Monday 12 December 2022

പ്രണയമേ

ചിര പുരാതന വീഥിയിൽ, തനു
തഴുകിയെത്തിയ തെന്നലിൽ,
രജത നൂപുര രാഗ മഞ്ജരി
തിരയുമേതു പുടങ്ങളെ?

വിജനമീ വനവീഥിയിൽ പ്രിയ
മുരളിയൂതിയലഞ്ഞിടും,
പ്രണയ ഗായക, നാദധാരകൾ   
ഒഴുകിയാരിലണഞ്ഞിടും?

പ്രണയമേ, രവമായി, നീരവ
നിശിത ശൂന്യ നിലങ്ങളിൽ,
വിരഹ താപമാണച്ചിടും സ്വര
മഴയിലേറിയണഞ്ഞിടു.

പ്രണയമേ, നവ മേഘരൂപികൾ
കരുണയോടെ പകർന്നിടും
അമൃത ധാരകളായി ഞങ്ങടെ
മരുനിലത്തിലണഞ്ഞിടു. 

പ്രണയമേ, ദ്വയമായൊടുങ്ങിയ
ശിഥിലബന്ധതമസ്സിലേ-
ക്കിരുളു നീക്കിവരും പ്രഭാകര
കിരണമായി നിറഞ്ഞിടു.

പ്രണയമേ, മധുരാന്നമാവുക
പശി നിറഞ്ഞുദരങ്ങളിൽ,
സിരകളിൽ രസബാന്ധവത്തിൻ
ലഹരി മെല്ലെ നിറയ്ക്കുക.

പ്രണയമേ, മധുരാക്ഷരങ്ങളിൽ
നിറയുമോമൽ കവിത നീ,
ഹൃദയ ഭാഷ പകർത്തിടാനൊരു
കനക തൂലിക നൽകുമോ?

------------------

09.08.2022

*കർണ്ണപുടം = ടിംപാനിക് മെംബ്രേൻ

നീരവ = നീ+രവ (No Rava) 



Saturday 3 December 2022

പാടുന്ന പക്ഷി


പാടുന്ന പക്ഷി നിലയ്ക്കാതെ നീയെത്ര-
യോതുന്നു സുപ്രഭാതങ്ങൾ നിരന്തരം.
മാറുമൃതുക്കളിൽപ്പോലുമാകസ്മിക-
മായിമറന്നില്ല നീയോട്ടു പാടുവാൻ.

ഏതോ കിനാവിലെ ആരണ്യതാരായി- 
ലാരെയോ കാണാതലഞ്ഞാർത്താനാകവേ
തേടിയെത്തുന്നു നീ, പാട്ടിൻ പ്രകമ്പന
ത്തൂവലുമായിത്തലോടിയുണർത്തുവാൻ.

പാതി കഴിഞ്ഞ വസുന്ധര പ്രാലേയ
പീഠമുരുക്കിയുറങ്ങാതെ കേഴുന്നു.
പാടുന്ന പക്ഷി നിലയ്ക്കാത്ത പാട്ടുകൊ-
ണ്ടൂഴിയെ വീണ്ടുമുറക്കാൻ കഴിയുമോ?

---------------------

01.12.2022