Friday 13 August 2021

ഗ്രേറ്റ് ഡിപ്രഷൻ


ഗ്രാമാതിർത്തിയിൽ ഉണ്ടായ ചെറിയ വിള്ളലിലൂടെയാണ്
ഡിപ്രഷൻ കടന്നു വന്നത്.
മേഘം ഇരുൾകെട്ടിയ തുരുത്തുകളിൽ,
കാറ്റുറങ്ങിപ്പോയ നിശ്ചലദൃശ്യങ്ങളിൽ,
അതു പതുങ്ങിയിരുന്നു.
സൂത്രശാലിയായ ഒരു കരടിയെപ്പോലെ
അവിചാരിതമായി പ്രത്യക്ഷപ്പെടുകയും,
അനവസരങ്ങളിൽ
ദുർബല ഹൃദയങ്ങളെ
അതു കീഴ്‌പ്പെടുത്തുകയും ചെയ്തു.

ധനാത്മകത കൂട്ടാൻ ഗ്രാമമുഖ്യൻ 
തിരക്കു കുറഞ്ഞ പാതകൾ തെരഞ്ഞെടുത്തു.
നരച്ച ജമ്പറിട്ട ആകാശത്തിനു കീഴിൽ
അയാൾക്കു പിന്നിൽ ഗ്രാമവാസികൾ നിരന്നു.
ഓട്ടക്കാരെന്നവർ ഭാവിച്ചു.
തിരക്കില്ലാത്തവർ,
അതുള്ളതായി അഭിനയിച്ചു.
ചിരി മരിച്ചവർ,
വെടലച്ചിരി മുഴക്കി. 
(അതു കേട്ടവർ,   
നിശബ്ദമായി തേങ്ങി.)

കടലാസു മുഖവുമായി ഗ്രാമവാസികൾ   
ഒഴിഞ്ഞ പാടങ്ങളിലേക്കിഴഞ്ഞിറങ്ങി.
നിഷ്ക്രിയമായ സന്ധിബന്ധങ്ങൾ,
ഓജസ്സറ്റ പേശികൾ,
ശൂന്യത നിറഞ്ഞ കണ്ണുകൾ,
കാറ്റിലാടുന്ന നരച്ച വസനം.
പക്ഷെ പക്ഷികൾ പറന്നുപോയി.


Saturday 26 June 2021

ഒരു പ്രണയഗീതം കൂടി


പറയാൻ മറന്നതൊക്കെയും നിൻ മിഴി-
ക്കവിതയിൽ വായിച്ചെടുത്തുപോയി.
പകലോനൊരുക്കിയ സന്ധ്യയിൽ ഞാനതു
പലകുറി ചൊല്ലിപ്പറന്നുപോയി.

നിറമുള്ള നിൻരാഗ ലോലപുടങ്ങളിൽ
സ്വരമഴ യായതു പെയ്തുപോകെ
കരിനീല വില്ലു കുലച്ച നീലോല്പല
നയങ്ങളിൽ ഞാനലിഞ്ഞു ചേരും.

ഋതുസംക്രമം തേടിയലയും പകൽക്കിളി
കതിർ കവർന്നെത്തുന്നു, കാതരേ നീ
ഋതുശോഭയായി, ദിവാസ്വാപ്നമഞ്ചലിൽ
കതിർ മണ്ഡപത്തിലണഞ്ഞിടുമോ?

---------

26.06.2021

Sunday 6 June 2021

യുദ്ധാനന്തരം

യുദ്ധങ്ങളൊഴിഞ്ഞൊരു കാലവും കിനാക്കണ്ടു
ചക്രവാളത്തിൻ ചോട്ടിൽ വൃദ്ധനായലയവെ
രക്തപങ്കിലസ്ഥൂല ഗ്രന്ഥത്തിനകക്കാമ്പിൽ
വ്യർത്ഥമായ് സമാധാന ചരിതം തിരയുന്നു.

