Tuesday 31 March 2020

കൊടുങ്കാറ്റുണ്ടാകുന്നത്




ചില കൊടുങ്കാറ്റുകൾ അങ്ങനയാണ്.
ന്യൂനമർദം രൂപപ്പെടില്ല
(അഥവാ അതറിയിക്കില്ല)
കരിമേഘങ്ങൾ ഉരുണ്ടുകൂടില്ല
അതീന്ദ്രിയബോധമുള്ള തെരുവുനായ്ക്കൾ
ഓലിയിടില്ല.
അതു പൊടുന്നനെ ഉടുമുണ്ടഴിച്ചു നമ്മെ
നഗ്നരാക്കുന്നു.
വടവൃക്ഷങ്ങൾ മറിഞ്ഞു വീഴുന്നു.
വൈക്കോൽക്കൂനകൾ അപ്രത്യക്ഷമാകുന്നു.
ചുവരുകൾക്കു മുകളിൽ ആകാശം മാത്രമാകുന്നു.
പൊടുന്നനെ എല്ലാം ശാന്തമാകുന്നു.
നാം ആകസ്മികതയിൽ വോഡ്ക ചേർത്തു
നുണഞ്ഞിറക്കുന്നു.
-------------
31.03.2020

Monday 30 March 2020

എന്തിനി പാടേണ്ടു ഞാൻ



എന്തിനി പാടേണ്ടു ഞാൻ  നിന്റെ നൂപുരനാദ
സംഗമ വരഗീതത്തിൽ മണ്ഡപമുണരുമ്പോൾ?
എന്തിനി ചൊല്ലേണ്ടു ഞാൻ അംഗ ലാവണ്യ സുര
സുന്ദര യമുനയിൽ കല്ലോല മുണരുമ്പോൾ?

ശ്യാമള സന്ധ്യാംബര ചാരുത പടരുമീ
പാവന വനികയിൽ കാറ്റു തേരോടിക്കുമ്പോൾ
ചാഞ്ചാട്ടമാടുന്ന നിൻ പൂന്തുകിൽ ഞൊറികളിൽ
കാഞ്ചനതന്തുക്കളായ് മാറുവാൻ കൊതിക്കുന്നു.

സാലഭഞ്ജിക നീളെ തൊഴുകൈയ്യുമായ് നില്കും 
ദാരു മണ്ഡപങ്ങളിൽ സാരസനയനെ നിൻ 
കാതുകൾ തെടീടുന്നതേതു ഗന്ധർവ്വൻ പാടും 
കാമ്യ രാഗങ്ങൾ, ഹർഷപൂരിതമുഖിയാവാൻ? 

--------------
30.03.2020

കൊറോണകാലത്തെ ചിരി



ചിരിക്കണമെന്നവർ പറയുന്നു!
മോദമോടെ കഴിയണമെന്നും,
അനിശ്ചിതത്വത്തിന്റെ കാർമേഘത്തെ
ചിരിച്ചു നേരിടണമെന്നും.

ദീർഖമായ ലിസ്റ്റെഴുതി
നാറാണത്തുകാരൻ ചിരിക്കാനിരുന്നു.
ചുറ്റും പൊടുന്നനെ കൊഴിഞ്ഞു വീഴുന്ന
പഴുത്ത ഇലകളെ നോക്കി മെല്ലെച്ചിരിച്ചു.
വാഴവെട്ടാൻപോയ അയൽവാസിയെ നോക്കി
വെളുക്കെച്ചിരിച്ചു.
രിക്തമായ വകതിരിവിനെ
ഓർത്തു  നിശബ്ദമായിച്ചിരിച്ചു.
സൂപ്പർമാർക്കറ്റിലെ ഒഴിഞ്ഞ
തട്ടുകൾ കണ്ടു  മൃദുവായി ചിരിച്ചു.
ഒഴിഞ്ഞ തീവണ്ടികൾ
പോകെ ഒച്ചയില്ലാതെ ചിരിച്ചു.
ഒഴിഞ്ഞു പോകാത്ത
ആർത്തിയെ ഓർത്തു
നെടുവീർപ്പോടെ ചിരിച്ചു.
കാത്തിരിപ്പിടങ്ങളിലെ
ശൂന്യത കണ്ടു ചിരിച്ചു.
കടകൾക്കു മുന്നിലെ
നീണ്ട മനുഷ്യനിര നോക്കിച്ചിരിച്ചു.
അടഞ്ഞ തൊഴിൽശാലകൾക്കുമുന്നിലെ
'ഒഴിവില്ല' വിജ്ഞാപനം വായിച്ചു ചിരിച്ചു.
ഉരുണ്ടു നിവരുന്ന 'ലൂറോൾ' പോലെ
'ഫുഡ്ബാങ്കി'നു മുന്നിൽ 
വളരുന്ന 'ക്യൂ' നോക്കിച്ചിരിച്ചു.
തലകുത്തി വീണ 'FTSE 100'
നോക്കി പൊട്ടിച്ചിരിച്ചു.
പറന്നുപോയ കരുതൽക്കിളികളെ
ഓർത്തു വെറുതെ ചിരിച്ചു.
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോയ
മുതലാളിയെനോക്കി കണ്ണിറുക്കിച്ചിരിച്ചു.

