Monday 9 April 2018

വർഷഗീതം



രാവേറെയായിക്കഴിഞ്ഞു നിശാഗന്ധി
പോലുമുറങ്ങിക്കഴിഞ്ഞു
തോരാതെ പെയ്യുന്ന വർഷമേഘങ്ങളെ
വീണുറങ്ങീടാത്തതെന്തേ?

വേദന മെല്ലെക്കഴുകുന്നു നിന്നശ്രു
ശീകര മംഗുലീ ജാലം.
വാതിൽപ്പഴുതിലൂടെത്തുന്നു നിൻ ശീത
സാന്ത്വന മർമ്മര ഗീതം.

ചാരുവാമീ  ജനൽപ്പാളിയിൽ വീഴുന്ന
ഓരോ മഴത്തുള്ളിപോലും
സ്നേഹാംബരത്തിന്നിഴകൾ നെയ്‌തെന്നിലേ-
ക്കോടി അണഞ്ഞിടുന്നല്ലോ.

ചാരുകസാലപ്പടിയിലലസമായ്
താളം കുറിച്ചു ഞാൻ പോകെ
ഏതോ വിഷാദരാഗത്തിന്നിഴകളായ്
നീ  പെയ്തിടുന്നെന്നിൽ വീണ്ടും.

സാന്ദ്രമീ നിശ്ചല മൂർത്തങ്ങൾ ചുറ്റിലും
ശാന്തമായ് നിദ്രയെപ്പുൽകെ
നീ ചലനാത്മകം, ജംഗമം, സംഗീത
കാല്യം, നിരാമയം, നിത്യം.
------------
09.04.2018

Saturday 7 April 2018

യുദ്ധം

ഭൂമിയുടെ കാവൽക്കാരാ
നിന്നോടു യുദ്ധം ചെയ്യാൻ
എന്റെ തൂണീരത്തിൽ അമ്പുകളില്ല.
അതിൽ അക്ഷരങ്ങൾ ആണല്ലോ.
വെട്ടിപ്പിടിക്കാൻ എന്റെ പക്കൽ
വാളില്ലല്ലോ
കൊയ്തെടുക്കുന്നതു സൂക്ഷിക്കാൻ
കളപ്പുരയും ഇല്ലല്ലോ.
നീ എന്തിനാണ്എന്നോടു യുദ്ധം ചെയ്യുന്നത്?
ഭൂമി എന്നേ ഞാൻ ഉപേക്ഷിച്ചതാണല്ലോ.
ഭൂമിയിലെ അതിരുകളിൽ
ഞാൻ തല്പരനല്ലല്ലോ
ഗ്രാമങ്ങളെ  ആഹരിക്കുന്ന
നഗരങ്ങളോട് എനിക്ക് താല്പര്യമില്ല.
നഗരങ്ങളോടു ചെറുത്തു നിൽക്കാൻ കഴിയാത്ത
ഗ്രാമങ്ങളിൽ എനിക്കു വിശ്വാസമില്ലല്ലോ.

ഹേ ഭൂമിയുടെ കാവൽക്കാരാ
നമ്മൾ ഒന്നിനും വേണ്ടി
പരസ്പരം മത്സരിക്കുന്നില്ല.
മത്സരിക്കുന്നു എന്നത്
നിന്റെ തോന്നൽ മാത്രമാണ്.
നിന്റെ ഭൂമി അല്ല എന്റെ ഭൂമി.
എന്റെ ഭൂമി അതിരുകളില്ലാത്ത ആകാശമാണ്.
അതെല്ലാവർക്കും സ്വന്തമാണ്.
നിനക്കും
(പക്ഷെ അതു  നിനക്ക് അറിയില്ലല്ലോ!)

Thursday 5 April 2018

കൂട്ടിലടച്ച പക്ഷി


കാറ്റിൻ പുറത്തു സവാരി ചെയ്യുന്നിതാ
കൂട്ടിലടയ്ക്കാത്ത പക്ഷി
കാറ്റൊടുങ്ങുന്നോരിടത്താവളം വരെ
നേർത്തു പറക്കുന്നു മന്ദം
മാർത്താണ്ഡ പിംഗലവീചിയിൽ പക്ഷങ്ങ-
ളാഴ്ത്തുന്നു  കാറ്റിനോടൊപ്പം
കൂട്ടിലാകാത്ത നിനക്കുള്ളതല്ലയോ
കാറ്റുപാർക്കുന്നൊരാകാശം.

കൂട്ടിൽ ഞെരുങ്ങി ക്കുടുങ്ങിയ പക്ഷി നീ
കൂട്ടിലടച്ചോരു പക്ഷി
നിന്റെ രോഷത്തിന്നഴികൾക്കുമപ്പുറം
എന്തെന്നു നീ അറിവീല
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.

കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം 
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം

മറ്റൊരു തെന്നൽ കിനാവുകാണുന്നൊരീ
മുക്ത വിമോചിതൻ പക്ഷി
മുറ്റും മരങ്ങൾ കടന്നണഞ്ഞീടുന്നു
സ്നിഗ്ദ്ധമാമീ ധ്രുവവാതം
ദീപ്തമീ പച്ചപ്പരപ്പിലെ കീടങ്ങൾ
പക്ഷിയെക്കാത്തിരിക്കുന്നു
ഓർക്കൂ വിഹംഗം അനന്തവിഹായസ്സു
പേർത്തും നിനക്കുള്ളതല്ലേ

കൂട്ടിലടച്ചൊരീ പക്ഷി നിൽക്കുന്നിതാ
ഭഗ്നസ്വപ്നച്ചുടുകാട്ടിൽ
പേക്കിനാവിൽ ഭയന്നാർത്തലച്ചീടുന്നു
താന്തനായ് തൻ നിഴൽ പോലും
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.

കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം 
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം

A free bird leaps
on the back of the wind 
and floats downstream 
till the current ends
and dips his wing
in the orange sun rays
and dares to claim the sky.

But a bird that stalks
down his narrow cage
can seldom see through
his bars of rage
his wings are clipped and 
his feet are tied
so he opens his throat to sing.

The caged bird sings 
with a fearful trill 
of things unknown 
but longed for still 
and his tune is heard 
on the distant hill 
for the caged bird 
sings of freedom.

The free bird thinks of another breeze
and the trade winds soft through the sighing trees
and the fat worms waiting on a dawn bright lawn
and he names the sky his own

But a caged bird stands on the grave of dreams 
his shadow shouts on a nightmare scream 
his wings are clipped and his feet are tied 
so he opens his throat to sing.

