Monday 12 December 2022

പ്രണയമേ

ചിര പുരാതന വീഥിയിൽ, തനു
തഴുകിയെത്തിയ തെന്നലിൽ,
രജത നൂപുര രാഗ മഞ്ജരി
തിരയുമേതു പുടങ്ങളെ?

വിജനമീ വനവീഥിയിൽ പ്രിയ
മുരളിയൂതിയലഞ്ഞിടും,
പ്രണയ ഗായക, നാദധാരകൾ   
ഒഴുകിയാരിലണഞ്ഞിടും?

പ്രണയമേ, രവമായി, നീരവ
നിശിത ശൂന്യ നിലങ്ങളിൽ,
വിരഹ താപമാണച്ചിടും സ്വര
മഴയിലേറിയണഞ്ഞിടു.

പ്രണയമേ, നവ മേഘരൂപികൾ
കരുണയോടെ പകർന്നിടും
അമൃത ധാരകളായി ഞങ്ങടെ
മരുനിലത്തിലണഞ്ഞിടു. 

പ്രണയമേ, ദ്വയമായൊടുങ്ങിയ
ശിഥിലബന്ധതമസ്സിലേ-
ക്കിരുളു നീക്കിവരും പ്രഭാകര
കിരണമായി നിറഞ്ഞിടു.

പ്രണയമേ, മധുരാന്നമാവുക
പശി നിറഞ്ഞുദരങ്ങളിൽ,
സിരകളിൽ രസബാന്ധവത്തിൻ
ലഹരി മെല്ലെ നിറയ്ക്കുക.

പ്രണയമേ, മധുരാക്ഷരങ്ങളിൽ
നിറയുമോമൽ കവിത നീ,
ഹൃദയ ഭാഷ പകർത്തിടാനൊരു
കനക തൂലിക നൽകുമോ?

------------------

09.08.2022

*കർണ്ണപുടം = ടിംപാനിക് മെംബ്രേൻ

നീരവ = നീ+രവ (No Rava) 



Saturday 3 December 2022

പാടുന്ന പക്ഷി


പാടുന്ന പക്ഷി നിലയ്ക്കാതെ നീയെത്ര-
യോതുന്നു സുപ്രഭാതങ്ങൾ നിരന്തരം.
മാറുമൃതുക്കളിൽപ്പോലുമാകസ്മിക-
മായിമറന്നില്ല നീയോട്ടു പാടുവാൻ.

ഏതോ കിനാവിലെ ആരണ്യതാരായി- 
ലാരെയോ കാണാതലഞ്ഞാർത്താനാകവേ
തേടിയെത്തുന്നു നീ, പാട്ടിൻ പ്രകമ്പന
ത്തൂവലുമായിത്തലോടിയുണർത്തുവാൻ.

പാതി കഴിഞ്ഞ വസുന്ധര പ്രാലേയ
പീഠമുരുക്കിയുറങ്ങാതെ കേഴുന്നു.
പാടുന്ന പക്ഷി നിലയ്ക്കാത്ത പാട്ടുകൊ-
ണ്ടൂഴിയെ വീണ്ടുമുറക്കാൻ കഴിയുമോ?

---------------------

01.12.2022

Wednesday 21 September 2022

സംസ്‌കൃത - മലയാള മാസങ്ങൾ

(Not a poem at all, but a trick to remember the months)

ചൈത്രമേടത്തിൽ വിഷുകഴിഞ്ഞാൽ  

വൈശാഖമെത്തും ഇടവമായി   

തെക്കു പടിഞ്ഞാറിൻ കാലവർഷം 

ജ്യേഷ്ഠമിഥുനത്തിലേക്കു പോകും.  

ആഷാഢകർക്കിടം പെയ്തെങ്കിലും 

ശ്രാവണചിങ്ങത്തിലോണമെത്തും 

ഭാദ്രപദത്തിന്റെ കന്നി വന്നാൽ 

ആശ്വിനത്തിൽ  തുലാമെത്തുമല്ലൊ. 

ഉത്തര പൂർവം  തുലാമഴകൾ 

കാർത്തിക വൃശ്ചികം തിന്തകതോം. 

