Tuesday 27 December 2016

ഉണർന്നപ്പോൾ


ഉറക്കത്തിലായിരുന്നു ഞാൻ.
ഉണർന്നപ്പോൾ നഗ്നനായി മാറിയിരുന്നു.
പാടി ഉറക്കിയവർ തന്നെ വസ്ത്രങ്ങൾ അഴിച്ചെടുത്തിരുന്നു.
അവ നിറങ്ങളിൽ മുക്കി അയയിൽ വിരിച്ചിരുന്നു.
ഭയപ്പെടുത്തുന്ന നിറങ്ങൾ ഉപേക്ഷിച്ചു
ഭൂമിയുടെ നഗ്നതയിലൂടെ നടന്നു.
വടക്കു നിന്നും വീശിയ വരണ്ട കാറ്റിനു
മൃതിയുടെ ഗന്ധം ഉണ്ടായിരുന്നു.
രോമകൂപങ്ങളിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട്
അവ മധ്യരേഖ കടന്നുപോയി.

എല്ലാം തിരിച്ചറിയാൻ ഭൂമി ഉണ്ടായിരുന്നു.
തുളച്ചു കയറുന്ന നോട്ടങ്ങൾ എന്റെ
രക്ത ധമനികളിൽ തറച്ചു നിന്നു.
ചോരയുടെ നിറം തിരിച്ചറിയാതെ
അവർ പുരാതന ഗ്രന്ഥങ്ങളിൽ പരതി.
എന്നാൽ ആവിയായിപ്പോയ അക്ഷരങ്ങൾ
മഴക്കാറായി ഉയരങ്ങളിൽ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു.
എല്ലാ നിറങ്ങളും കഴുകിക്കളയുവാൻ
പെരുമഴയ്ക്കുള്ള തയാറെടുപ്പിലായിരുന്നു
അക്ഷര മേഘങ്ങൾ.
അവയ്ക്കു ഇനിയും പെയ്യാതിരിക്കാൻ കഴിയില്ല!
---------------
01.12.2016

Friday 16 December 2016

നഗരശില്പി



വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീതമേളം.
അംബരചുംബികൾക്കിടയിൽ
കരിധൂളിയുടെ കോടമഞ്ഞു.
റേന്തയിട്ട ജാലകവിരികളിൽ
കാർബൺ മോണോക്സൈഡിന്റെ കുളിർതെന്നൽ.
മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
മേൽപ്പാലങ്ങളുടെ ഇണചേരലിൽ
നൈട്രജൻ ഡൈഓക്സൈഡിന്റെ ജീവധാര.
കഴുകി വെടിപ്പാക്കാൻ
അമ്ലവാഹിനി പുതുമഴ.
നുണപറയുന്ന പരസ്യപ്പലകകൾ.
വഴിതെറ്റിക്കാൻ വിളക്കുകാലുകൾ.
സന്തോഷിക്കാൻ മാളുകൾ.
ഒളിച്ചിരിക്കാൻ ഭൂഗർഭനിലകൾ.
പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ.
വിയർക്കാൻ ജിമ്മുകൾ.
സ്നേഹിക്കാൻ രതിശാലകൾ.
രക്ഷപ്പെടാൻ സെമിത്തേരികൾ.
ഉറങ്ങാത്ത രാത്രിക്കു കൂട്ടായി
ഉറക്കംതൂങ്ങുന്ന പകലുകൾ.

യമപുരി പടുത്തുയർത്തിയ ശേഷം മയൻ
ദീർഘകാല അവധിയിൽ പ്രവേശിച്ചു.
സാനിട്ടോറിയത്തിനു മുന്നിലെത്തി
മുകളിലേക്കു നോക്കി.
താഴികക്കുടത്തിനു മുകളിലെ വിശാലമായ വിള്ളലിലേക്ക്.
----------
14.12.2016

Saturday 19 November 2016

സഖാന്ദ്ര


സഖാന്ദ്ര - നീ എത്രയോ പരിണമിച്ചിരിക്കും
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ).
കന്നിന്റെ കുടമണിയിൽ ഉണരുന്ന നിന്റെ പ്രഭാതങ്ങൾ,
വേനലിന്റെ വറുതിയിൽ വരണ്ടു പോകുന്ന അരുവികൾ,
മഴ കളിപ്പിച്ച വിത്തുകൾ,
വൈക്കോൽമണംപേറുന്ന സന്ധ്യകൾ,
നാട്ടുകൂട്ടത്തിനു തണലേകുന്ന മുത്തച്ഛൻപേരാൽ,
ജാമുൻപഴങ്ങളുടെ വയലറ്റിൽചിരിക്കുന്ന കുട്ടികൾ,
നിലാവുപരത്തുന്ന കർഷകർ,
വിശാലമായ കുളം, മൺപാതകൾ,
നേരത്തെയുറങ്ങുന്ന രാത്രികൾ,
കാലത്തിന്റെ പരിച്ഛേദമായി ഓർമയിൽ നീ എന്റെ പ്രിയ സഖാന്ദ്ര
സഖാന്ദ്ര - എന്റെ വരണ്ട പകലുകളിലെ പച്ചയാണ് നീ.
സഖാന്ദ്ര - എന്റെ നനഞ്ഞ വർഷങ്ങളിലെ വെയിലിന്റെ ചൂടാണു നീ.
സഖാന്ദ്ര - എന്റെ ഇരുണ്ട രാത്രികളിലെ നിലാവിന്റെ സാന്ത്വനമാണു നീ.
സഖാന്ദ്ര - എന്റെ തീ പിടിച്ച നിമിഷങ്ങളിലെ ആലസ്യമാണു നീ.
പ്രിയ സഖാന്ദ്ര - നിന്നിലേക്ക്‌ മടങ്ങാൻ മാത്രം എനിക്കാവില്ലല്ലോ!
ചെറുപ്പം വിട്ടുമാറാത്ത ഓർമ്മകൾ;
അവയ്ക്കു മുകളിൽ നിന്റെ പുതിയ ചിത്രങ്ങൾ
എനിക്കു വേദനയാണല്ലോ!
ഉറങ്ങാത്ത രാത്രികളും, മലിനമായ വഴിയോരങ്ങളും,
കർഷകരൊഴിഞ്ഞ മണ്ണുമായി,
ജാമുൻ മരങ്ങളില്ലാത്ത നാഗരികതയിലേക്കു
നീയും ചേക്കേറിയിരിക്കും.
പരിണാമം, അതെന്നെപ്പോലെ നിനക്കും ഒഴിവാക്കാനാവില്ലല്ലോ!
ഓർമ്മയിലെ സഖാന്ദ്ര യാണ് എനിക്കിപ്പോഴുമിഷ്ടം.
എന്നോടു നീ പൊറുക്കുക!