The caged bird sings 
with a fearful trill 
of things unknown 
but longed for still 
and his tune is heard 
on the distant hill 
for the caged bird 
sings of freedom.
----------
05.04.2018

Independent translation of Caged Bird BY MAYA ANGELOU

മയാ അംഗലോവ് (Maya Angelou) ഒരു ബഹു മുഖ പ്രതിഭയായിരുന്നു. കവിയും, എഴുത്തുകാരിയും എന്നതിനൊപ്പം ഗാന രചയിതാവും, ഗായികയും, നടിയും ആയിരുന്നു. Dr മാർട്ടിൻ ലൂതർ കിങിനും (Dr. Martin Luther King Jr), മാൽകോം എക്സിനും (Malcom X )   വേണ്ടി പ്രവർത്തിച്ചിട്ടുള്ള  അംഗലോവ് ഒരു പൗരാവകാശോത്സുകയും ആയിരുന്നു. ആറു ആത്മകഥകൾ എഴുതിയ അംഗലോവിന്റെ ഏറ്റവും പ്രശസ്തമായ കൃതി ആദ്യ ആത്മകഥയായ  'I Know Why the Caged Bird Sings' ആണ്. അനേകം പുരസ്കാരങ്ങളും യശസ്കര ബിരുദങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. 2014 ൽ എൺപത്തി ആറാമത്തെ വയസ്സിൽ കറുത്ത വംശജയായ ഈ അമേരിക്കൻ പ്രതിഭ അന്തരിച്ചു.

Tuesday 27 March 2018

ഫോർമൽ ഡ്രസ്സ്


അവരെന്നോടു 'ഫോർമൽ ഡ്രസ്സ്' ധരിച്ചു വരാൻ പറഞ്ഞു.
മീറ്റിങ്ങിനു പത്തു കോട്ടും, പത്തു ടൈയും
പത്തു ജോഡി പോളിഷ് ചെയ്ത തുകൽ ചെരിപ്പുകളും എത്തി;
അവയ്ക്കുള്ളിൽ ദുരഭിമാനത്തിന്റെ
ദുർഗന്ധം വമിക്കുന്ന പത്തു ചരങ്ങളും.

മാന്യമായി എങ്ങിനെ ഉപഭോക്താവിനെ പറ്റിക്കാമെന്നും
'സ്മാൾ പ്രിന്റിൽ' എങ്ങിനെ ചതിക്കുഴികൾ
ഒളിപ്പിക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു.
ഇടപാടുകാരെ ദീർഘകാലത്തേക്കു
കുരുക്കിയിടാനും,
തലമുറകളെ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ
അടിമകളാക്കാനും പദ്ധതികൾ ഉണ്ടാക്കി.
ഉപഭോക്താക്കൾ രോഗികളായില്ല
എന്നു തെളിയിക്കുന്ന 'സ്വതന്ത്ര ഗവേഷണത്തിനു'
സ്പോൺസർ ചെയ്യാനും തീരുമാനിച്ചു.

ഈറ്റിങ്ങിനു മുൻപ്  സ്കോച്ചൊഴിച്ചു ഞങ്ങൾ
മൃഗങ്ങളെ പുറത്തെടുത്തു.
ലൈംഗികത നിറഞ്ഞ ഫലിതങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.
രാവേറെക്കഴിഞ്ഞപ്പോൾ പുഷ്പകയാനത്തിലേറി
ദണ്ഡകാരണ്യത്തിലേക്കു പുറപ്പെട്ടു.
----------------
26.03.2018

Monday 5 March 2018

വാക്കിന്റെ ജനിതകം

സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ വാക്കുകളെ?
അവയ്ക്കു നിറമുണ്ട്.
'അപാരത'യുടെ നിറം എത്രയോ പരിചിതമാണ്  
'സമാധാന'ത്തിന്റെ നിറമല്ല  
'പ്രതിഷേധ'ത്തിനുള്ളത്
'പ്രണയ'ത്തിന്റെ നിറമല്ലല്ലോ 
'പ്രതീക്ഷ'യുടെ നിറം
'വിഷാദ'ത്തിന്റെ നിറം കടുപ്പിച്ചാൽ 
'മരണ'ത്തിന്റെ നിറമാകാം
എങ്കിലും 'സാമ്രാജ്യ'ത്തിന്റെ നിറം
എപ്പോഴും വ്യത്യസ്‍തമായിരിക്കും.

ഇനിയും നിറങ്ങൾ കണ്ടെത്തിയില്ലെങ്കിൽ
മഷി പുരണ്ട 'നിഷാദ'നിലേക്കു നോക്കു.

ശ്രദ്ധിക്കൂ- വാക്കുകൾക്കു ഗന്ധമുണ്ട്, 'മാമൂൽ' പോലെ!
വാക്കുകൾക്കു രൂപവുമുണ്ട്, 'മദാലസ' പോലെ!
'നിർവൃതി' പോലെ ഊഷ്മാവുമുണ്ട്!

ഉപയോഗിച്ചു നിറം മങ്ങി 'ഞെട്ടിപ്പോയ  വാക്കുകൾ
ഒരിക്കലും നിറം വറ്റാത്ത  'പ്രണയ' വാക്കുകൾ
അലക്കി വെളുപ്പിച്ചെടുത്ത 'ജാലക' വാക്കുകൾ
ഒളിച്ചു കളിക്കുന്ന 'തിരസ്കരണി' വാക്കുകൾ  
ഉപയോഗിക്കാതെ പൊടിപിടിച്ചു കിടന്ന 'അസ്ഥിഭാരം' 
പോലുള്ള 'ശ്രുതിപ്പെട്ട
' വാക്കുകൾ
അമിതോപയോഗത്താൽ തേഞ്ഞു പോയ 'മഴ' വാക്കുകൾ
ഭരണകൂടത്തിന്റെ ഭയപ്പെടുത്തുന്ന 'കച്ചേരി' വാക്കുകൾ
'വിമ്മിട്ട'പ്പെടുന്ന വികല വാക്കുകൾ
അയിത്തം വന്ന 'ചന്ത' വാക്കുകൾ
ആര്യമായ 'മാർക്കറ്റ്' വാക്കുകൾ
മ്യൂട്ടേഷൻ സംഭവിച്ച 'ചെത്തു' വാക്കുകൾ!
അല്ലെങ്കിൽ 'കലക്കി'യ 'അടിപൊളി' 'തേപ്പു' വാക്കുകൾ!
കടൽ കടന്നു 'വരാന്ത'യിൽ പോയ വാക്കുകൾ
'റദ്ദാ' ക്കിയ ചില വരുത്തൻ  വാക്കുകൾ
'ഖൽബി'ൽ ചേക്കേറിയ 'മൊഞ്ചു'ള്ള വാക്കുകൾ
കുടിയേറാൻ കാത്തിരിക്കുന്ന 'മൊഹബത്തു' വാക്കുകൾ
പകരക്കാരനെ കളിയാക്കുന്ന 'സ്വിച്ച്' വാക്കുകൾ
കൊഞ്ഞനം കാട്ടുന്ന വരുത്തൻ 'സോറി' വാക്കുകൾ. 
പിന്നെ സായിപ്പു കയറൂരി വിട്ട  '#ക്ക്'  '#റ്റ്ജാഡ വാക്കുകൾ. 
-----------
11 September 2017

