Thursday 24 December 2020

നക്ഷത്രമില്ലാതെ


നക്ഷത്രമില്ലീ ധനുമാസരാവിൽ
പ്രക്ഷാളനം ചെയ്തു മനക്കരുത്തും, 
"രക്ഷിക്കുവാനെത്തിടുമാരു", ചിന്തി-
ച്ചിക്ഷോണി തന്നെയുമധീരയായി. 

പക്ഷങ്ങൾ രണ്ടും വിരിച്ചു ക്ഷോണീ 
പക്ഷത്തുനിന്നും അവനീശ്വരന്മാർ  
ക്ഷിപ്രം പ്രസാദിച്ചു തമസ്സിൽനിന്നും
രക്ഷിക്കുവാനെത്തുകയില്ല മേലിൽ. 

രക്ഷോവരാഹുതി വരുത്തി ഭൂവിൽ
സക്ഷേമചന്ദ്രിക നിറച്ചവീരൻ 
ഇക്ഷ്വാകുവംശതനയാഗ്രജനും
രക്ഷിക്കുവാനെത്തുകയില്ലയല്ലോ!

നക്ഷത്രമില്ലാശിഖരത്തിലേവം  
പ്രത്യക്ഷമാക്കി മുഖാവരണങ്ങൾ
വൃക്ഷച്ചുവട്ടിൽ തനിയെ ഇരുന്നു
ശിക്ഷിക്കയോ പ്രേഷിത ധന്യരൂപൻ!   

നക്ഷത്രമില്ലാത്തൊരു ക്രിസ്തുമസ്സേ
പക്ഷങ്ങളില്ലാത്ത കപോതമോ നീ?
പ്രക്ഷീണയെങ്കിലുമതീവഹൃദ്യം, 
സാക്ഷാ കടന്നെത്തി "നിശബ്ദ രാവിൽ*"

-------------

* Silent night എന്ന ക്രിസ്തുമസ് ഗാനം

24.12.2020

Tuesday 17 November 2020

വിപര്യയം


മുഗ്ദ്ധഭാവങ്ങൾ മുടിയഴിച്ചിട്ടെത്ര
നർത്തനം ചെയ്തുമടങ്ങി. 
നൃത്തവേഗത്തിൽ സചഞ്ചല നൂപുര
ശബ്ദ കുമാരികൾ കാതിൻ
സ്നിഗ്ധപുടങ്ങളിൽ മുട്ടിവിളിച്ചിട്ടു 
മൊട്ടുമേ ഞാനറിഞ്ഞില്ല.
കള്ളയുറക്കം നടിച്ചന്തചക്ഷുക്ക-
ളെന്തിതുകാണാതെപോയി!
പള്ളിയുറക്കം നടിച്ചന്തകർണ്ണങ്ങ
ളെന്തിതു കേൾക്കാതെപോയി!

മുന്നിലെച്ചിത്രങ്ങൾ കാണാതിരുന്നതെൻ
കണ്ണുകൊണ്ടായിരുന്നില്ല.
കേൾക്കാതെപോയെത്രെ നാദങ്ങൾ, ഒന്നുമെൻ
കാതിലെത്താതിരുന്നില്ല.
തൊട്ടുഴിഞ്ഞെന്നെക്കടന്നെങ്കിലും, മേനി-
ഒട്ടുമറിഞ്ഞതുമില്ല. 
എത്ര ഗന്ധങ്ങൾ, രുചികൾ സ്മ്രിതികളിൽ
ചിത്രങ്ങൾ കോറിയിട്ടില്ല.
മിത്രമായെത്തുന്ന നിന്നെക്കിനാവുക-
ണ്ടെത്രരാവെണ്ണിക്കഴിഞ്ഞു, 
വാതിൽ തുറന്നിട്ടു കാത്തിരുന്നെങ്കിലും
നീ വന്നതുമറിഞ്ഞില്ല.

കൊട്ടിത്തുറക്കാത്ത വാതായനങ്ങളിൽ
മുറ്റുമേ മാറാല കെട്ടി,
പറ്റിപ്പിടിച്ച പൊടിയട്ടിയട്ടിയാ
യെത്രെയുഗങ്ങൾ കഴിഞ്ഞു. 
ഉള്ളിന്റെ വാതായനങ്ങൾ തുറക്കട്ടെ
മെല്ലെക്കടന്നു പോകട്ടെ, 
വർണ്ണജാലങ്ങൾ കുടപിടിക്കും നാദ
മണ്ഡിത ശ്രേണിയനന്തം.


------

17.11.2020

Sunday 15 November 2020

വാഗയിലെ പുൽക്കൊടികൾ


പരിഷ്‌കൃതമാണു കാലഘട്ടം എന്നു തെറ്റിദ്ധരിച്ച ചില ഉറുമ്പുകൾ 
ആഭാസക്കാഴ്ചയിൽ പുളകിതരായി നിന്നു.
അതിൽ ചിലർ അദ്വൈതികളും
മറ്റുള്ളവർ  സമാധാനികളും ആയിരുന്നു.

കരവാളുപോലെ ഉയർന്ന പുൽനാമ്പുകൾ,
തുമ്പിലെ തുള്ളിക്കുടങ്ങളിൽ 
അവർക്ക് ആകാശത്തെ കാട്ടിക്കൊടുത്തു.
അതിനൊരേ നിറമായിരുന്നു.
അതിൽ സൂര്യനൊന്നായിരുന്നു.
മേഘങ്ങൾ ഒന്നായിരുന്നു.
കിളികളുമൊന്നായിരുന്നു. 