ഒടുവിൽ, ദർപ്പണത്തിൽ തെളിയുന്ന
കവിളെല്ലിനു പുറത്തെ
നരച്ച രോമങ്ങൾ നോക്കി
വിഹ്വലതയോടെ ചിരിച്ചു.
ഉരുണ്ടു കൂടുന്ന ദുര്യോഗത്തിനു മുന്നിൽ
ചിരിക്കാതിരിക്കാനാവില്ലല്ലോ
എന്നോർത്തു പൊട്ടിച്ചിരിച്ചു.

-------------
20.03.2020

Sunday 29 March 2020

നിലാവു മാത്രം




എന്നെ സ്നേഹിച്ചിരുന്ന ഒരാൾ കൂടി കടന്നു പോയി.
സാരമില്ല
ഞാൻ സ്നേഹിക്കുന്നവർ  ധാരാളമുണ്ടല്ലോ!
കൊടുക്കൽ വാങ്ങലുകൾ,
ക്രയ വിക്രയങ്ങൾ,
എന്താണിതൊക്കെ?

നിലാവുപോലെ പടർന്നിറങ്ങുന്ന സ്നേഹം
അതിലലിഞ്ഞു ചേർന്ന ഒരു ബിന്ദു
പിന്നെ എവിടെയാണ് കൊടുക്കൽ വാങ്ങലുകൾ?
എവിടെയാണ് ക്രയവിക്രയങ്ങൾ?
ആരും കൊടുക്കുന്നില്ല
ആരും വാങ്ങുന്നുമില്ല
പോയവർ ഇവിടെത്തന്നെ ഉണ്ടല്ലോ
വരാനുള്ളവരും.

നിലാവിൽ അലിഞ്ഞു ചേർന്നാൽ
എവിടെയാണു കൊടുക്കൽ വാങ്ങലുകൾ?
ഉള്ളതു നിലാവു മാത്രം.

----------
29.03.2020

മരണാനന്തരം



മരണാനന്തരം *ലീ വെന്‍ലിയാങ്ങ് (Li Wenliang)
ഗലീലിയോയോട്
ഇങ്ങനെ വചിച്ചു,
"നീണ്ടു പരന്ന ഭൂമിക്കു ചുറ്റും
സൂര്യൻ പിന്നെയും കറങ്ങുന്നു."
അടുത്തിരുന്ന **ബ്രൂണോ
അതുകേട്ടു പൊട്ടിച്ചിരിച്ചു.
--------
*കൊറോണ വ്യാധി ആദ്യം തിരിച്ചറിഞ്ഞ ഡോക്ടർ. സത്യം പറഞ്ഞതിനു ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്തു. പിന്നീടു് മരിച്ചതായി അറിഞ്ഞു.
**Giordano Bruno- സത്യം പറഞ്ഞതിനു ചുട്ടെരിക്കപ്പെട്ടു.

----------
29.03.2020

Thursday 19 March 2020

എവിടേയ്ക്കാണ് കാലത്തെ?



എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.