ഒട്ടകപ്പക്ഷി



ഒരു കുരുത്തക്കേടുകൂടി ചമച്ചിട്ടു
മണലിൽ മുഖംപൂഴ്ത്തി നിൽക്കുന്നു നീ,
മഹിയിൽ മുഖംതാഴ്ത്തി നിൽക്കുന്നു നീ.

ഇരുകണ്ണു പൂട്ടിഅടച്ചു,
ശ്വാസംപിടി- ച്ചിരുചെവി കൊട്ടിയടച്ചു പൂട്ടി,
ഹൃദയമിടിപ്പു തളച്ചു, സർവ്വം തളർ-
ന്നെവിടോ ഒളിക്കുന്നതാരിൽ നിന്നും?
ഇറുകി അടച്ച കൺപോള തള്ളിത്തുറ-
ന്നൊരു കുഞ്ഞു ഞാഞ്ഞൂലുണർത്തി ഏവം,
"ഉയിരു കയ്യിൽപ്പിടിച്ചോടിയൊളിക്കുന്നു
അടവിയും, കാറ്റും, കപോതങ്ങളും.
വെറുമൊരു നീലക്കുറുക്കനെപ്പേടിച്ചു
വിറപൂണ്ടിടുന്നോ മഹാതരുക്കൾ?

ഇവിടേയ്ക്കണഞ്ഞിടാൻ നേരമായിട്ടില്ല
അവിടേയ്ക്കു തന്നെ തിരിച്ചു പോകു.
മൃതമല്ല നീ, കാരിരുമ്പിൻ കരുത്തുമായ്
വിപിനത്തിലേക്കു തിരിച്ചു പോകു.
കഴലിൽ കൊടുങ്കാറ്റുമായി തിരിഞ്ഞു നീ
പതിയെ നടക്കുവാൻ നേരമായി."

Tuesday 12 December 2017

അനന്തരം




അടഞ്ഞ വാതായനപാളിയിൽ വൃഥാ
വരച്ചുചേർക്കട്ടെ തുറന്നജാലകം;
അതിന്റെ സ്വാതന്ത്ര്യമരീചി കണ്ടൊരെൻ
വരണ്ടനേത്രങ്ങൾ തളർച്ച നീക്കുമോ?

ഉടഞ്ഞശംഖിന്റെ നിറങ്ങൾകൊണ്ടൊരീ
വസന്തചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തിനിൽക്കുന്ന നനഞ്ഞമണ്ണിനെ
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!

അഴിച്ചിടുംതോറും അടഞ്ഞുകൂടുമീ
കുരുക്കിനുള്ളിൽ ക്ഷണഭോഗതൃഷ്ണകൾ,
പളുങ്കുതേരേറി അണഞ്ഞിടുന്നിതാ;
മറുത്തുപോകാനിടമില്ലെനിക്കുമേൽ.

വരിഷ്ഠ വ്യോമാരുണ രാഗവീചികൾ
വിരക്തമാക്കുന്ന തമോഗളങ്ങളിൽ
ഒഴിക്കുവാനിറ്റു മണൽപിഴിഞ്ഞു ഞാൻ;
ഇരുട്ടുകൊണ്ടോട്ടയടച്ചു ഭംഗിയിൽ.

അടർന്നുവീഴുന്ന ദലങ്ങളായ് ദിനം
പ്രപഞ്ചകല്ലോല തരംഗലീലയിൽ
ഉയർന്നുതാഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞുനോക്കാതെ പ്രഹേളിയിൽ ദ്രുതം?

തിരിഞ്ഞുനോക്കില്ല, തകർന്നുവീഴുന്ന
തരുക്കളിൽ, ശാദ്വലഭംഗിയിൽ, നിലാ-
വൊഴിഞ്ഞുപോകുന്ന വിഹായവീഥിയിൽ
ഉദിച്ചുപൊന്തു
ന്ന പ്രഭാതരശ്‌മിയെ.




24.05.2017

ഷെല്ലിയിലേക്കുള്ള വഴി


വീടിനുപുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
'കാതറിൻറോഡി'ൽനിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെദൂരം.
കെ ജി അങ്കിളിന്റെ വീടുകഴിഞ്ഞാൽ
ഇടതുതിരിഞ്ഞു, വളവുകഴിഞ്ഞു
വീണ്ടും ഇടതുതിരിയുക.

'ഇന്ത്യൻ സെറണ്ടി'* യുടെ ഇരുപത്തി നാലു ദലങ്ങളും വിടരുമ്പൊളേക്കും
'ഷെല്ലി അവന്യൂ' വിൽ എത്തിയിരിക്കും.
സ്വന്തംഏകാന്തതയ്ക്കു കൂട്ടായി
ഇരുളിൽനിന്നും പാടുന്ന വാനമ്പാടി...
നിന്റെ ജാലകച്ചുവട്ടിൽ ആരാണ് കാത്തുനിൽക്കുന്നത്?

* The Indian Serenade by P.B Shelley

-------------------
31.05.2017
   

നദി മുതൽ


ഹേ യാത്രക്കാരാ...
നിന്റെ കാഴ്ചകൾക്കപ്പുറവും
നദി ഒഴുകുന്നു.

നീ കേൾക്കാതെയും നദി ഒഴുകുന്നു.
നീ കാണുന്ന പരപ്പിനടിയിൽ
നദി മറ്റൊരു നദിയായി ഒഴുകുന്നു.
വളവുകൾക്കപ്പുറവും നദി ഒഴുകുന്നു.
മഴയണിഞ്ഞ നദിയല്ല
വെയിലേറ്റ നദി.
മണലൂറ്റുകാരന്റെ നദിയല്ല
ഈ കടത്തുകാരന്റെ നദി.
അതല്ല ഈ അലക്കുകാരിയുടെ നദി.
മറ്റൊന്നാണ് ഗ്രാമത്തിലെ മുക്കുവന്റെ നദി.
മറ്റെന്തോ ആണ് ഇടവത്തിൽ
വീടൊഴുകിപ്പോയവന്റെ നദി.

