Tuesday 19 February 2019

കഷായം


പോയ നൂറ്റാണ്ടിൻ ശ്മശാനത്തിൽ നിന്നുയിർ
പോകാതെ ചോര മണക്കുവാനെത്തിയോർ,
വാളോങ്ങി നിൽക്കുന്ന തത്വശാസ്ത്രങ്ങളെ
സ്നേഹിക്കുവാൻ കഴിയുന്നില്ല നിങ്ങളെ!

തീരെ നവീകരിക്കാത്തൊരാത്മാവുമായ് 
പാതിരാ കഞ്ചുകം ചാർത്തി, ശോണാധരം
പാരം ചുവപ്പിച്ചു മാടി വിളിക്കുന്നു
ഈ ശതാബ്ദത്തെ ചികിൽസിച്ചു മാറ്റുവാൻ.

ആഴക്കടലിൻ കിടങ്ങിലിറങ്ങിയും,
സൂര്യ ഗോളങ്ങളിൽ 'പ്രോബ്' എയ്തു വീഴ്ത്തിയും,
കോശാന്തരത്തിലിറങ്ങി 'ഡിയെന്നയെ'
കീറി മുറിച്ചും മനുഷ്യൻ കുതിക്കവെ -

എന്തേ ശിലായുഗ ഭാണ്ഡത്തിൽ നിന്നു നീ
കണ്ടെടുത്തോരൊറ്റമൂലി  വിധിക്കുന്നു?
അന്യനെ കാണെ സഹിഷ്ണുത പോകുന്നൊ-
രർണ്ണോജനേത്രന്നൊരായുധം നൽകുന്നു?

പൊട്ടാസു പൊട്ടന്നു നൽകുന്നു, ചാവേറു
പൊട്ടിത്തെറിച്ചെട്ടു ദിക്കിലെത്തീടുന്നു.
തിട്ട മില്ലാതെ കബന്ധങ്ങളാമുരുൾ
പൊട്ടി പ്രളയക്കെടുതി വിതയ്ക്കുന്നു.

സ്നേഹം വിതയ്ക്കാൻ മറന്ന മതങ്ങളെ,
സ്നേഹം പൊലിക്കാത്ത തത്വശാസ്ത്രങ്ങളെ,
ആഹുതി കൊണ്ടു കഷായമുണ്ടാക്കുന്ന
നീതി ശാസ്ത്രങ്ങളെ സ്നേഹിക്കയില്ല ഞാൻ.

Thursday 14 February 2019

പ്രണയ ഗോളം കറങ്ങുന്നു



പ്രണയമായിരുന്നില്ല അതെങ്കിലും
വ്രണിത ശോണിത മാനസം മാമകം
പ്രിയതരം തവ ലാസ്യ ഭാവങ്ങളിൽ
തരളമായതെന്തെന്നു  നീ ചൊല്ലുമോ?

പ്രണയമായിരുന്നെന്നോടെനിക്കെത്ര
വിരഹപൂരിതം നീ വരും നാൾ വരെ.
തിരകൾ പോലെ നിലയ്ക്കാത്ത നിൻ രാഗ
ലഹരിയിൽ സ്വയമെന്നെ മറന്നു പോയ്.

പ്രണയമാനസേ നിൻ മിഴിക്കോണിലെ
ജലകണത്തിലലിഞ്ഞു ഞാൻ ചേരവേ
പ്രണയ വള്ളികൾ പുഷ്പിച്ചതിൻ ഗന്ധ
സുരപഥത്തിലീ ഗോളം കറങ്ങുന്നു.