തരുക്കളെഴുതിയ പ്രണയപത്രങ്ങളുമായി
ആർപ്പുവിളിക്കിടയിലൂടെ
ഒരുതെന്നൽ അതിരുകടന്നുപോയി.
അതുകണ്ട തുകൽബൂട്ടുകൾ
വാനോളമുയർന്നുതാണു.
അപരിഷ്‌കൃതമായ ആഭാസം കണ്ട പുൽക്കൊടികൾ
ഇങ്ങനെ ചോദിച്ചു
"ഹൃത്തിലാകാശമുള്ള കവികളെ...
ഇനി എന്നാണു നിങ്ങൾ
ആലിംഗനം ചെയ്യാൻ
അതിർത്തിയിൽ  പോവുക.?"

-----------

15.11.2020

Friday 16 October 2020

ഉരുക്കു പ്ലാവിലെ വരിക്കച്ചക്ക



ഉരുക്കിന്റെ പ്ലാവിൽ വരിക്കച്ചക്ക,
ചക്കവീണപ്പോൾ മുയലുചത്തു,
മുയലിന്റെ കൊമ്പു മുറിച്ചെടുത്തു,
അതുചെർത്തു നീലഗ്ഗുളിക തീർത്തു,
ഗുളിക വിഴുങ്ങി ഉരുക്കുപോലായ്,
ഔരസജന്യരോ ക്ലോണുകളും. 
കസവുനൂൽകൊണ്ടു മുടിയിഴകൾ,
ഇന്ദ്രനീലംകൊണ്ടു കണ്ണിണകൾ,
പുലരി നിറഞ്ഞ ശിരസ്സിനുള്ളിൽ
'എംബെഡ്' ചെയ്ത രഹസ്യങ്ങളും,
വെങ്കലത്തിന്റെ നഖരങ്ങളും,
ചക്രം പിടിപ്പിച്ച പാദങ്ങളും,
എത്രയോകാതം പറന്നുപോകാൻ
പക്ഷമായ് മാറുന്ന ബാഹുക്കളും,
സപ്തവർണ്ണാഞ്ചിത പേശികളിൽ
പത്തശ്വശക്തി കുതിച്ചുനിന്നു.
പകലിലുമിരവിലും ജോലിചെയ്യും
പതിവായി 'റീച്ചാർജ്ജു' ചെയ്തിടേണ്ട.
കരയിലും, കടലിലും വേലചെയ്യും
പകരമായൊന്നുമേ നൽകിടേണ്ട.
അനുസരിച്ചീടുവാൻ മാത്രമായി
അറിയുന്നവാനരസേനയത്രേ.
അസുഖമുണ്ടാകില്ല, രോഗമില്ല
കനവുകൾ കാണുന്ന ചിത്തമില്ല.
പരിഭവമില്ല, പരാതിയില്ല
പരികർമ്മി പോലുമേ വേണ്ടതില്ല.

ഒരുനാളു 'ട്രോജൻ' കുതിരയെങ്ങാ-
നറിയാതെയുള്ളിൽക്കടന്നുപോയാൽ
ഏകശൂന്യങ്ങൾ പിഴച്ചുപോകും
കൂഴപ്പഴംപോലെ വീണുപോകും.

-------------

14.05.2016 - refurbished :) on 16.10.2020

Thursday 16 July 2020

എങ്കിലും



എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.

ഞെട്ടറ്റുവീഴും മഴത്തുള്ളികൾ വൃഥാ  
തെറ്റെന്നു പേമാരിയായെങ്കിലും,
ചിട്ടവിട്ടൻപകന്നാർത്തലച്ചുഗ്രയായ്
മുറ്റും തടിനിനിറഞ്ഞെങ്കിലും,
ക്ഷിപ്രകോപിഷ്ടയീ ഭ്രാന്തി തൻതീരങ്ങൾ
തട്ടിയെടുത്തു ഭുജിച്ചെങ്കിലും,
എത്രയോ ഖാണ്ഡവം കത്തിച്ചു പാവക-
ചിത്തം മരുഭൂമി തീർത്തെങ്കിലും,
പൊട്ടിത്തെറിച്ചഗ്നികൂടം വിലപ്പെട്ട
തൊക്കെയും തട്ടിയെടുത്തെങ്കിലും,
വെട്ടിനിരത്തി മഹാവ്യാധികൾ മുദാ
പൊട്ടിച്ചിരിച്ചുല്ലസിച്ചെങ്കിലും,
ഹസ്തിപോൽ വന്നു കുലുക്കിക്കുടഞ്ഞെട്ടു
ദിക്കും തകകർത്തു കടന്നെങ്കിലും,
മുഗ്ദ്ധമിജ്ജീവിതം കജ്ജളത്തിൽ നിന്നു
പൊട്ടിച്ചിനയ്ക്കുന്ന പങ്കേരുഹം.

എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.



------------------
03.03.2020




Tuesday 14 July 2020

എത്ര മനോഹരമാണ് ഈ നുണകൾ



കാലത്തൊരു ചായ കുടിക്കണം, 
ഇല്ലെങ്കിൽ തലവേദന. 
'ഉണ്ടെ'ങ്കിലും അതു മാറില്ല.
ലഞ്ചിനു മുൻപുള്ള 'ടി ബ്രേക്കിൽ'
മധുരമിട്ടൊരു കാപ്പി.

