വരങ്ങളും മഹാ-
മണ്ഡപം, അരികത്തായ് ദന്തഗോപുരങ്ങളും.
ഗന്ധവാഹനൻ ചെന്നു ചുംബിച്ചുവലംവച്ച
സുന്ദരകമാനങ്ങൾ, തുംഗമാംധ്വജസ്തംഭം.
തേരുകളുരുളുന്നു റോമിന്റെഗരിമാവിൻ
തോരണമണിയുന്ന രാജവീഥികൾ തോറും.
പ്രാക്തനകാലത്തിന്റെ പോക്കുവേൽ നാളത്തിങ്കൽ
പ്രോജ്ജ്വലമായിത്തീർന്നു സാമ്രാജ്യചരിതങ്ങൾ.

പിന്നെയും ചരിത്രത്തിൻ വേലിയേറ്റത്തിൻ ശക്തി-
സഞ്ചയമുടച്ചിട്ടു താഴികക്കുടങ്ങളെ.
എണ്ണിയാലൊടുങ്ങാത്ത ജൈത്രയാത്രകൾ നിണം-
ചിന്നിയ മണൽക്കാടിൻ വീരഗാഥകളാകെ,
ഒന്നു മറ്റൊന്നിൻമീതെ ഉയർത്തി സംസ്ക്കാരങ്ങൾ
മിന്നുന്നു കോടിക്കൂറ മർത്ത്യരക്തത്തിൻ മീതെ.
പിന്നെയും നൂറ്റാണ്ടുകൾ കടക്കെ പൗരാണിക
മണ്ണിന്റെ മഹിമാവായ് പാൽമിറാ കമാനങ്ങൾ.
കാറ്റിനെ തടഞ്ഞിട്ട വാസ്തുശിഷ്ടങ്ങൾ കാണാൻ
കൂട്ടമായെത്തിച്ചേർന്നു ആളുകളെവിടുന്നും.

ഇന്നിതാ ചരിത്രത്തിന്നേടൊന്നു മറിഞ്ഞപ്പോൾ
സുന്ദരകമാനങ്ങളുടച്ചു തകർത്താരോ.
മത്തേഭസമാനമാം സ്തൂപങ്ങൾ ബൃഹത്തായ
അസ്തിവാരത്തിൻ ചാരെ ധൂളിയായ് കിടക്കുന്നു.
ബന്ധുര മനോജ്ഞമാം ചിത്രഗേഹങ്ങൾ, ശിലാ
ഖണ്ഡത്തിൽ വിരിയിച്ച ചൈത്രവിസ്മയങ്ങളും
ഗന്ധകം പുകയുന്ന രാവിന്റെകോട്ടക്കുള്ളിൽ
ബന്ധങ്ങളഴിഞ്ഞിതാ ചിതറിക്കിടക്കുന്നു.

എന്തിനു ചരിത്രത്തിൻ കണ്ണിലെ കരടായി
മന്നിലെ വിചിത്രമാം കാഴ്ച നീ മായിക്കുന്നു?
നാളെകൾ കെട്ടിപ്പൊക്കാൻ വേരുകൾ മുറിക്കുന്നോ?
നാൾവഴിചരിതത്തിൻ നാവു നീ കണ്ടിക്കുന്നോ?
കൊല്ലുവാൻ കുലച്ചൊരു വില്ലുമായ്‌ നിൽക്കുന്നു നീ
മെല്ലവേ ശ്രവിചാലും മേഘഗർജ്ജനങ്ങളെ.
"നാളെ നീ പുതിയൊരു താഴികക്കുടം തീർക്കാം
ചാരുത പുരളാത്ത വന്ധ്യമേഘത്തിൻ ചോട്ടിൽ.
നിന്റെ താഴികക്കുടങ്ങളുമുടയ്ക്കും ഒരു കാലം
മണ്ണിന്റെ സമസ്യയാണിതു നീ മറക്കേണ്ട."

-------------
An ancient city in Syria, a world heritage centre, famous for Roman monumental ruins;  destroyed recently. 