സഖാന്ദ്ര - ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമം.
20.04.2016

Monday 17 October 2016

പച്ച



ചുവപ്പു വാരി വിതറിയ പോലെ മാമരങ്ങൾ.
നിശബ്ദമായി ഒഴുകുന്ന എന്റെ പുഴ.
പുഴയ്ക്കിരുപുറവുമായി
പരവതാനി വിരിച്ച പോലെ ചുവന്ന പുൽ മേടുകൾ.
കാറ്റിലൂടെ തെന്നി പറക്കുന്ന ചുവന്ന
പനം  തത്തകൾ.

സുഹൃത്തേ ചുവപ്പാണ് എന്റെ പച്ച
മഞ്ഞയാണ് മാത്യുവിന്റെ പച്ച
നീലയാണ് ഷംസുദീന്റെ പച്ച
കറുപ്പാണ് സീതയുടെ പച്ച
നിന്റെ പച്ച ഏതാണ്?

Saturday 15 October 2016

സ്യമന്തകം



ആരു കവർന്നു സ്യമന്തകം, ചൈത്രമെൻ
മാനസ വാതിൽ തുറന്ന നേരം?
ആരു വിമൂകം കടന്നുപോയീവഴി
ആരു കവർന്നു സ്യമന്തകം?

ആകാശഗംഗയിലേക്കു തുറക്കുമീ
ജാലകച്ചോട്ടിൽ തനിച്ചുനിൽക്കേ,
തൂമഞ്ഞുനീരിന്റെ കുഞ്ഞലച്ചാർത്തുകൾ
സ്നേഹമായെന്നെ തലോടിനിൽക്കെ,
ഏതോ നിശാഗന്ധി കാറ്റിനുനൽകിയ
ഭാവമരന്ദം കടന്നുപോകെ,
ഏതോ കടങ്കഥപോൽ വിരൽപ്പാടുകൾ
ആരുപേക്ഷിച്ചു മനസ്സിനുള്ളിൽ?

താമരത്താരിതൾ പാദങ്ങളർപ്പിച്ച-
താരോ മനസ്സിന്നകത്തളത്തിൽ.
ശാരദാകാശമോ, താരങ്ങളോ, കുളിർ
ചാമരംവീശും മണിത്തെന്നലോ?
ആരു പറഞ്ഞിടുമെൻമണിച്ചെപ്പിൽ നി -
ന്നാരു കവർന്നു സ്യമന്തകം?

ദൂരെ നിശീഥത്തിലേക്കു പറന്നുപോം
ചാരുപതംഗങ്ങൾ കൂടണയേ,
പേരറിയാത്തൊരു നൊമ്പരപ്പൂക്കളിൽ
ഞാനറിയാതെ മറന്നു നിൽക്കെ,
ആരു കവർന്നെടുത്തെൻ മണിച്ചെപ്പിൽ നി -
ന്നേഴഴകുള്ള സ്യമന്തകം?
ഏഴഴകുള്ള സ്യമന്തകം?

-------------
05.10.2016

Friday 29 July 2016

സമതലങ്ങളിലെ ശലഭങ്ങൾ




(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം മനോരഥമണ്ഡലമുലയ്ക്കുന്ന 
പനിനീർ പുഷ്പത്തിന്റെ താരുണ്യലഹരിയിൽ,
ചുടുനിശ്വാസത്തിന്റെ ധാരപോൽ വസന്തത്തിൻ 
നിറവും കടംവാങ്ങിയമരും ശലഭങ്ങൾ;
മറ്റൊരു വസന്തമായിളകിക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരുവേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതുപൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ ജീവന്റെസമസ്യയ്ക്കു പൊരുൾതേടി
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾകീറി നെയ്തമൗനത്തിൻ നേർത്ത
പുടവയ്ക്കുള്ളിൽനിന്നും വിണ്ണിലേയ്ക്കുയരവേ
നിറഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർമേനിയിൽപൂത്തു ഭാസുരവസന്തങ്ങൾ.