ഹേ യാത്രക്കാരാ..
നദി യാവുക നീ നദിയെ അറിയാൻ.
-----------------
22.08.2017

പ്രവാസം


'വാൾപേപ്പർ' ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാനചിത്രം.
ചിത്രത്തിൽ ഘനീഭവിച്ചകാലം.
കാലത്തിൽ പഴയ മുഖങ്ങൾ.
മുഖങ്ങളിൽ വിരിയുന്ന ഭാവങ്ങൾ.
ഭാവങ്ങളുടെ ഇടവേളകളിൽ നീണ്ട മൗനം.
മൗനം വർത്തമാനത്തിലേക്കു ചേക്കേറുന്നു...

* * * * * * * * * * *

ഗ്രാമാതിർത്തിയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞുനോക്കി.
പിന്നെ, കാലത്തെ ഘനീഭവിപ്പിച്ചു ദ്വിമാനചിത്രമാക്കി
പെട്ടിയിലേക്കു തള്ളിക്കയറ്റി.
യാനത്തിൽ തിരഞ്ഞതു മുഖങ്ങളായിരുന്നു.
അച്ചാറും, കാച്ചെണ്ണയും പുരണ്ട ചിത്രംചൂണ്ടി
ചുങ്കക്കാരൻ കണ്ണുരുട്ടി.
"ഭൂതകാലമാണു സർ, ഇടയ്ക്കു താലോലിക്കാനാണ്"
ഉത്തരത്തിൽ അയാൾ തൂങ്ങി;
ആണിയിൽ ചിത്രവും.

മകരത്തിലും, മേടത്തിലും, ചിങ്ങത്തിലും
ചിത്രത്തിനുള്ളിലേക്കു നൂണ്ടുകയറി.
കാലുകൾ മാത്രം പുറത്തു തൂങ്ങിക്കിടന്നു.
വർത്തമാനത്തെ ഭൂതംകൊണ്ടു ഹരിച്ചു,
ബാക്കിവന്നതു വർത്തമാനത്തോടൊപ്പം കൂട്ടി.
മുഴച്ചു വികൃതമായ വർത്തമാനത്തിൽ
കാലംതെറ്റിയ മൗനം പൊടിപിടിച്ചുകിടന്നു.
-ഒരബദ്ധം പോലെ.
--------------
31.08.2017

Wednesday 6 December 2017

മിഖായേൽ

നീഒഴിച്ചിട്ട ശൂന്യതയ്ക്കരികിൽ
ഈ പഴയ പുറംതിണ്ണയിൽ ഞാനിരിക്കുന്നു.
ഇവിടം ഒരിരുണ്ട കൂപമാണല്ലോ.
നാം കളിക്കുകയായിരുന്നു,
ഇപ്പോൾ ... അമ്മ വഴക്കു പറയുന്നതു എനിക്കു കേൾക്കാം
"കുട്ടികളെ... ഒന്നടങ്ങു..."
നാം ചിരിക്കും, നീ കണ്ടെത്താത്തഇടത്തു ഞാൻ ഒളിക്കാൻ പുറപ്പെടും...
കോവണിയുടെചുവട്ടിൽ, തളത്തിൽ, തട്ടുംപുറത്തു്...
പിന്നീടു നീ ഒളിക്കും.
മിഖായേൽ, ഒളിച്ചുകളിയിൽ നാം മിടുക്കരായിരുന്നുവല്ലോ.
എല്ലാം എപ്പോഴും കണ്ണീരിൽ ഒടുങ്ങുന്നു.

ആഗസ്തിലെ ആ രാത്രിയിൽ ആരുംതന്നെ ചിരിച്ചില്ല
നീ വീണ്ടും ഒളിക്കാൻപോയി, നേരം ഏറെക്കഴിഞ്ഞു
പുലരാറായിരിക്കുന്നു.
നിന്നെ ഒരിക്കലുംകണ്ടെത്താനാവാതെ
നിന്റെസോദരൻ തിരിച്ചെത്തിയിരിക്കുന്നു.
അവനുചുറ്റും നിഴലുകൾ സാന്ദ്രമാകുന്നു, മിഖായേൽ... വേഗമാവട്ടെ,
നീ പ്രത്യക്ഷപ്പെടുമോ? അമ്മയ്ക്കിതു വിഷമം മാത്രമായിത്തീരും.

Miguel BY CÉSAR VALLEJO, TRANSLATED BY DON PATERSON

I'm sitting here on the old patio
beside your absence. It is a black well.
We'd be playing, now. . . I can hear Mama yell
"Boys! Calm down!" We'd laugh, and off I'd go
to hide where you'd never look. . . under the stairs,
in the hall, the attic. . . Then you'd do the same.
Miguel, we were too good at that game.
Everything would always end in tears.

No one was laughing on that August night
you went to hide away again, so late
it was almost dawn. But now your brother's through
with this hunting and hunting and never finding you.
The shadows crowd him. Miguel, will you hurry
and show yourself? Mama will only worry.

സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ 'മഴ' എന്ന കവിതയെ തുടർന്ന് 'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിതയിൽ എത്തിച്ചേർന്നു. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന CÉSAR VALLEJO 1938 വരെ ജീവിച്ചിരിക്കുകയും അതിനോടകം മൂന്നു കവിതാ സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും അദ്ദേഹം പിൽക്കാലത്ത് നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറി. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധത്തിന്റെ ചിത്രം 'മിഖായേൽ' എന്ന കവിതയിൽ അനാവൃതമാകുന്നു. കവിയുടെ ആകുലത ഈ കവിതയിലൂടെ അരിച്ചെത്തുന്ന തണുപ്പുപോലെ നമ്മിലേക്ക്‌ സംക്രമിക്കുന്നു. ഒരുനിമിഷം കവിയോടൊപ്പം നമ്മളും ചോദിച്ചു പോകുന്നു "മിഖായേൽ, നീ പ്രത്യക്ഷപ്പെടുമോ?"

06.12.2017

Wednesday 27 September 2017

പതിനൊന്ന് എത്തുന്ന വഴികൾ


ബീഡി തെറുപ്പുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
കൃഷിക്കാരനും, മത്സ്യത്തൊഴിലാളിയും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
നഴ്‌സും, ഗുമസ്തനും, എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ നർത്തകൻ മാത്രം!

