Friday 10 December 2021

മധുരോപഹാരം


നറു നിശാഗന്ധി പൂത്തുതിരും സുഗന്ധമീ
പടികടന്നെത്തുന്ന പാതിരാവിൽ,
വിജനമീ വഴികളിലറിയാരഹസ്യങ്ങൾ
തിരയുന്ന തൈജസകീടങ്ങളെ,   
കരുതുവാനെന്തു കാലടികളെ ചുംബിച്ച
കറുകദലങ്ങൾക്കു മേൽക്കുമേലിൽ?

പുലരിമഞ്ഞെത്തുന്ന യാമങ്ങളിൽ നേർത്ത
തിരി തെളിച്ചെത്തുന്ന താരജാലം
കരുതും വെളിച്ചത്തിനിഴകൾ പ്രഭാതത്തി-
ലറിയാതെ പിഞ്ചിപ്പിരിഞ്ഞു പോകും.

നിറമുള്ള സ്വപ്‌നങ്ങൾ നെയ്തു നെയ്തിരവിലേ
ക്കറിയാതെ നീന്തും സുമങ്ങളെല്ലാം,
ഇളയുടെ നിസ്സംഗ നിബിഡ നിലത്തിൽ വീ-
ണറിയപ്പെടാത്തതായ് മാറിയേക്കാം.

കരുതുവാനെന്തുള്ളൂ മാറാപ്പിലോർമ്മതൻ
മധുരോപഹാരങ്ങൾ മാത്രമല്ലോ
വിലമതിക്കാത്തതായപരാഹ്ന ജീവിത-
ച്ചരുവിലെ ഏകാന്ത യാത്രകളിൽ!

----------

09.10.2021

Wednesday 8 December 2021

പൊങ്ങച്ചന്റെ സോഷ്യൽ ഉണ്ണി


ചൊല്ലാമൊരുകഥ പണ്ടൊരു നാട്ടിൽ
മുല്ലപ്പൂക്കൾ വിരിഞ്ഞൊരു രാവിൽ
ഉണ്ണി പിറന്നൊരു സന്തോഷംകൊ-
ണ്ടുണ്ണീടച്ഛൻ ലഡു പൊട്ടിച്ചു. 

ഉണ്ണി കരഞ്ഞതു ഫോട്ടോയാക്കി
ഉണ്ണീടപ്പൻ 'എഫ്‌ബി' യിലിട്ടു
ഉണ്ണി ചിരിച്ചു, ഫോട്ടോ ഇട്ടു
ഉണ്ണി കമഴ്ന്നു,  ഫോട്ടോ ഇട്ടു
ഉണ്ണിക്കുടവയറൊഴിയെ വേഗം
ഉണ്ണീടപ്പൻ സ്റ്റാറ്റസിലിട്ടു.
പിന്നതിനടിയിൽ കോറി താതൻ
"അഭിമാനിക്കുന്നല്ലോ ഡാഡി"

ഉത്തമ പുത്രൻ കിന്റർ ഗാർട്ടനി-
ലെത്തിയ ഫോട്ടോ ട്വിറ്ററിലിട്ടു. 

ഉത്തമനക്ഷരമൊന്നു കുറിക്കെ
ഇൻസ്റ്റാഗ്രാമിൽ സിനിമായിട്ടു.

പത്തിൽ പത്തും വാങ്ങിയ പുത്രനു
പുത്തൻ ഗാഡ് ജറ്റേകി താതൻ;
പിന്നതു ഫോട്ടോയാക്കിപിതാജി
മിന്നലുപോലെ വാളിൽ ചാർത്തി. 

ഉത്തമ പുത്രന്നോരോ നേട്ടവു
മെത്തിച്ചപ്പൻ സോഷ്യൽ പേജിൽ.
പത്തു കിലോയുടെ രോമാഞ്ചംകൊ
ണ്ടത്തിരുമേനി പുളകം കൊണ്ടു.

എഫ്‌ബി താരം പുത്രന്നൊരുനാൾ
പെട്ടെന്നുയരാൻ മോഹമുദിച്ചു. 
കിട്ടിയ ലൈക്കുകൾ പോരാഞ്ഞിട്ടവ-
നട്ടിമറിച്ചു സോഷ്യൽ നെറ്റിൽ.

പിന്നൊരു നാളിൽ അരിശം മൂത്തി
ട്ടന്യപ്രദേശം പുൽകി പുത്രൻ.
പോയൊരു പോക്കിൽ ഫ്രോഡു നടത്തി
ചെന്നു പതിച്ചതു പോലീസ് നെറ്റിൽ. 

മുങ്ങിയ പുത്രന്നപദാനങ്ങൾ
പക്ഷെ താതൻ മുക്കി വാളിൽ.
എന്നാലതു പല പത്രത്താളിൽ
വന്നു ഭവിച്ചു ചിത്രത്തോടെ.

കണ്ണു കടിച്ചു നടന്നൊരു നാട്ടാ
രന്നൊരു ഫെസ്റ്റിവലാഘോഷിച്ചു.
കിട്ടിയ വാർത്തകളപ്പോൾത്തന്നെ
തങ്ങടെ പേജിൽ കൊണ്ടു നിറച്ചു. 

പേജു വിളഞ്ഞു നിറഞ്ഞു തുളുമ്പി
നാറിയ വാർത്തകൾ കൊണ്ടു നിറഞ്ഞു.
ആധി നിറഞ്ഞൊരു സുക്കർ ചേട്ടൻ
ആറു മണിക്കൂർ എഫ്ബി പൂട്ടി.

പൊങ്ങച്ചന്മാരുള്ളൊരു നാട്ടിൽ
പൊങ്ങമ്മച്ചികളുള്ളൊരു നാട്ടിൽ
പൊങ്ങിനടക്കുന്നവരുടെ ഇടയിൽ
മുങ്ങിനടക്കുകയമ്പേ കഷ്ടം. 

---------------

04.10.2021

Wednesday 10 November 2021

മാവേലി എന്തിനു വന്നിടണം?


ശ്യാമ മേഘങ്ങൾക്കുമപ്പുറത്തായ്
ഓണനിലാവു മറഞ്ഞു നിന്നു.
പ്രേതരൂപം പൂണ്ട മാമരത്തിൻ
ശാഖയിൽ തെന്നൽ കുരുങ്ങിനിന്നു.

പാതിരാക്കോഴി കരഞ്ഞു ചൊല്ലി
"ഓണ വെയിലു പിറക്കുകില്ല."
പാതിരാപ്പുള്ളുകൾ പാടിയില്ല
പൂങ്കോഴി കൂകിത്തെളിച്ചുമില്ല.
കാലവർഷത്തിൽ കുളിച്ചീറനാ-
യാഗതയാവാൻ പുലരി വൈകി.  

തോരാതെ പെയ്തു പകലൊക്കെയും,
ആടിക്കഴിഞ്ഞില്ല ആടിവേഷം  
വാടിയിൽ പൂക്കൾ കൊഴിഞ്ഞുവീണു
കാലമൊരുക്കിയ പൂക്കളത്തിൽ
നീളെക്കരിയില റേന്ത തുന്നി
നീളത്തിൽ നൂലായി മണ്ണിരയും.
ആരും ക്ഷണിക്കാതെയുപ്പനെത്തി*
പ്രാതലുമായിപ്പറന്നുപോയി.
കാടുപിടിച്ചോരിടവഴിയിൽ-
ക്കൂടിവരാനില്ല ആരുമാരും.
ആരും വരാത്ത വഴിയിലൂടെ
മാവേലി എന്തിനു വന്നിടണം? 