തളിർവെറ്റില കൂട്ടി മുറുക്കിച്ചുവപ്പിച്ച 
കനിവിൻകുടന്നകൾ മഞ്ചാടിമണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി- 
ച്ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹനപ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തു, പൂർണ്ണകുംഭങ്ങൾ തീരെ-
ത്തളരാതുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമമൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവിലുയരും വിശ്വതാളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്തപുഞ്ചിരി വിടരവേ,
അരിയപുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും 
തരളസൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരിശൃംഗത്തിൻ ശീതഗഹ്വരങ്ങളിൽ, ഘോര- 
തമസിന്നീറ്റില്ലമാം സാഗരഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ- 
കിരണം തിളപ്പിച്ച നിസ്തുലമണൽക്കാട്ടിൽ,
അണയാതിളകിത്തുടിക്കും ജീവനളിനം 
വിടർന്നേഴുനിറമായ് കാർമ്മുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചൊരിന്ദ്രജാലവുമായി.

18.05.2016 

Sunday 10 July 2016

അപരാഹ്നം


ഇഴകൾപിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ, 
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ 
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു, 
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും 
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു- 
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ 
കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര- 
പറയാതെ ദൂരേയ്ക്കുപോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ, 
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ 
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും, 
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും, 
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക- 
ത്തണയാതെ കത്തുന്നു നോവിന്റെനാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ 
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും, 
ഒരുപിടിയോർമ്മതൻ ചില്ലിട്ടചിത്രത്തി- 
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ 
കവിളിൽ തലോടിക്കടന്നുപോയീടുന്നു, 
അകലത്തിലെ നാദവീചിയായ് നീ ഏതു 
പഥസന്ധിയിൽ യാത്രതുടരാനൊരുങ്ങുന്നു?

---------- 16.06.2016

Saturday 11 June 2016

മന്ദ സമീരണൻ

വെണ്മുകിലാട്ടിൻകിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതുദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാനൃത്തമാടുന്ന
ഇന്ദ്രസഭാതല സീമയിലോ?
ഇത്തിരിവെട്ടം കൊളുത്തിക്കളിക്കുന്ന
കൊച്ചുകുമാരികൾ താരകങ്ങൾ,
ഇച്ചെറുമുറ്റത്തെ സൗഗന്ധികങ്ങളെ
ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ?
ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ-
ക്കെത്രമേലിഷ്ടമണഞ്ഞീടുവാൻ!
ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും
ഇത്രമേൽ വൈകുവതെന്തു നൂനം?
കൊച്ചരിമുല്ലയും, ചെമ്പകവും നിലാ-
വിറ്റു നുകർന്നു മയക്കമായി.
പിച്ചക സൂനങ്ങളെപ്പൊഴോ മഞ്ഞിന്റെ
പട്ടുറുമാലു പുതച്ചുറങ്ങി.
ചിത്രവനത്തിലെ രാപ്പാടി പാടുന്നു
മുഗ്ദ്ധ മനോഹര ഭാവഗാനം.
പച്ചിലക്കാട്ടിലൊളിച്ച ചെമ്പോത്തുകൾ
ഉച്ചത്തിലെന്തോ പറഞ്ഞിടുന്നു.
ചില്ലു പാത്രം വീണുടഞ്ഞപോൽ കീടങ്ങൾ
ഉല്ലാസമേളം മുഴക്കിടുന്നു.
ഇപ്പൊഴുമെത്താത്തതെന്തേ കുമാരിമാ-
രിച്ചെറു വാടീനികുഞ്ജങ്ങളിൽ.
ഒത്തിരി ദൂരം മരന്ദം വഹിച്ചു നീ
എത്തുമോ നക്ഷത്ര മണ്ഡപത്തിൽ?
കൊച്ചു കുമാരിയോടിഷ്ടങ്ങൾ ചൊല്ലുമോ
മെച്ചം കടംകഥ ചൊല്ലിടുമോ?
അക്ഷയ ദീപം തെളിച്ചു പൂർവാംബര
ദിക്കിൽ വിവസ്വാനണഞ്ഞീടവേ,
പക്ഷങ്ങളിൽ ഹിമബിന്ദുക്കൾ ചാർത്തി നീ
എത്തുമോ മന്ദസമീരണനായ്?

-------------- 11.06.2016

വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക.

ഉരുകിത്തിളച്ചു കലങ്ങിക്കലുഷിതം
ഇതു നിശായാമത്തിലെത്തിയ മാനസം.
ചലനംനിലച്ച ഘടികാരമോ വഴി-
നടുവില്‍ മുടന്തിയ കൂറ്റന്‍ കുതിരയോ?

കലുഷിതമീപ്പന്തു നീട്ടിയടിച്ചതു
തിരകള്‍കടന്നു താരാഗണവീഥിയില്‍
എവിടെയോ ചെന്നുതറച്ചു മടങ്ങുന്നു,
ചിറകുള്ളൊരശ്വമായ് മുന്നിലെത്തീടുന്നു.

ചിറകുമായ് നീ പറന്നീടുക, മാത്രകള്‍-
ക്കിടയിലെ മൗനത്തിലൂർന്നനിനാദത്തി-
നലകളില്‍ നീരാടി, കാണാപ്രപഞ്ചത്തില്‍
അലിയുന്നു നീ മഹാമൗനമായ് മാറുന്നു.

അതിരുകളില്ലാത്തലോകമേ എന്നശ്വ-
മിളകിക്കുതിയ്ക്കവേ നിന്റെതീരങ്ങളിൽ,
ഇടിമുഴക്കങ്ങളായ്മാറും കുളമ്പടി-
ക്കെതിരല്ല മാറാലകെട്ടിയോരോർമ്മകൾ.

പറവകൾക്കൊപ്പം പറന്നു വിഹായസ്സി-
നതിദൂര സൗരയൂഥങ്ങളിൽരാപാർത്തു
പതിയെ മടങ്ങുന്നൊരശ്വമേ, ആഴത്തി-
നൊടുവിലെ മൗക്തികാരാമത്തിലെത്തുക.

