Monday 21 December 2015

മതം മടുക്കുമ്പോൾ


അതു നീ ആണെന്ന് അറിയാൻ കഴിയാതെ വരുമ്പോൾ
പകൽ വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുക;
അവിടെ ഒരു സൂര്യനായി നീ എരിയുന്നുണ്ടാവും.

നീ അതുതന്നെ എന്ന് ഇനിയും അറിഞ്ഞില്ലെങ്കിൽ
നദിയോരത്തേക്കു പോവുക;
അവിടെ ഒരായിരം മീനുകൾക്കൊപ്പം
നീ കൂത്താടുന്നുണ്ടായിരിക്കും.

നിന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കാൻ കഴിയാതെവരുമ്പോൾ
അറവുശാലയുടെ പടികടന്നു ചെല്ലുക;
കാരുണ്യത്തിനായി ദാഹിക്കുന്ന നിന്നെ
അവിടെ കാണേണ്ടി വരും.

ആചാരങ്ങൾ നിന്നെ ബന്ധനസ്ഥനാക്കുമ്പോൾ
പർവതങ്ങളുടെ ഉയരങ്ങൾ തേടുക;
അവിടെ ശുദ്ധസ്വാതന്ത്ര്യത്തിൽ നിനക്കു വിലയം പ്രാപിക്കാം.

ഇല്ലാത്ത സ്വർഗം നിന്നെ ഇനിയും പ്രലോഭിപ്പിക്കുമ്പോൾ
മണ്ണിരയുടെ മാളത്തിലേക്ക് ഇഴഞ്ഞുചെല്ലുക;
പാതാളത്തിലെ സ്വർഗത്തിൽ നിനക്കും ഒരു രാത്രി കഴിയാം.

കുരുടനായ പുരോഹിതൻ നിൻറെ പണത്തെ അമിതമായി സ്നേഹിക്കുമ്പോൾ
വൻ മരങ്ങൾക്ക് ചോട്ടിലൂടെ സാവധാനം നടക്കുക;
കൊഴിഞ്ഞു വീഴുന്ന ഇലകൾ നിനക്കു മംഗളം അരുളുന്നുണ്ടാവും.

നവഗ്രഹങ്ങളും നക്ഷത്രങ്ങളും നിന്നെ തോൽപ്പിക്കുമ്പോൾ
നിലാവിലേക്ക് ഇറങ്ങിപ്പോവുക;
നീല കിരണങ്ങളിൽ നിനക്കൊരു പാട്ടായി അലിഞ്ഞു ചേരാം.

പുണ്യപാപങ്ങളുടെ കുമ്പസാരക്കൂടുകൾ മാടിവിളിക്കുമ്പോൾ
മഴയിലേക്ക്‌ ഇറങ്ങിപ്പോവുക;
പ്രകൃതിയുടെ കണ്ണീരിൽ നീ വിശുദ്ധനായിത്തീരും.

മതം മടുക്കുമ്പോൾ സോദരാ
കവിതയിലേക്ക് നീ ഇറങ്ങി വരിക;
അവിടെ നീ ദൈവം മാത്രമായിരിക്കും.

---------------
21.12.2015


Saturday 21 November 2015

ഉറങ്ങിപ്പോയ തൂലിക


എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ
സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ
പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ
ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ
രാജാവു വച്ചുനീട്ടിയ കസേരയിൽ ഇരുന്നുപോയതുകൊണ്ടാണോ
മാദ്ധ്യമ  ത്തമ്പുരാൻ  വരച്ച 'ക്ഷ' യിൽ മൂക്കുരചതു കൊണ്ടാണോ
അതോ അവാർഡിനു പിൻപേ നടന്നു ക്ഷീണിച്ചതുകൊണ്ടാണോ

എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
രണ്ടാം ലോക മഹാ യുദ്ധം ഭൂമിയിലെ യുദ്ധങ്ങളുടെ ഒടുക്ക മായിരുന്നില്ല.
ജനാധിപത്യം ഭരണ നിർവഹണത്തിന്റെ അവസാന വാക്കല്ല.
സ്വന്തം ജനതയെ എഴുപത്തി അഞ്ചു ശതമാന മാക്കിയ പോൾ പൊട്ട്
അവസാന സ്വേഛാധിപതി ആയിരുന്നില്ല.
ബംഗാൾ ക്ഷാമം അവസാന ക്ഷാമ മായിരുന്നില്ല.
U N O  സമാധാനത്തിന്റെ പരമമായ കാവൽ ഭടനുമല്ല.
മാർച്ച് 8 കൊണ്ട് സ്ത്രീ തുല്യ ആയതുമില്ല.
ഒരു ലിങ്കൻ കൊണ്ട് അടിമത്തം തീർന്നതു മില്ല.