(*ഉക്കൻ/ചെമ്പോത്തു)

-----------

 22.08.2021

Wednesday 6 October 2021

മാപ്പ്


തസ്കരാ നിന്നോടു മാപ്പു ചോദിക്കുന്നു
പുഷ്കലമാം നിന്റെ ഭൂമി കവർന്നതും,
നിഷ്ടുരമായ് നിന്റെ വീടൊഴിപ്പിച്ചതും,
ചത്വരത്തിൽവച്ചു ചേലയുരിഞ്ഞതും,  
നിസ്വനെന്നോതി പകൽവെളിച്ചത്തിന്റെ
നിസ്തുല ഭംഗിയിൽ നിന്നൊഴിപ്പിച്ചതും,
അപ്പത്തിനൊത്തിരി ചുങ്കം ചുമത്തി നിൻ
മക്കളെ ക്ഷുത്തിൻ കയത്തിലെറിഞ്ഞതും,
വറ്റിയ നിന്റെ കണ്ണീർ തടാകങ്ങളിൽ
മുറ്റും വിഷം പാകി ലാഭം നുകർന്നതും,
അക്ഷരം നൽകാതരക്ഷിതനാക്കി നിൻ
പ്രജ്ഞയിൽ പോലുമിരുട്ടു നിറച്ചതും,
വിഹ്വല രാവിൻ നിഴൽ പറ്റി ജീവിത
പ്പിച്ച പെറുക്കുവാൻ വിട്ടുകൊടുത്തതും,
മറ്റാരുമായിരുന്നില്ല, മറക്കായ്ക   
പച്ചപ്പരിഷ്കാരിയായൊരീ സോദരൻ. 

-------------------

06.10.2021

Monday 4 October 2021

ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?


ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?
ചുമ്മാതിരുന്നു കിനാവു കാണും.
പൊന്നിൻ കിനാവിലെ പൂത്തുമ്പികൾ
ചില്ലിൻ ചിറകു വിരിച്ചു പാറും.
എങ്ങോ മടിച്ചു വിരിഞ്ഞ പൂവിൽ
തിങ്ങി നിറഞ്ഞ സുഗന്ധലേപം 
മെല്ലെ ചിറകിൽ കവർന്നു തെന്നൽ
എല്ലാടവും തൂകി നൃത്തമാടും.
സ്വർണ്ണമത്സ്യങ്ങൾ തുഴഞ്ഞു പോകും
ചെമ്പനീർ പൊയ്കതൻ തീരങ്ങളിൽ
വർണ്ണദളങ്ങൾ നിവർത്തി പൂക്കൾ
കണ്ണിന്നമൃതു ചൊരിഞ്ഞു നിൽക്കും.
കോകില നിർഝരി ദൂരെയേതോ
മാകന്ദശാഖയിൽ നിന്നുതിരും. 
ചാരെ മയൂരങ്ങളാസ്വദിച്ചു 
പീലി വിടർത്തി രമിച്ചു നില്കും.
രാജഹംസങ്ങൾ വിരഹാർത്തമാം
ദൂതു വഹിച്ചു പറന്നുപോകും.
താഴെ നീലോല്പല നേത്രങ്ങളിൽ
ചൂഴും മദജലസംഭ്രമത്താൽ
ആളിമാരൊത്തു ജലകേളിക്കു
പോകുമൊരോമലാളേകയാകും.
മാനസ നീരദ പാളികളിൽ
മാരനോ വില്ലു കുലച്ചു നിൽക്കും.

ഒന്നും ചെയ്യാനില്ലേലെന്തു ചെയ്യും?
കണ്ണുകൾപൂട്ടിശ്ശരങ്ങളെയ്യും. 

-----------

04.11.2021

Sunday 29 August 2021

ആരു നീ


ജാലകച്ചില്ലിൽ ചിലങ്കചാർത്തി  
കാലവർഷം നൃത്തമാടിടുമ്പോൾ
ആരീയിരുട്ടിൻ നിഴലുപറ്റി
ആഷാടസന്ധ്യയിലാഗമിപ്പു?
നേരെ വിടർന്നു മുനിഞ്ഞുകത്തും
ദീപനാളത്തിനുമപ്പുറത്തായ് 
നേരും നുണയും നിറഞ്ഞഗ്രന്ഥം   
ചാരിയുറങ്ങുമലമാരതൻ
ചാരെ മൃദുഹാസ ചാരുതയാൽ
പാതി തുറന്ന മിഴികളുമായ്
ആരുനീയെന്നെത്തിരഞ്ഞെത്തിയീ
കാരുണ്യവർഷം ചൊരിഞ്ഞിടുന്നു? 

പാതിയിരുട്ടിലലിഞ്ഞു ചേർന്ന
ധൂസര ചേതോഹരാംഗങ്ങളോ,
നേർത്തു പടർന്ന പുകച്ചുരുളിൽ   
കാറ്റുകൊണ്ടാരോ വരച്ചപോലെ.

പൂത പുരാതന സംസ്‌കൃതിതൻ
വാതായനങ്ങൾ തുറന്നപോലെ
ഭൂതകാലത്തിലേക്കാണ്ടുപോകും
പാതകൾ നിന്നിൽ തുടങ്ങിടുന്നു.

ആരുനീ ചൊല്ലു ഹിമാംശുവിന്റെ
ധൂളികൾ കൊണ്ടു മെനഞ്ഞെടുത്ത
ചാരുതയാണോ നിശാഗമത്തി-
ന്നാനന്ദ പീയൂഷധാരയാണോ? 

--------------------

04.08.2021


Friday 27 August 2021

മാഗ്‌ദ പോവുകയാണ്



നിന്റെ ഗ്രാമത്തിലേക്കു മടങ്ങുകയാണ്...
തിരക്കുള്ള നഗര വീഥികളിൽ നിന്നും,
പതിനെട്ടാം നിലയിലെ അലോസരങ്ങളിൽ നിന്നും,
മീറ്റിങ്ങുകളിലെ ഔപചാരിതകളിൽ നിന്നും,
കീബോർഡിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നും,
വഞ്ചിക്കപ്പെട്ട സ്നേഹബന്ധങ്ങളിൽ നിന്നും,
നിനക്കു കൗമാരം സമ്മാനിച്ച ഗ്രാമത്തിലേക്കു മടങ്ങുകയാണ്.

നീ എത്തുന്നത്
നിന്റെ പഴയ ഗ്രാമത്തിലേക്കല്ല.
വാതിൽപ്പാളികൾ തുറക്കപ്പെടുന്നത് 
പഴയ തറവാട്ടിലേക്കല്ല.
കാത്തിരിക്കുന്നത്
നിന്റെ കൗമാരത്തിലെ വാത്സല്യങ്ങളല്ല.
ഇറങ്ങിച്ചെല്ലുന്നതു
കൗമാര കൗതുകങ്ങളിലെ കൊച്ചുകൊച്ചു രഹസ്യങ്ങളിലേക്കല്ല.
എന്തിനു,
ഗ്രാമത്തിലെ പഴയ പുഴയുടെ തീരത്തേക്കുപോലുമല്ല
നീ തിരികെയെത്തുന്നത്.

എല്ലാ യാത്രയും മുന്നോട്ടു തന്നെയാണ്.
തിരിച്ചെത്തുന്നു എന്ന മിഥ്യയിലേക്കു നീ
യാത്രയാകുന്നു.
എങ്കിലും സുഖമുള്ള ഈ മിഥ്യയിലേക്കു
നീ തനിയെ നടന്നു പോവുക.

ഇതെന്റെ സമ്മാനമാണ്.
ഇതു നിന്നിൽ എത്തില്ല.
അനേകരിൽ ഒരാൾ മാത്രമായ
എന്നെ നീ അറിയുകപോലുമില്ല.
എങ്കിലും മറ്റാരെയുംപോലെ നീയും
യാത്രയിൽ എന്നൊപ്പമായിരുന്നു.
എന്നെപോപ്പോലെയായിരുന്നു...
ഞാൻ  തന്നെയായിരുന്നു...

--------------

11.08.2021

Friday 13 August 2021

ഒരു കുമ്പസാരം



പറയുവാനൊന്നുമില്ലൊന്നുമിതല്ലാതെ
പരമാർത്ഥമായിടും സ്നേഹം.
എഴുതിയതൊക്കെയും സ്നേഹം, ഒരിക്കലും
എഴുതാതിരുന്നതും സ്നേഹം.

പുലരിക്കു സ്നേഹം, നിശാഗമത്തിങ്കലും,
ഋതുവിലും, തോരാതെ സ്നേഹം.
ഒഴുകും പുഴയിലും, പുല്ലിലും, ചൈതന്യ
നിറവാർന്നു പാവന സ്നേഹം.

പ്രണയമോ, പ്രേമമോ, വാത്സല്യമോ ഏഴു
നിറമാർന്ന സ്നേഹപ്രവാഹം.
മഴയായി വിണ്ണിന്റെ സ്നേഹം, ഒടുങ്ങാത്ത
പ്രളയാബ്‌ധി സ്നേഹ നിഷേധം.