പവിഴപ്രസൂനങ്ങളായിപ്പിറക്കുന്ന
പകലിൻകിനാവുകൾ - ചന്ദ്രകാന്തപ്രഭാ-
വലയത്തിൽ, മാലേയഗന്ധം പൊഴിക്കുന്ന
മൃദുവേണുഗാനം - നിനക്കുള്ളതല്ലയൊ!

അനുപമ വിശ്വലാവണ്യമേ നിൻതുകിൽ
തഴുകിക്കടന്നുപോയീടവേ മൽപ്രാണ-
നൊഴുകിത്തുളുമ്പുന്നനല്പ സൗന്ദര്യത്തി-
ലടിമുടി കോരിത്തരിച്ചുപോയീടുന്നു

02.06.2016

യാത്രികന്റെ നിലാവ്

അറിയപ്പെടാത്ത സഞ്ചാരി...
നിന്റെ സ്വപ്നങ്ങളിലെ ഭൂമിക്കു അതിരുകളുണ്ടോ?
നിലാവൊഴുകി വീഴുന്ന പുൽ മേടുകൾക്ക് അന്തമുണ്ടോ?
കോട വീഴുന്ന മകര സന്ധ്യകൾക്ക് അറുതിയുണ്ടോ?
ഉയർന്നു താഴുന്ന മലമടക്കുകൾക്ക് വിരാമമുണ്ടോ?
പൊടി പടർത്തി വീശുന്ന കാറ്റിനു മൗനമുണ്ടോ?
ഭൂമി തണുപ്പിക്കുന്ന വേനൽ മഴകൾക്ക്‌ ഇടർച്ചയുണ്ടോ?

അറിയാത്ത വഴിയിലൂടെ ,
അറിയാത്ത ജന പഥങ്ങളിലൂടെ,
അറിയാത്ത രുചിയും നുണഞ്ഞു,
അറിയാത്ത ഗാനത്തിൽ മുഴുകി
അലഞ്ഞു തിരിയുന്ന വസുക്കളുടെ കൂട്ടുകാരാ...
നിന്റെ ഭാണ്ഡത്തിലെ സ്വപ്‌നങ്ങൾ പങ്കിടുമോ?

(ഇല്ല!!!)

ഇലകൾ പറഞ്ഞത്

അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക്‌ ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,
ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു,
വേല ചെയ്തവർ ഒരുമിച്ചു പാടിയ പാട്ടുകളുണ്ടായിരുന്നു,
വഴി മുടന്തിപ്പോയവരുടെ തേങ്ങലുകൾ ഉണ്ടായിരുന്നു,
വിശന്നു തളർന്നവരുടെ കണ്ണുനീരുണ്ടായിരുന്നു,
നിറയ്ക്കാത്ത സമസ്യകളുമായി പലായനം ചെയ്തവരുടെ
നിശബ്ദ നിശ്വാസങ്ങൾ ഉണ്ടായിരുന്നു,
വഞ്ചിക്കപ്പെട്ട പ്രജകളുടെ അവിശ്വാസമുണ്ടായിരുന്നു,
നാട്ടുകൂട്ടങ്ങളുടെ നേരമ്പോക്കുകളിലെ പൊട്ടിച്ചിരി ഉണ്ടായിരുന്നു,
ഉറിയിൽ അവശേഷിച്ച വറ്റുകൾ കുഞ്ഞിനായി മാറ്റിവച്ച ഒരമ്മയുടെ
മന്ദഹാസവും ഉണ്ടായിരുന്നു.

പിന്നീടെപ്പൊഴോ സൂര്യ മുഖത്തേക്ക് ഒരില മടിച്ചു മടിച്ചു വിരിഞ്ഞു.
പിന്നെ പരശതം.
- അതൊരു വസന്തത്തിന്റെ തുടക്കമായിരുന്നു!!!

10.06.2016

Friday 10 June 2016

നമ്മൾ



പുഴകൾ നീന്തി വരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണമുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലി-
ത്തറയിൽ സർപ്പമുണർന്നു വരുമ്പോൾ,
ഉറയൂരി വരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരൂ പൈങ്കിളി നീ ഒരു കസവിൻ
ചേലയിൽ കമുകിൻപൂക്കുല പോലെ.

ചൊടിയിൽ പുഞ്ചിരി പൂത്തിരി കത്തി-
ച്ചണിവിരൽ കൊണ്ടൊരു തൊടുകുറി ചാർത്തി,
മുടിയിൽ തുളസിക്കതിർ മണമേന്തി
പുലരി വെളിച്ചം പോലണയൂ നീ.

അലറി വിളിച്ചു വരുന്നൊരു കാറ്റാ-
യവിടിവിടങ്ങളിൽ മണ്ടി നടന്നി-
ട്ടടിവയർ കാളി വരുന്നൊരു രാക്ഷസ-
നിതുഞാനഭയം തരുമോ ദേവി?

തകരകൾ പൂത്തൊരു ചെറു മണിമുറ്റ-
ത്തിരുളു മിരുട്ടിൽ ചെറുതിരി കൊണ്ടൊരു
കവിത രചിക്കും മിന്നാമിന്നികൾ
നിറയെ, രാക്കിളി നീട്ടിവിളിക്കെ,
കടമിഴിയാമൊരു കളിയോടത്തിൽ
കനവുകൾ തേടിയലഞ്ഞില്ലേ നാം?