എത്രയോ കാലങ്ങളായ് കൊതിപ്പൂ ധരണിയിൽ
നഗ്നപാദനായൊട്ടു നടന്നു കണ്ടീടുവാൻ.
ബദ്ധസംസ്കാരനിണമുദ്രയിൽ ചവിട്ടാതെ
ഒട്ടു പോകുവാൻമാത്രം ഇത്രമേൽ വൈകിപ്പോയി!

എത്രയോ മന്വന്തരസന്ധ്യകൾ ചുവപ്പിച്ചീ
മർത്ത്യരക്തം കൊണ്ടു ചാലിച്ച സരിൽപതി.
എത്രയോ പ്രഭാതങ്ങളുറക്കമുണർന്നതു
രക്തത്തിൽ കിളുർത്തൊരീ ചെമ്പനീർപുഷ്പങ്ങളിൽ.

മാനവ ചരിത്രത്തിന്നേടുകൾ ചമച്ചതു
സോദരരക്തം കൊണ്ടു മാത്രമാണിന്നേവരെ.
പർവ്വങ്ങൾ, അഹങ്കാരയുദ്ധകാണ്ഡങ്ങൾ കട-
ന്നെന്റെ വെള്ളരിപ്രാവിന്നെങ്ങോട്ടോ പറന്നുപോയ്. 

നാളേക്കുനോക്കും ദൂരദർശിനിയുണ്ടു കൈയിൽ
കാണുന്നു യുദ്ധങ്ങളൊഴിഞ്ഞൊരു മഹാദിനം.
ആണവ വികിരണ ജ്വാലകളടങ്ങിയ
ക്ഷോണിയിൽ തുഴഞ്ഞുപോം വെൺമേഘശകലങ്ങൾ,
സാഗര തീരങ്ങളെ കസവിട്ടുടുപ്പിച്ചു
പാവനധരിത്രിയെ വീശുന്നു മന്ദാനിലൻ,
സ്പോടനമില്ലാർത്തനാദങ്ങളില്ല, ക്ഷുത്തിൻ
പീഡയിൽ വിലപിക്കും കുഞ്ഞിളം ചൊടിയില്ല.
യുദ്ധമാതാവാമന്ത്യയുദ്ധത്തിൻ വിരാമത്തിൽ
സ്വച്ഛമാനസയായിത്തീർന്നുവോ സർവ്വംസഹ?
(കാഴ്ച്ചകൾ മങ്ങുന്നുവോ ചില്ലുകൂട്ടിലെ നേത്ര -
പാളിയിലാനന്ദാശ്രു തിമിരം തീർക്കുന്നുവോ?)

നീലവിസ്മയതരം ഭൂമിയിൽ കാണുന്നില്ല
കേവലമൊരുകുഞ്ഞുജീവന്റെ കണികയും!
തോക്കിലൂടെത്തും ശാന്തി കാത്തിരിക്കുന്നു, താടി
നീട്ടി ഞാനക്ഷോഭ്യനായ് ബോധി വൃക്ഷത്തിൻ ചോട്ടിൽ!

--------------

31.03.2016

Wednesday 26 May 2021

വേരുകൾ


പാതയോരത്തെ മരത്തണലിൽ
പാതിയുറക്കത്തിൽ ഞാനിരിക്കെ 

ആരുനീ വാകമരക്കാമ്പിലേ-
ക്കൂളിയിട്ടമ്പോ കടന്നുകേറി.

ജീവോദകത്തിലലിഞ്ഞു ചേർന്നു
നാരായ വേരിലെക്കാണ്ടിറങ്ങി.

ജീവൽച്ചിരാതുതെളിച്ചു മണ്ണിൽ
ആയിരം കോടികൾ കാത്തു നിൽക്കെ,

വേരുകൾ, വേരുകൾ തേടി മണ്ണിൽ 
ഭൂതകാലത്തിലേക്കാണ്ടുപോയി.