പറയുവതൊക്കെയും സ്നേഹം, അതല്ലെങ്കിൽ
ഉറവ വറ്റിപ്പോയസ്നേഹം.
മദമായി, ക്രോധ, മാത്സര്യമായ്, ലോഭമായ്,
വിരഹമായ് സ്നേഹ നിരാസം.
അമിതാത്മ സ്നേഹം, തപിക്കും വെറുപ്പായി
പരചൂഷണത്തിൻ കഥാന്ത്യം.
സുഖദമീ സ്നേഹം, ചരാചര പ്രേമത്തി-
ലളവൊറ്റൊരാനന്ദ മേളം.

തമസാ തടത്തിൻ കവന ചൈതന്യമേ
മമ സാഹസം പൊറുത്താലും
ഒരുനാളിൽ നീ ചൊന്നതൊന്നുമാത്രം എന്റെ
കവനത്തിലും കടന്നെത്തി.
അതുമാത്രമേ ചൊന്നതൊള്ളുഞാൻ, സ്നേഹത്തി-
നയുതാപാദാനങ്ങൾ മാത്രം.
പറയുവാനില്ലെനിക്കൊന്നുമേ, സ്നേഹത്തി-
നപദാനമല്ലാതെയൊന്നും. 

-----------
16.03.2020




ഗ്രേറ്റ് ഡിപ്രഷൻ


ഗ്രാമാതിർത്തിയിൽ ഉണ്ടായ ചെറിയ വിള്ളലിലൂടെയാണ്
ഡിപ്രഷൻ കടന്നു വന്നത്.
മേഘം ഇരുൾകെട്ടിയ തുരുത്തുകളിൽ,
കാറ്റുറങ്ങിപ്പോയ നിശ്ചലദൃശ്യങ്ങളിൽ,
അതു പതുങ്ങിയിരുന്നു.
സൂത്രശാലിയായ ഒരു കരടിയെപ്പോലെ
അവിചാരിതമായി പ്രത്യക്ഷപ്പെടുകയും,
അനവസരങ്ങളിൽ
ദുർബല ഹൃദയങ്ങളെ
അതു കീഴ്‌പ്പെടുത്തുകയും ചെയ്തു.

ധനാത്മകത കൂട്ടാൻ ഗ്രാമമുഖ്യൻ 
തിരക്കു കുറഞ്ഞ പാതകൾ തെരഞ്ഞെടുത്തു.
നരച്ച ജമ്പറിട്ട ആകാശത്തിനു കീഴിൽ
അയാൾക്കു പിന്നിൽ ഗ്രാമവാസികൾ നിരന്നു.
ഓട്ടക്കാരെന്നവർ ഭാവിച്ചു.
തിരക്കില്ലാത്തവർ,
അതുള്ളതായി അഭിനയിച്ചു.
ചിരി മരിച്ചവർ,
വെടലച്ചിരി മുഴക്കി. 
(അതു കേട്ടവർ,   
നിശബ്ദമായി തേങ്ങി.)

കടലാസു മുഖവുമായി ഗ്രാമവാസികൾ   
ഒഴിഞ്ഞ പാടങ്ങളിലേക്കിഴഞ്ഞിറങ്ങി.
നിഷ്ക്രിയമായ സന്ധിബന്ധങ്ങൾ,
ഓജസ്സറ്റ പേശികൾ,
ശൂന്യത നിറഞ്ഞ കണ്ണുകൾ,
കാറ്റിലാടുന്ന നരച്ച വസനം.
പക്ഷെ പക്ഷികൾ പറന്നുപോയി.


Saturday 26 June 2021

ഒരു പ്രണയഗീതം കൂടി


പറയാൻ മറന്നതൊക്കെയും നിൻ മിഴി-
ക്കവിതയിൽ വായിച്ചെടുത്തുപോയി.
പകലോനൊരുക്കിയ സന്ധ്യയിൽ ഞാനതു
പലകുറി ചൊല്ലിപ്പറന്നുപോയി.

നിറമുള്ള നിൻരാഗ ലോലപുടങ്ങളിൽ
സ്വരമഴ യായതു പെയ്തുപോകെ
കരിനീല വില്ലു കുലച്ച നീലോല്പല
നയങ്ങളിൽ ഞാനലിഞ്ഞു ചേരും.

ഋതുസംക്രമം തേടിയലയും പകൽക്കിളി
കതിർ കവർന്നെത്തുന്നു, കാതരേ നീ
ഋതുശോഭയായി, ദിവാസ്വാപ്നമഞ്ചലിൽ
കതിർ മണ്ഡപത്തിലണഞ്ഞിടുമോ?

---------

26.06.2021

Sunday 6 June 2021

യുദ്ധാനന്തരം

യുദ്ധങ്ങളൊഴിഞ്ഞൊരു കാലവും കിനാക്കണ്ടു
ചക്രവാളത്തിൻ ചോട്ടിൽ വൃദ്ധനായലയവെ
രക്തപങ്കിലസ്ഥൂല ഗ്രന്ഥത്തിനകക്കാമ്പിൽ
വ്യർത്ഥമായ് സമാധാന ചരിതം തിരയുന്നു.

എത്രയോ കാലങ്ങളായ് കൊതിപ്പൂ ധരണിയിൽ
നഗ്നപാദനായൊട്ടു നടന്നു കണ്ടീടുവാൻ.
ബദ്ധസംസ്കാരനിണമുദ്രയിൽ ചവിട്ടാതെ
ഒട്ടു പോകുവാൻമാത്രം ഇത്രമേൽ വൈകിപ്പോയി!

എത്രയോ മന്വന്തരസന്ധ്യകൾ ചുവപ്പിച്ചീ
മർത്ത്യരക്തം കൊണ്ടു ചാലിച്ച സരിൽപതി.
എത്രയോ പ്രഭാതങ്ങളുറക്കമുണർന്നതു
രക്തത്തിൽ കിളുർത്തൊരീ ചെമ്പനീർപുഷ്പങ്ങളിൽ.

മാനവ ചരിത്രത്തിന്നേടുകൾ ചമച്ചതു
സോദരരക്തം കൊണ്ടു മാത്രമാണിന്നേവരെ.
പർവ്വങ്ങൾ, അഹങ്കാരയുദ്ധകാണ്ഡങ്ങൾ കട-
ന്നെന്റെ വെള്ളരിപ്രാവിന്നെങ്ങോട്ടോ പറന്നുപോയ്. 

നാളേക്കുനോക്കും ദൂരദർശിനിയുണ്ടു കൈയിൽ
കാണുന്നു യുദ്ധങ്ങളൊഴിഞ്ഞൊരു മഹാദിനം.
ആണവ വികിരണ ജ്വാലകളടങ്ങിയ
ക്ഷോണിയിൽ തുഴഞ്ഞുപോം വെൺമേഘശകലങ്ങൾ,
സാഗര തീരങ്ങളെ കസവിട്ടുടുപ്പിച്ചു
പാവനധരിത്രിയെ വീശുന്നു മന്ദാനിലൻ,
സ്പോടനമില്ലാർത്തനാദങ്ങളില്ല, ക്ഷുത്തിൻ
പീഡയിൽ വിലപിക്കും കുഞ്ഞിളം ചൊടിയില്ല.
യുദ്ധമാതാവാമന്ത്യയുദ്ധത്തിൻ വിരാമത്തിൽ
സ്വച്ഛമാനസയായിത്തീർന്നുവോ സർവ്വംസഹ?
(കാഴ്ച്ചകൾ മങ്ങുന്നുവോ ചില്ലുകൂട്ടിലെ നേത്ര -
പാളിയിലാനന്ദാശ്രു തിമിരം തീർക്കുന്നുവോ?)

നീലവിസ്മയതരം ഭൂമിയിൽ കാണുന്നില്ല
കേവലമൊരുകുഞ്ഞുജീവന്റെ കണികയും!
തോക്കിലൂടെത്തും ശാന്തി കാത്തിരിക്കുന്നു, താടി
നീട്ടി ഞാനക്ഷോഭ്യനായ് ബോധി വൃക്ഷത്തിൻ ചോട്ടിൽ!

--------------

31.03.2016

Wednesday 26 May 2021

വേരുകൾ


പാതയോരത്തെ മരത്തണലിൽ
പാതിയുറക്കത്തിൽ ഞാനിരിക്കെ 

ആരുനീ വാകമരക്കാമ്പിലേ-
ക്കൂളിയിട്ടമ്പോ കടന്നുകേറി.