ജനിമൃതി ഓളംതല്ലും ജീവിത
ജലനിധി ഓമൽക്കുമ്പിളിലാക്കി
മധുരിമയോടെ നുകർന്നില്ലേ നാം?
തരുനിര തണലുവിരിച്ചൊരു വഴിയിൽ,
കഥകൾ ചൊല്ലിനടന്നില്ലേ നാം?
കരിയില പാറിനടന്നൊരു വഴിയിൽ,
കരളിൻ ചിന്തുകൾ ചൊല്ലീലേ നാം?

പുലരിവെളിച്ചം കാണാത്തിരുളിൽ
നിഴലുകളായിട്ടലയെ വിരലിൽ
വിരലു കൊരുത്തൊരു മെയ്യകലത്തിൽ
ചിരിയുടെപടവുകളെണ്ണിക്കയറി
അരിയരഹസ്യം ചെറുനാണത്തി-
ന്നിതളുകൾകൊണ്ടു പൊതിഞ്ഞിട്ടിരുളിൽ
ചെറു നീർക്കുമിളകൾപോലെ പകർന്നതു,-
മതുകേട്ടൊരു കടലായീ രാക്ഷസ
നലകളിലാഹ്ളാദത്തിൻ നുരകൾ,
അതിൽ നീ നീന്തി നടന്നതുമില്ലേ?



11.05.2016

താമ്രപർണ്ണി



ഹേ താമ്രപർണ്ണി*, സഖീ, ഒഴുകൂ ശാന്ത-
മീമഹാഭൂവിന്റെ കണ്ണീർത്തടങ്ങളിൽ
ഹേ യാങ്‌സി(1), ടൈഗ്രിസ്‌(2), മഹാ പീതവാഹിനി(3),
വോൾഗെ(4), നിളെ, നീലവാഹിനി(5), നർമ്മദെ,
മാഴ്കാതെ നിങ്ങളീ തീരങ്ങളിൽ, പീഠ-
ഭൂവിൽ, ഹിമാദ്രിയിൽ, ദൂരെ മരുഭൂവിൽ
വാണ മനുഷ്യൻ കുലച്ച ശസ്ത്രംതീർത്ത
ദാരുണഹത്യതൻ പാപവും പേറുക.

നിന്നുർവ്വരതയിൽ, പശിമയിൽ പിച്ചവ-
ച്ചിന്നലെ മർത്ത്യൻ നിവർന്നു നിന്നീടവെ
പുഞ്ചിരിച്ചമ്പിളി, താരകൾ കണ്‍കോണിൽ
ഇന്ദ്രധനുസ്സു കുലച്ചുപിടിച്ചുവോ?
പിന്നെ ശാസ്ത്രത്തിന്റെ ചക്രമിരുട്ടിന്റെ
വന്യനിലങ്ങളിലോടിച്ചു പോകവേ
വിദ്യുന്മയാത്മകമായി വിശ്വത്തിന്റെ
കത്രികപ്പൂട്ടു മലർക്കെത്തുറന്നുപോയ്.
വൈദ്യം, ജനിതകം, ഭൗതികവും, രസ-
തന്ത്രം, ഗണിതവും ഒന്നിച്ചുചേരവേ,
എല്ലാം പ്രകൃതിതൻ സർവ്വസനാതന-
മൊന്നാണതൂർജ്ജമാണെന്നും തെളിയവെ,
മന്നിലെമർത്ത്യൻ വളർന്നു വിശ്വംകട-
ന്നന്തരാത്മാവായി മാറാൻ തുടിക്കവേ,
പിന്നിലേക്കാനായിക്കുന്ന പുരാവസ്തു-
വല്ലേ മതങ്ങൾ? നിലാവിലെ കുക്കുടം!

നിൻതീരപങ്കജമായിരുന്നു ഇള
കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
തന്നിലെ സാന്ദ്രതമസ്സിൻ തളങ്ങളിൽ
പൊന്നിൻചിരാതുതെളിച്ച മനീഷയെ
പുണ്യമതങ്ങളായ് മാറ്റി ഒടുങ്ങാത്ത
വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
ഉള്ളംകലങ്ങി രത്‌നാകരസന്നിധി
പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?
പിന്നെ വാളേന്തി പകയും, ദുരയുമായ്
തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
ചിന്നിയചോര സമാന്തരഗംഗയായ്
പുണ്യമീമണ്ണിൽ തിളച്ചൊഴുകുന്നഹോ.
ഇല്ലാത്തസ്വർഗത്തിലെത്തി രമിക്കുവാൻ
ഉള്ളസ്വർഗത്തിൽ നരകംവിതപ്പവർ-
ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി;
കല്ലായിമാറ്റി ഹൃദന്തം മതങ്ങളും.

ഹേ താമ്രപർണ്ണി, നീ സ്വീകരിക്കു ഇരു
ബാഷ്പകണങ്ങൾ ഉദകമാണോർക്കുക.
വാരിയെടുത്തൊരീ കുമ്പിളിൽ നീ പരി-
ത്യാഗമായ്, സ്നേഹമായ്, ലാവണ്യമായിടു.
സാരസജാലങ്ങൾ നീന്തുമീജീവാംബു
വാരിപ്പുണരുന്ന സൈകതഭൂമിയിൽ
ഘോരമതാന്ധത തല്ലിക്കെടുത്തിയ
ജീവന്നുദകമാണീച്ചുടുനീർക്കണം.
-----------------------------

11. Yangze river of China  
22. Tigris of Iraq
33. Yellow river of China
44. Volga of Russia
55. Nile of Egypt
       *തമിഴ് നാട്ടിലെ  ഒരു നദി

കടലിരമ്പുന്നു

കരിതരി നിറഞ്ഞന്തരീക്ഷമിരുളുന്നു.
കുടചൂടിനിന്ന വിൺപരിച തകരുന്നു.
ധ്രുവഹൈമശൃംഗങ്ങൾ ചടുലമുരുകുന്നു.
കലിപൂണ്ട സാഗരം കരയെ വളയുന്നു.