ആറടി മണ്ണിന്റെ ശ്രീകരത്തിൽ
കീടങ്ങളായിപ്പരിണമിച്ചോർ 

ചാരെ ലവംഗസുഗന്ധമേകി
സ്വാഗതഗീതങ്ങളാലപിക്കെ

പൊട്ടിപ്പിളർന്നസ്ഥിവാരങ്ങളിൽ, 
മുറ്റിയ ചെങ്കല്ലു കോട്ടകളിൽ

പട്ടിൽ പൊതിഞ്ഞ സംസ്കാരദേഹം
മൃത്യുഞ്ജയത്തിനു കാത്തുനിന്നു.


എണ്ണിയാൽത്തീരാത്ത ചെങ്കോലുകൾ,
സ്വർണ്ണാഭ തീർത്ത സിംഹാസനങ്ങൾ, 

കാരാഗൃഹങ്ങൾ,  കഴുമരങ്ങൾ,
പ്രേതാലയങ്ങളന്തപ്പുരങ്ങൾ, 

മന്വന്തരങ്ങളിൽ പൂത്തുലഞ്ഞ
സഞ്ചിത സംസ്കാര ഛത്രപങ്ങൾ

വേദനതൻ വേർപ്പുപാടങ്ങളിൽ
ആരെയോ കാത്തു കിടന്നിരുന്നു. 


നോവിന്റെ വിത്തു വിതച്ചു മണ്ണിൽ
നാവുനീർതൂകി ഉണർത്തി മെല്ലെ 

മോഹസമൃദ്ധക പോഷണത്താൽ
മേനി നൂറായിക്കതിരു കൊയ്യാൻ 

പോകുമോ നീ പോയ കാലങ്ങളിൽ
ക്രൂരത ചിന്തിയ പാടങ്ങളിൽ?

മാടിവിളിക്കുന്നു വാഗ്ദാനമായ്
മായിക സ്വർണ്ണ സിംഹാസനങ്ങൾ!


പോരുക മാമകസ്വപ്നങ്ങളെ
മാറാലവിട്ടു തിരിച്ചുപോകു

നേരിൻ തടി കടന്നാർജ്ജവത്തിൽ
ഭാവിയിലേക്കു കുതിച്ചുകേറൂ. 

ഏഴായ് പിരിഞ്ഞ ശിഖരങ്ങളിൽ
നൂറല്ലിലകൾ  ചിരിച്ചു നിൽപ്പു 

നീയതിൻ നാഡീ ഞരമ്പുകളിൽ
ധൂസരമായിട്ടലിഞ്ഞുചേരു.

-------------

08.02.2021

കഞ്ഞി കുടിക്കാനെത്തിയപ്പോൾ



ഒരിക്കൽ കഞ്ഞി കുടിക്കനെത്തിയപ്പോൾ  
മേശയ്ക്കു ചുറ്റും കസേരകളില്ലായിരുന്നു.
മറ്റൊരിക്കൽ, കസേരകൾ ഒഴിവില്ലായിരുന്നു.
വേറൊരിക്കൽ കോരിക്കുടിക്കാൻ 
കരണ്ടിയില്ലായിരുന്നു.
ഇനിയുമൊരിക്കൽ കൂട്ടുകറി തിളയ്ക്കുകയായിരുന്നു.
ഒരിക്കൽ ഉപ്പിലിട്ടവ തീർന്നുപോയിരുന്നു.
പിന്നൊരിക്കൽ അതിഥികൾ പുറത്തു നിൽക്കുകയായിരുന്നു.
പിന്നീടൊരിക്കൽ പുറത്തു മഴ പെയ്യുകയായിരുന്നു.
മറ്റൊരിക്കൽ കഠിനമായ വേനലായിരുന്നു.
ഇനിയൊരിക്കൽ സൂര്യഗ്രഹണമായിരുന്നു.

പക്ഷെ എല്ലാത്തവണയും കഞ്ഞിയുണ്ടായിരുന്നു.
എന്നിട്ടും!

-------------
05.07.2020

Saturday 15 May 2021

{ശൂന്യഗണം}


മരിച്ചു! 

അവനു ജാതിയില്ലായിരുന്നു, 

അതുകൊണ്ടു മതവും. 

അവൻ വിശ്വാസി അല്ലായിരുന്നു, 

അതുകൊണ്ടു പാർട്ടികൾക്കു പുറത്തായിരുന്നു.