ചായക്കപ്പിലാണ് കാപ്പി വിളമ്പിയത്.
ഓരോ കവിൾ കുടിച്ചിറക്കുമ്പോഴും 
കപ്പു പറഞ്ഞു 
"ഞാൻ ചായയാണ്"
ഞാൻ പറഞ്ഞു 
"അതെ"
കപ്പിലെ ചൂടു ദ്രാവകം ചോദിച്ചു 
"ഞാനാരാണ്?"
ഞാൻ പറഞ്ഞു 
"നീ ഹാപ്പിയാണ്"

പിന്നെ
മുകിലുണ്ടെങ്കിലും കുടയെടുക്കാതെ പുറത്തിറങ്ങും.
മഴ പെയ്യുമ്പോൾ
തുള്ളികൾക്കിടയിലൂടെ നടക്കും.
ഒട്ടും നനയില്ല.
എത്ര മനോഹരമാണ് ഈ ലോകം!
--------
14.07.2020

Wednesday 13 May 2020

ഓക്സ്ഫോർഡ് സ്ട്രീറ്റിലെ കുറുക്കൻ



പന്ത്രണ്ടിൽ നിശ്ചലമായ ബിഗ് ബെൻ.
വ്യോമയാനങ്ങൾ കീറിമുറിക്കാത്ത ആകാശം.
ഡിസംബറിൽ തിരിച്ചു 
മാർച്ചിലെത്തിയ മേഘപാളി. 
ചുവട്ടിൽ വീഴാൻ നിഴലുകളില്ലാതെ
അംബരചുംബികൾ.
അടഞ്ഞ ചില്ലു ജാലകത്തിനുള്ളിൽ
പൊടിയണിഞ്ഞ മാനിക്കനുകൾ.
ഒഴുക്കില്ലാത്ത റീജൻ സ്ട്രീറ്റ്.
പുരീഷമലങ്കരിച്ച നടപ്പാത.
കടന്നു വരുന്ന ഹിമവാതം.
മാർബിൾ ആർച്ചിൽ നിന്നും
പെരുച്ചാഴികളുടെ മാരത്തോൺ.
ബോണ്ട് സ്ട്രീറ്റിൽ നിന്നും
തകർന്ന കടപ്പത്രങ്ങളുടെ വിലാപയാത്ര.
ടോട്ടൻഹാം കോർട്ടിൽ കൊമ്പൊടിഞ്ഞ കാളത്തല.
നിശ്ചലമായ FTSE 100.
291 ഓക്സ്ഫോർഡ് സ്ട്രീറ്റിൽ
ആരും ഭുജിക്കാതെ 
അവസാനത്തെ അത്താഴം.

കല്ലുപാകിയ നടപ്പാതയിൽ
ഒരു പുല്ലു കിളിർക്കുന്നതും കാത്തു
ഓക്സ്ഫോർഡ് സ്ട്രീറ്റിലെ കുറുക്കൻ.
----------
ഓക്സ്ഫോർഡ് സ്ട്രീറ്റ് -ലണ്ടനിലെ ഏറ്റവും തിരക്കേറിയ പാത.
ബിഗ് ബെൻ - ലണ്ടനിലെ പ്രശസ്തമായ ഘടികാരം.
മാർബിൾ ആർച്ചു - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
ബോണ്ട് സ്ട്രീറ്റ് - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
ടോട്ടൻഹാം  കോർട്ട് - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
റീജൻ സ്ട്രീറ്റ് - ഓക്സ്ഫോർ സ്ട്രീറ്റിനു കുറുകെ പോകുന്ന തിരക്കുള്ള പാത.  

Saturday 9 May 2020

മാർച്ചു 32



പേക്കിനാവിങ്കലിരുട്ടിനു സാക്ഷിനീ
വാക്കാലിരുൾകീറി മാപ്പുചോദിക്കുന്നു,
വീണ്ടും തുലാവർഷമായെത്തിനിൽക്കുന്നു,
കാണാവടുക്കളിൽ കണ്ണീർപൊഴിക്കുന്നു.

സന്തുലനത്തിന്റെ 'സീസാ' യുടറ്റത്തു
സന്ധ്യാംബരം പോലറുത്തിട്ട ബന്ധങ്ങൾ.
വാക്കുളികൊണ്ടുമുറിച്ചവർ, പോകുന്ന
പോക്കിൽ രസത്തിന്നു കല്ലെറിഞ്ഞീടുവോർ.
പുഞ്ചിരിപ്പാലാലുഴിഞ്ഞവർ, കന്ദർപ്പ
സുന്ദരശല്യം തൊടുത്തു മടങ്ങിയോർ.
പണ്ടു നോവിച്ചു കടന്നവർ, സാന്ത്വന
ബന്ധുരപ്രാലേയമേകിയണഞ്ഞവർ.
ഇന്ദുഗോപംപോലിരുട്ടിൽകുടഞ്ഞിട്ട
വെള്ളിക്കുടങ്ങൾക്കു നന്ദിചൊല്ലുന്നവർ.
കാണാമറയത്തിരുട്ടിൽ കരംനീട്ടി
വാരിയെടുത്തിട്ടു മിണ്ടാതെ പോയവർ.
വീത സുഖങ്ങൾ, ഗതാഗത ബന്ധങ്ങൾ,
നൂറു പകർന്ന നിശാപാഠശാലകൾ.
വിശ്രാന്തി തേടിയൊളിക്കുന്ന രാവുകൾ
വിശ്രമമെന്തെന്നറിയാ പകലുകൾ.
മൊത്തത്തിലെത്രയെന്നാരായുമീ നിശാ
നർത്തന വേദിയിലേകനായേകനായ്;
ചുറ്റും തകർന്നു പൊടിഞ്ഞശ്രുമേളിതം
സർഗാത്മകം ആസ്തിബാദ്ധ്യതപ്പട്ടിക.