ഹരിതനിര വീഴുന്നു കാറ്റു കുറുകുന്നു.
മലനിരകൾ താഴുന്നു ആടി വരളുന്നു.
പുഴകൾ ചെറു നീർച്ചാലിൽ സ്വയമൊതുങ്ങുന്നു.
കടലിരമ്പുന്നമ്ലമഴയിൽ ഉരുകുന്നു.

മലിനജലഖണ്ഡങ്ങൾ ഭൂമി നിറയുന്നു.
ലവണജലനാളികൾ പൊട്ടിയുണരുന്നു.
കൊടിയ വിഷയൗഗികം കൂപെ നിറയുന്നു.
കടലിരമ്പുന്നു പോർവിളികളുയരുന്നു.

വികിരണവസന്തത്തിൽ ഭൂമി നിറയുന്നു.
കൊടിയ വിഷപക്വമായ് ക്ഷോണി കനിയുന്നു.
ഉടലാകെ വൃശ്ചികക്കലിക ഉണരുന്നു.
കടലിരമ്പുന്നുള്ളിൽ പ്രളയമുണരുന്നു.
-----------
13.05.2016

ഇന്നലെകൾ

ആ നീലവാനിൻ കുടക്കീഴിലിന്നലെ
ഭാരം വഹിച്ചു പിപീലികാജാഥകൾ
പോവതു നോക്കി സ്വയം മറന്നങ്ങിനെ
തൂണുപോൽ നിന്നതു ഞാനായിരുന്നില്ല!

നീലത്തിമിംഗലം മേളിച്ചപാരമാം
ഓളപ്പരപ്പുകളെണ്ണി ഇരുട്ടിന്റെ
കോണിലുറക്കെച്ചിരിച്ചസ്തമയത്തിന്റെ
ലാവണ്യമൂറ്റിക്കുടിച്ചതും ഞാനല്ല!

പോയ ധനുമാസരാവിന്റെ തീരത്തു
പൂനിലാവേറ്റു പുൽമെത്തയിലമ്പിളി
ത്താലത്തിലെക്കലമാനിന്റെ കൊമ്പിലെ
തൂമയും തേടി അലഞ്ഞതും ഞാനല്ല!

നിൻ ശ്ലഥവേണിയിലിന്ദുപുഷ്പംചൂടി
മന്ദസ്മിതത്തിലലിഞ്ഞതും ഞാനല്ല,
പിന്നെച്ചിരാതിന്റെ കള്ളക്കടക്കണ്ണു
മെല്ലെപ്പൊതിഞ്ഞു തേൻതുള്ളി നുകർന്നതും,
കള്ളനെന്നോതി നീമാറിലമർന്നാശു
'ചെല്ലക്കിളി'യെന്നുചൊന്നതും ഞാനല്ല!
ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല
കർമ്മപഥത്തിലെ ചില്ലുപാത്രങ്ങൾ, വീ-
ണെങ്ങോ ചിതറി ലയിക്കുന്നതിൽനിന്നു 
പിന്നെപ്പുനർജ്ജനിക്കുന്നൊരീ 'ഇന്നു'കൾ 
ഇന്നലെയില്ലായിരുന്നു ഞാനിന്നിന്റെ,
ഇന്നിന്റെ മാത്രമാഖ്യാനമാകുന്നു ഞാൻ.
പോയ തോയത്തിനൊഴുക്കു തടിനിയെ
വീണ്ടും ജനിപ്പിച്ചനന്യയാക്കുംപോലെ,
നീരദപാളികളോരോ നിമിഷവും
മാറുവതെങ്കിലീ ഞാനുമേവം സദാ
മാറുന്നു കോശവും, താപവും, ഉള്ളിലെ
ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ.
--------------
07.04.2016

Sunday 5 June 2016

നിർബോധനം

എവിടെ പുള്ളുവൻ പാട്ടിലിഴഞ്ഞെത്തി
ഋതു ചുരത്തുന്ന സപ്തവർണ്ണങ്ങളും;
പുലരിമഞ്ഞിൽ കുളിച്ചീറനണിയുന്ന
പലതരം വയൽപ്പൂക്കളും, തുമ്പിയും?

എവിടെ കാടിനെ കാത്തു സൂക്ഷിച്ചൊരു
വെളിവു, വയലിലെ കൂട്ടായ്മ, കായലി-
ന്നരികുറപ്പിച്ച കണ്ടൽ വനങ്ങളും,
തെളിമയോലുന്ന തണ്ണീർത്തടങ്ങളും?

എവിടെ ജൈവ വൈവിധ്യത്തിനറിവുകൾ?
പഴമ കാത്തു സൂക്ഷിച്ചോരു വിത്തുകൾ?
ഉടലുരുക്കാത്ത വൈദ്യശാസ്ത്രത്തിന്റെ
ഹരിതശോഭയിൽ പൂത്ത തോറ്റങ്ങളും?

സമയനാഗമഴിച്ചിട്ട ശൽക്കങ്ങൾ
സ്മൃതിപഥത്തിലെ ചെങ്കല്ലു പാതയിൽ;
ഉറയിലേക്കു പുനർജ്ജനിച്ചെത്തുന്നൊ
രഹി എഴുന്നെള്ളി നിൽക്കുന്നിതന്തികേ.

