Tuesday 30 March 2021

മഹദ് ചിത്രം

മഹിത ചത്വര മദ്ധ്യപീഠത്തിന്റെ
നെറുകയിൽ പ്രതിഷ്ഠിക്കാതെ പോയൊരു
ചരിതമാണു നീ, കാലാതിവർത്തിയായ്‌
കനക ചട്ടങ്ങൾ കാത്തുസൂക്ഷിക്കുന്ന
സുഭഗശീലയിൽ കാലം മറവികൊ-
ണ്ടെഴുതിയിട്ട മഹദ് ചിത്രമാണു നീ. 

കവിതയാണു നീ, പൊന്മണൽത്താളിന്റെ
ഹൃദയഭിത്തിയിൽ സൂര്യൻ കുറിച്ചിട്ട
തരള സാന്ത്വന കാരുണ്യ പീയൂഷ
മധുരമാണു, മരുപ്പച്ചയാണു നീ. 

അമൃതധാരയെൻ കർണ്ണപുടങ്ങൾക്കു
ലഹരിതന്നനുസ്യൂത പ്രവാഹമായ്
ത്വരിത വേഗത്തിൽ കാറ്റു പകർന്നുനിൻ
മഹിത മോഹന വാക്കുകൾ സാന്ദ്രമായ്. 

കരുണ താരകേ, കാനനശ്രീ നേർത്ത
വിരലിനാൽ  മുകിൽത്താളിൽ ജ്വലിപ്പിച്ച
ക്ഷണിക വിദ്യുത് പ്രവാഹമേ, താവക
പ്രഭയിലെൻ പാത നിത്യംതെളിച്ചിടു. 

------------

31.03.2021

 

Sunday 21 March 2021

കുറുങ്കവിതകൾ


"മേടമെത്തും വരെ കാത്തിരിക്കാൻ വയ്യ"
മോദേന ചൊല്ലുന്നു നൽക്കണിക്കൊന്നകൾ
ചാരുപീതാംബരം ചാർത്തിപ്പകലോന്റെ
തേരു വരും മഹാവീഥിയിൽ നിൽപ്പു നീ.
"പോയാണ്ടു മേടക്കണി മുടങ്ങിപ്പോയി
കോവിഡു വന്നു പതിച്ചതു കാരണം.
ഈയാണ്ടു മേടം വരെക്കാത്തിരിക്കുവാൻ
ആവതില്ലേതുമേ" എന്നു ചൊല്ലുന്നവൾ!

(21.03.2021 രാജൻ കെ ആചാരിയാണ് ഈ വരികൾക്കുള്ള inspiration. അദ്ദേഹത്തിന്റെ ഒരു കവിതയ്ക്കുള്ള മറുപടിയാണിത്. _  

Tuesday 16 March 2021

മൂന്നാമത്തെ ബുദ്ധൻ

 


ഒന്നാമനവലോകൻ  ഷോക്കേസിലിടം തേടി
ഒന്നിച്ചുറങ്ങി മറ്റു കാഴ്ചവസ്തുക്കൾക്കൊപ്പം.
കണ്ണാടിച്ചില്ലിന്നുള്ളിൽ വെണ്ണക്കൽ തഥാഗതൻ 
എണ്ണത്തിൽ മറ്റൊന്നായി കണ്ണിനുകുളിരേകി.



ജാലകപ്പടിമീതെ ധൂളിയാലലംകൃതൻ
ചാലകലോഹം തീർത്ത രണ്ടാമനവലോകൻ.
സാകൂതം വീക്ഷിക്കുന്നു നിത്യജീവിതത്തിലെ
സാകർമ്മ ഫലേച്ഛുവിൻ സമ്മർസാൾട്ടുകൾ നിത്യം.


കർമ്മബന്ധങ്ങൾ  ക്ഷണഭംഗുരസുഖോന്മാദം
സ്വർണ്ണാർത്തിയൊടുങ്ങാത്ത മോഹതൃഷ്ണകളശ്വം
എങ്ങുപോവതെന്നൊട്ടുമറിയാത്തൊരുവീഥി
ബന്ധനസ്ഥനാമന്ധൻ, യാത്രികൻ നിരാലംബൻ.