മരം വെട്ടുകാരൻ എന്തു ചെയ്യണമെന്നു  നിങ്ങൾ പറഞ്ഞില്ല
തയ്യൽക്കാരനും, പാറാവുകാരനും  എന്തു ചെയ്യണമെന്നു പറഞ്ഞില്ല
മരപ്പണിക്കാരനും, ചുമട്ടുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ ചിത്രകാരൻ മാത്രം!

നെറ്റി നിങ്ങൾ ചുളിക്കാതിരിക്കു
അതു പതിനൊന്നു മീശക്കാരനെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
അതെന്നെ  ഭയപ്പെടുത്തുന്നു.

നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനെ അത് ഓർമ്മിപ്പിക്കു 
-----------
27.09.2017

രജത കുംഭം

ഉരുകിത്തിളച്ചൊരാ സൗരയൂഥത്തില-
ന്നൊരു മഴത്തുള്ളി അടർന്നുവീണു,
പരിണാമ സാഗരത്തിരകളിൽ ആദ്യത്തെ
അനവദ്യബിന്ദുവായ് ഞാനുണർന്നു.
ധ്രുവദീപ്തി ചിന്തി, നിലാവിൻ മിഴിക്കോണിൽ
മൃദുതുഷാരാശ്രു തുളുമ്പിനിന്നു,
നിഴലും, നിലാവും കളിത്തൊട്ടിലാട്ടി ഈ
ബഹുകോശ വിസ്മയപ്പൂവിടര്‍ന്നു.

വനഭംഗി മൊത്തിക്കുടിച്ച വാർകൂന്തലി-
ന്നഴകെഴും ശൈലതടാകത്തിലെ
ജലദർപ്പണത്തിൽനിന്നാരോ വിരൽനീട്ടി
അരുമയായ് 'ആരെ'ന്ന ചോദ്യമെയ്തു.
പുഴയോടു കടലിനോടടവിയോടനിലനോ-
ടുഡുപരാഗാവൃത നഭസ്സിനോടും
അറിയുവാനായി തിരഞ്ഞിടത്തൊക്കെയും
ഒരുപാടുചോദ്യങ്ങൾ പൊന്തിവന്നു.
ഗിരിഗഹ്വരാന്ധകാരത്തിൽ പ്രതിധ്വനി-
ച്ചതു പടർന്നഗ്നിയായ് മാറീടവെ
അറിയാത്തതൊക്കെയും ഞാനൊരുവാക്കിന്റെ
രജതകുംഭത്തിൽ ഒളിച്ചുവച്ചു.

അറിയാത്തതിന്നെത്ര രൂപങ്ങൾ, ഭാവങ്ങൾ
കഥകൾ നൂറാരൊക്കെ നെയ്തെടുത്തു!
അറിയാത്തതിന്റെ അൾത്താരയിൽ എത്രയോ
ചുടുനിണമർപ്പിച്ചൊതുങ്ങിനിന്നു.
അറിയാത്തതിന്നവകാശികൾ ഭൂമിയെ
അരിയായി മെല്ലെപ്പകുത്തെടുക്കെ,
തിരിയൊന്നു കത്തിച്ചുവച്ചതിൻ വെട്ടത്തി-
ലിരുൾ പകുത്തേറെക്കടന്നുപോയി.
കനലും, നിലാവും, വിടർന്ന മന്ദാരത്തി-
നഴകും, ഋതുക്കളും, കല്ലോലവും,
അറിയവേ തിരിതീർത്ത നിഴൽകദംബം
രജതകുംഭത്തിലണഞ്ഞിടുന്നു.

ബഹിരംബരാരുണ ഗോളങ്ങളിൽ, ആദി
കണികകൾ വീണൊരീറ്റില്ലങ്ങളിൽ,
പ്രഭവപ്രസൂതിതൻ പേറ്റുനോവിൻ മുഗ്ദ്ധ
പ്രാണവാരവാഘോഷ തീരങ്ങളിൽ,
അലയുന്നു ഞാനെൻനിഴലുമായീ നവ്യ
വഴികളിലെന്നും തിരഞ്ഞിടുമ്പോൾ
വളവുകൾക്കപ്പുറം "അറിയാത്ത" തെന്നെന്റെ
നിഴലെന്റെ കാതിൽമൊഴിഞ്ഞിടുന്നു.

വനവാപി വറ്റിവരണ്ടു മന്വന്തര-
ച്ചെറുചില്ല എത്രയോ പൂവണിഞ്ഞു.
അറിയുവാനായില്ല തീർത്ഥനിഴൽ ചൂണ്ടി
അരുളിയതിന്നും തിരഞ്ഞിടുന്നു.
ഒഴിയവെതന്നെ നിറഞ്ഞിടും കുംഭത്തി-
ലിഴചുറ്റി ചൂതദലം നിറയ്‌ക്കേ
ഇടിമിന്നലേറ്റു ഭൂ കോരിത്തരിക്കുന്നു
ഇരുളിൽ ഞാനെന്നെ തിരഞ്ഞിടുന്നു.

------------
26.08.2017

Tuesday 12 September 2017

ഒരു സ്വാതന്ത്ര്യ വിചാരം


അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
എന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു പോകുന്നത് എന്നാണോ;
കടലും പുഴകളും പർവ്വതങ്ങളും
മനുഷ്യന്റെ അതിരുകൾ അല്ലാതാകുന്ന കാലം ഏതാണോ;
മതങ്ങളും ഇസങ്ങളും ഉയർത്തിയ മസ്തിഷ്ക്ക വേലികൾ
പൊളിഞ്ഞു വീഴുന്ന പ്രഭാതം എന്നാണോ;
കീഴാളനും, അടിമയും
വെറും പദങ്ങൾ മാത്രമായി അവശേഷിക്കുന്നതെന്നാണോ;
ലിംഗം ഒരവയവം മാത്രമായി കാണപ്പെടുന്നത് എന്നാണോ;
അന്നു മാത്രമാണ് സ്വാതന്ത്ര്യം എന്നെ തേടി എത്തുന്നത്.
ഹോ! സ്വാന്തന്ത്ര്യം തീന്മേശയിൽ എത്തിയ പന്നിക്കും അവകാശപ്പെട്ടതായിരുന്നു...

