Monday 21 December 2015

മതം മടുക്കുമ്പോൾ


അതു നീ ആണെന്ന് അറിയാൻ കഴിയാതെ വരുമ്പോൾ
പകൽ വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുക;
അവിടെ ഒരു സൂര്യനായി നീ എരിയുന്നുണ്ടാവും.

നീ അതുതന്നെ എന്ന് ഇനിയും അറിഞ്ഞില്ലെങ്കിൽ
നദിയോരത്തേക്കു പോവുക;
അവിടെ ഒരായിരം മീനുകൾക്കൊപ്പം
നീ കൂത്താടുന്നുണ്ടായിരിക്കും.

നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കാൻ കഴിയാതെവരുമ്പോൾ
അറവുശാലയുടെ പടികടന്നു ചെല്ലുക;
കാരുണ്യത്തിനായി ദാഹിക്കുന്ന നിന്നെ
അവിടെ കാണേണ്ടി വരും.

ആചാരങ്ങൾ നിന്നെ ബന്ധനസ്ഥനാക്കുമ്പോൾ
പർവതങ്ങളുടെ ഉയരങ്ങൾ തേടുക;
അവിടെ ശുദ്ധസ്വാതന്ത്ര്യത്തിൽ നിനക്കു വിലയം പ്രാപിക്കാം.

ഇല്ലാത്ത സ്വർഗം നിന്നെ ഇനിയും പ്രലോഭിപ്പിക്കുമ്പോൾ
മണ്ണിരയുടെ മാളത്തിലേക്ക് ഇഴഞ്ഞുചെല്ലുക;
പാതാളത്തിലെ സ്വർഗത്തിൽ നിനക്കും ഒരു രാത്രി കഴിയാം.

കുരുടനായ പുരോഹിതൻ നിൻറെ പണത്തെ അമിതമായി സ്നേഹിക്കുമ്പോൾ
വൻ മരങ്ങൾക്ക് ചോട്ടിലൂടെ സാവധാനം നടക്കുക;
കൊഴിഞ്ഞു വീഴുന്ന ഇലകൾ നിനക്കു മംഗളം അരുളുന്നുണ്ടാവും.

നവഗ്രഹങ്ങളും നക്ഷത്രങ്ങളും നിന്നെ തോൽപ്പിക്കുമ്പോൾ
നിലാവിലേക്ക് ഇറങ്ങിപ്പോവുക;
നീല കിരണങ്ങളിൽ നിനക്കൊരു പാട്ടായി അലിഞ്ഞു ചേരാം.

പുണ്യപാപങ്ങളുടെ കുമ്പസാരക്കൂടുകൾ മാടിവിളിക്കുമ്പോൾ
മഴയിലേക്ക്‌ ഇറങ്ങിപ്പോവുക;
പ്രകൃതിയുടെ കണ്ണീരിൽ നീ വിശുദ്ധനായിത്തീരും.

മതം മടുക്കുമ്പോൾ സോദരാ
കവിതയിലേക്ക് നീ ഇറങ്ങി വരിക;
അവിടെ നീ ദൈവം മാത്രമായിരിക്കും.

---------------
21.12.2015