സിരകളിൽ രാഷ്ട്രീയമുണ്ടായിരുന്നു, 

അതുകൊണ്ടവൻ 'അരാഷ്ട്രീയവാദി' ആയിരുന്നു (ചില വിശ്വാസികൾക്ക്).

പൂക്കളെ സ്നേഹിച്ചിരുന്നു, 

അതുകൊണ്ടവൻ 'ദുർബലനായിരുന്നു'.

പുഴകളെ സ്നേഹിച്ചിരുന്നു,

അതുകൊണ്ടവൻ 'അസ്ഥിരനായിരുന്നു'.

മേഘങ്ങളെ സ്നേഹിച്ചിരുന്നു, 

അതുകൊണ്ടവൻ 'പൊങ്ങച്ചക്കാരനായിരുന്നു'.

എങ്കിലും അവൻ ഒരു പരിസ്ഥിതിവാദി ആയിരുന്നില്ല.

താലികെട്ടിപ്പോയ അപരാധത്താൽ  

ഫെമിനിസ്റ്റുമല്ലായിരുന്നു.

കുറച്ചുപേർക്കു തൊഴിൽ കൊടുത്തതിനാൽ 

ഒരു മുതലാളിയും, 

സ്വന്തമായി വീടുള്ളതിനാൽ 

ഒരു ബൂർഷ്വായും, 

ഭരണകൂടത്തെ വിമർശിച്ചതിനാൽ 

ഒരു ഭീകരവാദിയും,

കൊല്ലരുതെന്നു പറഞ്ഞതിനാൽ 

ഒരു പിന്തിരിപ്പനും, 

പട്ടാളത്തെ പിരിച്ചുവിടണമെന്നു പറഞ്ഞതിനാൽ 

ഒരു മണ്ടനുമായിരുന്നു.


സ്വന്തം ശവം ചുമന്നവൻ പട്ടടയിൽ വച്ചപ്പോൾ 

തീപ്പെട്ടിക്കൊള്ളിയുമായി 

അവരൊക്കെ ഉണ്ടായിരുന്നു.

(കൂട്ടത്തിൽ ഈ ഞാനും)

Friday 23 April 2021

കൊറോള ചരിതം തുള്ളൽ


പണ്ടാരാണ്ടു പറഞ്ഞതുപോലെ
പണ്ടെങ്ങാണ്ടു നടന്നതുപോലെ
ഇണ്ടലൊഴിഞ്ഞൊരു പട്ടണനടുവിൽ
വണ്ടിയുമായി ഡൊമിനിക്കേട്ടൻ.

പട്ടണമേതെന്നറിയില്ലെങ്കിൽ
കുട്ടാ നോക്കു ഗൂഗിൾ മാപ്പിൽ.
ഒത്തിരി വെള്ളം ചുറ്റിലുമുണ്ട്
ഒറ്റത്തുള്ളികുടിക്കാനില്ല.  

പുട്ടിനു പീര കണക്കുണ്ടൊരു പുര
മപ്പുറമാണേൽ സൗദി രാജ്യം
പുട്ടിനു പീര കണക്കുണ്ടൊരു പുര
മിപ്പുറമാണേൽ ഖത്തറു രാജ്യം.

പറുദീസയ്‌ക്കെതിർ ചൊല്ലും ബഹറിൻ
പവിഴ ദ്വീപു കൊരുത്തൊരു രാജ്യം.
അവിടെ മനാമ ഗലികളിലില്ലാ
ത്തൊരുവകയില്ലീ ഉലകിലശേഷം.
പട്ടും, വളയും, മസ്‌ക്കും, ഊധും
ചട്ടീം, കലവും, സോപ്പും കിട്ടും
കിട്ടാത്തൊരു വക ബാപ്പാനാണെ
കിട്ടാനില്ലുമ്മാനെ മാത്രം. 