Monday 21 December 2015

മതം മടുക്കുമ്പോൾ


അതു നീ ആണെന്ന് അറിയാൻ കഴിയാതെ വരുമ്പോൾ
പകൽ വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുക;
അവിടെ ഒരു സൂര്യനായി നീ എരിയുന്നുണ്ടാവും.

നീ അതുതന്നെ എന്ന് ഇനിയും അറിഞ്ഞില്ലെങ്കിൽ
നദിയോരത്തേക്കു പോവുക;
അവിടെ ഒരായിരം മീനുകൾക്കൊപ്പം
നീ കൂത്താടുന്നുണ്ടായിരിക്കും.

നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കാൻ കഴിയാതെവരുമ്പോൾ
അറവുശാലയുടെ പടികടന്നു ചെല്ലുക;
കാരുണ്യത്തിനായി ദാഹിക്കുന്ന നിന്നെ
അവിടെ കാണേണ്ടി വരും.

ആചാരങ്ങൾ നിന്നെ ബന്ധനസ്ഥനാക്കുമ്പോൾ
പർവതങ്ങളുടെ ഉയരങ്ങൾ തേടുക;
അവിടെ ശുദ്ധസ്വാതന്ത്ര്യത്തിൽ നിനക്കു വിലയം പ്രാപിക്കാം.

ഇല്ലാത്ത സ്വർഗം നിന്നെ ഇനിയും പ്രലോഭിപ്പിക്കുമ്പോൾ
മണ്ണിരയുടെ മാളത്തിലേക്ക് ഇഴഞ്ഞുചെല്ലുക;
പാതാളത്തിലെ സ്വർഗത്തിൽ നിനക്കും ഒരു രാത്രി കഴിയാം.

കുരുടനായ പുരോഹിതൻ നിൻറെ പണത്തെ അമിതമായി സ്നേഹിക്കുമ്പോൾ
വൻ മരങ്ങൾക്ക് ചോട്ടിലൂടെ സാവധാനം നടക്കുക;
കൊഴിഞ്ഞു വീഴുന്ന ഇലകൾ നിനക്കു മംഗളം അരുളുന്നുണ്ടാവും.

നവഗ്രഹങ്ങളും നക്ഷത്രങ്ങളും നിന്നെ തോൽപ്പിക്കുമ്പോൾ
നിലാവിലേക്ക് ഇറങ്ങിപ്പോവുക;
നീല കിരണങ്ങളിൽ നിനക്കൊരു പാട്ടായി അലിഞ്ഞു ചേരാം.

പുണ്യപാപങ്ങളുടെ കുമ്പസാരക്കൂടുകൾ മാടിവിളിക്കുമ്പോൾ
മഴയിലേക്ക്‌ ഇറങ്ങിപ്പോവുക;
പ്രകൃതിയുടെ കണ്ണീരിൽ നീ വിശുദ്ധനായിത്തീരും.

മതം മടുക്കുമ്പോൾ സോദരാ
കവിതയിലേക്ക് നീ ഇറങ്ങി വരിക;
അവിടെ നീ ദൈവം മാത്രമായിരിക്കും.

---------------
21.12.2015


Saturday 21 November 2015

ഉറങ്ങിപ്പോയ തൂലിക


എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ
സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ
പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ
ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ
രാജാവു വച്ചുനീട്ടിയ കസേരയിൽ ഇരുന്നുപോയതുകൊണ്ടാണോ
മാദ്ധ്യമ  ത്തമ്പുരാൻ  വരച്ച 'ക്ഷ' യിൽ മൂക്കുരചതു കൊണ്ടാണോ
അതോ അവാർഡിനു പിൻപേ നടന്നു ക്ഷീണിച്ചതുകൊണ്ടാണോ

എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
രണ്ടാം ലോക മഹാ യുദ്ധം ഭൂമിയിലെ യുദ്ധങ്ങളുടെ ഒടുക്ക മായിരുന്നില്ല.
ജനാധിപത്യം ഭരണ നിർവഹണത്തിന്റെ അവസാന വാക്കല്ല.
സ്വന്തം ജനതയെ എഴുപത്തി അഞ്ചു ശതമാന മാക്കിയ പോൾ പൊട്ട്
അവസാന സ്വേഛാധിപതി ആയിരുന്നില്ല.
ബംഗാൾ ക്ഷാമം അവസാന ക്ഷാമ മായിരുന്നില്ല.
U N O  സമാധാനത്തിന്റെ പരമമായ കാവൽ ഭടനുമല്ല.
മാർച്ച് 8 കൊണ്ട് സ്ത്രീ തുല്യ ആയതുമില്ല.
ഒരു ലിങ്കൻ കൊണ്ട് അടിമത്തം തീർന്നതു മില്ല.

ആമസോണുകൾ പാമോയിലായി കുപ്പിയിൽ വരുമ്പോൾ
പൊക്കഹറാമുകൾ ദൈവത്തിനായി സമർപ്പിക്കപ്പെടുമ്പോൾ
ചിക്കൻ ഫ്രൈ കോളയിൽ കുഴച്ചു വെട്ടി വിഴുങ്ങിയിട്ട്
എന്തേ നീ ഉറങ്ങിപ്പോയി?

Friday 30 October 2015

ഒരു പൈങ്കിളിക്കവിത


ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

Monday 14 September 2015

നിഴലുകൾ



ശാരികപ്പൈതൽ ചോദിച്ചു:
"മഹത്തായ സൃഷ്ടി കർമം എങ്ങിനെ ചീത്ത വാക്കായി?"
"ജനനേന്ദ്രിയങ്ങൾ എങ്ങിനെ അസഭ്യമായി?"

തഥാഗതൻ മൊഴിഞ്ഞു:
ഞാൻ 'തിന്നതും' നീ 'ആഹരിച്ചതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'തിന്നില്ല'?
ഞാൻ 'മോന്തിയതും'  നീ 'പാനം ചെയ്തതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'മോന്തിയില്ല'?

എന്റെ 'ചട്ടുകവും' നിന്റെ 'ചട്ടുകവും' എത്ര വ്യത്യസ്തങ്ങളാണ്.
എന്റെ 'ചട്ടുകം'  ആലയിലുണ്ടായി.
നിന്റെ  'ചട്ടുകം' നിന്നെ പ്പോലെ ഒരു ഇരുകാലി.
എന്റെ  'ചട്ടുകം' ദോശ തിരിചിട്ടപ്പോൾ
നിന്റെ  'ചട്ടുകം'  കലഹമുണ്ടാക്കി.

ഓരോ അക്ഷരവും എത്ര മനോഹരമാണ്!
കയറ്റിറക്കങ്ങൾ തീർത്തു, വർത്തുളമായ് വന്ന്,
നേരിന്റെ  നേർ രേഖയിലൂടെ  വിഹ്വല സൗന്ദര്യമായി
അക്ഷര സുന്ദരികൾ.
ആടിയും പാടിയും ശാരദാംബരത്തിലെ  പറവകൾ പോലെ;
അവ കൂട്ടമായി പറന്നു പോകുന്നു,
മനസ്സിന്റെ വിശാല നീലിമയിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ട്.
ബാഹ്യവും ചിലപ്പോൾ ഗൂഢവുമായ  വിസ്മയങ്ങൾ തീർത്തുകൊണ്ട്.
അനവരതം അവ നൃത്തം വയ്ക്കുകയാണ്.
സംഗമങ്ങളിലെ അന്യൂന പദങ്ങൾക്കു പിന്നിൽ
ഒരു നിഴലുപോലെ അവ്യക്ത ഭാവങ്ങൾ, രൂപങ്ങൾ.
വാക്കിനു പിന്നിലെ നിഴലുകൾ.
കാല ദേശങ്ങളിൽ ഒരിക്കലും നിലയുറയ്ക്കാത്ത  ആയിരമായിരം നിഴലുകൾ.