വീട്ടാക്കടങ്ങൾ, കൊടുക്കലായ്, വാങ്ങലായ്,
മൗനമായ് മാറിയ കിട്ടാക്കടങ്ങളും,
കൂട്ടിക്കിഴിച്ചു നിരത്തി, അതിൻ ചോട്ടി-
ലേറ്റം നിരാലംബ ശൂന്യം കുറിച്ചിട്ടു
കാത്തിരിക്കുന്നു ഞാനെന്നെ ക്കളിപ്പിച്ചു
കൂട്ടാളിയോടൊത്തു പൊട്ടിച്ചിരിക്കുവാൻ.
-------------
09.05.2020

*see-saw: A long plank balanced in the middle on a fixed support, on each end of which children sit and swing up and down by pushing the ground alternately with their feet.

March 31: Account closing day in many countries
April 1: April Fool day

Sunday 19 April 2020

വിഷമവൃത്തം



പൂക്കാതിരിക്കാൻ നിനക്കാവതില്ലെങ്കിൽ
നോക്കാതിരിക്കാൻ എനിക്കെങ്ങനായിടും?
നോക്കാതിരിക്കാൻ എനിക്കാവതില്ലെങ്കി-
ലോർക്കാതിരിക്കാൻ എനിക്കാവതില്ലഹോ!
ഓർക്കാതിരിക്കാൻ എനിക്കാവതില്ലെങ്കിൽ
പാട്ടായി മാറാതിരിക്കില്ല നിർണ്ണയം!
പാട്ടായി വന്നതു നിന്നെത്തലോടുകിൽ
പൂക്കാതിരിക്കാൻ കഴിയുമോ ഓമനേ?

*അയ്യപ്പ പ്പണിക്കരുടെ 'പൂക്കാതിരിക്കാനെനിക്കാവതില്ലേ...' എന്ന കവിത സ്മരിക്കുന്നു.

----------------
19.04.2021

Tuesday 14 April 2020

അനിശം



ഏപ്രിൽ മാസത്തെ പൗർണ്ണമി കഴിഞ്ഞുള്ള രാത്രിയിൽ ശോണചന്ദ്രൻ ഉദിച്ചിരുന്നു. അന്നു രാത്രി, കൊറോണയോടു പടവെട്ടി മറ്റൊരു ആരോഗ്യ പ്രവർത്തകൻ കൂടി മരിച്ചു. സ്വപ്‌നങ്ങൾ കണ്ടു തീരാതെ കടന്നുപോയ പോരാളികൾക്കു മുന്നിൽ വേദനയോടെ 'അനിശം' സമർപ്പിക്കുന്നു.

നീ കണ്ട സ്വപ്നമെന്തായിരുന്നു - അതിൽ
രാഗാശശാങ്കനുദിച്ചിരുന്നോ?
പാലൊളിച്ചന്ദ്രിക വീണിരുന്നോ - അതിൽ
പാരിജാതങ്ങൾ വിരിഞ്ഞിരുന്നോ?

ഇന്നലെ സന്ധ്യയ്‌ക്കുദിച്ചിരുന്നു - ശോണ
ചന്ദ്രൻ കിഴക്കെ മലഞ്ചരിവിൽ.
ഇന്ദ്രനീലക്കല്ലുപാകിയ വിണ്ണിന്റെ
നെഞ്ചിലൂടഗ്നിച്ചിറകുവീശി,
ഒത്തിരിയുൽക്കകൾ പാഞ്ഞുപോയി - കാറ്റു
പൊട്ടിക്കരഞ്ഞു പറന്നു പോയി.
ഏതോ വിഷാദരാഗത്തിൽ നിലവിളി-
'ച്ചാമ്പുലൻസൊ'ന്നു കടന്നുപോയി.
നീയതിൽ യുദ്ധം കഴിഞ്ഞുമടങ്ങവേ
ചോരപ്പതക്കങ്ങൾ നിൻ നെഞ്ചിലും,
പ്രാണമരുത്തു പിണങ്ങിയ നിൻ ശ്വാസ-
നാളത്തിലായിരം സ്വപ്നങ്ങളും.
താരകൾ മാറി വിതുമ്പി നിന്നു രാവ-
നാദിയുഷസ്സിനെക്കാത്തുനിന്നു.   

കാണാരിയോടു പടവെട്ടി നീ - രക്ത
സാക്ഷിയായ് മാറി ഞങ്ങൾക്കു വേണ്ടി.
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പേടിച്ചരണ്ടു നിൽക്കെ?
നീ കണ്ട സ്വപ്നമെന്തായിരുന്നു - സഖേ
മാനുഷം പാടെ തരിച്ചു നിൽക്കെ?

വാണിജ്യ യുദ്ധം നയിക്കെ മറന്നു ഞാൻ
മാനുഷ്യകത്തിൻ പൊരുളറിയാൻ.
കൂരിരുൾക്കോട്ടകൾ  കെട്ടിയുയർത്തവേ
കാണാൻ മറന്നുഞാനീവസന്തം.
ഈ മഹാസൗന്ദര്യധാമമെൻചാരത്തു
ചാരുതയാർന്നുല്ലസിച്ചുനിൽക്കെ,
കാണാമറയത്തു തേടിയലഞ്ഞു ഞാൻ
ചേതോഹരാംഗിയാം ജീവിതത്തെ.
ഞാനറിയുന്നു, തിരിച്ചുപോകാൻ മറ്റൊ-
രേടില്ല നിൻ ജീവപുസ്തകത്തിൽ,
മാപ്പു നൽകു സഖേ, നിന്റെ സ്വപ്നങ്ങളെ
കാറ്റിൽപ്പറത്തിയതെന്റെയുദ്ധം.

------------
13.04.2020

മുഴക്കോൽ



കാറ്റിന്റെ വേഗമളക്കുവാനങ്ങേലെ
ചേട്ടൻ മുഴക്കോലുമായിവന്നു.