---------------------------
15.08.2017

ഒരു കബീർ ഗീതം


സാന്ധ്യ നിഴലുകൾ സാന്ദ്രമാകുന്നു. 
ഒപ്പം സ്നേഹത്തിന്റെ ഇരുൾ ഉടലിനെയും മനസ്സിനെയും പൊതിയുന്നു.
ജാലകം പടിഞ്ഞാറേക്കു തുറക്കൂ, പിന്നെ സ്നേഹത്തിന്റെ വിഹായസ്സിൽ ഇല്ലാതാകൂ;
ഹൃദയ പത്മത്തിൽ കിനിയുന്ന മധു നുകരൂ
തിരകളെ നിന്റെ ഉടലിലേക്കു ഉൾക്കൊള്ളു: കടലോരം എത്ര മഹത്തരമാണ്!
കേട്ടാലും! ശംഖൊലികളും കിണ്വനങ്ങളും ഉയരുന്നു.
കബീർ പറയുന്നു:
"സഹോദരാ, ശ്രദ്ധിക്കു! തമ്പുരാൻ എന്റെ ശരീരമാകുന്ന മൺ കുടത്തിൽ കുടികൊള്ളുന്നു.

The shadows of evening fall thick and deep, and the darkness of
love envelops the body and the mind.
Open the window to the west, and be lost in the sky of love;
Drink the sweet honey that steeps the petals of the lotus of the heart.
Receive the waves in your body: what splendour is in the region of the sea!
Hark! the sounds of conches and bells are rising.
Kabîr says: "O brother, behold! the Lord is in this vessel of my body."

(ഞായറാഴ്ച (20.08.2017) പോളി വർഗീസിന്റെ മോഹന വീണ performance ഉണ്ട്. അതുമായി ബന്ധപെട്ടുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും ദാർശനികനും ആയ കബീറിന്റെ കവിതകൾ കുറെ വായിച്ചു. അതിലൊരെണ്ണം ഭാഷാന്തരം ചെയ്യാൻ തുനിഞ്ഞു. കബീർ എഴുതിയിരുന്നത് സാധാരണക്കാരുടെ ഹിന്ദിയിൽ ആയിരുന്നു. മുച്ചേ ഹിന്ദി നഹിം മാലും. അതുകൊണ്ടു ആശ്രയിച്ചത് ഇംഗ്ലീഷ് പരിഭാഷയെ ആണ്. അതുകണ്ടു തന്നെ പരിഭാഷയുടെ പരിഭാഷ ആയ എന്റെ വികൃതിയിൽ മഹാനായ കബീർ ഉദ്ദേശിച്ചതിന്റെ എത്ര ശതമാനം ഉണ്ട് എന്ന് നിശ്ചയമില്ല. പോരാ എങ്കിൽ Receive the waves in your body: what splendour is in the region of the sea! എന്ന ഭാഗം ഏതു ആശയത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ശരിക്കും പിടികിട്ടിയിട്ടില്ല. അറിയാവുന്നവർ പറഞ്ഞു തരിക. ഇങ്ങനെ ഒക്കെ അല്ലെ നമ്മൾ പഠിക്കുന്നത്!)

കബീർ ധാരാളം ഈരടികൾ രചിച്ചിട്ടുണ്ട്. അതിലൊരെണ്ണം.

जैसे तिल में तेल है, ज्यों चकमक में आग
तेरा साईं तुझ में है, तू जाग सके तो जाग

"Jaise Til Mein Tel Hai, Jyon Chakmak Mein Aag
Tera Sayeen Tujh Mein Hai, Tu Jaag Sake To Jaag"

എള്ളിലെ സ്നിഗ്ദ്ധം പോലെ, തീക്കല്ലിലെ അഗ്നിപോലെ
നിന്നുള്ളിലിരിപ്പൂ നീ തേടുന്ന തമ്പുരാൻ.
----------------------
16.08.2017

ഓർക്കുന്നു നിരന്തരം


(പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത പരിചയപ്പെട്ട ശേഷം ഇതു വായിക്കുക . Search in youtube)

ഓർക്കുന്നു ഞാനോ തീർത്ഥ യാത്രയാമിജ്‌ജീവിത
യാത്രയിലുടനീളം, എത്രയോ മധുരമായ്.
പണ്ടത്തെ കളിത്തോഴൻ കവിളിൽ പകർന്നോരാ 
ചെണ്ടലർ സൗരഭ്യത്തിന്നോളങ്ങൾ പരക്കുന്നു. 
ആദ്യ ചുംബനത്തിന്റെ മധുരം മറവിക്ക- 
ഭേദ്യമാണെന്നെങ്കിലും മറക്കാൻ കഴിയുമോ?

പണ്ടിരു പൂമ്പാറ്റകൾ ഇളകിക്കളിച്ചൊരാ
ചെമ്പകച്ചെറുമരച്ചോട്ടിലെ കളിവീട്ടിൽ 
വാക പൂത്തുലഞ്ഞൊരാ പാതയോരത്തിൽ, സർഗ്ഗ 
പാദുകമണിഞ്ഞെത്തും ഭൃംഗങ്ങൾ ലസിക്കുന്ന 
വാസന്ത വനികളിൽ, ശാദ്വല തീരങ്ങളിൽ,
വാസരക്കിനാവുകൾ പങ്കിട്ട മധ്യാഹ്നത്തിൽ…
യാത്ര പോകാറുണ്ടു ഞാൻ, മാനസ രഥമേറി  
മാത്രയിൽ, സ്മരണതൻ മാധവമണയുമ്പോൾ. 

എന്തു നീ നീട്ടീല, വിടർത്തിയ കരങ്ങളീ
ബന്ധുര വനജ്യോത്സ്ന പടരാൻ കൊതിച്ചപ്പോൾ?
എന്തു നീ ക്ഷണിച്ചീല നീഡത്തിനിളം ചൂടിൽ
സ്വന്തമാക്കുവാൻ മാത്രം എത്രമേൽ കൊതിച്ചപ്പോൾ?
എന്തു നീ പറഞ്ഞീല ഹൃത്തിലെ വികാരങ്ങൾ  
സന്തതം കേൾക്കാൻ മാത്രം  കാതുകൾ കൊതിച്ചപ്പോൾ?
എന്തു നീ നിസ്സംഗനായ് കേവല നിരാലംബ
സന്താപ ഭരിതമായെന്നകം പിടഞ്ഞപ്പോൾ?
… എങ്കിലും മറക്കാനാവില്ല നീ വരച്ചിട്ട 
തങ്ക രേഖകളുള്ളിൽ മായാതെ കിടക്കുമ്പോൾ.
… എങ്കിലും മറക്കുവാനാകില്ല നീ മീട്ടിയ 
സുന്ദര രാഗങ്ങളീ മേനിയിലൊഴുകുമ്പോൾ.

യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".

ഓർമ്മകൾ - ഗതകാല മൗക്തികമണിയാതെ
പൂർണ്ണമാകുമോ എന്നും കാലത്തിൻ കളേബരം?
ഓർമ്മതൻ സൗഗന്ധിക സൂനങ്ങൾ വിടരാത്ത 
വാടികൾ വെറു മൊരു  വന്ധ്യമാം മണൽപ്പുറം.

മുറ്റത്തു കുസൃതിക്കുരുന്നുകൾ കളിക്കുന്നു
മറ്റൊരു മാകന്ദമിച്ചാരത്തു മരുവുന്നു.
അന്നു നീ മറന്നൊരാ മല്ലിക ലർവാടി
ഇന്നിതാ പുഷ്പിച്ചാകെ സൗരഭം പരത്തുന്നു.
ഭാസുര സമൃദ്ധമിജ്ജീവിത മെന്നാകിലും
ഭാരങ്ങളിറക്കുവാൻ അത്താണി ഉണ്ടെന്നാലും,
വേർപ്പു തുള്ളി പോലുള്ളിൽ പൊടിയും സ്മരണകൾ
വീർപ്പു മുട്ടലിന്നുഷ്ണ ധാരകളുതിർക്കുന്നു.

യാമങ്ങൾ  തിഥികളായ് വർഷങ്ങളായെങ്കിലും
ജീവിതം സമാന്തര രേഖകളായെന്നാലും 
താവക മിഴി ക്കോണിൽ തുളുമ്പും തീർഥത്തിന്റെ  
സ്നാനഘട്ടത്തിലീറൻ മാറുവാൻ കൊതിപ്പൂ ഞാൻ.

വാക്കുകൾക്കതീതമീ മൗനത്തിൻ മണിയറ
ഓർക്കുവാൻ കരുതിയ  പിഞ്ഛികാഗ്രത്താൽ ധന്യം. 
യാത്രയിൽ  കരുതിയ പാഥേയം സ്മരണകൾ, 
പാത്രത്തിൽ മറ്റൊന്നില്ല, ശൂന്യമീ മനോമയം.

 

മാത്രകൾ ഋതുക്കളായ് മുന്നോട്ടു കുതിക്കുമ്പോൾ  
രാത്രികൾ മന്ത്രിക്കുന്നു "ഓർക്കുക വല്ലപ്പോഴും".

ഓർക്കുവാൻ കഴിയാതിരിക്കുവാൻ കഴിയില്ല
കാറ്റു വന്നുണർത്തുന്നു,  ഓർക്കുന്നു നിരന്തരം.
----------------
20.08.2017

ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ


എത്ര പാതകൾ താണ്ടീടണം
മർത്ത്യനെന്നൊരുനാളിൽ വിളിക്കപ്പെടാൻ മാത്രം?
എത്ര സാഗരം മുറിക്കേണം
ശുഭ്രാകുലകപോതം മൺതട്ടിലുറങ്ങീടാൻ?
എത്ര ആഗ്നേയമുതിർക്കേണം
നിത്യമായ് പീരങ്കികൾ ശക്തമായ് നിരോധിക്കാൻ?
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ - പ്രിയനേ
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ

എത്രനാളുണ്ടാവണം ശൈലം
സപ്തസാഗരത്തിലേക്കൊഴുകി ഇല്ലാതാവാൻ?
എത്രനാൾ ജീവിക്കേണം മർത്ത്യൻ
കെട്ടഴിഞ്ഞസ്വാതന്ത്ര്യമുക്തനായ് തീരാൻ മാത്രം?
എത്രയോവട്ടം തിരിയേണം 
ഒട്ടുമേ കണ്ടില്ലെന്നു നടിച്ചു മുന്നേറുവാൻ?
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ - പ്രിയനേ
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ

എത്രയോവട്ടം നോക്കീടണം
നിസ്തുല വിഹായസ്സു നിറയെക്കണ്ടീടുവാൻ?
എത്രകാതുകളുണ്ടാവണം
മർത്ത്യനൊമ്പരത്തിന്റെ മാറ്റൊലി കേട്ടീടുവാൻ?
എത്രപേർ മരിക്കേണം മർത്ത്യാ
ഒത്തിരി മരിച്ചെന്നു മനസ്സിൽ തറയ്ക്കുവാൻ?
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ - പ്രിയനേ
ഉത്തരം സ്പഷ്ടം കാറ്റിൻ ചുണ്ടിൽ


2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനിതനായ ബോബ് ദിലൻ 1962 ൽ രചിച്ച പ്രതിഷേധ ഗാനം.

How many roads must a man walk down
Before you call him a man?
Yes, 'n' how many seas must a white dove sail
Before she sleeps in the sand?
Yes, 'n' how many times must the cannonballs fly
Before they're forever banned?
The answer, my friend, is blowin' in the wind
The answer is blowin' in the wind

Yes, 'n' how many years can a mountain exist
Before it's washed to the sea
Yes, 'n' how many years can some people exist
Before they're allowed to be free
Yes, 'n' how many times can a man turn his head
And pretend that he just doesn't see
The answer, my friend, is blowin' in the wind
The answer is blowin' in the wind

Yes, 'n' how many times must a man look up
Before he can see the sky
Yes, 'n' how many ears must one man have
Before he can hear people cry
Yes, 'n' how many deaths will it take till he knows
That too many people have died
The answer, my friend, is blowin' in the wind
The answer is blowin' in the wind

BLOWIN' IN THE WIND (Bob Dylan) 1962
Copyright 1962 by Warner Bros. Inc. Renewed 1990 by Special Rider Music
------------------
12.09.2017

Monday 11 September 2017

പൂർണ്ണേന്ദുവും ഒഴിഞ്ഞ കരങ്ങളും


നിറഞ്ഞ ചന്ദ്രബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നമുക്കു പങ്കിടാൻ വിധു
അയത്നമെങ്ങു പോയി നീ?
ഇദം വിശിഷ്ട രാവുകൾ
ഒരോർമ്മ നെയ്ത രാത്രികൾ
വരിഷ്ട ചുംബനങ്ങളിൽ
കിനാവു കാണ്മു രണ്ടുപേർ
നിറഞ്ഞ ചന്ദ്രബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നിശീഥ മാന്ത്രികേന്ദുവേ
അനുഗ്രഹിക്ക കാമിതം
വരുന്ന പൗർണ്ണമിക്കു മൽ
സുമോഹവല്ലി പൂക്കുകിൽ
ഒഴിഞ്ഞൊരെൻ കരങ്ങളിൽ
നിറഞ്ഞു നീ തുളുമ്പിടും.