വസനമൊക്കെ അഴിച്ചു വച്ചീടട്ടെ
മൃദുലപാദുകം മാറ്റിവച്ചീടട്ടെ
വളരെ ആടിയ പൊയ്മുഖം നേരിന്റെ
കരിയിലത്തീയിൽ വെന്തെരിഞ്ഞീടട്ടെ.

വഴി ചുരുട്ടിയെടുക്കട്ടെ, പിന്നോട്ടു
പഴയദൂരം നടക്കട്ടെ, കാഴ്ചതൻ
പുതിയ ചിത്രങ്ങൾ മായിച്ചു, വീണ്ടുമാ
പുഴയിലെ കടവിങ്കൽ ഞാനെത്തട്ടെ.

അവിടെ നിന്നും തുടങ്ങട്ടെ ഓലയിൽ
പഴയ നാരായമെഴുതിയോരക്ഷരം
വിപണി ചൂഷണം ചെയ്തു വിൽക്കാത്തൊരു
വെളിവു കാത്തു സൂക്ഷിക്കുന്നൊരക്ഷരം.

---------------
05.05.2016

Sunday 29 May 2016

തിരകൾ എണ്ണുമ്പോൾ



ഉയരെ മധ്യാഹ്നസൂര്യനെരിഞ്ഞൊരു
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ
ചിറകിലേറും തിരമലർപ്പാലിക
മണലിലാരോ മറിക്കുന്നു പിന്നെയും.

ചിമിഴിനുള്ളിൽ തപം ചെയ്തു പീഡയെ
തരള മോഹന മൗക്തികമാക്കിയും
ചുഴികളിൽ നൃത്തമാടിത്തിമർക്കുന്ന
മകരമത്സ്യത്തിനുയിരായി മാറിയും

പകുതി മാത്രം തുറന്ന നിൻ കണ്ണുകൾ
തിരകളെണ്ണവേ പാതി അടഞ്ഞതിൽ
കനവനല്പമായൊഴുകിയെത്തീടുന്നു,
മണലിലൂഷ്മാവു തേടുന്നു നിൻ വിരൽ.

തരികളല്ലിതു സൗരയൂഥത്തിന്റെ
ചരിതമോതുന്ന സൈകതരേണുക്കൾ
പദനഖങ്ങൾ തൊടുമ്പോൾ ചിരിച്ചുകൊ -
ണ്ടൊഴുകിമാറുന്ന സൗന്ദര്യധാമങ്ങൾ.

കടലിരമ്പുന്നു, നിൻ നെഞ്ചിലാദിമ
പ്രണവനാദ പ്രസൂനം വിടർന്നതിൽ
മധു തുളുമ്പുന്നു, വാൽക്കണ്ണെഴുതിയ
നറുനിലാവായി മാറുന്നു നിന്നകം.

തിരകളെണ്ണുന്നു, നീല വിരിയിട്ട
കടലു തരിവളക്കൈകളാൽ തിരയുന്നു
സമയവാതായനത്തിലൂടാവിയായ്
പുലരിതേടിയ നീർമണിത്തുള്ളിയെ.

തിരകളെണ്ണുന്നു, സാന്ദ്രമൗനത്തിന്റെ
ഇരുളുഭേദിച്ചു കടലിരമ്പീടുന്നു,
തിരികെയെത്താത്ത ജൈവനാളങ്ങളൊ
മരുവിടങ്ങളിൽ തിരകളെ തേടുന്നു.

തിരകളെണ്ണുന്നു, നിൻ നഗ്നമേനിയിൽ
കടലുതേടുന്നു താരാപഥങ്ങളെ,
പുലരിയെ, പൂനിലാവിനെ ചുംബിച്ചു
ലഹരിപുഷ്പിച്ച കർമ്മകാണ്ഡങ്ങളെ.

---------------
14.04.2016

Sunday 21 February 2016

പന്തയക്കുതിരകൾ



ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിതമൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.


ആരവം മുഴക്കുന്ന ജനസഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജ്ജിതവീര്യം ഭരിച്ചാർജ്ജുനബാണംപോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.

എന്തിനായോടീ ദൂരമിത്രയും നാളീമണ്ണിൽ?
"ബന്ധുരമഹീതലമെത്രനാളോടീടുന്നു!"
എന്തു നീ നേടി ജൈത്രയാത്രകൾക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ടു വിശ്വത്തിങ്കൽ!"

ഓടുക വാജീശ്രേഷ്ഠ! കർമ്മകാണ്ഡത്തിൻ ശക്തി-
സ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമചരിതത്തിൻ ഭാസുരസങ്കല്പങ്ങൾ.

----------------
17.02.2016

Thursday 18 February 2016

അമര ഗാനങ്ങളുടെ ചക്രവർത്തിക്ക്


ഇനി നീ ഉറങ്ങൂ നിതാന്തമൗനത്തിന്റെ
ചിറകിൽ വിമൂകം, ഹരിത തീരങ്ങളിൽ.
ഗിരി ശൃംഗമേ, തപ്ത വനഹൃദയമേ,
നഭസ്സെ നമിക്കു ഒരു മാത്രയെങ്കിലും.

ഇനി നീ ഉറങ്ങൂ, മിഴിയടയ്ക്കാതിരുൾ
മകുടത്തിനുള്ളിലെ ചില്ലുപാത്രങ്ങളിൽ
മിഴിനീരോഴിച്ചു തെളിക്കും വിളക്കുമായ്‌
പുലരുവോളം ഞങ്ങൾ കാവലിരുന്നിടാം.