ജീവോദകത്തിലലിഞ്ഞു ചേർന്നു
നാരായ വേരിലെക്കാണ്ടിറങ്ങി.

ജീവൽച്ചിരാതുതെളിച്ചു മണ്ണിൽ
ആയിരം കോടികൾ കാത്തു നിൽക്കെ,

വേരുകൾ, വേരുകൾ തേടി മണ്ണിൽ 
ഭൂതകാലത്തിലേക്കാണ്ടുപോയി.


ആറടി മണ്ണിന്റെ ശ്രീകരത്തിൽ
കീടങ്ങളായിപ്പരിണമിച്ചോർ 

ചാരെ ലവംഗസുഗന്ധമേകി
സ്വാഗതഗീതങ്ങളാലപിക്കെ

പൊട്ടിപ്പിളർന്നസ്ഥിവാരങ്ങളിൽ, 
മുറ്റിയ ചെങ്കല്ലു കോട്ടകളിൽ

പട്ടിൽ പൊതിഞ്ഞ സംസ്കാരദേഹം
മൃത്യുഞ്ജയത്തിനു കാത്തുനിന്നു.


എണ്ണിയാൽത്തീരാത്ത ചെങ്കോലുകൾ,
സ്വർണ്ണാഭ തീർത്ത സിംഹാസനങ്ങൾ, 

കാരാഗൃഹങ്ങൾ,  കഴുമരങ്ങൾ,
പ്രേതാലയങ്ങളന്തപ്പുരങ്ങൾ, 

മന്വന്തരങ്ങളിൽ പൂത്തുലഞ്ഞ
സഞ്ചിത സംസ്കാര ഛത്രപങ്ങൾ

വേദനതൻ വേർപ്പുപാടങ്ങളിൽ
ആരെയോ കാത്തു കിടന്നിരുന്നു. 


നോവിന്റെ വിത്തു വിതച്ചു മണ്ണിൽ
നാവുനീർതൂകി ഉണർത്തി മെല്ലെ 

മോഹസമൃദ്ധക പോഷണത്താൽ
മേനി നൂറായിക്കതിരു കൊയ്യാൻ 

പോകുമോ നീ പോയ കാലങ്ങളിൽ
ക്രൂരത ചിന്തിയ പാടങ്ങളിൽ?

മാടിവിളിക്കുന്നു വാഗ്ദാനമായ്
മായിക സ്വർണ്ണ സിംഹാസനങ്ങൾ!


പോരുക മാമകസ്വപ്നങ്ങളെ
മാറാലവിട്ടു തിരിച്ചുപോകു

നേരിൻ തടി കടന്നാർജ്ജവത്തിൽ
ഭാവിയിലേക്കു കുതിച്ചുകേറൂ. 

ഏഴായ് പിരിഞ്ഞ ശിഖരങ്ങളിൽ
നൂറല്ലിലകൾ  ചിരിച്ചു നിൽപ്പു 

നീയതിൻ നാഡീ ഞരമ്പുകളിൽ
ധൂസരമായിട്ടലിഞ്ഞുചേരു.

-------------

08.02.2021

കഞ്ഞി കുടിക്കാനെത്തിയപ്പോൾ



ഒരിക്കൽ കഞ്ഞി കുടിക്കനെത്തിയപ്പോൾ  
മേശയ്ക്കു ചുറ്റും കസേരകളില്ലായിരുന്നു.
മറ്റൊരിക്കൽ, കസേരകൾ ഒഴിവില്ലായിരുന്നു.
വേറൊരിക്കൽ കോരിക്കുടിക്കാൻ 
കരണ്ടിയില്ലായിരുന്നു.
ഇനിയുമൊരിക്കൽ കൂട്ടുകറി തിളയ്ക്കുകയായിരുന്നു.
ഒരിക്കൽ ഉപ്പിലിട്ടവ തീർന്നുപോയിരുന്നു.
പിന്നൊരിക്കൽ അതിഥികൾ പുറത്തു നിൽക്കുകയായിരുന്നു.
പിന്നീടൊരിക്കൽ പുറത്തു മഴ പെയ്യുകയായിരുന്നു.
മറ്റൊരിക്കൽ കഠിനമായ വേനലായിരുന്നു.
ഇനിയൊരിക്കൽ സൂര്യഗ്രഹണമായിരുന്നു.

പക്ഷെ എല്ലാത്തവണയും കഞ്ഞിയുണ്ടായിരുന്നു.
എന്നിട്ടും!

-------------
05.07.2020

Saturday 15 May 2021

{ശൂന്യഗണം}


മരിച്ചു! 

അവനു ജാതിയില്ലായിരുന്നു, 

അതുകൊണ്ടു മതവും. 

അവൻ വിശ്വാസി അല്ലായിരുന്നു, 

അതുകൊണ്ടു പാർട്ടികൾക്കു പുറത്തായിരുന്നു.

സിരകളിൽ രാഷ്ട്രീയമുണ്ടായിരുന്നു, 

അതുകൊണ്ടവൻ 'അരാഷ്ട്രീയവാദി' ആയിരുന്നു (ചില വിശ്വാസികൾക്ക്).

പൂക്കളെ സ്നേഹിച്ചിരുന്നു, 

അതുകൊണ്ടവൻ 'ദുർബലനായിരുന്നു'.

പുഴകളെ സ്നേഹിച്ചിരുന്നു,

അതുകൊണ്ടവൻ 'അസ്ഥിരനായിരുന്നു'.

മേഘങ്ങളെ സ്നേഹിച്ചിരുന്നു, 

അതുകൊണ്ടവൻ 'പൊങ്ങച്ചക്കാരനായിരുന്നു'.

എങ്കിലും അവൻ ഒരു പരിസ്ഥിതിവാദി ആയിരുന്നില്ല.

താലികെട്ടിപ്പോയ അപരാധത്താൽ  

ഫെമിനിസ്റ്റുമല്ലായിരുന്നു.

കുറച്ചുപേർക്കു തൊഴിൽ കൊടുത്തതിനാൽ 

ഒരു മുതലാളിയും, 

സ്വന്തമായി വീടുള്ളതിനാൽ 

ഒരു ബൂർഷ്വായും, 

ഭരണകൂടത്തെ വിമർശിച്ചതിനാൽ 

ഒരു ഭീകരവാദിയും,

കൊല്ലരുതെന്നു പറഞ്ഞതിനാൽ 

ഒരു പിന്തിരിപ്പനും, 

പട്ടാളത്തെ പിരിച്ചുവിടണമെന്നു പറഞ്ഞതിനാൽ 

ഒരു മണ്ടനുമായിരുന്നു.


സ്വന്തം ശവം ചുമന്നവൻ പട്ടടയിൽ വച്ചപ്പോൾ 

തീപ്പെട്ടിക്കൊള്ളിയുമായി 

അവരൊക്കെ ഉണ്ടായിരുന്നു.

(കൂട്ടത്തിൽ ഈ ഞാനും)

Friday 23 April 2021

കൊറോള ചരിതം തുള്ളൽ


പണ്ടാരാണ്ടു പറഞ്ഞതുപോലെ
പണ്ടെങ്ങാണ്ടു നടന്നതുപോലെ
ഇണ്ടലൊഴിഞ്ഞൊരു പട്ടണനടുവിൽ
വണ്ടിയുമായി ഡൊമിനിക്കേട്ടൻ.

പട്ടണമേതെന്നറിയില്ലെങ്കിൽ
കുട്ടാ നോക്കു ഗൂഗിൾ മാപ്പിൽ.
ഒത്തിരി വെള്ളം ചുറ്റിലുമുണ്ട്
ഒറ്റത്തുള്ളികുടിക്കാനില്ല.  

പുട്ടിനു പീര കണക്കുണ്ടൊരു പുര
മപ്പുറമാണേൽ സൗദി രാജ്യം
പുട്ടിനു പീര കണക്കുണ്ടൊരു പുര
മിപ്പുറമാണേൽ ഖത്തറു രാജ്യം.

പറുദീസയ്‌ക്കെതിർ ചൊല്ലും ബഹറിൻ
പവിഴ ദ്വീപു കൊരുത്തൊരു രാജ്യം.
അവിടെ മനാമ ഗലികളിലില്ലാ
ത്തൊരുവകയില്ലീ ഉലകിലശേഷം.
പട്ടും, വളയും, മസ്‌ക്കും, ഊധും
ചട്ടീം, കലവും, സോപ്പും കിട്ടും
കിട്ടാത്തൊരു വക ബാപ്പാനാണെ
കിട്ടാനില്ലുമ്മാനെ മാത്രം. 