ആമസോണുകൾ പാമോയിലായി കുപ്പിയിൽ വരുമ്പോൾ
പൊക്കഹറാമുകൾ ദൈവത്തിനായി സമർപ്പിക്കപ്പെടുമ്പോൾ
ചിക്കൻ ഫ്രൈ കോളയിൽ കുഴച്ചു വെട്ടി വിഴുങ്ങിയിട്ട്
എന്തേ നീ ഉറങ്ങിപ്പോയി?

Friday 30 October 2015

ഒരു പൈങ്കിളിക്കവിത


ഇന്ദ്രനീലാംബര വീഥിയിലമ്പിളി ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറുമഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികൾ തൂമയിൽ എന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയായെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടിച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.
എൻവിരൽ ചുംബനപ്പാരിജാതങ്ങളിൽ മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ നീ വിശ്ലഥരാഗമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു, രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ, ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി തെല്ലനുരാഗിയായ് മാറുന്നുവോ?

-----------
30.10.2015

Monday 14 September 2015

നിഴലുകൾ



ശാരികപ്പൈതൽ ചോദിച്ചു:
"മഹത്തായ സൃഷ്ടി കർമം എങ്ങിനെ ചീത്ത വാക്കായി?"
"ജനനേന്ദ്രിയങ്ങൾ എങ്ങിനെ അസഭ്യമായി?"

തഥാഗതൻ മൊഴിഞ്ഞു:
ഞാൻ 'തിന്നതും' നീ 'ആഹരിച്ചതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'തിന്നില്ല'?
ഞാൻ 'മോന്തിയതും'  നീ 'പാനം ചെയ്തതും' ഒന്നു തന്നെ ആയിരുന്നല്ലോ?
എന്നിട്ടുമെന്തേ നീ 'മോന്തിയില്ല'?

എന്റെ 'ചട്ടുകവും' നിന്റെ 'ചട്ടുകവും' എത്ര വ്യത്യസ്തങ്ങളാണ്.
എന്റെ 'ചട്ടുകം'  ആലയിലുണ്ടായി.
നിന്റെ  'ചട്ടുകം' നിന്നെ പ്പോലെ ഒരു ഇരുകാലി.
എന്റെ  'ചട്ടുകം' ദോശ തിരിചിട്ടപ്പോൾ
നിന്റെ  'ചട്ടുകം'  കലഹമുണ്ടാക്കി.

ഓരോ അക്ഷരവും എത്ര മനോഹരമാണ്!
കയറ്റിറക്കങ്ങൾ തീർത്തു, വർത്തുളമായ് വന്ന്,
നേരിന്റെ  നേർ രേഖയിലൂടെ  വിഹ്വല സൗന്ദര്യമായി
അക്ഷര സുന്ദരികൾ.
ആടിയും പാടിയും ശാരദാംബരത്തിലെ  പറവകൾ പോലെ;
അവ കൂട്ടമായി പറന്നു പോകുന്നു,
മനസ്സിന്റെ വിശാല നീലിമയിൽ ചിത്രങ്ങൾ കോറിയിട്ടുകൊണ്ട്.
ബാഹ്യവും ചിലപ്പോൾ ഗൂഢവുമായ  വിസ്മയങ്ങൾ തീർത്തുകൊണ്ട്.
അനവരതം അവ നൃത്തം വയ്ക്കുകയാണ്.
സംഗമങ്ങളിലെ അന്യൂന പദങ്ങൾക്കു പിന്നിൽ
ഒരു നിഴലുപോലെ അവ്യക്ത ഭാവങ്ങൾ, രൂപങ്ങൾ.
വാക്കിനു പിന്നിലെ നിഴലുകൾ.
കാല ദേശങ്ങളിൽ ഒരിക്കലും നിലയുറയ്ക്കാത്ത  ആയിരമായിരം നിഴലുകൾ.