തേക്കിൽ കടഞ്ഞ മുഴക്കോലുമായയാൾ
കാറ്റിന്നുനേരെ തിരിഞ്ഞുനിന്നു.

പാട്ടിന്റെ ആഴമളക്കുവാൻ മറ്റൊരു
'ചോട്ടാ' മുഴക്കോലു നീട്ടിവച്ചു.

കേൾക്കാത്തപാതി മൊഴിഞ്ഞയാൾ "കാറ്റിന്നു
'തേർട്ടി' യിൽ താഴെയാണത്രെ താപം".

കാറ്റു ചിരിച്ചുപോയ്, താരകളമ്പര-
ന്നീറ്റ വനങ്ങൾ ചിരിയൊതുക്കി.

കാറ്റു മുളന്തണ്ടുമൂതി, ദിഗന്തങ്ങൾ
കേട്ടു പുളകിതരായി നിൽക്കെ,

ചേട്ടൻ മതിലകത്താവേശമോടിതാ
കാറ്റിനെക്കുറ്റം പറഞ്ഞിടുന്നു.

കോട്ട മതിലിൻ പുറത്താണു മാനവർ,
പാട്ടുകേട്ടാലവർ  നൃത്തമാടും.

ചേട്ടന്റെ നീട്ടമളക്കുവാൻ പോലുമീ
കാട്ടിൻ കുറുവടി കൊണ്ടെത്രയോ
പാട്ടിനെ തല്ലിക്കൊഴിച്ചു നീ കാട്ടാളാ,
പാട്ടു കേട്ടിട്ടു കിടന്നുറങ്ങു.

-------------------
13.04.2020

കണിക്കൊന്ന



എന്തിനു മറ്റൊരു മേടപ്പുലർക്കാഴ്ച
നീ കണിക്കൊന്നയായന്തികത്തിൽ?
എന്തിനു മറ്റൊരുഷസ്സന്ധ്യ കാതരേ
നീ പുഞ്ചിരിപ്പു വിഭാതമായി?
എന്തിനു സായന്തനത്തിന്റെ സാന്ത്വനം
തെന്നലായ് നീ വന്നു പുൽകിടുമ്പോൾ?
എന്തിനു രാവിൻ പരിരംഭണങ്ങളും
നിൻ കരവല്ലി പടർന്നിടുമ്പോൾ?

---------------
14.04.2020

Friday 3 April 2020

മാഗധം



തംബുരു മീട്ടും കരാംഗുലീസ്പർശന
ഗംഗയിൽ നീരാടുവാനായിറങ്ങവേ
ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ
മന്ദാരഗന്ധമലിഞ്ഞിരുന്നു.

സുന്ദരസ്വപ്ന മഗധയിൽ ഞാനൊരു
വെൺമേഘമായിട്ടലഞ്ഞീടവെ,
തെന്നലായ് നീ കപോലങ്ങളിൽ ചുംബിച്ചു,
സംഗീതമായിഞാൻ പെയ്തിറങ്ങി.

ആരോഹണങ്ങളിലാരോ കുതൂഹലം
തേരുതെളിച്ചു കടന്നുപോയി;
പാതിരാപ്പുള്ളുകൾ, താരകങ്ങൾ, നീല
രാവിലേകാന്ത മൃഗാങ്കബിംബം,
പാതിയുറങ്ങിയുണർന്ന മുളംകാടു,
പാടലീപുത്രരണാങ്കണങ്ങൾ.
ഏതോ പുരാതന സംഘസ്ഥലികളിൽ
തേരുതെളിച്ചു കടന്നുപോയി.

---------
03.04.2020

Tuesday 31 March 2020

കൊടുങ്കാറ്റുണ്ടാകുന്നത്




ചില കൊടുങ്കാറ്റുകൾ അങ്ങനയാണ്.
ന്യൂനമർദം രൂപപ്പെടില്ല
(അഥവാ അതറിയിക്കില്ല)
കരിമേഘങ്ങൾ ഉരുണ്ടുകൂടില്ല
അതീന്ദ്രിയബോധമുള്ള തെരുവുനായ്ക്കൾ
ഓലിയിടില്ല.
അതു പൊടുന്നനെ ഉടുമുണ്ടഴിച്ചു നമ്മെ
നഗ്നരാക്കുന്നു.
വടവൃക്ഷങ്ങൾ മറിഞ്ഞു വീഴുന്നു.
വൈക്കോൽക്കൂനകൾ അപ്രത്യക്ഷമാകുന്നു.
ചുവരുകൾക്കു മുകളിൽ ആകാശം മാത്രമാകുന്നു.
പൊടുന്നനെ എല്ലാം ശാന്തമാകുന്നു.
നാം ആകസ്മികതയിൽ വോഡ്ക ചേർത്തു
നുണഞ്ഞിറക്കുന്നു.
-------------
31.03.2020

Monday 30 March 2020

എന്തിനി പാടേണ്ടു ഞാൻ



എന്തിനി പാടേണ്ടു ഞാൻ  നിന്റെ നൂപുരനാദ
സംഗമ വരഗീതത്തിൽ മണ്ഡപമുണരുമ്പോൾ?
എന്തിനി ചൊല്ലേണ്ടു ഞാൻ അംഗ ലാവണ്യ സുര
സുന്ദര യമുനയിൽ കല്ലോല മുണരുമ്പോൾ?

ശ്യാമള സന്ധ്യാംബര ചാരുത പടരുമീ
പാവന വനികയിൽ കാറ്റു തേരോടിക്കുമ്പോൾ
ചാഞ്ചാട്ടമാടുന്ന നിൻ പൂന്തുകിൽ ഞൊറികളിൽ
കാഞ്ചനതന്തുക്കളായ് മാറുവാൻ കൊതിക്കുന്നു.