അത്തരമൊരു ചെറു കടയിൽ പണ്ടേ
പത്തുദിനാറിനു  തൊപ്പികളുണ്ടെ-
ന്നുത്തമനാകും  ഡൊമിനിക്കേട്ടനു   
ചിത്തേ നല്ലൊരു വെളിവുണ്ടായി.

പട്ടണ നടുവിൽ അങ്ങനെയെത്തി
പുത്തൻകാറിൽ ഡൊമിനിക്കേട്ടൻ.
തൊപ്പികളില്ലാ രാജ്യത്തെന്തിനു
തൊപ്പി തെരഞ്ഞു നടന്നീത്തരുണൻ?

പളപള മിന്നും ചോന്ന കൊറോള
വളവു തിരിഞ്ഞു വരുന്നതുകണ്ടാൽ
കവിളത്തൊരുപിടി മലരു കൊഴിഞ്ഞൊരു
കി ളവനുമധുനാ നോക്കിപ്പോകും. 

പത്തുദിനാറും പിന്നതിനർദ്ധവു-
മൊത്തിരി നോവൊടു നൽകി ചേട്ടൻ
വർദ്ധിതമോദത്തോടെ പിന്നാ
ത്തൊപ്പി ശിരസ്സിലണിഞ്ഞു നടന്നു.

ചറപറ വണ്ടികളോടും വഴിയുടെ
അരികേ ഗമയിൽ പോകും നേരം 
തരസാ നമ്മുടെ ചോന്ന കൊറോള
അറബിയൊരുത്തൻ മോഷ്ടിക്കുന്നു.

പനപോലൊട്ടുനിവർന്നൊരു ഗാത്രൻ
തലയിൽ തിരിക കമഴ്ത്തിയ മാന്യൻ
അലസം കാറു തുറന്നു, ലളിതം,
ദ്രുതമോടിച്ചു കടന്നുകളഞ്ഞു.

കണ്ടിതു ക്രോധാൽ തൊണ്ട തുറന്നു,
മണ്ടിനടന്നു ഡൊമിനിക്കേട്ടൻ.
കിട്ടിയ ചീത്തകളൊക്കെയു മൊറ്റ-
ക്കൊട്ടയിൽ വാരിയെറിഞ്ഞാച്ചുള്ളൻ. 

അപ്പോളതുവഴി മറ്റൊരു  സുന്ദര-
നെത്തി  'കനേഷ്യസ്' എന്നു വിളിപ്പേർ.
ഒട്ടു നിറുത്തിയ ശകടത്തിൽ നി-
ന്നെത്തിവലിഞ്ഞൊന്നവലോകിച്ചു.

അത്തിപ്പുഴയുടെ പുത്രൻ ചൊല്ലി,
"സത്യം ഞാനൊരു കാര്യമുരയ്ക്കാം,   
ചേട്ടൻ പോയൊരു കേസു കൊടുക്കിൽ
കട്ടവനെ ഞാനിന്നുപിടിക്കാം."

പിന്നവനൊട്ടും മടികൂടാതെ
മിന്നലുപോലെ പറന്നു,  മുന്നേ
ചൊന്നതുപോലെ  മറഞ്ഞഹിമാറെ
ചെന്നു പിടിക്കാനാവേശത്താൽ.

ഒന്നു തണുത്തു ഡൊമിനിക്കേട്ടൻ 
പിന്നൊരു ശ്വാസം കൂടെയെടുത്തു.
ഉന്നത മൗലിയിലണിയാൻ വെച്ചതു
പന്നഗമായെന്നൊന്നു നിനച്ചു. 

ഉച്ചച്ചൂടിൽ കത്തി മനാമ
മുച്ചൂടെരിപൊരികൊള്ളുന്നേരം  
ഉച്ചിയിലുടെ കല്ലായിപ്പുഴ
പൊട്ടിയൊലിച്ചതു കണ്ണിലൊളിച്ചു. 

കണ്ണുകൾ കൂട്ടിത്തിരുമീ ചേട്ടൻ
"എന്തെ കാഴ്ചകൾ വഞ്ചിച്ചെന്നോ!"
"എന്നുടെ കാറുണ്ടിവിടെത്തന്നെ
മുന്നേപോയതുമിതുതാനല്ലേ?" 

തന്നുടെ  ശകടം പോലൊരു ശകടം
മുന്നേ പോന്നതു കണ്ടു നിനച്ചു
നമ്മുടെ ശകടം തന്നെയിതെന്നും,
പിന്നെ ഹലാക്കിന്നുള്ളം തരികിട.  

പുല്ലുകിളിച്ചില്ലിനിയും കള്ളനെ
ചെല്ലേ പൊക്കാൻ പോയൊരു വഴിയിൽ.
അല്ലേലിന്നിതു ചൊല്ലാം 'നിങ്ങടെ
ഇല്ലാസമയം പോയതു പോലെ'. 

Thursday 15 April 2021

നിഗൂഢം


എവിടെ ഒളിപ്പിച്ചിരുന്നു നിൻ രാഗാർദ്ര
വിബുധ താരങ്ങളെ കാമ്യനിശീഥിനി!
ചിറകുരുമ്മിപ്പോകുമീഘനവേണിക്കു
പിറകിലോ, ചാരു ശശാങ്കബിംബത്തിലോ?

എവിടെയാണെങ്കിലും പുഞ്ചിരിപ്പാലൊളി
വിതറിയുഡുക്കൾ  വിരിഞ്ഞിടുമ്പോൾ   
തരളമീ മാനസത്തോണി തുഴഞ്ഞിന്ദ്ര
നഭസിന്റെ തീരത്തണഞ്ഞിടും ഞാൻ.

കരപരിലാളന സുഖദ സൗഗന്ധികം
വിടരുന്ന വിൺമലർവാടികയിൽ
ചമയമഴിച്ചനുപല്ലവി പാടിയീ
കടവിലെത്തു, കാത്തിരിക്കുന്നു ഞാൻ.

--------

14.04.2021

Sunday 4 April 2021

മുറി

room by Priyavrathan


മുറിക്കുള്ളിൽ മുറിയുണ്ടെന്നറിഞ്ഞതെങ്ങനെയെന്നോ?
ഉറപ്പുള്ള കയറുമായ് വലിഞ്ഞുകേറിയ നേരം.
കയററ്റം ഉറപ്പിച്ചു, കുടുക്കറ്റം തലയ്ക്കിട്ടു
ഉറപ്പിക്കാനൊരുവട്ടം കിഴുക്കാം തൂക്കിലേ നോക്കി.
പകച്ചുപോയ് മിഴി വീണ്ടുമടച്ചിട്ടു തുറന്നിട്ടും
മികച്ച മറ്റൊരുമുറി,  മുറിക്കുള്ളിലിരിക്കുന്നു.
കിഴക്കു നിന്നൊരു മുറി, വടക്കു നിന്നൊരു മുറി
കിഴുക്കാം തൂക്കിലേ നോക്കെ, തെളിഞ്ഞു മറ്റൊരു മുറി.
അറിഞ്ഞില്ലിന്നിതേവരെ ജനിച്ചനാൾ മുതലൊട്ടും
മുറിക്കുള്ളിളനന്തമാം മുറിയുണ്ടെന്നൊരിക്കലും.