മാർഗ്ഗ ശീർഷകത്തിൽ ധനു പിറന്നാൽ 

പൗഷമകരം വിറച്ചു നിൽക്കും 

മാഘകുംഭത്തിൽ നിറച്ച മാങ്ങ 

ഫാൽഗുനമീനത്തിൽ ചുട്ടെടുക്കാം 

---------

21.09.2022

Friday 16 September 2022

ആകാശവിദ്യാലയം

//ഇനി ഞാനായിട്ട് അതു മുടക്കുന്നില്ല. ഇതാ എന്റെ നെല്ലിപ്പള്ളിക്കൂടം.// 

(ഇരുളിന്നൊളിക്കുവാനിടമൊട്ടുമില്ലാത്ത
പഴയോല മേഞ്ഞ വിദ്യാലയത്തിൻ   
അരഭിത്തി ചാടിക്കടന്നു ശീലിച്ചവൻ
അലയാഴി താണ്ടിക്കടന്നെങ്കിലും, )

പരിഭവച്ചിന്തുകൾ, കലഹോത്സവങ്ങൾ, കാൽ
ത്തളപോലെ പൊട്ടിച്ചിരികൾ വീണ്ടും
ഉണരുന്നൊരോർമ്മതൻ കളിമുറ്റമാശ്ചര്യ
മകതാരിലെന്നും നിറഞ്ഞു നിൽപ്പൂ.   

ശുനകമാർജ്ജാരങ്ങളഗതികൾ പാമ്പുകൾ
സഹകരിച്ചിരവിൽ കഴിഞ്ഞിരുന്നാ
പഴയ പള്ളിക്കുടച്ചെറുതിണ്ണയിൽ നഗ്ന
പദമൂന്നി നിൽക്കുവാനുരിയമോഹം.

കുളിരുള്ള കാറ്റുകൊണ്ടാരോ കടഞ്ഞെടു
ത്തകവും പുറവും തിരിച്ച വാതിൽ,
ചുവരുകളാകാശചിത്രങ്ങൾ, നരവീണ 
ഫലകത്തിലക്ഷരപ്പടയാളികൾ.

പകലിലും താരകൾ മേൽക്കൂരയിൽ വന്നു 
പതിവായി നോക്കിച്ചിരിച്ചുനിൽക്കും.  
ഇടവത്തിലും, തുലാവർഷത്തിലും തുള്ളി
മുറിയാതെയുള്ളിൽ കൊഴിഞ്ഞുവീഴും.

മഴവരും മുമ്പേ മുഴങ്ങും മണി, മാന-
മിടിമുഴക്കത്തിൽ പിണങ്ങി നിൽക്കെ,  
ഒരു കുടക്കീഴിലെ സൗഹൃദം വഴിയിലെ
ചെളിയിൽക്കളിച്ചു രസിച്ചുപോകും.

പെരുചേമ്പിലക്കുട ചൂടിത്തുലാമഴ
പുലരിയിൽ പള്ളിക്കൂടത്തിലെത്തും
ചിനു ചിനെ ചിന്നിച്ചിലമ്പുകുലുക്കിയ
പകലോ പനിച്ചു മറഞ്ഞു നിൽക്കും.    

മറയില്ല, മുറികളായ് തിരിവില്ല, കാറ്റിന്നു     
കയറിയിറങ്ങുവാനാണുപോലും,
ഗണിതവും കഥകളും പാട്ടും കരച്ചിലും 
ഒഴുകുന്നതെന്നലോടൊട്ടിനിൽക്കും.

കടുവറക്കുമ്പോൾ കടന്നുവരും കാറ്റു
'കെയറോ'ടെ കാര്യം പറഞ്ഞു നിൽക്കും,
ഒരുകപ്പലോടിച്ചു നാവിൻ മുനമ്പിലൂ-
ടെവിടെയും കൊള്ളാതെ ഞാനിരിക്കും.

കരളിന്നിടങ്ങളിൽ കുടിയേറിയോർ നിത്യ
ഹരിതവനം പോലെ സഹപാഠികൾ,
അരിമുല്ലപോലെ ചിരിച്ചു, കൺമുനകൊണ്ടു
കരളും കവർന്നു കടന്നുപോകും!

നിറമുള്ള സ്വപ്‌നങ്ങൾ തൻ വളപ്പൊട്ടുകൾ
കഥകൾക്കു പകരം പകർന്ന കാലം!
കടമെത്രമഞ്ചാടിയുണ്ടു കൊടുക്കുവാ-
നിനിയെത്തുമോ പോയ ബാല്യകാലം? 

-----------

* CARE www.care.org

15.09.2022

Sunday 4 September 2022

ജലദേവത


കനവിന്റെ തോണി തുഴഞ്ഞിരുൾക്കടലിലെ
പവിഴവും മുത്തും കൊതിച്ചുപോകെ,
അനുകൂല മാരുതാശ്ലേഷത്തിലമരത്തു 
തിരകളുണർന്നു ചുംബിച്ചു പോയി.