സാലഭഞ്ജിക നീളെ തൊഴുകൈയ്യുമായ് നില്കും 
ദാരു മണ്ഡപങ്ങളിൽ സാരസനയനെ നിൻ 
കാതുകൾ തെടീടുന്നതേതു ഗന്ധർവ്വൻ പാടും 
കാമ്യ രാഗങ്ങൾ, ഹർഷപൂരിതമുഖിയാവാൻ? 

--------------
30.03.2020

കൊറോണകാലത്തെ ചിരി



ചിരിക്കണമെന്നവർ പറയുന്നു!
മോദമോടെ കഴിയണമെന്നും,
അനിശ്ചിതത്വത്തിന്റെ കാർമേഘത്തെ
ചിരിച്ചു നേരിടണമെന്നും.

ദീർഖമായ ലിസ്റ്റെഴുതി
നാറാണത്തുകാരൻ ചിരിക്കാനിരുന്നു.
ചുറ്റും പൊടുന്നനെ കൊഴിഞ്ഞു വീഴുന്ന
പഴുത്ത ഇലകളെ നോക്കി മെല്ലെച്ചിരിച്ചു.
വാഴവെട്ടാൻപോയ അയൽവാസിയെ നോക്കി
വെളുക്കെച്ചിരിച്ചു.
രിക്തമായ വകതിരിവിനെ
ഓർത്തു  നിശബ്ദമായിച്ചിരിച്ചു.
സൂപ്പർമാർക്കറ്റിലെ ഒഴിഞ്ഞ
തട്ടുകൾ കണ്ടു  മൃദുവായി ചിരിച്ചു.
ഒഴിഞ്ഞ തീവണ്ടികൾ
പോകെ ഒച്ചയില്ലാതെ ചിരിച്ചു.
ഒഴിഞ്ഞു പോകാത്ത
ആർത്തിയെ ഓർത്തു
നെടുവീർപ്പോടെ ചിരിച്ചു.
കാത്തിരിപ്പിടങ്ങളിലെ
ശൂന്യത കണ്ടു ചിരിച്ചു.
കടകൾക്കു മുന്നിലെ
നീണ്ട മനുഷ്യനിര നോക്കിച്ചിരിച്ചു.
അടഞ്ഞ തൊഴിൽശാലകൾക്കുമുന്നിലെ
'ഒഴിവില്ല' വിജ്ഞാപനം വായിച്ചു ചിരിച്ചു.
ഉരുണ്ടു നിവരുന്ന 'ലൂറോൾ' പോലെ
'ഫുഡ്ബാങ്കി'നു മുന്നിൽ 
വളരുന്ന 'ക്യൂ' നോക്കിച്ചിരിച്ചു.
തലകുത്തി വീണ 'FTSE 100'
നോക്കി പൊട്ടിച്ചിരിച്ചു.
പറന്നുപോയ കരുതൽക്കിളികളെ
ഓർത്തു വെറുതെ ചിരിച്ചു.
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോയ
മുതലാളിയെനോക്കി കണ്ണിറുക്കിച്ചിരിച്ചു.

ഒടുവിൽ, ദർപ്പണത്തിൽ തെളിയുന്ന
കവിളെല്ലിനു പുറത്തെ
നരച്ച രോമങ്ങൾ നോക്കി
വിഹ്വലതയോടെ ചിരിച്ചു.
ഉരുണ്ടു കൂടുന്ന ദുര്യോഗത്തിനു മുന്നിൽ
ചിരിക്കാതിരിക്കാനാവില്ലല്ലോ
എന്നോർത്തു പൊട്ടിച്ചിരിച്ചു.

-------------
20.03.2020

Sunday 29 March 2020

നിലാവു മാത്രം




എന്നെ സ്നേഹിച്ചിരുന്ന ഒരാൾ കൂടി കടന്നു പോയി.
സാരമില്ല
ഞാൻ സ്നേഹിക്കുന്നവർ  ധാരാളമുണ്ടല്ലോ!
കൊടുക്കൽ വാങ്ങലുകൾ,
ക്രയ വിക്രയങ്ങൾ,
എന്താണിതൊക്കെ?

നിലാവുപോലെ പടർന്നിറങ്ങുന്ന സ്നേഹം
അതിലലിഞ്ഞു ചേർന്ന ഒരു ബിന്ദു
പിന്നെ എവിടെയാണ് കൊടുക്കൽ വാങ്ങലുകൾ?
എവിടെയാണ് ക്രയവിക്രയങ്ങൾ?
ആരും കൊടുക്കുന്നില്ല
ആരും വാങ്ങുന്നുമില്ല
പോയവർ ഇവിടെത്തന്നെ ഉണ്ടല്ലോ
വരാനുള്ളവരും.

നിലാവിൽ അലിഞ്ഞു ചേർന്നാൽ
എവിടെയാണു കൊടുക്കൽ വാങ്ങലുകൾ?
ഉള്ളതു നിലാവു മാത്രം.

----------
29.03.2020

മരണാനന്തരം



മരണാനന്തരം *ലീ വെന്‍ലിയാങ്ങ് (Li Wenliang)
ഗലീലിയോയോട്
ഇങ്ങനെ വചിച്ചു,
"നീണ്ടു പരന്ന ഭൂമിക്കു ചുറ്റും
സൂര്യൻ പിന്നെയും കറങ്ങുന്നു."
അടുത്തിരുന്ന **ബ്രൂണോ
അതുകേട്ടു പൊട്ടിച്ചിരിച്ചു.
--------
*കൊറോണ വ്യാധി ആദ്യം തിരിച്ചറിഞ്ഞ ഡോക്ടർ. സത്യം പറഞ്ഞതിനു ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്തു. പിന്നീടു് മരിച്ചതായി അറിഞ്ഞു.
**Giordano Bruno- സത്യം പറഞ്ഞതിനു ചുട്ടെരിക്കപ്പെട്ടു.