Sunday 14 June 2015

ബിംബിസാരന്റെ യാഗശാല


വിശുദ്ധ ബലിയുടെ ആവർത്തനം നനച്ചു പതം വരുത്തിയ
മദ്ധ്യതരണ്യാഴിയുടെ ചുറ്റു വട്ടങ്ങളിൽ
സ്വർഗ്ഗ വാതിലിന്റെ കടുംപൂട്ട്‌ തുറപ്പിക്കുവാൻ
ഒരു ഗുരുതി കൂടി.
നിത്യസമാധാനത്തിനു വേണ്ടി മറ്റൊന്നു കൂടി.

വംശശുദ്ധീകരണ ഖുർബാനയ്കൊടുവിൽ
ഒരുകൂന ഉടലുകൾ.
ചിരിച്ചു, രമിച്ചു, കരഞ്ഞു, വിയർത്തു, മതിവരാത്ത ഉടലുകൾ.
വിശന്നു രോഗിയായിട്ടും ഈ ഭൂമിയെ സ്നേഹിച്ച ഉടലുകൾ
കൂടൊഴിഞ്ഞു പലായനം ചെയ്തിട്ടും വസുന്ധരയെ
മുറുകെ പുൽകുന്ന ഉടലുകൾ.
അവർക്ക് ആവശ്യം പറുദീസ ആയിരുന്നില്ലല്ലോ!
ഒരുപിടി അന്നം, ഒരു തണൽ, പിന്നെ അൽപ്പം ആകാശം.
എവിടെയാണ് സോദരാ നിന്റെ ഈശ്വരൻ?
പറുദീസയുടെ കാവൽക്കാർ ഇനിയും വരാത്തതെന്തേ?

മണ്ടയിലെ തമസ്സിനെ മതമെന്നു വിളിച്ച മഹാനുഭാവാ
ഇതു ബിംബിസാരന്റെ യാഗശാല.
മത്തകളഭങ്ങൾ ഉറഞ്ഞു തുള്ളുന്ന ആകാശത്തിനു കീഴിലെ
വിശാലമായ ബലി മണ്ഡപം.
'അരുതെ'ന്ന ആമന്ത്രണവുമായി ഇവിടെ തഥാഗതൻ വരില്ല.
തമസ്സിന്റെ കോട്ടകളിലേക്കൊരു തരി വെട്ടവും കടക്കില്ല.

കാലഹരണപ്പെട്ട മാമൂലുകളുടെ ചിലന്തിവലകളിൽ
പുണ്യം തൂക്കിവില്ക്കുന്ന നരച്ചഎട്ടുകാലികൾ
ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ പൂമ്പാറ്റകളെ
കാത്തിരിക്കുന്നു.
ഗുരുതിയുടെ നിണലഹരിയിൽ
നൂൽപാലത്തിനപ്പുറത്തേക്കൊരുല്ലാസയാത്രക്കായി.

----------------
14.04.2015

Wednesday 15 April 2015

ഒരു തിരി കൊളുത്തട്ടെ!



ഒരു തിരി കൊളുത്തട്ടെ,
ഒരു ചുവന്നറിബണ്‍ ഈ മരച്ചില്ലയിൽ ബന്ധിക്കട്ടെ,
ഇനിയും തിരിച്ചുവരാത്ത ചിബോക്കിലെ പെണ്‍കുട്ടികൾക്കായി.


ഒരു തിരി കൊളുത്തട്ടെ,
ഒരു ചോക്കുകഷണം മാറ്റിവയ്ക്കട്ടെ,
ഇനിയും തിരിച്ചു വരാത്ത ഇഗ്വാലായിലെ വിദ്യാർത്ഥികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു പിടിമണ്ണ് മാറ്റി വയ്ക്കട്ടെ,
ഇനിയും തിരിച്ചുവരാൻ കഴിയാത്ത യമനിലെ ദൈവവിശ്വാസികൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു കഷണം റൊട്ടി മാറ്റിവയ്ക്കട്ടെ,
ഇനിയും മരിച്ചു തീരാത്ത സിറിയൻ അഭയാർത്ഥി ബാല്യങ്ങൾക്കായി.

ഒരു തിരി കൊളുത്തട്ടെ,
ഒരു മരക്കാൽ മാറ്റിവയ്ക്കട്ടെ,
ഇനിയും ഉണങ്ങാത്തമുറിവുമായി വിലപിക്കുന്ന ഇറാക്കിലെ യുവത്വത്തിനായി.