അത്തരമൊരു ചെറു കടയിൽ പണ്ടേ
പത്തുദിനാറിനു  തൊപ്പികളുണ്ടെ-
ന്നുത്തമനാകും  ഡൊമിനിക്കേട്ടനു   
ചിത്തേ നല്ലൊരു വെളിവുണ്ടായി.

പട്ടണ നടുവിൽ അങ്ങനെയെത്തി
പുത്തൻകാറിൽ ഡൊമിനിക്കേട്ടൻ.
തൊപ്പികളില്ലാ രാജ്യത്തെന്തിനു
തൊപ്പി തെരഞ്ഞു നടന്നീത്തരുണൻ?

പളപള മിന്നും ചോന്ന കൊറോള
വളവു തിരിഞ്ഞു വരുന്നതുകണ്ടാൽ
കവിളത്തൊരുപിടി മലരു കൊഴിഞ്ഞൊരു
കി ളവനുമധുനാ നോക്കിപ്പോകും. 

പത്തുദിനാറും പിന്നതിനർദ്ധവു-
മൊത്തിരി നോവൊടു നൽകി ചേട്ടൻ
വർദ്ധിതമോദത്തോടെ പിന്നാ
ത്തൊപ്പി ശിരസ്സിലണിഞ്ഞു നടന്നു.

ചറപറ വണ്ടികളോടും വഴിയുടെ
അരികേ ഗമയിൽ പോകും നേരം 
തരസാ നമ്മുടെ ചോന്ന കൊറോള
അറബിയൊരുത്തൻ മോഷ്ടിക്കുന്നു.

പനപോലൊട്ടുനിവർന്നൊരു ഗാത്രൻ
തലയിൽ തിരിക കമഴ്ത്തിയ മാന്യൻ
അലസം കാറു തുറന്നു, ലളിതം,
ദ്രുതമോടിച്ചു കടന്നുകളഞ്ഞു.

കണ്ടിതു ക്രോധാൽ തൊണ്ട തുറന്നു,
മണ്ടിനടന്നു ഡൊമിനിക്കേട്ടൻ.
കിട്ടിയ ചീത്തകളൊക്കെയു മൊറ്റ-
ക്കൊട്ടയിൽ വാരിയെറിഞ്ഞാച്ചുള്ളൻ. 

അപ്പോളതുവഴി മറ്റൊരു  സുന്ദര-
നെത്തി  'കനേഷ്യസ്' എന്നു വിളിപ്പേർ.
ഒട്ടു നിറുത്തിയ ശകടത്തിൽ നി-
ന്നെത്തിവലിഞ്ഞൊന്നവലോകിച്ചു.

അത്തിപ്പുഴയുടെ പുത്രൻ ചൊല്ലി,
"സത്യം ഞാനൊരു കാര്യമുരയ്ക്കാം,   
ചേട്ടൻ പോയൊരു കേസു കൊടുക്കിൽ
കട്ടവനെ ഞാനിന്നുപിടിക്കാം."

പിന്നവനൊട്ടും മടികൂടാതെ
മിന്നലുപോലെ പറന്നു,  മുന്നേ
ചൊന്നതുപോലെ  മറഞ്ഞഹിമാറെ
ചെന്നു പിടിക്കാനാവേശത്താൽ.

ഒന്നു തണുത്തു ഡൊമിനിക്കേട്ടൻ 
പിന്നൊരു ശ്വാസം കൂടെയെടുത്തു.
ഉന്നത മൗലിയിലണിയാൻ വെച്ചതു
പന്നഗമായെന്നൊന്നു നിനച്ചു. 

ഉച്ചച്ചൂടിൽ കത്തി മനാമ
മുച്ചൂടെരിപൊരികൊള്ളുന്നേരം  
ഉച്ചിയിലുടെ കല്ലായിപ്പുഴ
പൊട്ടിയൊലിച്ചതു കണ്ണിലൊളിച്ചു. 

കണ്ണുകൾ കൂട്ടിത്തിരുമീ ചേട്ടൻ
"എന്തെ കാഴ്ചകൾ വഞ്ചിച്ചെന്നോ!"
"എന്നുടെ കാറുണ്ടിവിടെത്തന്നെ
മുന്നേപോയതുമിതുതാനല്ലേ?" 