വിരിപ്പിട്ടു മറച്ചിട്ടും ജനൽ തന്ന വെളിച്ചത്തിൽ
അടുക്കായിട്ടിരിക്കുന്നു തടിച്ചപുസ്തകക്കൂട്ടം. 
ചരിത്ര പുസ്തകം നോക്കി ഇരട്ടവാലിളക്കുന്നു,
പെരുത്ത മസ്തകം നീട്ടിപ്പുഴുവെന്തോ തിരയുന്നു.
അടച്ചിട്ടും പഴുതിലൂടരിച്ചെത്തി വിളിക്കുന്നു,
പുറത്തു ചെമ്പകം പൂത്ത കഥചൊല്ലി മണിത്തെന്നൽ.
കനത്ത ഭിത്തികൾ താണ്ടി മരം കൊത്തി മുഴക്കുന്ന
മരിച്ചുചൊല്ലലിൻ മൊഴി അകത്തുവന്നലയുന്നു.
അതുകേട്ടോരുറുമ്പുകൾ തലതല്ലിച്ചിരിക്കുന്നു,
വലകെട്ടി പണക്കാരൻ ചിലന്തി വെഞ്ചരിക്കുന്നു.
പഡുത്വമുള്ളൊരു പല്ലി വിളക്കേന്തിത്തിരയുന്നൂ
ഇരുട്ടില്ലെന്നിടയ്ക്കിടെ സമൃദ്ധമായുരയ്ക്കുന്നു.
ഉടഞ്ഞ നാഴികമണി തിരക്കിട്ടു തിരിയുന്നു
പിടഞ്ഞ ഗൗളിവാലൊന്നു സമയത്തെ ചതിക്കുന്നു.
പതുത്ത മെത്തയിൽ 'ടോമി' മിഴിപൂട്ടിയുറങ്ങുന്നു
പുതിയ 'ടീവി'യിൽ വന്നു  'ജെറി' പൊട്ടിച്ചിരിക്കുന്നു.
ഒഴിഞ്ഞോരു ചഷകത്തിൻ കരയിൽ വന്നിറങ്ങുന്നു,
മിഴിപൂട്ടിക്കൊതിയൂറി മണിയൻ കാത്തിരിക്കുന്നു.
ഒരു കൊച്ചു വിമാനം വന്നിറങ്ങുന്നു കണങ്കാലിൽ  
നിറം കുത്തിക്കുടിക്കുവാൻ പതം നോക്കിത്തിരയുന്നു.
അലാറം കേട്ടുണർന്ന 'ടോം' പകച്ചു പന്തലിക്കുന്നു,
അടഞ്ഞ താളുകൾക്കുള്ളിൽ പുഴു ചതഞ്ഞരയുന്നു. 

പൊറുക്കാത്തൊരപരാധം ഒളിപ്പിക്കാനിടം തേടി
മുറിക്കുള്ളിൽ മുറിക്കുള്ളിൽ മുറിക്കുള്ളിൽ തിരഞ്ഞിട്ടും
മുറിപ്പെട്ടവികാരങ്ങളൊളിപ്പിക്കാനിടമില്ല
മുറിക്കുള്ളിൽ മുറിയുണ്ട് അതിന്നുള്ളിൽ മുറിയുണ്ട്!

------------

04.042021

Tuesday 30 March 2021

മഹദ് ചിത്രം

മഹിത ചത്വര മദ്ധ്യപീഠത്തിന്റെ
നെറുകയിൽ പ്രതിഷ്ഠിക്കാതെ പോയൊരു
ചരിതമാണു നീ, കാലാതിവർത്തിയായ്‌
കനക ചട്ടങ്ങൾ കാത്തുസൂക്ഷിക്കുന്ന
സുഭഗശീലയിൽ കാലം മറവികൊ-
ണ്ടെഴുതിയിട്ട മഹദ് ചിത്രമാണു നീ. 

കവിതയാണു നീ, പൊന്മണൽത്താളിന്റെ
ഹൃദയഭിത്തിയിൽ സൂര്യൻ കുറിച്ചിട്ട
തരള സാന്ത്വന കാരുണ്യ പീയൂഷ
മധുരമാണു, മരുപ്പച്ചയാണു നീ. 

അമൃതധാരയെൻ കർണ്ണപുടങ്ങൾക്കു
ലഹരിതന്നനുസ്യൂത പ്രവാഹമായ്
ത്വരിത വേഗത്തിൽ കാറ്റു പകർന്നുനിൻ
മഹിത മോഹന വാക്കുകൾ സാന്ദ്രമായ്. 

കരുണ താരകേ, കാനനശ്രീ നേർത്ത
വിരലിനാൽ  മുകിൽത്താളിൽ ജ്വലിപ്പിച്ച
ക്ഷണിക വിദ്യുത് പ്രവാഹമേ, താവക
പ്രഭയിലെൻ പാത നിത്യംതെളിച്ചിടു. 

------------

31.03.2021

 

Sunday 21 March 2021

കുറുങ്കവിതകൾ


"മേടമെത്തും വരെ കാത്തിരിക്കാൻ വയ്യ"
മോദേന ചൊല്ലുന്നു നൽക്കണിക്കൊന്നകൾ
ചാരുപീതാംബരം ചാർത്തിപ്പകലോന്റെ
തേരു വരും മഹാവീഥിയിൽ നിൽപ്പു നീ.
"പോയാണ്ടു മേടക്കണി മുടങ്ങിപ്പോയി
കോവിഡു വന്നു പതിച്ചതു കാരണം.
ഈയാണ്ടു മേടം വരെക്കാത്തിരിക്കുവാൻ
ആവതില്ലേതുമേ" എന്നു ചൊല്ലുന്നവൾ!

(21.03.2021 രാജൻ കെ ആചാരിയാണ് ഈ വരികൾക്കുള്ള inspiration. അദ്ദേഹത്തിന്റെ ഒരു കവിതയ്ക്കുള്ള മറുപടിയാണിത്. _  

Tuesday 16 March 2021

മൂന്നാമത്തെ ബുദ്ധൻ

 


ഒന്നാമനവലോകൻ  ഷോക്കേസിലിടം തേടി
ഒന്നിച്ചുറങ്ങി മറ്റു കാഴ്ചവസ്തുക്കൾക്കൊപ്പം.
കണ്ണാടിച്ചില്ലിന്നുള്ളിൽ വെണ്ണക്കൽ തഥാഗതൻ 
എണ്ണത്തിൽ മറ്റൊന്നായി കണ്ണിനുകുളിരേകി.



ജാലകപ്പടിമീതെ ധൂളിയാലലംകൃതൻ
ചാലകലോഹം തീർത്ത രണ്ടാമനവലോകൻ.
സാകൂതം വീക്ഷിക്കുന്നു നിത്യജീവിതത്തിലെ
സാകർമ്മ ഫലേച്ഛുവിൻ സമ്മർസാൾട്ടുകൾ നിത്യം.


കർമ്മബന്ധങ്ങൾ  ക്ഷണഭംഗുരസുഖോന്മാദം
സ്വർണ്ണാർത്തിയൊടുങ്ങാത്ത മോഹതൃഷ്ണകളശ്വം
എങ്ങുപോവതെന്നൊട്ടുമറിയാത്തൊരുവീഥി
ബന്ധനസ്ഥനാമന്ധൻ, യാത്രികൻ നിരാലംബൻ.

ദുഃഖ കാണ്ഡത്തിൽ യുദ്ധകാണ്ഡത്തിനൊരുങ്ങുന്ന
മർത്യജീവിതത്തിന്റെ പൂജിത മഹാകാവ്യം,
പൊട്ടിയ കുത്തിക്കെട്ടാലിളകിയ പത്രങ്ങളെ
ചിട്ടയിലൊന്നിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോളെത്തി;
മൂന്നാമനാവലോകനദൃശ്യൻ നിരാമയൻ
മൂന്നാംപാത മുന്നമേ  കണ്ടവനനാസക്തൻ
തേരിന്നു ചക്രംതീർത്തു, വാജിക്കു കടിഞ്ഞാണും,
ബോധരൂപനായുള്ളിൽ തെളിഞ്ഞു വിളങ്ങുന്നു.  

Monday 8 March 2021

രാവിനെ തളർത്തുവാൻ!



എന്തു നീ തിരിച്ചെത്തി ഇത്തുരുത്തിലെചിര-
സ്പന്ദനം കേൾക്കാൻ മാത്രം പിന്നെയുമണഞ്ഞെന്തേ?
ഉന്നതവരശ്രീമൽ സൗഭഗോപാന്തം തേടി
അന്നൊരു രാവിൻ കേവുവള്ളം നീ തുഴഞ്ഞുപോയ്. 

ചിന്നിയവർഷാശ്രുക്കൾ, വിച്‌ഛിന്നനിനവുകൾ,
ഛിന്നഭിന്നമായിപ്പോയെൻ സ്വാസ്ഥ്യശാരദചിത്തം.
ഒന്നണഞ്ഞിരുന്നെങ്കി, ലൊന്നണച്ചിരുന്നെങ്കി- 
ലെന്നു ഞാനുൾത്താപത്തിലെത്രയോ കൊതിച്ചുപോയ്. 