1945 ൽ Buddy Kaye ഉം Ted Mossman ഉം ചേർന്നെഴുതിയ ഗാനം. 2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബോബ് ദിലൻ (Bob Dylan ) 2015 ൽ 'Shadows in the Night' എന്ന ആൽബത്തിനു വേണ്ടി ഈ ഗാനം റിക്കാഡ് ചെയ്തു.

Full moon and empty arms
The moon is there for us to share
But where are you?

A night like this could weave a memory
And every kiss could start a dream for two

Full moon and empty arms
Tonight, I'll use the magic moon
To wish upon

And next full moon
If my one wish comes true
My empty arms will be filled with you
----------------
11.09.2017


Wednesday 14 June 2017

തീരെ ചെറിയ ഉറുമ്പുകൾ.

അതുകൊണ്ടാവാം അവയെ ആരും കാണാതെപോകുന്നത്.
അതുകൊണ്ടു തന്നെ ആവാം അവയെ ആരും കേൾക്കാതെ പോകുന്നത്.
അതുകൊണ്ടു തന്നെയാണ് അവയെ ആരും അറിയാതെ പോകുന്നത്.
യഥാർത്ഥത്തിൽ അറിയാതെ പോകുന്നത് ഒരു നഷ്ടമല്ല.
അറിഞ്ഞതാണു നഷ്ടം!
തീരെച്ചെറിയ കാലുകൾ പരത്തി,
ആ വലിയ ഹൃദയം ഭൂമിയോടു ഏറ്റവും കൂടുതൽ ചേർത്തുകൊണ്ടവ
എല്ലാവരും തോൽപ്പിക്കുന്ന വേഗതയിൽ മുന്നോട്ട് പോകും.
ആരും തന്നെക്കാൾ ചെറുതാകാൻ അനുവദിക്കാതെ,
ആരെയും നിശ്ശബ്ദരാകാൻ അനുവദിക്കാതെ
അവ മണ്ണിന്റെ നനവു നുകരും.
പിന്നെ വളർന്നുവലുതാവുന്ന വടവൃക്ഷങ്ങളുടെ ചോട്ടിൽ 
തളർന്നുറങ്ങും.
അലറിവീശുന്ന തെക്കൻകാറ്റിനൊപ്പം
അവ മേഘങ്ങളെ ചുംബിച്ചു പറന്നുപോകും.
പ്രളയത്തിന്റെ ഏകതാനതയിൽ
ഒരു പൊങ്ങുതടിപോലെ ഒഴുകിഅലയും.
തന്നെക്കാൾ ചെറിയസ്വപ്നങ്ങളിൽ അവ രമിക്കും.
ചെന്നായയുടെ ഒരു നേരത്തെ
വിശപ്പടക്കാൻ പോലും കഴിയാത്ത
തന്റെ വലുപ്പത്തെ ഓർത്തു മാത്രം ദുഖിക്കും.
നിങ്ങൾ കണ്ടുവോ
കരഞ്ഞുകലങ്ങിയ കണ്ണുമായി
ഉഴറിയോടിയ
എന്റെ തീരെച്ചെറിയ ഉറുമ്പുകളെ?
------------14.06.2017

Wednesday 7 June 2017

ഏണിയും പാമ്പും


കലണ്ടറിനിരുപുറം നാമിരുപേർ,
പൊട്ടുകൾ തൊട്ട ചതുരക്കട്ട,
യാദൃശ്ചികതയുടെ വാതായനങ്ങൾ,
ചാഞ്ഞുപെയ്യുന്ന മഴയിൽ അടർന്നുവീഴുന്ന ഇലകൾ പോലെ
ദിനരാത്രങ്ങൾ,
ഏണിയിലേറി ഭാവിയിലേക്ക്,
കാഴ്ചവറ്റിയ ഫണിയിലേറി ഭൂതത്തിലേക്ക്.
സഖീ... ഇത് ഏണിയും പാമ്പും.

നാട്ടുമാങ്ങയ്ക്കു നീ കൊതിക്കുന്നുവോ?
അഹിയിലേറി നമുക്കു പിന്നോട്ടു പോകാം.
ദിനരാത്രങ്ങളുടെ തിരകൾ മുറിച്ചു
മഴയിൽ കുതിർന്ന ഉർവ്വിയിൽ
ഒരു തൈ നടാം.
വേനലിന്റെ വറുതിയിൽ വെള്ളമൊഴിക്കാം,
ഏണിയിലേറി മുന്നോട്ടു പോയി
ആദ്യകനിയിൽ വാത്സല്യത്തിന്റെ നിലാവു പൊഴിക്കാം,
വീണ്ടും മുന്നോട്ടു പോയി
പടർന്ന ചൂതശാഖയിൽ ഊഞ്ഞാലാടാം.
ചാഞ്ഞുപെയ്യുന്ന മഴയിൽ
ഉതിർന്നു വീഴുന്ന മാമ്പഴം ഓടിച്ചെന്നെടുക്കാം.

കണ്ണടക്കാരൻ സുഹൃത്തു പറഞ്ഞതുപോലെ,
(ഏണിയിലേറി ) നൂറ്റാണ്ടു കഴിഞ്ഞു നമുക്കു ജനിക്കാം.
ചൊവ്വയിലെ അങ്കക* കുടീരങ്ങളിൽ ഉറങ്ങിയുണരാം,
ദൂരദർശിനിയിലൂടെ ഉർവ്വിയെ നോക്കിക്കാണാം,
ചാഞ്ഞു പെയ്യുന്ന അമ്ലമഴയിൽ അലിഞ്ഞില്ലാതാകുന്ന
ജൈവരൂപങ്ങളെ ഓർത്തു നെടുവീർപ്പിടാം.

സഖീ... യാദൃശ്ചികതയുടെ മറ്റൊരു വാതിൽ തുറക്കുന്നു.
നമുക്കു വർത്തമാനത്തിന്റെ ആകുലതകളിലേക്കു മടങ്ങാം.
കലണ്ടറിലെ അക്കങ്ങളിൽ നിസ്സംഗരാകാം.
ചാഞ്ഞു പെയ്യുന്ന ഈ മഴയുടെ കുസൃതിയിൽ
നമുക്കൊരു കുടക്കീഴിൽ നനയാം.
ചെളിവെള്ളം തെറ്റിച്ചു പൊട്ടിച്ചിരിക്കാം.
വെറുതെ വെറുതെ പൊട്ടിച്ചിരിക്കാം...

-------------------
07.06.2017