----------
29.03.2020

Thursday 19 March 2020

എവിടേയ്ക്കാണ് കാലത്തെ?



എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.

ഇരുപത്തി അഞ്ചിൽ കയറി എവിടെയോ ഇറങ്ങി
അവിടെ നിന്ന് മറ്റൊന്നിൽ കയറി മറ്റെവിടെയോ!
ഒടുവിൽ, ചെരുപ്പിൽ ചെളിയുമായി
തുടങ്ങിയ പടിപ്പുരയിൽ...

വഴിയിൽ കണ്ട പൂവിനോടു  ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
പൂവ് തിരികെ ചോദിച്ചു
"ആരോടു ചോദിച്ചാൽ ഉത്തരം കിട്ടുമെന്നറിയാമോ?"

മഴയോടു  ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
മഴ പറഞ്ഞു 
"പുഴയോടു ചോദിച്ചറിയാം."
പുഴ പറഞ്ഞു
"കടലിനോടു ചോദിച്ചറിയാം."
കടൽ പറഞ്ഞു 
"ആകാശത്തോടു ചോദിച്ചറിയാം."
ആകാശം പറഞ്ഞു
"മഴയോടു ചോദിച്ചറിയാം."

ഉത്തരിക്കില്ലെന്നറിയാം, എങ്കിലും ചോദിച്ചു പോവുകയാണ്
'അറിയുമോ നിങ്ങൾ എവിടേയ്ക്കാണു പോകുന്നതെന്ന്?'

എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.

----------
19.03.2020

കാറ്റടങ്ങുന്നില്ല



കാറ്റടങ്ങുന്നില്ല കടലടങ്ങുന്നില്ല,
കാണാ മറയത്തൊരേകാന്ത താരകം,
കേട്ടു മറന്നോരനുപല്ലവിക്കായി
കാതോർത്തിരിക്കുന്നുവോ സഖീ രാത്രിയിൽ?

ഏതോ വിദൂര നഗരത്തിലെ ഇളം
പാതിരാക്കാറ്റിൻ കുളിരിൽ നീ ഏകയായ്‌
വേപഥു ആറ്റിത്തണു പ്പിച്ചുവോ, നിന്റെ
മൂകാനുരാഗ വിരഹതാപം സഖീ?

ഏതോ പുരാതന വീഥിയിൽ നീ മറ്റൊ -
രാളായലഞ്ഞു മറഞ്ഞിടും നേരത്തു
ഏഴാഴിയും കടന്നെത്തും നെടുവീർപ്പിൽ
ഏതു ഗന്ധം നീ തിരിച്ചറിഞ്ഞീടുന്നു?

----------
19.03.2020

Tuesday 10 March 2020

വിഡ്ഢിപ്പൂക്കളെയും


ഹേ തോട്ടക്കാരാ
എത്ര മനോഹരമാണ് നിന്റെ ഈ മലർവാടി!
ഊത, പീത, പാടലാഭയിൽ,
പിന്നയും അനേക വർണ്ണങ്ങളിൽ
ഭിന്ന രൂപങ്ങളിൽ,  ഭിന്ന പരിമാണങ്ങളിൽ
അസാമ്യ ഭാവങ്ങളിൽ,
എത്ര പുഷ്പങ്ങൾ!

വെളുത്ത പൂക്കൾ മാത്രമാണെണു മനോഹരമെന്ന്
ആരാണു പറഞ്ഞത്?
മധുവുള്ളതു മാത്രമാണുപയോഗമുള്ളതെന്ന്
ഇന്നലെ ആരോ പറഞ്ഞു.
പ്രഭാതത്തിലുണരുന്നതു മാത്രമാണുത്തമമെന്ന് 
ഇന്നും ആരൊക്കൊയോ കരുതുന്നു.

പിച്ചകത്തിനില്ലാത്തതെന്തോ മന്ദാരത്തിനുണ്ടല്ലോ!
മന്ദാരത്തിനില്ലാത്തതു ചെമ്പകത്തിനും,
എരിക്കിനും, അരളിക്കും, തകരയ്ക്കും
ചൊറിയണത്തിനുപോലുമുണ്ടല്ലോ!

വസന്തപഞ്ചമി കാത്തിരുന്ന കണ്ണുകൾക്കു
വിരുന്നൊരുക്കിയ തോട്ടക്കാരാ!
ഈ വൈവിധ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ
എത്ര വിരസമായേനെ നിന്റെ ഈ പൂവാടി!
എല്ലാവരും അറിയേണ്ടത് അറിഞ്ഞിരുന്നെങ്കിൽ,
എത്ര വിരസമായേനെ നിന്റെ ഈ പുഷ്പവാടി!
വിഡ്ഢിമലരുകളെയും നട്ടുവളർത്തുന്ന തോട്ടക്കാരാ
എന്തെ നീ ഗൂഢമായി ചിരിക്കുന്നത്?



-------------
20.02.2020


Wednesday 19 February 2020

ഇടയിൽപ്പെട്ടവർ


തേക്കിൻപലകയിൽ തീർത്ത പിൻവാതിലിനു
സാക്ഷ ഇല്ലായിരുന്നു.
ഓടാമ്പലും ഇല്ലായിരുന്നു.
അതുവഴിയാണു ചെകുത്താൻ കടന്നു വന്നത്.
പിന്നിടങ്ങളിലെ പിടിച്ചടക്കപ്പെട്ടവർക്കു
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
സ്വീകരിച്ചവർ ചെകുത്താനായി.
മറ്റുള്ളവർ അപ്രത്യകഷരായി.
അടുക്കള നരകമാക്കി,
നടുത്തളത്തിൽ കാൽ വച്ചു ചെകുത്താൻ.
പൂമുഖത്തുള്ളവർ,
ഭൗതികത്തിന്റെ ഓട്ട അടയ്ക്കാൻ
ആശയവാദത്തിലെ ആപ്പുകൾ പരതുകയായിരുന്നു.