പിന്നെയുൾക്കരുത്തിന്റെ ചുരികയുമെടുത്തുകൊ-
ണ്ടിന്നലെപ്പോലും  യുദ്ധം ചെയ്തു ഞാനശ്വാരൂഢ.
കണ്ണിമയ്ക്കുവാനൊരു തണൽ തേടീലൊരുവട്ടം
കൺകുളിർക്കുവാൻ വർണ്ണരാജികൾ തേടീലൊട്ടും.

സ്വർണ്ണമാകന്ദഫല സൗരഭം വിതറുന്ന
പൊന്മണിത്തെന്നൽ കാതിൽ പുന്നാരം പറഞ്ഞിട്ടും
ഒന്നു നിന്നീല, തിരിഞ്ഞൊന്നു നോക്കീലാ ചുറ്റും
പൊൻപ്രഭാതല്പം തീർത്തു ഭാനുമാൻ ക്ഷണിക്കിലും. 

പർജ്ജന്യഭേരീനാദ വിസ്മയ മൊരുക്കിക്കൊ
ണ്ടശ്യാമവർണ്ണൻ വർഷകാർമുകം കുലച്ചിട്ടും
പുൽക്കൊടിത്തുമ്പിൽ നിഴൽ വീഴ്ത്തിയെൻ ശ്യാമാശ്വങ്ങൾ
ഇക്ഷിതി വലംവച്ചു മേൽപ്പോട്ടു കുതിച്ചുപോയ്. 

പണ്ടൊരുനാളിൻ ശപ്തശാന്തിയിലുപേക്ഷിച്ച
സുന്ദരതാരാങ്കിത   മാദക രജനിയെ
എന്തിനു തിരഞ്ഞു നീ പിന്നെയുമണയുന്നു
ഇന്ദുഗോപങ്ങൾ  പോലെ രാവിനെ തളർത്തുവാൻ! 

----------------

07.03.2021

വനിതാദിന സ്മരണകളോടെ (March 8) 

Sunday 21 February 2021

മറ്റൊരു കസേര



ഭൂമിയിൽ ദിനസോറുകൾ കയറൂരി നടന്നകാലം
കാലത്തെ ഇളം വെയിലിൽ കസേര നടക്കാനിറങ്ങി
ഓരോ കാലും വളരെ സൂക്ഷിച്ചു വച്ചുകൊണ്ട് 
അറിയാതെയെങ്ങാനും ദിനസോറുകൾ ചവിട്ടി അരയ്ക്കപ്പെട്ടാലോ?
അഗ്നിപർവ്വതങ്ങൾ പൂക്കുറ്റിപോലെ അവിടെയും ഇവിടേയും. അമിട്ടുപൊട്ടുമ്പോലെ ഭൂമികുലുക്കവും.
അരികിലെത്തിയപ്പോൾ ചോദിച്ചു
"എന്താ വിശേഷിച്ചു കാലത്തെ?"
"ഒന്നു പറക്കണം, ഒരുപാടു നാളായുള്ള ആഗ്രഹം"
"നടക്കുന്ന കാര്യം വല്ലതും പറഞ്ഞുകൂടേ?"
"അതുകേൾക്കാൻ ആളില്ലല്ലോ!"

-------------------

12.06.2020

കസേര

 


"കസേരയുടെ കാലൊരല്പം  ചരിഞ്ഞിട്ടുണ്ട്."
"ഹേയ്, അങ്ങനയുണ്ടാവാൻ വഴിയില്ല."
"ഒരു കാൽ മാത്രമേ ചരിഞ്ഞിട്ടുള്ളു, ബാക്കി രണ്ടു കാലുകൾക്കും കുഴപ്പമില്ല."
"ഹേയ്, അപ്പോൾ കസേരയ്ക്കു മൊത്തം മൂന്നു കാലുകളോ?"
"ക്ഷമിക്കണം, തെറ്റിപ്പോയി ബാക്കി നാലുകാലിനും കുഴപ്പമില്ല."
"ഹേയ്, നിങ്ങൾ വീണ്ടും കുഴപ്പമുണ്ടാക്കുന്നു."
"എനിക്കെന്താണു കുഴപ്പം?"
"ഹേയ്, നിങ്ങൾക്കാണോ, അതോ കസേരയ്ക്കാണോ കുഴപ്പം?"
"കുഴപ്പം ആർക്കുമാകാം"
"ഹേയ്, അപ്പോളെനിക്കാണോ കുഴപ്പം?"
"നിങ്ങൾ ഒരല്പം ചരിഞ്ഞിട്ടാണ്!"
"ഹേയ്, ഞാനോ?"
"അതെ, പക്ഷെ ഒരു കാലിനെ കുഴപ്പമുള്ളൂ"
"ഹേയ്, അങ്ങനെയുണ്ടാവാൻ വഴിയില്ലല്ലോ"
"ശരിയാണ്, മറ്റേ മൂന്നു കാലുകൾക്കും കുഴപ്പമില്ല"
"ഹേയ്, അപ്പോളെനിക്ക് നാലു കാലുകളോ?"
"കസേരയ്ക്കു പിന്നെ എത്ര കാലുകളാണ്?"

--------------

08.06.2020

സിംഹവും, അതല്ലാത്തവരും


"നിങ്ങൾക്ക് അതാണാവശ്യമെങ്കിൽ, എടുത്തുകൊള്ളൂ"
അനന്തരം സിംഹം വായ പൊളിച്ചു കൊടുത്തു
ജനത്തിനു ഭ്രാന്തായിരുന്നു.
കുന്തവും, കൂടവുമായി അവർ അകത്തു കയറി
വജ്രം പോലെ തിളങ്ങുന്ന പല്ലുകൾ കണ്ടവർ ഭേരികൾ മുഴക്കി
പച്ചമാംസത്തിൽ കുന്തം തുളച്ചു കയറിയപ്പോൾ
സിംഹം വേദനകൊണ്ടു പുളഞ്ഞു.
അനിവാര്യമായ വേദനകൾ മാറ്റങ്ങളുടെ നാന്ദിയാണെന്ന് സിംഹം ഓർത്തു.
കോമ്പല്ലുകൾ പറിച്ചെടുത്തു ജനം അട്ടഹസിച്ചു.

"ഇനി എന്റെ നഖങ്ങൾ കൂടി പറിച്ചെടുത്തുകൊള്ളൂ"
സിംഹം കൈ കാലുകൾ നീട്ടിക്കൊടുത്തു.
അക്ഷമരായ ജനം ആവേശത്താൽ ഇളകിമറിഞ്ഞു.
ഓരോ നഖവും പറിച്ചെടുത്തപ്പോൾ
സിംഹം  വേദന സഹിക്കവയ്യാത്തെ പൊട്ടിക്കരഞ്ഞു.
ജനം അതു കണ്ടു പൊട്ടിപ്പൊട്ടിച്ചിരിച്ചു.
"ഒരു മാറ്റത്തിനായി എത്രനാളായി കാത്തിരിക്കുന്നു.

ഈ വേദന അതിനൊരു കാരണം മാത്രം.";
സിംഹം തന്നോടു തന്നെ പറഞ്ഞു. 

ഇളക്കിയെടുത്ത പല്ലുകളും നഖങ്ങളുമായി
മ്യൂസിയത്തിലേക്കു കൊട്ടും കുരവയുമായി ജാഥ ഒഴുകി.
സിംഹം സ്വച്ഛമായ പർവ്വത ശിഖരത്തിലേക്കും. 

