Tuesday 17 November 2020

വിപര്യയം


മുഗ്ദ്ധഭാവങ്ങൾ മുടിയഴിച്ചിട്ടെത്ര
നർത്തനം ചെയ്തുമടങ്ങി. 
നൃത്തവേഗത്തിൽ സചഞ്ചല നൂപുര
ശബ്ദ കുമാരികൾ കാതിൻ
സ്നിഗ്ധപുടങ്ങളിൽ മുട്ടിവിളിച്ചിട്ടു 
മൊട്ടുമേ ഞാനറിഞ്ഞില്ല.
കള്ളയുറക്കം നടിച്ചന്തചക്ഷുക്ക-
ളെന്തിതുകാണാതെപോയി!
പള്ളിയുറക്കം നടിച്ചന്തകർണ്ണങ്ങ
ളെന്തിതു കേൾക്കാതെപോയി!

മുന്നിലെച്ചിത്രങ്ങൾ കാണാതിരുന്നതെൻ
കണ്ണുകൊണ്ടായിരുന്നില്ല.
കേൾക്കാതെപോയെത്രെ നാദങ്ങൾ, ഒന്നുമെൻ
കാതിലെത്താതിരുന്നില്ല.
തൊട്ടുഴിഞ്ഞെന്നെക്കടന്നെങ്കിലും, മേനി-
ഒട്ടുമറിഞ്ഞതുമില്ല. 
എത്ര ഗന്ധങ്ങൾ, രുചികൾ സ്മ്രിതികളിൽ
ചിത്രങ്ങൾ കോറിയിട്ടില്ല.
മിത്രമായെത്തുന്ന നിന്നെക്കിനാവുക-
ണ്ടെത്രരാവെണ്ണിക്കഴിഞ്ഞു, 
വാതിൽ തുറന്നിട്ടു കാത്തിരുന്നെങ്കിലും
നീ വന്നതുമറിഞ്ഞില്ല.

കൊട്ടിത്തുറക്കാത്ത വാതായനങ്ങളിൽ
മുറ്റുമേ മാറാല കെട്ടി,
പറ്റിപ്പിടിച്ച പൊടിയട്ടിയട്ടിയാ
യെത്രെയുഗങ്ങൾ കഴിഞ്ഞു. 
ഉള്ളിന്റെ വാതായനങ്ങൾ തുറക്കട്ടെ
മെല്ലെക്കടന്നു പോകട്ടെ, 
വർണ്ണജാലങ്ങൾ കുടപിടിക്കും നാദ
മണ്ഡിത ശ്രേണിയനന്തം.


------

17.11.2020

Sunday 15 November 2020

വാഗയിലെ പുൽക്കൊടികൾ


പരിഷ്‌കൃതമാണു കാലഘട്ടം എന്നു തെറ്റിദ്ധരിച്ച ചില ഉറുമ്പുകൾ 
ആഭാസക്കാഴ്ചയിൽ പുളകിതരായി നിന്നു.
അതിൽ ചിലർ അദ്വൈതികളും
മറ്റുള്ളവർ  സമാധാനികളും ആയിരുന്നു.

കരവാളുപോലെ ഉയർന്ന പുൽനാമ്പുകൾ,
തുമ്പിലെ തുള്ളിക്കുടങ്ങളിൽ 
അവർക്ക് ആകാശത്തെ കാട്ടിക്കൊടുത്തു.
അതിനൊരേ നിറമായിരുന്നു.
അതിൽ സൂര്യനൊന്നായിരുന്നു.
മേഘങ്ങൾ ഒന്നായിരുന്നു.
കിളികളുമൊന്നായിരുന്നു. 

തരുക്കളെഴുതിയ പ്രണയപത്രങ്ങളുമായി
ആർപ്പുവിളിക്കിടയിലൂടെ
ഒരുതെന്നൽ അതിരുകടന്നുപോയി.
അതുകണ്ട തുകൽബൂട്ടുകൾ
വാനോളമുയർന്നുതാണു.
അപരിഷ്‌കൃതമായ ആഭാസം കണ്ട പുൽക്കൊടികൾ
ഇങ്ങനെ ചോദിച്ചു
"ഹൃത്തിലാകാശമുള്ള കവികളെ...
ഇനി എന്നാണു നിങ്ങൾ
ആലിംഗനം ചെയ്യാൻ
അതിർത്തിയിൽ  പോവുക.?"

-----------

15.11.2020