Wednesday 27 January 2016

പാൽമിറാ* യിലെ കമാനങ്ങൾ


പിന്നെയും ചരിത്രത്തിൻ താളുകൾ മറിക്കുകിൽ
ചെന്നു നാമെത്തിച്ചേരും പാൽമിറാ ദേശങ്ങളിൽ.
വെണ്‍കല്ലു വിരിച്ചിട്ട ചത്വരങ്ങളും മഹാ-
മണ്ഡപം, അരികത്തായ് ദന്തഗോപുരങ്ങളും.
ഗന്ധവാഹനൻ ചെന്നു ചുംബിച്ചുവലംവച്ച
സുന്ദരകമാനങ്ങൾ, തുംഗമാംധ്വജസ്തംഭം.
തേരുകളുരുളുന്നു റോമിന്റെഗരിമാവിൻ
തോരണമണിയുന്ന രാജവീഥികൾ തോറും.
പ്രാക്തനകാലത്തിന്റെ പോക്കുവേൽ നാളത്തിങ്കൽ
പ്രോജ്ജ്വലമായിത്തീർന്നു സാമ്രാജ്യചരിതങ്ങൾ.

പിന്നെയും ചരിത്രത്തിൻ വേലിയേറ്റത്തിൻ ശക്തി-
സഞ്ചയമുടച്ചിട്ടു താഴികക്കുടങ്ങളെ.
എണ്ണിയാലൊടുങ്ങാത്ത ജൈത്രയാത്രകൾ നിണം-
ചിന്നിയ മണൽക്കാടിൻ വീരഗാഥകളാകെ,
ഒന്നു മറ്റൊന്നിൻമീതെ ഉയർത്തി സംസ്ക്കാരങ്ങൾ
മിന്നുന്നു കോടിക്കൂറ മർത്ത്യരക്തത്തിൻ മീതെ.
പിന്നെയും നൂറ്റാണ്ടുകൾ കടക്കെ പൗരാണിക
മണ്ണിന്റെ മഹിമാവായ് പാൽമിറാ കമാനങ്ങൾ.
കാറ്റിനെ തടഞ്ഞിട്ട വാസ്തുശിഷ്ടങ്ങൾ കാണാൻ
കൂട്ടമായെത്തിച്ചേർന്നു ആളുകളെവിടുന്നും.

ഇന്നിതാ ചരിത്രത്തിന്നേടൊന്നു മറിഞ്ഞപ്പോൾ
സുന്ദരകമാനങ്ങളുടച്ചു തകർത്താരോ.
മത്തേഭസമാനമാം സ്തൂപങ്ങൾ ബൃഹത്തായ
അസ്തിവാരത്തിൻ ചാരെ ധൂളിയായ് കിടക്കുന്നു.
ബന്ധുര മനോജ്ഞമാം ചിത്രഗേഹങ്ങൾ, ശിലാ
ഖണ്ഡത്തിൽ വിരിയിച്ച ചൈത്രവിസ്മയങ്ങളും
ഗന്ധകം പുകയുന്ന രാവിന്റെകോട്ടക്കുള്ളിൽ
ബന്ധങ്ങളഴിഞ്ഞിതാ ചിതറിക്കിടക്കുന്നു.

എന്തിനു ചരിത്രത്തിൻ കണ്ണിലെ കരടായി
മന്നിലെ വിചിത്രമാം കാഴ്ച നീ മായിക്കുന്നു?
നാളെകൾ കെട്ടിപ്പൊക്കാൻ വേരുകൾ മുറിക്കുന്നോ?
നാൾവഴിചരിതത്തിൻ നാവു നീ കണ്ടിക്കുന്നോ?
കൊല്ലുവാൻ കുലച്ചൊരു വില്ലുമായ്‌ നിൽക്കുന്നു നീ
മെല്ലവേ ശ്രവിചാലും മേഘഗർജ്ജനങ്ങളെ.
"നാളെ നീ പുതിയൊരു താഴികക്കുടം തീർക്കാം
ചാരുത പുരളാത്ത വന്ധ്യമേഘത്തിൻ ചോട്ടിൽ.
നിന്റെ താഴികക്കുടങ്ങളുമുടയ്ക്കും ഒരു കാലം
മണ്ണിന്റെ സമസ്യയാണിതു നീ മറക്കേണ്ട."

-------------
An ancient city in Syria, a world heritage centre, famous for Roman monumental ruins;  destroyed recently.