------------

12.06.2020

Saturday 13 February 2021

സിനിമയിലെ ഭാര്യ



"സിൽമേലെ ഭാര്യയ്ക്കു ജോലിവേണം,
ജോലിക്കു ഭാരിച്ച കൂലിവേണം,
കൂലിയിടാൻ  സ്വന്തം ബാങ്ക് വേണം,
ബാങ്കിലെത്താൻ സ്വന്തം കാറുവേണം,
കാറുരുട്ടാൻ സ്വന്തം ID വേണം,
ID ഇല്ലാത്തവർ കൂടെവേണം,
കൂടണയുന്നേരം ചായ വേണം,
ചായയിടാൻ സ്വന്തം പാത്രം വേണം,
പാത്രം മോറാൻ സ്വന്തം ചേട്ടൻ വേണം,
ചേട്ടനു സ്വന്തമായ്  ജോലിവേണം,
ജോലിവിട്ടാൽ നേരെ വീട്ടിൽ വേണം,
വാട്ടീസടിക്കാതെ  വന്നിടേണം,
വന്നാൽക്കരിമീൻ വറുത്തിടേണം,
ഉണ്ണുമ്പോൾ കായം കരുതിടേണം,
കായകല്പത്തിനു ജിമ്മിൽ പോണം,
ജിമ്മിയെ  എന്നും കുളിപ്പിക്കണം,
പിള്ളേരെ നല്ലോണം നോക്കിടേണം,
നോക്കിലും നല്ലവനായിടേണം,
വാക്കിലോ പഞ്ചാരപ്പാലുവേണം,
ടേക്കെവേ  ഫുഡ് പറഞ്ഞിടേണം,
വീക്കെൻഡ് ഡിന്നർ പുറത്തുവേണം,
നാത്തൂനേ എല്ലാം പുറത്താക്കണം,
നുക്ലീയർ ഫാമിലി കാത്തിടേണം,
ഇൻലാസ് പൊല്ലാപ്പു കാട്ടിയെന്നാൽ,
'തിന്തകതോം' എന്നു ചൊല്ലിടേണം,
മുല്ലപ്പെരിയാറു പോലെവേണം,
പൊട്ടാതെയെല്ലാരേം ഞെട്ടിക്കണം." 

ചർച്ചയിൽ ചേട്ടൻ പറന്നുകേറി
കോട്ടമൈതാനത്തു കൈയടിയായ്.    
അല്ലെൻറെ ചേട്ടാ പൊറുത്തിടേണം
വീട്ടിലെ ഭാര്യേടെ കാര്യമെന്താ?

(സ്വന്തം ഭാര്യ പറഞ്ഞത് 'ഈ സാധനം പബ്ലിഷ് ചെയ്യരുതേ' എന്നാണ്. പ്രിയതമേ, നീ പറഞ്ഞത് ജീവിതത്തിൽ ആദ്യമായി ഇതാ ഞാൻ ലംഘിക്കാൻ പോകുന്നു. എന്നോട് ക്ഷമിക്കുക!) 

------------------

09.02.2021

Saturday 30 January 2021

അകൃത്രിമം

അകൃത്രിമം


ഇല്ലാത്ത മേശമേൽ കാലുകൾ കേറ്റിവ-
ച്ചുല്ലാസവാനായിരിക്കുന്നു കൈകളിൽ
ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി
നുള്ളിലെ സ്നേഹം തിരയുന്നു മാനസം.

ഗ്രാവിറ്റിയില്ലാത്ത വാക്കുകൾ ഭൂമിവി-
ട്ടാകാശമാർഗ്ഗേ ചരിക്കുന്നതിൽനിന്നു
തൂമഞ്ഞമൃതകുംഭം വീണുടയുന്നു,
ആവൃതമാലിന്യജാലം മറയുന്നു.

നീയതിൽ തോണിയിറക്കുന്നമരത്തു
കാവലില്ലൂന്നുകഴയില്ല, പായില്ല,
പോകേണ്ടദിക്കറിയിക്കുമുഡുക്കളി
ല്ലാരതി കാട്ടുന്ന സൗരതേജസ്സില്ല.

വാഹിനി ചില്ലുപാത്രത്തിൽ തുളുമ്പുന്നു,
തോണിയിൽ നീ വീണുറങ്ങുന്നു, നിൻ മൃദു
വേണീതിരകളിൽ, വേലിയേറ്റങ്ങളിൽ
ഞാനലിഞ്ഞില്ലാതെയാകുന്നകൃത്രിമം. 

------------

30.01.2021

Tuesday 12 January 2021

രിക്തസാക്ഷി


ചായം പൂശാത്ത ചുവരുകൾ 
മദ്ധ്യേ ആരെയോ കാത്തുകിടക്കുന്ന ചാരുകസേര.
അലമാരയിൽ ഉപയോഗിക്കാതെ
ഒരൂണു  പാത്രം.
പേയം നിറയാൻ കാത്തിരിക്കുന്ന
ഒരുപാനപാത്രം.
പെൻഹോൾഡറിൽ, എഴുതപ്പെടാതെ
ഒരുപേന.
മുറ്റത്തു വീണുകിടക്കുന്ന 
ഒരുമുല്ലവള്ളി.
തൊടിയിൽ ദാഹിച്ചുണങ്ങിയ
ഒരുതെങ്ങിൻതൈ. 
കുടുംബസദസ്സിലെ നിർദ്ദോഷ ഫലിതങ്ങൾക്കിടയിൽ
മൗനത്തിന്റെ ഒരു പാരഗ്രാഫ്.
ചുളിവുവീണ കൺതടങ്ങളിൽ
ഇനിയും ഉദിക്കാത്ത പകലോൻ.
മേശപ്പുറത്തെ ഫ്രെയിമിനുള്ളിൽ
രിക്തമായ നീ.

കടുവയുടെ വഴിയിൽ, നിന്നെ കെട്ടിയിട്ടതാരാണ്?

----

12.01.2021

Monday 11 January 2021

ചരക്കുവണ്ടി കടത്തിവിടുന്നവർ


സ്നേഹിതാ എനിക്കു നിന്നെ ഭയമാണ്.
പുഞ്ചിരിക്കുന്ന വാക്കുകൾക്കപ്പുറം
നിന്നെ ഭരിക്കുന്നത്,
ചോരസാക്ഷിയാക്കി
നീ കുടിച്ചിറക്കിയ  അന്ധവിശ്വാസങ്ങളാണ്.

ആ വിശ്വാസം ആജ്ഞാപിക്കുന്നു
അന്യരെ, സുഹൃത്തുക്കളാക്കാൻ.
അയൽവാസിയെ, സഹപാഠിയെ, സഹയാത്രികനെ
നല്ല വാക്കുകൾകൊണ്ട് മോഷ്ടിക്കാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
സൗഹൃദത്തിന്റെ പാലത്തിലൂടെ
വിശ്വാസത്തിന്റെ ചരക്കുവണ്ടി കടത്തിവിടാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
ചരക്കു ചുമക്കാത്തവനെ അധമനായി വർണ്ണിക്കാൻ.
അവനെ ചതിയനായി പാടിപ്പുകഴ്ത്താൻ,
പിന്നോട്ടു നടക്കുന്ന അവന്റെ ചിത്രം
മാധ്യമഭിത്തികളിൽ വരച്ചു തൂക്കിയിടാൻ,
കവലമദ്ധ്യത്തിൽ വർഗ്ഗശത്രുവാക്കി
അവന്റെ കോലം കത്തിക്കാൻ.
ആ വിശ്വാസം ആജ്ഞാപിക്കുന്നു
ചരക്കിറക്കാത്തവന്റെ കഴുത്തറക്കാൻ.
അനുഷ്ഠാനങ്ങൾ കഴിഞ്ഞു നീ കൈ കഴുകുമ്പോൾ
ആരാണു മൗനമന്ദഹാസം ചൊരിഞ്ഞത്?

സുഹൃത്തേ എനിക്കു നിന്നെ ഭയമാണ്.
നിന്റെ കണ്ണുകളിലൂടെ എന്നെ നോക്കുന്നത്
മറ്റാരോ ആണ്.
നിന്റെ കാതുകളിലൂടെ എന്നെ കേൾക്കുന്നത്
നിന്റെ ചുണ്ടുകളിലൂടെ എന്നിലേക്കു പുഞ്ചിരി പകരുന്നത്
നിന്റെ നാവിലൂടെ എന്റെ ക്ഷേമമന്വേഷിക്കുന്നത്
നിന്റെ മസ്തിഷ്ക്കത്തിന്റെ ഊടുവഴികളിൽ
പെരുകിയ സമഗ്രാധിപത്യത്തിന്റെ നീരാളിയാണ്.
അതു തിരിച്ചറിഞ്ഞതാണല്ലോ എന്റെയും തെറ്റ്?


സമഗ്രാധിപത്യത്തിന്റെ സ്വർഗ്ഗരാജ്യത്തിലെത്താൻ
വിധേയത്വത്തിന്റെ ഭക്തിമാർഗം സ്വീകരിച്ച സുഹൃത്തേ,
ഞാൻ നിന്റെ സ്നേഹിതനല്ലെങ്കിലും,
നീ എന്റെ സ്നേഹിതനായിപ്പോയല്ലോ!