തന്നുടെ  ശകടം പോലൊരു ശകടം
മുന്നേ പോന്നതു കണ്ടു നിനച്ചു
നമ്മുടെ ശകടം തന്നെയിതെന്നും,
പിന്നെ ഹലാക്കിന്നുള്ളം തരികിട.  

പുല്ലുകിളിച്ചില്ലിനിയും കള്ളനെ
ചെല്ലേ പൊക്കാൻ പോയൊരു വഴിയിൽ.
അല്ലേലിന്നിതു ചൊല്ലാം 'നിങ്ങടെ
ഇല്ലാസമയം പോയതു പോലെ'. 

Thursday 15 April 2021

നിഗൂഢം


എവിടെ ഒളിപ്പിച്ചിരുന്നു നിൻ രാഗാർദ്ര
വിബുധ താരങ്ങളെ കാമ്യനിശീഥിനി!
ചിറകുരുമ്മിപ്പോകുമീഘനവേണിക്കു
പിറകിലോ, ചാരു ശശാങ്കബിംബത്തിലോ?

എവിടെയാണെങ്കിലും പുഞ്ചിരിപ്പാലൊളി
വിതറിയുഡുക്കൾ  വിരിഞ്ഞിടുമ്പോൾ   
തരളമീ മാനസത്തോണി തുഴഞ്ഞിന്ദ്ര
നഭസിന്റെ തീരത്തണഞ്ഞിടും ഞാൻ.

കരപരിലാളന സുഖദ സൗഗന്ധികം
വിടരുന്ന വിൺമലർവാടികയിൽ
ചമയമഴിച്ചനുപല്ലവി പാടിയീ
കടവിലെത്തു, കാത്തിരിക്കുന്നു ഞാൻ.

--------

14.04.2021

Sunday 4 April 2021

മുറി

room by Priyavrathan


മുറിക്കുള്ളിൽ മുറിയുണ്ടെന്നറിഞ്ഞതെങ്ങനെയെന്നോ?
ഉറപ്പുള്ള കയറുമായ് വലിഞ്ഞുകേറിയ നേരം.
കയററ്റം ഉറപ്പിച്ചു, കുടുക്കറ്റം തലയ്ക്കിട്ടു
ഉറപ്പിക്കാനൊരുവട്ടം കിഴുക്കാം തൂക്കിലേ നോക്കി.
പകച്ചുപോയ് മിഴി വീണ്ടുമടച്ചിട്ടു തുറന്നിട്ടും
മികച്ച മറ്റൊരുമുറി,  മുറിക്കുള്ളിലിരിക്കുന്നു.
കിഴക്കു നിന്നൊരു മുറി, വടക്കു നിന്നൊരു മുറി
കിഴുക്കാം തൂക്കിലേ നോക്കെ, തെളിഞ്ഞു മറ്റൊരു മുറി.
അറിഞ്ഞില്ലിന്നിതേവരെ ജനിച്ചനാൾ മുതലൊട്ടും
മുറിക്കുള്ളിളനന്തമാം മുറിയുണ്ടെന്നൊരിക്കലും.