തിരയുടെ ആരോഹണത്തിലൂടവിരാമ
കമനീയ കാന്തിയാളെത്തി നോക്കെ,
തുഴയുടെ തുമ്പിലൂടൊരു ജലമർമ്മര
സ്വരരാഗ വീചി വിരിഞ്ഞു നിന്നു.  

പവിഴാധരങ്ങൾക്കു പുറകിലെ മുത്തുകൾ
പ്രണയ  മയൂഖം പകർന്നു നിൽക്കെ,
ഇടതൂർന്ന ചക്രവാളത്തിന്റെ തിരുമുറ്റ-
മരുണോദയത്തിനു കാത്തുനിന്നു. 

----------

03.09.2022


Wednesday 17 August 2022

ബാപ്പു



അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമണിഞ്ഞാകാരവും പേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിന്റെ കവലയിൽ  സൂര്യതേജസ്സുമായ്‌.

അവഗണിച്ചാക്ഷേപകജ്ജള മണിയിച്ചു
പൊടിപിടിച്ചണിയറയ്ക്കുള്ളിലുപേക്ഷിച്ചു
തിരികെ വരാനുള്ള വഴിയുമടച്ചിട്ടു
കരുതിയെന്നാകിലും തിരികെയെത്തുന്നു നീ.

അവസാന മർത്യന്റെ നിറനാഴിയായി നീ
മഹിത മൊക്റ്റോബറിൽ  വടിപിടിച്ചെത്തുന്നു.
ജനുവരിക്കുളിരിൽ പൊലിഞ്ഞു പോകാത്തൊരു
വഴിവിളക്കായി, ചിരന്തന സൂനമായ്.
-------------
03.12.2019




പഴയ ഉടുപ്പുകൾ



ചെറുതായിരുന്നോരനാദിയിൽ സന്ധ്യക്കു
തണുവേറെയുണ്ടായിരുന്ന നാളിൽ
തൊലിപൊളിച്ചുള്ളിൽക്കടന്നസ്ഥിയിൽ ശൈത്യ-
മുഴുതു നോവിന്റെ വിളവിറക്കി.
പെരുമാരിയിൽ, കൂർത്ത മുള്ളുകളായിരം
മുളപൊട്ടി കണ്ണുനീർപ്പാടങ്ങളിൽ.
അതുവളർന്നെത്രയോ നൊമ്പരപ്പൂവുകൾ
അകതാരിലൊക്കെ ചിനച്ചുപൊട്ടി.
പരിതപിച്ചതുവഴിയെത്തിയ തെക്കൻകാ-
റ്റവിടൊരു നാരുപേക്ഷിച്ചു പോയി.
ബലമില്ല, ഭാരമില്ലൊന്നിനും കൊള്ളാതെ
തിരപോലെ നാരു തളർന്നുവീഴെ
അതുവരെയില്ലാത്തൊരനുഭൂതിയിൽ മനം
അകതാരിലെന്തോ കുറിച്ചുവച്ചു.
നെടുകയും, കുറുകയും പായിച്ചു, നാരുകൊ-
ണ്ടനവദ്യമായൊരുടുപ്പു നെയ്തു.

കതിരവൻ സപ്തഹയങ്ങളെ പൂട്ടിയ
മരതകത്തേരിലെഴുന്നെള്ളവേ
നിറമേഴു ചാലിച്ചുഷ:സ്സന്ധ്യകൾ വിണ്ണി
ലണയാ വിളക്കുകൾ തൂക്കിയിട്ടു.

കവചമായെത്തിയ വസനത്തിനപ്പുറം
ശിശിരം മടിച്ചു പതുങ്ങി നിന്നു.
ചെറുതായിരുന്നു ഉടുപ്പെങ്കിലും ശൈത്യ
മതിനുള്ളിലെത്താതെ മാറിനിന്നു.

പഴയ കുപ്പായങ്ങൾ മാറാതെ നാമതിൽ
ലഹരിപൂണ്ടിന്നും കഴിഞ്ഞിടുന്നു.
നിറമറ്റു, പിഞ്ചിപ്പൊളിഞ്ഞിഷ്ടവസനമൃതുക്കളെ-
ത്തടയാതെ നാണം കെടുത്തിടുന്നു.
------------------