ഇനി നീ ഉറങ്ങൂ, മരിക്കാത്ത ഭൂമിക്കു
തെളിനീരു നൽകിടാം, സാന്ത്വനമോതിടാം
സമരഗാനങ്ങളുരുക്കഴിച്ചെത്രയും
പകലുകൾ ലാവണ്യ മധുവനമാക്കിടാം.

ഇനി നീ ഉറങ്ങൂ, വിശാന്തമടങ്ങുകെൻ
മനമേ മറക്കാതിരിക്കുകീ ഗീതികൾ.
അമരഗാനങ്ങളുതിർത്ത മുളംതണ്ടി-
ലിനിയുതിരില്ല നിശാഗന്ധി ഗീതികൾ.

ഇനി നീ ഉറങ്ങൂ മുരളികെ ശാന്തമീ
പുഴകൾ, തരുക്കൾ, പുൽമേടുകൾ പാടട്ടെ
വസുധയെ പാടിയുറക്കിയ പാട്ടുകൾ,
ലവണ പുഷ്പങ്ങൾ വിടർന്ന പൊന്നേടുകൾ.
----------------
17.02.2016

Wednesday 27 January 2016

പാൽമിറാ* യിലെ കമാനങ്ങൾ


പിന്നെയും ചരിത്രത്തിൻ താളുകൾ മറിക്കുകിൽ
ചെന്നു നാമെത്തിച്ചേരും പാൽമിറാ ദേശങ്ങളിൽ.
വെണ്‍കല്ലു വിരിച്ചിട്ട ചത്വരങ്ങളും മഹാ-
മണ്ഡപം, അരികത്തായ് ദന്തഗോപുരങ്ങളും.
ഗന്ധവാഹനൻ ചെന്നു ചുംബിച്ചുവലംവച്ച
സുന്ദരകമാനങ്ങൾ, തുംഗമാംധ്വജസ്തംഭം.
തേരുകളുരുളുന്നു റോമിന്റെഗരിമാവിൻ
തോരണമണിയുന്ന രാജവീഥികൾ തോറും.
പ്രാക്തനകാലത്തിന്റെ പോക്കുവേൽ നാളത്തിങ്കൽ
പ്രോജ്ജ്വലമായിത്തീർന്നു സാമ്രാജ്യചരിതങ്ങൾ.

പിന്നെയും ചരിത്രത്തിൻ വേലിയേറ്റത്തിൻ ശക്തി-
സഞ്ചയമുടച്ചിട്ടു താഴികക്കുടങ്ങളെ.
എണ്ണിയാലൊടുങ്ങാത്ത ജൈത്രയാത്രകൾ നിണം-
ചിന്നിയ മണൽക്കാടിൻ വീരഗാഥകളാകെ,
ഒന്നു മറ്റൊന്നിൻമീതെ ഉയർത്തി സംസ്ക്കാരങ്ങൾ
മിന്നുന്നു കോടിക്കൂറ മർത്ത്യരക്തത്തിൻ മീതെ.
പിന്നെയും നൂറ്റാണ്ടുകൾ കടക്കെ പൗരാണിക
മണ്ണിന്റെ മഹിമാവായ് പാൽമിറാ കമാനങ്ങൾ.
കാറ്റിനെ തടഞ്ഞിട്ട വാസ്തുശിഷ്ടങ്ങൾ കാണാൻ
കൂട്ടമായെത്തിച്ചേർന്നു ആളുകളെവിടുന്നും.

ഇന്നിതാ ചരിത്രത്തിന്നേടൊന്നു മറിഞ്ഞപ്പോൾ
സുന്ദരകമാനങ്ങളുടച്ചു തകർത്താരോ.
മത്തേഭസമാനമാം സ്തൂപങ്ങൾ ബൃഹത്തായ
അസ്തിവാരത്തിൻ ചാരെ ധൂളിയായ് കിടക്കുന്നു.
ബന്ധുര മനോജ്ഞമാം ചിത്രഗേഹങ്ങൾ, ശിലാ
ഖണ്ഡത്തിൽ വിരിയിച്ച ചൈത്രവിസ്മയങ്ങളും
ഗന്ധകം പുകയുന്ന രാവിന്റെകോട്ടക്കുള്ളിൽ
ബന്ധങ്ങളഴിഞ്ഞിതാ ചിതറിക്കിടക്കുന്നു.

എന്തിനു ചരിത്രത്തിൻ കണ്ണിലെ കരടായി
മന്നിലെ വിചിത്രമാം കാഴ്ച നീ മായിക്കുന്നു?
നാളെകൾ കെട്ടിപ്പൊക്കാൻ വേരുകൾ മുറിക്കുന്നോ?
നാൾവഴിചരിതത്തിൻ നാവു നീ കണ്ടിക്കുന്നോ?
കൊല്ലുവാൻ കുലച്ചൊരു വില്ലുമായ്‌ നിൽക്കുന്നു നീ
മെല്ലവേ ശ്രവിചാലും മേഘഗർജ്ജനങ്ങളെ.
"നാളെ നീ പുതിയൊരു താഴികക്കുടം തീർക്കാം
ചാരുത പുരളാത്ത വന്ധ്യമേഘത്തിൻ ചോട്ടിൽ.
നിന്റെ താഴികക്കുടങ്ങളുമുടയ്ക്കും ഒരു കാലം
മണ്ണിന്റെ സമസ്യയാണിതു നീ മറക്കേണ്ട."

-------------
An ancient city in Syria, a world heritage centre, famous for Roman monumental ruins;  destroyed recently.