Tuesday 29 May 2018

അറിയപ്പെടാത്തവർ



https://youtu.be/cZgqLgnRcGY

എത്ര മേഘച്ചാർത്തു കുടപിടി -
ച്ചെത്ര ചാമരം വീശീ മാമരം
എത്ര മന്ദാരങ്ങൾ, നിശാഗന്ധി
എത്ര മുക്കുറ്റി പൂവിടർത്തിയും
എത്ര കോകില ഗാനനിർഝരി
എത്ര പൂർണേന്ദുവിൻ നിലാവൊളി
എത്ര അമാവാസി നക്ഷത്രങ്ങൾ
എത്ര സിന്ദൂര സന്ധ്യാമ്പരം
എത്രയോ ആറിയപ്പെടാത്തവർ.

എത്ര സർഗ്ഗപാണികളദൃശ്യമായ്
സ്വച്ഛ രഥ്യകളൊരുക്കുന്നു
ദുഷ്കരമനന്ത ചലനങ്ങളി-
ലെത്ര പാണികൾ താങ്ങീടുന്നു.

എണ്ണിയാലൊടുങ്ങാത്ത കൈവിരൽ സ്പന്ദങ്ങളിൽ
വർണ്ണരൂപങ്ങൾ ചുറ്റുമെത്രയോ വിടരുന്നു.
ഒന്നു മറ്റൊന്നിൻ താങ്ങായ് കണ്ണികൾ, ചിരന്തന
രമ്യ ഗേഹം തീർത്തുള്ളിൽ ശാന്തമായുറങ്ങുന്നു.

വേദനിക്കാതെങ്ങിനെ അറിയും നിൻ നോവുകൾ?
വിശക്കാതലയാതറിയില്ല നിന്നാധികൾ.
ഭഗ്നഗേഹത്തിൽ പുല്ലുപായയിലുറങ്ങാതെ
നഷ്ട മോഹങ്ങളെന്തെന്നറിയാൻ കഴിയുമോ?

സ്വപ്നത്തിൽ വിരിഞ്ഞൊരു ഹിമവൽ ശൃംഗങ്ങളിൽ
മറ്റൊരു മന്ദാകിനി നിസ്ത്രപം പിറക്കുന്നു,
മുഗ്ദ്ധമിക്കല്ലോല മുകുളങ്ങൾ കരം കൂപ്പി
എത്ര ചൊല്ലീടേണ്ടു കൃതജ്ഞത നിശ്ശബ്ദമായ്!


----------
29.05.2018
എന്നുമുള്ള കാഴ്ചയാണ്, കുട്ടികളെ റോഡു മുറിച്ചു കടക്കാൻ സഹായിക്കുന്ന സ്ത്രീ. എങ്കിലും ഒരിക്കൽ, അപകടത്തിലേക്കു കാൽ വച്ച കുട്ടിയെ വ്യഗ്രതയോടെ ഒരമ്മയെപ്പോലെ അവർ തടയുന്നതു കണ്ടു. ആരോടൊക്കെയാണ് നാം കടപ്പെട്ടിരിക്കുന്നത്?

Monday 14 May 2018

ആരുടേതാകാം




ജനൽത്തിരശീല പകുത്തുനീക്കുന്നൊരീ
വിരൽപ്പൂക്കളാരുടെതാകാം. (m)
ഇളംകാറ്റിലൂടെ തുഴഞ്ഞുപോകുന്നൊരീ
ഋതുഗന്ധമാരുടേതാകാം. (fm)

കുതിരക്കുളമ്പടി കേട്ടുണർന്നീജനൽ
പ്പടിയിലാലംബയായ് നിൽക്കേ, 
ശരദിന്ദു കോരിച്ചൊരിഞ്ഞ നിലാവീണ
വഴിയിലൂടെത്തുവതാരോ. (fm)

കുതിരപ്പുറത്തു നിലാവീണൊരീ ഗ്രാമ
വഴിയിലേകാകിയായ് പോകെ,
കടലല പോലെ പതഞ്ഞണയുന്നൊരീ
ചിരിപ്പൂക്കളാരുടെതാകാം. (m)

ചമൽക്കാരമേലും ശരത്കാല  രാത്രിയിൽ
ജനൽച്ചോട്ടിൽ നിൽക്കുവതാരോ. (fm)
പ്രണയപുഷ്പങ്ങൾ വിടരും മിഴിയുമായ്
ജനൽച്ചോട്ടിൽ നോക്കുവതാരോ. (m)

തിരശ്ശീല താണ്ടി ജനൽച്ചോട്ടിലേക്കെത്തും
മിഴിപ്പൂക്കളാരുടെതാകാം. (m)
ഘനശ്യാമ വേണി ഒളിച്ചുവയ്ക്കുന്നൊരീ
മുഖബിംബമാരുടെതാവാം (m)

ചിരിപ്പൂക്കൾ നെയ്തു നിലാവിനെ ചുംബിക്കും
നിശാഗന്ധിഎന്നോടു ചൊല്ലി (fm)
'പ്രണയ വർണ്ണങ്ങൾ തിടമ്പെടുക്കുന്നൊരീ
പ്രകൃതി രജസ്വലയായി.' (fm& m)

പറയൂ നിലാവേ പകുത്തുനീക്കുന്നൊരീ
വിരൽപ്പൂക്കളാരുടെതാകാം (m)
പറയൂ നിലാവേ  തുഴഞ്ഞുപോകുന്നൊരീ
ഋതുഗന്ധമാരുടേതാകാം (fm) ....



--------
14.05.2018