17.03.2020

Thursday 11 August 2022

മാർജ്ജാരം




തട്ടുംപുറത്തു കയറുവാനുള്ള
കോവണിയുടെ ചുവട്ടിൽ
കറുത്ത പൂച്ച ഇല്ലായിരുന്നു.
വായനയിൽ മുഴുകിയ
അയാളുടെ കാലുകളിൽ 
വളരെ മൃദുലമായി
നനുത്ത രോമക്കുപ്പായം ഉരച്ചുകൊണ്ടു
പൂച്ച എത്തിയതുമില്ല.
വസന്തത്തിന്റെ
വരവു നോക്കിക്കൊണ്ടു
ജനൽപ്പടിയിൽ പൂച്ച ഇല്ലായിരുന്നു.
പ്രതിമപോലെ
അനങ്ങാത്ത
ശരീരത്തിനു താഴെ
ഇടയ്ക്കിടെ
അങ്ങോട്ടുമിങ്ങോട്ടും
നിബിഡമായ വാൽ ചലിപ്പിക്കുന്ന 
പൂച്ച ഇല്ലായിരുന്നു.
വിശക്കുമ്പോൾ
മന്ദ്രസ്ഥായിയിൽ 'മ്യാവു' വിളിക്കുന്ന
വെളുത്ത മീശയുള്ള
പൂച്ച ഇല്ലായിരുന്നു.
തടവുമ്പോൾ
അനുകൂലമായി നിന്നുതരുന്ന,
ലാളിച്ച വിരലുകളെ
സ്നേഹപൂർവ്വം നക്കുന്ന, 
'ടോമി' എന്നോ 'ലില്ലി' എന്നോ പേരിടാവുന്ന
പൂച്ച ഇല്ലായിരുന്നു.
ഇന്ദ്രജാലം പോലെ
അപ്രത്യക്ഷമാവുന്ന
നരച്ച നഖരങ്ങളുള്ള പൂച്ച,
തലയിണയിൽ ചുരുണ്ടു കൂടി
കിടപ്പില്ലായിരുന്നു.
അങ്ങനെ സുന്ദരിയായ ഒരു പൂച്ച
അയാളുടെ വീട്ടിൽ
ഒരിക്കലുമില്ലായിരുന്നു.
അങ്ങനെ ഒരു പൂച്ച അയാളുടെ വീട്ടിൽ നിന്നും
പുറപ്പെട്ടു പോയിരുന്നില്ല.
അതിനെ തിരഞ്ഞയാൾ
തെരുവിലൂടെ അലഞ്ഞു നടന്നില്ല.
റയിൽപാതയ്ക്കരികിലുള്ള പൊന്തക്കാട്ടിൽ
എലികളുമായി ഒളിച്ചുകളിക്കുന്ന പൂച്ചയെ
അയാൾ കണ്ടിരുന്നില്ല. 

നിങ്ങൾ കേട്ടുവോ
മന്ദ്രസ്ഥായിയിൽ ഒരു മദ്ധ്യമം?

-------

10.12.2021

Sunday 5 June 2022

Raw raw raw Putin

മറന്നുപോകുന്നു, പറമ്പിനപ്പുറ-
ത്തമിട്ടു പൊട്ടുന്നതു ശീലമായിതോ?
അലഞ്ഞു ക്ഷീണിച്ചവരെത്തി വേലിയിൽ
പിടിച്ചു കേഴുന്നതു കേട്ടതില്ലയോ?

പൊരിഞ്ഞ യുദ്ധക്കളമാണതിർത്തിയിൽ
മരിച്ചു വീഴുന്നതു കാണ്മതില്ലയോ?
പടച്ചു വച്ചോരു പടക്കമൊക്കെയും
നികൃഷ്ടരൊന്നിച്ചു കൊളുത്തിടുന്നിതേ!

പരിസ്ഥിതിക്കമ്പള മോട്ടവീണുപോയ്
പൊരിഞ്ഞ യുദ്ധക്കളമിത്ര നഗ്നമോ?
തകർന്നു വീണെത്രപുരങ്ങൾ, കൂരകൾ   
പൊടിഞ്ഞു, തീർന്നെത്രയുമാതുരാലയം! 

മറന്നു പോകുന്നിതു  നമ്മളപ്പുറ-
ത്തനിഷ്ട സത്യങ്ങൾ തുടർച്ചയാകവേ.
കരണ്ടു പോകാത്തൊരു ഗ്രാമഫോണിൽ നി
ന്നുയർന്നു പൊങ്ങുന്നിതു നാം മറക്കൊലാ.

Raw raw raw Putin
Lover of a Russian gun
It is a shame how he carried on
Raw raw raw Putin
Russia's greatest war machine   
It is a shame how he carried on.