മുറ്റത്തൊരു കടൽ കാത്തു കിടന്നു.
ചരിത്രത്തിലെ ആഴക്കുഴികളിൽ നിന്നും
ജീർണ്ണ സംസ്കാരങ്ങളുടെ ശവങ്ങൾ
കുത്തിയിളക്കി, ഒരു വലിയ കടൽ.
ഘോരമകരങ്ങളും, ആവർത്തിനികളുമായി
ആർത്തലച്ചൊരു കടൽ.

ഇടയിൽപ്പെട്ടവർ,
ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ
മുൻവാതിൽ തുറന്നു കൊടുത്തു.
(ശേഷം സ്‌ക്രീനിൽ...)

-------------
19.02.2020

Saturday 15 February 2020

ഇന്നലെയ്ക്കു ശേഷം



ഒരു കുഞ്ഞു പൂവിതൾ നൽകീല, മധുരമാ-
യൊരു വാക്കു പോലു മുരച്ചീല, സ്വപ്‌നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടു നിന്നില്ല,
പവിഴാധരത്തിൽ പകർന്നില്ല ചുംബനം.

"മധുരമത്തേൻമൊഴി"  എന്നു മൊഴിഞ്ഞില്ല,
മധുകരനായിപ്പറന്നീല ചുറ്റിനും,
ഇരവിൽ ഞാൻ ചോരനായെത്തിയില്ലെങ്കിലും
പ്രണയമാണെന്നു നീ ചൊല്ലാതെ  ചൊല്ലിയോ?

പ്രണയമാണിന്നും, കൊഴിഞ്ഞ ദിനത്തിലും, 
പ്രണയമാണിപ്പൊഴും, പൊയ്‌പ്പോയ രാവിലും,
പ്രണമാണെന്നുമീ പകലിൽ വെളിച്ചമായ്,
പ്രണയാതിരേകമീ മൺവീണയെപ്പൊഴും. 

നിറയുന്ന പ്രേമസംഗീതമിത്തന്ത്രിതൻ
നിലവിട്ടു നിന്നിലേക്കൊഴുകുന്നു രേഖയാ-
യുഴുതു മറിച്ച യവപ്പാടവും കട-
ന്നിരുളിൽ മാമ്പൂവുകൾ  വിരിയുന്ന വേളയിൽ. 

അരികിൽ നിൻ നൂപുരധ്വനി ഉണർന്നീടുന്ന
നിമിഷമതേതെന്നു കാത്തിരിക്കുന്നു ഞാൻ.
പൊടിയിലഞ്ഞിപ്പൂക്കൾ വീണു നിറഞ്ഞിടും
തൊടിയിലേകാകിയായാരെ  ഓർക്കുന്നു നീ?

ഒഴുകിപ്പരന്നു നിലാവുപോലെത്തുമീ
പ്രണയകല്ലോലത്തിൽ നീന്തി ത്തുടിച്ചു ഞാൻ
നളിനങ്ങൾ പൊട്ടിച്ചു നൽകട്ടെ, കുങ്കുമ-
ച്ചൊടികളിൽ ചുംബനപ്പൂക്കളർപ്പിക്കട്ടെ.

*ഇന്നലെ ഫെബ്രുവരി 14 ആയിരുന്നു.
----------
15.02.2020

Friday 31 January 2020

യൂട്യൂബിലെ ആമ




വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ, 
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.

വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം,  മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.

(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)

----------------
30.01.2020

Friday 10 January 2020

പ്രേമവും കാമവും




മിത്തുകളൂരിക്കളഞ്ഞാശു  നഗ്നമാ-
യെത്തും നിലാവേ ധനുമാസ രാത്രിയിൽ
മുഗ്ധാനുരാഗവിവശമീ തെന്നലി-
ന്നിഷ്ടാനു ഭൂതിയിൽ നീ രമിച്ചീടുക.

മിഥ്യാഭിലാഷദളങ്ങളൊളിപ്പിച്ച
സർഗാതിരേക മധുകണങ്ങൾ തേടി-
യെത്തും മധുകര വൃന്ദമൊരുന്മാദ
നൃത്തം ചമയ്ക്കുന്നു, നീ രമിച്ചീടുക.

രാവിൻ കയങ്ങളിൽ നീന്തിത്തുടിച്ചീറ
നോലും മുടിക്കെട്ടിനാഴങ്ങളിൽ ഗന്ധ
മേതോ ഒളിപ്പിച്ചു, ചുണ്ടിൽ മദാർദ്രമി
പ്രേമം തുളുമ്പുന്നു, നീ രമിച്ചീടുക.

സ്പഷ്ടം തിരയുന്നു, ചൂഷണഹീനമാ
യിഷ്ടാത്മകാമന പൂത്തുല്ലസിക്കുന്ന
ക്ളിഷ്ട വിമുക്ത മനോഹര ഭൂമിക
എത്ര വിദൂരത്തിൽ,   നീ രമിച്ചീടുക.

നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
മുഗ്ദ്ധ വസന്തമേ, സ്വച്ഛ  പ്രണയമേ;
നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്നു
മന്ദാരസൂനങ്ങൾ, നീ രമിച്ചീടുക.