വിരിപ്പിട്ടു മറച്ചിട്ടും ജനൽ തന്ന വെളിച്ചത്തിൽ
അടുക്കായിട്ടിരിക്കുന്നു തടിച്ചപുസ്തകക്കൂട്ടം. 
ചരിത്ര പുസ്തകം നോക്കി ഇരട്ടവാലിളക്കുന്നു,
പെരുത്ത മസ്തകം നീട്ടിപ്പുഴുവെന്തോ തിരയുന്നു.
അടച്ചിട്ടും പഴുതിലൂടരിച്ചെത്തി വിളിക്കുന്നു,
പുറത്തു ചെമ്പകം പൂത്ത കഥചൊല്ലി മണിത്തെന്നൽ.
കനത്ത ഭിത്തികൾ താണ്ടി മരം കൊത്തി മുഴക്കുന്ന
മരിച്ചുചൊല്ലലിൻ മൊഴി അകത്തുവന്നലയുന്നു.
അതുകേട്ടോരുറുമ്പുകൾ തലതല്ലിച്ചിരിക്കുന്നു,
വലകെട്ടി പണക്കാരൻ ചിലന്തി വെഞ്ചരിക്കുന്നു.
പഡുത്വമുള്ളൊരു പല്ലി വിളക്കേന്തിത്തിരയുന്നൂ
ഇരുട്ടില്ലെന്നിടയ്ക്കിടെ സമൃദ്ധമായുരയ്ക്കുന്നു.
ഉടഞ്ഞ നാഴികമണി തിരക്കിട്ടു തിരിയുന്നു
പിടഞ്ഞ ഗൗളിവാലൊന്നു സമയത്തെ ചതിക്കുന്നു.
പതുത്ത മെത്തയിൽ 'ടോമി' മിഴിപൂട്ടിയുറങ്ങുന്നു
പുതിയ 'ടീവി'യിൽ വന്നു  'ജെറി' പൊട്ടിച്ചിരിക്കുന്നു.
ഒഴിഞ്ഞോരു ചഷകത്തിൻ കരയിൽ വന്നിറങ്ങുന്നു,
മിഴിപൂട്ടിക്കൊതിയൂറി മണിയൻ കാത്തിരിക്കുന്നു.
ഒരു കൊച്ചു വിമാനം വന്നിറങ്ങുന്നു കണങ്കാലിൽ  
നിറം കുത്തിക്കുടിക്കുവാൻ പതം നോക്കിത്തിരയുന്നു.
അലാറം കേട്ടുണർന്ന 'ടോം' പകച്ചു പന്തലിക്കുന്നു,
അടഞ്ഞ താളുകൾക്കുള്ളിൽ പുഴു ചതഞ്ഞരയുന്നു. 

പൊറുക്കാത്തൊരപരാധം ഒളിപ്പിക്കാനിടം തേടി
മുറിക്കുള്ളിൽ മുറിക്കുള്ളിൽ മുറിക്കുള്ളിൽ തിരഞ്ഞിട്ടും
മുറിപ്പെട്ടവികാരങ്ങളൊളിപ്പിക്കാനിടമില്ല
മുറിക്കുള്ളിൽ മുറിയുണ്ട് അതിന്നുള്ളിൽ മുറിയുണ്ട്!

------------

04.042021

Tuesday 30 March 2021

മഹദ് ചിത്രം

മഹിത ചത്വര മദ്ധ്യപീഠത്തിന്റെ
നെറുകയിൽ പ്രതിഷ്ഠിക്കാതെ പോയൊരു
ചരിതമാണു നീ, കാലാതിവർത്തിയായ്‌
കനക ചട്ടങ്ങൾ കാത്തുസൂക്ഷിക്കുന്ന
സുഭഗശീലയിൽ കാലം മറവികൊ-
ണ്ടെഴുതിയിട്ട മഹദ് ചിത്രമാണു നീ. 

കവിതയാണു നീ, പൊന്മണൽത്താളിന്റെ
ഹൃദയഭിത്തിയിൽ സൂര്യൻ കുറിച്ചിട്ട
തരള സാന്ത്വന കാരുണ്യ പീയൂഷ
മധുരമാണു, മരുപ്പച്ചയാണു നീ. 

അമൃതധാരയെൻ കർണ്ണപുടങ്ങൾക്കു
ലഹരിതന്നനുസ്യൂത പ്രവാഹമായ്
ത്വരിത വേഗത്തിൽ കാറ്റു പകർന്നുനിൻ
മഹിത മോഹന വാക്കുകൾ സാന്ദ്രമായ്. 

കരുണ താരകേ, കാനനശ്രീ നേർത്ത
വിരലിനാൽ  മുകിൽത്താളിൽ ജ്വലിപ്പിച്ച
ക്ഷണിക വിദ്യുത് പ്രവാഹമേ, താവക
പ്രഭയിലെൻ പാത നിത്യംതെളിച്ചിടു. 

------------

31.03.2021