Sunday 14 June 2015

ബിംബിസാരന്റെ യാഗശാല


വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ
മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ
സ്വർഗ്ഗ വാതിലിന്റെ കടുംപൂട്ട്‌ തുറപ്പിക്കുവാൻ
ഒരു ഗുരുതി കൂടി.
നിത്യസമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി.

വംശശുദ്ധീകരണ ഖുർബാനയ്കൊടുവിൽ
ഒരുകൂന ഉടലുകൾ.
ചിരിച്ചു, രമിച്ചു, കരഞ്ഞു, വിയർത്തു, മതിവരാത്ത ഉടലുകൾ.
വിശന്നു രോഗിയായിട്ടും ഈ ഭൂമിയെ സ്നേഹിച്ച ഉടലുകൾ
കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ
മുറുകെ പുൽകുന്ന ഉടലുകൾ.
അവർക്ക് ആവശ്യം പറുദീസ ആയിരുന്നില്ലല്ലോ!
ഒരുപിടി അന്നം, ഒരു തണൽ, പിന്നെ അൽപ്പം ആകാശം.
എവിടെയാണ് സോദരാ നിന്റെ ഈശ്വരൻ?
പറുദീസയുടെ കാവൽക്കാർ ഇനിയും വരാത്തതെന്തേ?

മണ്ടയിലെ തമസ്സിനെ മതമെന്നു വിളിച്ച മഹാനുഭാവാ
ഇതു ബിംബിസാരന്റെ യാഗശാല.
മത്തകളഭങ്ങൾ ഉറഞ്ഞു തുള്ളുന്ന ആകാശത്തിനു കീഴിലെ
വിശാലമായ ബലി മണ്ഡപം.
'അരുതെ'ന്ന ആമന്ത്രണവുമായി ഇവിടെ തഥാഗതൻ വരില്ല.
തമസ്സിന്റെ കോട്ടകളിലേക്കൊരു തരി വെട്ടവും കടക്കില്ല.

കാലഹരണപ്പെട്ട മാമൂലുകളുടെ ചിലന്തിവലകളിൽ
പുണ്യം തൂക്കിവില്ക്കുന്ന നരച്ചഎട്ടുകാലികൾ
ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ പൂമ്പാറ്റകളെ
കാത്തിരിക്കുന്നു.
ഗുരുതിയുടെ നിണലഹരിയിൽ
നൂൽപാലത്തിനപ്പുറത്തേക്കൊരുല്ലാസയാത്രക്കായി.

----------------
14.04.2015

Wednesday 15 April 2015

ഒരു തിരി കൊളുത്തട്ടെ!



ഒരു തിരി കൊളുത്തട്ടെ,
ഒരു ചുവന്നറിബണ്‍ ഈ മരച്ചില്ലയിൽ ബന്ധിക്കട്ടെ,
ഇനിയും തിരിച്ചുവരാത്ത ചിബോക്കിലെ പെണ്‍കുട്ടികൾക്കായി.


ഒരു തിരി കൊളുത്തട്ടെ,
ഒരു ചോക്കുകഷണം മാറ്റിവയ്ക്കട്ടെ,
ഇനിയും തിരിച്ചു വരാത്ത ഇഗ്വാലായിലെ വിദ്യാർത്ഥികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു പിടിമണ്ണ് മാറ്റി വയ്ക്കട്ടെ,
ഇനിയും തിരിച്ചുവരാൻ കഴിയാത്ത യമനിലെ ദൈവവിശ്വാസികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു കഷണം റൊട്ടി മാറ്റിവയ്ക്കട്ടെ,
ഇനിയും മരിച്ചു തീരാത്ത സിറിയൻ അഭയാർത്ഥി ബാല്യങ്ങൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു മരക്കാൽ മാറ്റിവയ്ക്കട്ടെ,
ഇനിയും ഉണങ്ങാത്തമുറിവുമായി വിലപിക്കുന്ന ഇറാക്കിലെ യുവത്വത്തിനായി.

