Sunday 21 February 2016

പന്തയക്കുതിരകൾ



ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിതമൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.


ആരവം മുഴക്കുന്ന ജനസഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജ്ജിതവീര്യം ഭരിച്ചാർജ്ജുനബാണംപോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.

എന്തിനായോടീ ദൂരമിത്രയും നാളീമണ്ണിൽ?
"ബന്ധുരമഹീതലമെത്രനാളോടീടുന്നു!"
എന്തു നീ നേടി ജൈത്രയാത്രകൾക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ടു വിശ്വത്തിങ്കൽ!"

ഓടുക വാജീശ്രേഷ്ഠ! കർമ്മകാണ്ഡത്തിൻ ശക്തി-
സ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമചരിതത്തിൻ ഭാസുരസങ്കല്പങ്ങൾ.

----------------
17.02.2016

Thursday 18 February 2016

അമര ഗാനങ്ങളുടെ ചക്രവർത്തിക്ക്


ഇനി നീ ഉറങ്ങൂ നിതാന്തമൗനത്തിന്റെ
ചിറകിൽ വിമൂകം, ഹരിത തീരങ്ങളിൽ.
ഗിരി ശൃംഗമേ, തപ്ത വനഹൃദയമേ,
നഭസ്സെ നമിക്കു ഒരു മാത്രയെങ്കിലും.

ഇനി നീ ഉറങ്ങൂ, മിഴിയടയ്ക്കാതിരുൾ
മകുടത്തിനുള്ളിലെ ചില്ലുപാത്രങ്ങളിൽ
മിഴിനീരോഴിച്ചു തെളിക്കും വിളക്കുമായ്‌
പുലരുവോളം ഞങ്ങൾ കാവലിരുന്നിടാം.

ഇനി നീ ഉറങ്ങൂ, മരിക്കാത്ത ഭൂമിക്കു
തെളിനീരു നൽകിടാം, സാന്ത്വനമോതിടാം
സമരഗാനങ്ങളുരുക്കഴിച്ചെത്രയും
പകലുകൾ ലാവണ്യ മധുവനമാക്കിടാം.

ഇനി നീ ഉറങ്ങൂ, വിശാന്തമടങ്ങുകെൻ
മനമേ മറക്കാതിരിക്കുകീ ഗീതികൾ.
അമരഗാനങ്ങളുതിർത്ത മുളംതണ്ടി-
ലിനിയുതിരില്ല നിശാഗന്ധി ഗീതികൾ.

ഇനി നീ ഉറങ്ങൂ മുരളികെ ശാന്തമീ
പുഴകൾ, തരുക്കൾ, പുൽമേടുകൾ പാടട്ടെ
വസുധയെ പാടിയുറക്കിയ പാട്ടുകൾ,
ലവണ പുഷ്പങ്ങൾ വിടർന്ന പൊന്നേടുകൾ.
----------------
17.02.2016