ഒരു തിരി കൊളുത്തട്ടെ,
ഒലിവിന്റെ ഒരു ചില്ല മാറ്റിവയ്ക്കട്ടെ,
ഇനിയും വറ്റാത്ത കണ്ണുകളുള്ള പാലസ്തീനിലെ വിധവകൾക്കായി.

ഒരു തിരി കൊളുത്തട്ടെ, വീണ്ടുമൊന്നു കൂടി, പിന്നെ വേറൊന്നു കൂടി...
ഞാനീ നാൾവഴിയിലെ ചുവന്ന അക്കങ്ങൾ മെല്ലെ അടർത്തി മാറ്റട്ടെ.
--------------
14.4.2015

Thursday 26 March 2015

'അവത് '


വഴിയിലൂടെ സാവധാനം മുന്നോട്ടു തന്നെ നടന്നു.
തിരിച്ചു പോകാൻ കഴിയില്ല എന്നും
എല്ലാ വഴികളും മുന്നോട്ടുള്ള യാത്രക്കുള്ളതാണെന്നും
'അവത് ' തിരിച്ചറിഞ്ഞു.
'അവത് ' അവളല്ലായിരുന്നു.
'അവത് ' അവനുമാല്ലായിരുന്നു.
'അവത് ' അവ അല്ലായിരുന്നു.
'അവത് ' അത് അല്ലായിരുന്നു.
തിരിച്ചറിവുകൾ നൽകുന്ന സ്വാതത്ര്യത്തിലൂടെ
'അവത്' പിന്നെയും നടന്നു.

വാക്ക് അക്ഷരമാകും മുൻപേ 'അവത് ' ഉണ്ടായിരുന്നു; പകൽ പോലെ.
പിന്നീട്-
ഇരുട്ടിലും, നീണ്ട ഇടനാഴികളിലെ നിഴൽപ്പാടുകളിലും, നിശബ്ദതകളിലും,
താളിയോലകളിലും, പാപ്പിറസ് ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസംമുട്ടി,
പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്,
ക്രുരമായി ചൂഷണംചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽപോലെ...

പരിണാമത്തിന്റെ തത്രപ്പാടുകളിൽ അബദ്ധമായും,
മാറ്റത്തിന്റെ അനിവാര്യമായ കണ്ണിയായും,
വപുസ്സിന്റെ അർദ്ധനാരീശ്വരത്തിലേക്ക്
സാവധാനം നടന്നു കയറി,
അവനും അവളുമല്ലാതെ 'അവത് '.
---------------
26.03.2015

Saturday 10 January 2015

പാടുക നീ മേഘമേ


പാടുക വീണ്ടുമമോഘ രാഗങ്ങൾ നീ
പാടുക മേഘമേ നാദ ലാവണ്യമേ
പാടുക വീണ്ടു മൊരായിരം പൂർണേന്ദു
വാടാമലർ കണ്ടു പാടിമറക്കുക.

വാഹിനികൾ തീർത്ത തീരങ്ങളിൽ,
മഹാ കാല മുയർത്തിയ ശയ്യാഗരങ്ങളിൽ
നീ പെയ്തിറങ്ങു സ്വരങ്ങളായ്, സാമന്ദ്ര
താളലയത്തിന്റെ മേഘനാദങ്ങളായ്.

നീ പെയ്തിറങ്ങു ഹിമാദ്രിയിൽ, മണ്ണിന്റെ
സാന്ദ്ര നിലങ്ങളിൽ, ഈ കൊച്ചു വാടിയിൽ.
നീ പെയ്തിറങ്ങു ലഹരിയായ് വിണ്ണിന്റെ
കാതുകൾ ക്കിമ്പമായ് മോദാനുകമ്പയായ്.

പാടുക നീ രാജ ഹംസമേ സാഗര
വീചികൾ സാദരം കാതോർത്തു നില്ക്കുന്നു.
ആരോഹണങ്ങളാൽ പുൽകി ഉണർത്തുകീ
രാവിൻ കലികകൾ താരകുമാരികൾ.

ആചന്ദ്രതാര മുദിച്ചസ്തമിക്കട്ടെ,
നീഹാര ചന്ദ്രിക പോയ്‌മറഞ്ഞീടട്ടെ
ഓരോ ഋതുവിനും നൃത്തമാടാൻ നിന്റെ
മേഘഗീതത്തിന്നലകളുണ്ടാവട്ടെ.

---------------
03.01.2015