Thursday 5 July 2018

നിരാമയ ചര്യകൾ





വഴിപ്പൂക്കളെ..!
തുളുമ്പി വീണ ചായമോ,
വസന്ത ഭംഗികൾ പറന്നിറങ്ങിയോ,
മരന്ദ വാഹകന്റെ നാകമോ,
നിറങ്ങൾ വാഴുമീ ജലാശയത്തിൽ
നീന്തിടുന്ന നിൻ മിഴിക്കു
നേദ്യമായ പാനപാത്രമോ?


അണഞ്ഞിടൂ സഖി, മൃഗാങ്ക-
നുമ്മവച്ചുറക്കി രാവിൽ,
ഈറനായ കമ്പളം പുതച്ചുറക്കി,
ഈ പ്രഭാത രശ്മിയിൽ
ഉണർന്നെണീറ്റ സൂനജാല -
മൊക്കെയും നുകർന്നിടൂ;
ചിരം നടന്നു പോകുമീ
പ്രശാന്ത താരയിൽ കൊരുത്തു
ചേർത്ത സൗഹൃദത്തിനീശലിൽ 
ഭൃഗങ്ങളാടിടുന്നു, നിദ്രവിട്ടുണർന്ന
ഷഡ്പദങ്ങൾ തേനിടം തിരഞ്ഞിടുന്നു,
ഞാനുമേവ, മീ വിലോല
മേഘ പാതയിൽ  അലഞ്ഞിടുന്ന
ക്രൗഞ്ചമാരെയോ  തിരഞ്ഞിടുന്നു,
കാറ്റു പിച്ചവച്ചണഞ്ഞിടുന്നു,
കാതിലെത്തി മന്ദമോതിടുന്നു;

"കവർന്നിടൂ, കരം ഗ്രഹിച്ചിടൂ,
വിശാല ശാദ്വലം, മനോഭിരാമമീ
പ്രസൂനമൊക്കെയും, മനോജ്ഞമീ
സുഗന്ധ ചര്യകൾ, പഴുത്ത പത്രമൊക്കെയും
കൊഴിഞ്ഞു വീണ രഥ്യകൾ നിരാമയം,
നിരാസ സംക്രമോജ്വലം, 
പ്രപഞ്ച ഭംഗി ഒപ്പിവച്ച മഞ്ഞു തുള്ളികൾ
കിനിഞ്ഞു നിൻ പദങ്ങളിൽ,
ഖഗങ്ങൾ പാടിടും, വരൾച്ചയിൽ
തളർച്ചയിൽ   ഘനാംബു പെയ്തിടും;
മഹാതരുക്കൾ തീർത്തിടും
തണൽത്തടത്തിൽ നിന്നിടാം.
അഴിച്ചു വച്ച ഭാണ്ഡവും
കറുത്ത വസ്ത്രവും, വടുക്കൾ
വീണ സാന്ദ്രമേധയും ഒഴിച്ചിടു,
തിരിഞ്ഞിടാതെ പോക പോക നീ."
-------------
05.07.2018