Friday 30 August 2013

ജൈവ വളം


ചുവന്നപൂക്കൾ പരവതാനിപാകിയ
നീണ്ടവഴികൾക്കപ്പുറം ശിലാഫലകമായിരുന്നു*.
ചരിത്രംമറന്ന കടിഞ്ഞൂൽപ്പൊട്ടന്മാർക്കുള്ള
ശക്തമായ താക്കീതുമായി
അതു ദശാബ്ദങ്ങളോളം നിലകൊണ്ടു.
"മഹായുദ്ധങ്ങളിൽ മരിച്ചവർക്കു പ്രണാമം.
ചരിത്രം മറക്കുന്നവൻ, അതാവർത്തിക്കാനനുവദിക്കുന്ന കുറ്റവാളിയാണ്."
അതുവായിച്ച് ആവഴി പറന്നുപോയ
ഒരുകാക്ക ഫലകത്തിൽ കാഷ്ഠിച്ചു.
പിന്നെ പരശ്ശതം കാക്കകൾ അതാവർത്തിച്ചു.

അപ്പോഴും ദൂരെഗ്രാമങ്ങളിൽ
വെടിയുണ്ടയേറ്റ മനുഷ്യശരീരങ്ങൾകൊണ്ട്
ജൈവവളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പ്രകൃതി.
വേഷംമാറിവന്ന മഹായുദ്ധങ്ങൾ
വാണിജ്യാധിനിവേശത്തിന്റരൂപത്തിൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

ഫലകങ്ങൾക്കപ്പുറം
ഇത്തിരിപ്പോന്നഓർമ്മയുടെ പിന്നാമ്പുറങ്ങളിൽ
അനാദിയുടെചക്രവാളം നീണ്ടുനിവർന്നു കിടന്നു.
പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ശൂന്യതയിൽ,
പിണ്ഡവും ഊർജ്ജവും മഹാരതിയുടെ പദങ്ങളാടിയപ്പോൾ
കാലം ഉരുണ്ടുപോയ വഴികളിൽ
ജീവൻ തുടിച്ചുണർന്നു.
പിന്നെ അണമുറിയാത്ത അവസ്ഥാന്തരങ്ങൾ.
കൊന്നും, തിന്നും നിലനിൽപ്പിന്റ മേച്ചിൽപ്പുറങ്ങളിൽ അവ വിഹരിച്ചു.
ഇത്തിരിപ്പോന്ന വെളിച്ചത്തിന്റ അഹങ്കാരത്തിൽ
ഇരുട്ടിനെ അവൻ വെല്ലുവിളിച്ചു.
അറിയാത്തഇരുട്ടിനെ
അവൻ 'അജ്ഞത' എന്നു വിളിച്ചു.
ഫലകങ്ങൾകൊണ്ടു കാലത്തെ വെല്ലുവിളിച്ചപ്പോൾ
കാക്കൾ മാത്രം അതേറ്റെടുത്തു.
അഹങ്കാരത്തിനുള്ള മറുപടിയായി
യുറിക്കാസിഡിൽപൊതിഞ്ഞ ജൈവവളം സമ്മാനിച്ച്
അകാലത്തിലേക്കവ പറന്നുപോയി.

---------------
03.06.2013