Wednesday 20 April 2022

മഴക്കാടുകൾ



വന്യപുഷ്പങ്ങളെ നിങ്ങളൊരുക്കിയ
കന്യാവങ്ങളിലെൻപ്രണയം
സിന്ദൂര, ശോണ, പീതങ്ങൾ നുകർന്നതി-
രമ്യമോഹത്തിൻ നിറത്തിലെത്തി. 

ആരുമേ ചെമ്മെയൊരുക്കാത്ത മൺതട്ടി-
ലാരും വിതയ്ക്കാതെയെത്തിനിങ്ങൾ.
ആരും പകർന്നില്ല സ്വർണ്ണകുംഭങ്ങളിൽ
നേരിന്റെ ജീവനം തുള്ളിപോലും.
ആരുമേ  ചൊല്ലിയില്ലാരോമലാകുവാൻ,
ആരാമശീലങ്ങളൊന്നുപോലും
പേരിനുപോലുമറിഞ്ഞില്ലയെങ്കിലും
ചാരുത നിങ്ങൾ കഴിഞ്ഞു മാത്രം.   
ആരിലും പുഞ്ചിരിപ്പൂക്കൾ വിടർത്തുവാ-
നാരെയുമാഹ്ളാദചിത്തരാക്കാൻ   
നേരെ വിടർന്നീ വനാന്തര പീഢത്തി
ലാലോചനാമൃതഭംഗിയായി.

ഇന്നീ വനത്തിൻ നവാഗത ഭംഗിയിൽ
സുന്ദര വാസന്തസേനയെത്തി.
കൊമ്പും കുഴലും വിളിച്ചു മധുകര
വൃന്ദം തിടമ്പു വഹിച്ചുപോകെ,
എന്നിലെ ഞാനറിയാതെയുണർന്നുവോ
വന്യമോഹത്തിൻ മഴക്കാടുകൾ?
ഇന്നലെപെയ്ത മഴിയിൽ കുരുത്തത-
ല്ലിന്നിൻ വികാര പ്രപഞ്ചമേതും.

------------

20.04.2022

Monday 21 March 2022

ക്യൂപ്പിഡിന്റെ റിക്രൂട്ട്മെൻറ്റ്



കാട്ടുപൂക്കളെ എങ്ങോട്ടു പോകുന്നു
തോറ്റുപോകാത്ത മേധയും, സന്ധ്യയിൽ 
നേർത്തു ചാലിച്ച ഗന്ധവും പേറിയീ 
കാറ്റു കൊണ്ടുപോം തേരിൻ പുറത്തേറി?

"കാമ്യസായകം നവ്യമായ്‌ തേടിടും 
കാമദേവന്റെ തൂണീരമേറുവാൻ,
പോവതിന്നു വസന്താഗമങ്ങളിൽ 
ലോലമാനസമെയ്തു മുറിച്ചിടാൻ. 

എത്ര നാളായി പഞ്ചപുഷ്പങ്ങളാൽ
കൃത്യമായി  മുറിച്ചിരുന്നു മനം!
എത്ര കൗമാര മോഹകണങ്ങളെ
മുഗ്ദ്ധകാമനയാക്കിപ്പെരുപ്പിച്ചു. 

ചൂതമല്ലികാനീലോല്പലങ്ങളിൽ
ചായ്‌വു വറ്റി രതീശ്വരനിന്നലെ.
ആവതില്ലീ സുമങ്ങൾക്കു പാരിലെ
ആശതൻ കടിഞ്ഞാണു മുറിക്കുവാൻ.

കൃത്രിമം വളം ചേർത്തു മുളപ്പിച്ചു,
പേസ്റ്റിസൈഡിൽ കുളിച്ച സൂനങ്ങൾക്കു
പറ്റുമോ പ്രേമോതീർത്ഥത്തിരകൊണ്ടു
പ്രജ്ഞയറ്റ മനം കുളിർപ്പിക്കുവാൻ?

പെട്ടുപോയി മനങ്ങൾ ലഹരിയിൽ,
കെട്ടു കാഴ്ചയ്‌ക്കൊരുങ്ങി കളേബരം.
വച്ചുകെട്ടി, നിറംചാർത്തിയെത്തിയാൽ
പറ്റുകില്ലതിൽ  പ്രേമമുണർത്തുവാൻ."

"കാട്ടുസൂനങ്ങൾ ഞങ്ങൾ വനാന്തര
ഭാഗ്യതാരങ്ങൾ, ജൈവം, അകൃത്രിമം.
നോട്ടമെത്തുന്ന നേരത്തു 'ക്യൂപ്പിഡിൻ'
ചാട്ടുളിയായി മാറേണ്ട സാഹസം."

----------

15 March 2020