Saturday 1 March 2014

താതാത്മജം


താതാ തിരസ്കരിക്കൊല്ലീ യുവത്വമി-
ന്നേകുന്നു, പാരണവീട്ടട്ടെ സാദരം.

നീതന്നതാണീ കളേബരം മാമകം,
നീതന്നതാണീ മനോഹരമാനസം.
നീ ചൊന്നതാണീ സ്വരങ്ങളും വാക്കിന്റെ
മാസ്മര ഭാവതലങ്ങളും സർവ്വവും.

കാണാതെകണ്ടകഥകളും പാട്ടിന്റെ
തോറ്റവുമൂട്ടിനോടൊപ്പം പകർന്നനർമ്മങ്ങളും,
നീ തൊട്ടുണർത്തിയ ഭാവനാസാരസ
ജാലമല്ലോ രമിച്ചീടുന്നതുള്ളിലും.

രാജ്യതന്ത്രം ചൊല്ലി സായകം തന്നുനീ
ത്യാജ്യമെന്തെന്നു ചൊല്ലാതെ നീ കാട്ടിയും,
നീ തല്ലിനോവിച്ച ബാല്യവും, വാക്കിന്റെ
ചാട്ടവാറേറ്റു പൊലിഞ്ഞസ്വപ്നങ്ങളും,
കാറ്റുപോൽ വന്നുതലോടിയ സാന്ത്വന-
മേറ്റു നിഭൃതനായ് കുമ്പിട്ടുനിന്നതും.
ഓർക്കുന്നു ഞാൻ തിരമാറാസരിൽപ്പതി-
യാകുമീ സങ്കീർണ്ണ യൗവ്വനഭംഗിയിൽ.

നിന്റെ യുവത്വമെൻബാല്യത്തിലർപ്പിച്ചു
പൊൻപരാഗങ്ങലളുണർത്തി രസിക്കവേ.
താതനായ്, പുത്രനായ്‌, പുത്രാഭിരമ്യനായ്‌
താനേ മറന്നുപോയ്‌ നീ നിന്റെ യൗവ്വനം.

സ്വീകരിച്ചാലുമീ യൗവ്വനം മൽതാത
പാരം പകരംതരിക നിൻവാർദ്ധക്യം.
നീ തന്ന ജീവന്നിതാകില്ലമൂല്യമായ്
വേറില്ലനൽകുവാൻ നിസ്വനാണിന്നുഞാൻ.

പാതിമെയ് തന്ന പിതാവേ പകരമായ്
സ്വീകരിക്കു പൂർണ യൗവ്വനഭംഗികൾ.
നീർമാതളങ്ങൾ ഭുജിക്ക, മധുകര -
നായി പ്രസൂനങ്ങൾ ചുംബിച്ചുണർത്തുക.
കാമ്യമദാലസ യൗവ്വനമേറി നീ
പാരംമുദിതനായ് വാഴു മഹാരഥാ.
രേതസ്സു കാളിന്ദിയാകട്ടെ നീ കാമ-
കാളിയ മർദ്ദനമാടു സമൃദ്ധമായ്.
തേരിലജയ്യനായ്ത്തീരട്ടെ ഭൂമിത-
ന്നാദരമേറ്റു പ്രജാപതി വാഴുക.
-----------------------------------------
(പുരാണ കഥയോടു കടപ്പാട്)
01.03.2014