ഒരു തിരി കൊളുത്തട്ടെ,
ഒലിവിന്റെ ഒരു ചില്ല മാറ്റിവയ്ക്കട്ടെ,
ഇനിയും വറ്റാത്ത കണ്ണുകളുള്ള പാലസ്തീനിലെ വിധവകൾക്കായി.

ഒരു തിരി കൊളുത്തട്ടെ, വീണ്ടുമൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.
--------------
14.4.2015

Thursday 26 March 2015

'അവത് '


വഴിയിലൂടെ സാവധാനം മുന്നോട്ടു തന്നെ നടന്നു.
തിരിച്ചു പോകാൻ കഴിയില്ല എന്നും
എല്ലാ വഴികളും മുന്നോട്ടുള്ള യാത്രക്കുള്ളതാണെന്നും
'അവത് ' തിരിച്ചറിഞ്ഞു.
'അവത് ' അവളല്ലായിരുന്നു.
'അവത് ' അവനുമാല്ലായിരുന്നു.
'അവത് ' അവ അല്ലായിരുന്നു.
'അവത് ' അത് അല്ലായിരുന്നു.
തിരിച്ചറിവുകൾ നൽകുന്ന സ്വാതത്ര്യത്തിലൂടെ
'അവത്' പിന്നെയും നടന്നു.

വാക്ക് അക്ഷരമാകും മുൻപേ 'അവത് ' ഉണ്ടായിരുന്നു; പകൽ പോലെ.
പിന്നീട്-
ഇരുട്ടിലും, നീണ്ട ഇടനാഴികളിലെ നിഴൽപ്പാടുകളിലും, നിശബ്ദതകളിലും,
താളിയോലകളിലും, പാപ്പിറസ് ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസംമുട്ടി,
പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്,
ക്രുരമായി ചൂഷണംചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽപോലെ...

പരിണാമത്തിന്റെ തത്രപ്പാടുകളിൽ അബദ്ധമായും,
മാറ്റത്തിന്റെ അനിവാര്യമായ കണ്ണിയായും,
വപുസ്സിന്റെ അർദ്ധനാരീശ്വരത്തിലേക്ക്
സാവധാനം നടന്നു കയറി,
അവനും അവളുമല്ലാതെ 'അവത് '.
---------------
26.03.2015

Saturday 10 January 2015

പാടുക നീ മേഘമേ


പാടുക വീണ്ടുമമോഘ രാഗങ്ങൾ നീ
പാടുക മേഘമേ നാദ ലാവണ്യമേ
പാടുക വീണ്ടു മൊരായിരം പൂർണേന്ദു
വാടാമലർ കണ്ടു പാടിമറക്കുക.

വാഹിനികൾ തീർത്ത തീരങ്ങളിൽ,
മഹാ കാല മുയർത്തിയ ശയ്യാഗരങ്ങളിൽ
നീ പെയ്തിറങ്ങു സ്വരങ്ങളായ്, സാമന്ദ്ര
താളലയത്തിന്റെ മേഘനാദങ്ങളായ്.

നീ പെയ്തിറങ്ങു ഹിമാദ്രിയിൽ, മണ്ണിന്റെ
സാന്ദ്ര നിലങ്ങളിൽ, ഈ കൊച്ചു വാടിയിൽ.
നീ പെയ്തിറങ്ങു ലഹരിയായ് വിണ്ണിന്റെ
കാതുകൾ ക്കിമ്പമായ് മോദാനുകമ്പയായ്.

പാടുക നീ രാജ ഹംസമേ സാഗര
വീചികൾ സാദരം കാതോർത്തു നില്ക്കുന്നു.
ആരോഹണങ്ങളാൽ പുൽകി ഉണർത്തുകീ
രാവിൻ കലികകൾ താരകുമാരികൾ.

ആചന്ദ്രതാര മുദിച്ചസ്തമിക്കട്ടെ,
നീഹാര ചന്ദ്രിക പോയ്‌മറഞ്ഞീടട്ടെ
ഓരോ ഋതുവിനും നൃത്തമാടാൻ നിന്റെ
മേഘഗീതത്തിന്നലകളുണ്ടാവട്ടെ.

---------------
03.01.2015