ദുഃഖ കാണ്ഡത്തിൽ യുദ്ധകാണ്ഡത്തിനൊരുങ്ങുന്ന
മർത്യജീവിതത്തിന്റെ പൂജിത മഹാകാവ്യം,
പൊട്ടിയ കുത്തിക്കെട്ടാലിളകിയ പത്രങ്ങളെ
ചിട്ടയിലൊന്നിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോളെത്തി;
മൂന്നാമനാവലോകനദൃശ്യൻ നിരാമയൻ
മൂന്നാംപാത മുന്നമേ  കണ്ടവനനാസക്തൻ
തേരിന്നു ചക്രംതീർത്തു, വാജിക്കു കടിഞ്ഞാണും,
ബോധരൂപനായുള്ളിൽ തെളിഞ്ഞു വിളങ്ങുന്നു.  

Monday 8 March 2021

രാവിനെ തളർത്തുവാൻ!



എന്തു നീ തിരിച്ചെത്തി ഇത്തുരുത്തിലെചിര-
സ്പന്ദനം കേൾക്കാൻ മാത്രം പിന്നെയുമണഞ്ഞെന്തേ?
ഉന്നതവരശ്രീമൽ സൗഭഗോപാന്തം തേടി
അന്നൊരു രാവിൻ കേവുവള്ളം നീ തുഴഞ്ഞുപോയ്. 

ചിന്നിയവർഷാശ്രുക്കൾ, വിച്‌ഛിന്നനിനവുകൾ,
ഛിന്നഭിന്നമായിപ്പോയെൻ സ്വാസ്ഥ്യശാരദചിത്തം.
ഒന്നണഞ്ഞിരുന്നെങ്കി, ലൊന്നണച്ചിരുന്നെങ്കി- 
ലെന്നു ഞാനുൾത്താപത്തിലെത്രയോ കൊതിച്ചുപോയ്. 

പിന്നെയുൾക്കരുത്തിന്റെ ചുരികയുമെടുത്തുകൊ-
ണ്ടിന്നലെപ്പോലും  യുദ്ധം ചെയ്തു ഞാനശ്വാരൂഢ.
കണ്ണിമയ്ക്കുവാനൊരു തണൽ തേടീലൊരുവട്ടം
കൺകുളിർക്കുവാൻ വർണ്ണരാജികൾ തേടീലൊട്ടും.

സ്വർണ്ണമാകന്ദഫല സൗരഭം വിതറുന്ന
പൊന്മണിത്തെന്നൽ കാതിൽ പുന്നാരം പറഞ്ഞിട്ടും
ഒന്നു നിന്നീല, തിരിഞ്ഞൊന്നു നോക്കീലാ ചുറ്റും
പൊൻപ്രഭാതല്പം തീർത്തു ഭാനുമാൻ ക്ഷണിക്കിലും. 

പർജ്ജന്യഭേരീനാദ വിസ്മയ മൊരുക്കിക്കൊ
ണ്ടശ്യാമവർണ്ണൻ വർഷകാർമുകം കുലച്ചിട്ടും
പുൽക്കൊടിത്തുമ്പിൽ നിഴൽ വീഴ്ത്തിയെൻ ശ്യാമാശ്വങ്ങൾ
ഇക്ഷിതി വലംവച്ചു മേൽപ്പോട്ടു കുതിച്ചുപോയ്. 

പണ്ടൊരുനാളിൻ ശപ്തശാന്തിയിലുപേക്ഷിച്ച
സുന്ദരതാരാങ്കിത   മാദക രജനിയെ
എന്തിനു തിരഞ്ഞു നീ പിന്നെയുമണയുന്നു
ഇന്ദുഗോപങ്ങൾ  പോലെ രാവിനെ തളർത്തുവാൻ! 

----------------

07.03.2021

വനിതാദിന സ്മരണകളോടെ (March 8)