ഇരുപത്തി അഞ്ചിൽ കയറി എവിടെയോ ഇറങ്ങി
അവിടെ നിന്ന് മറ്റൊന്നിൽ കയറി മറ്റെവിടെയോ!
ഒടുവിൽ, ചെരുപ്പിൽ ചെളിയുമായി
തുടങ്ങിയ പടിപ്പുരയിൽ...

വഴിയിൽ കണ്ട പൂവിനോടു  ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
പൂവ് തിരികെ ചോദിച്ചു
"ആരോടു ചോദിച്ചാൽ ഉത്തരം കിട്ടുമെന്നറിയാമോ?"

മഴയോടു  ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
മഴ പറഞ്ഞു 
"പുഴയോടു ചോദിച്ചറിയാം."
പുഴ പറഞ്ഞു
"കടലിനോടു ചോദിച്ചറിയാം."
കടൽ പറഞ്ഞു 
"ആകാശത്തോടു ചോദിച്ചറിയാം."
ആകാശം പറഞ്ഞു
"മഴയോടു ചോദിച്ചറിയാം."

ഉത്തരിക്കില്ലെന്നറിയാം, എങ്കിലും ചോദിച്ചു പോവുകയാണ്
'അറിയുമോ നിങ്ങൾ എവിടേയ്ക്കാണു പോകുന്നതെന്ന്?'

എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.

----------
19.03.2020

കാറ്റടങ്ങുന്നില്ല



കാറ്റടങ്ങുന്നില്ല കടലടങ്ങുന്നില്ല,
കാണാ മറയത്തൊരേകാന്ത താരകം,
കേട്ടു മറന്നോരനുപല്ലവിക്കായി
കാതോർത്തിരിക്കുന്നുവോ സഖീ രാത്രിയിൽ?

ഏതോ വിദൂര നഗരത്തിലെ ഇളം
പാതിരാക്കാറ്റിൻ കുളിരിൽ നീ ഏകയായ്‌
വേപഥു ആറ്റിത്തണു പ്പിച്ചുവോ, നിന്റെ
മൂകാനുരാഗ വിരഹതാപം സഖീ?

ഏതോ പുരാതന വീഥിയിൽ നീ മറ്റൊ -
രാളായലഞ്ഞു മറഞ്ഞിടും നേരത്തു
ഏഴാഴിയും കടന്നെത്തും നെടുവീർപ്പിൽ
ഏതു ഗന്ധം നീ തിരിച്ചറിഞ്ഞീടുന്നു?

----------
19.03.2020

Tuesday 10 March 2020

വിഡ്ഢിപ്പൂക്കളെയും


ഹേ തോട്ടക്കാരാ
എത്ര മനോഹരമാണ് നിന്റെ ഈ മലർവാടി!
ഊത, പീത, പാടലാഭയിൽ,
പിന്നയും അനേക വർണ്ണങ്ങളിൽ
ഭിന്ന രൂപങ്ങളിൽ,  ഭിന്ന പരിമാണങ്ങളിൽ
അസാമ്യ ഭാവങ്ങളിൽ,
എത്ര പുഷ്പങ്ങൾ!

വെളുത്ത പൂക്കൾ മാത്രമാണെണു മനോഹരമെന്ന്
ആരാണു പറഞ്ഞത്?
മധുവുള്ളതു മാത്രമാണുപയോഗമുള്ളതെന്ന്
ഇന്നലെ ആരോ പറഞ്ഞു.
പ്രഭാതത്തിലുണരുന്നതു മാത്രമാണുത്തമമെന്ന് 
ഇന്നും ആരൊക്കൊയോ കരുതുന്നു.

പിച്ചകത്തിനില്ലാത്തതെന്തോ മന്ദാരത്തിനുണ്ടല്ലോ!
മന്ദാരത്തിനില്ലാത്തതു ചെമ്പകത്തിനും,
എരിക്കിനും, അരളിക്കും, തകരയ്ക്കും
ചൊറിയണത്തിനുപോലുമുണ്ടല്ലോ!

വസന്തപഞ്ചമി കാത്തിരുന്ന കണ്ണുകൾക്കു
വിരുന്നൊരുക്കിയ തോട്ടക്കാരാ!
ഈ വൈവിധ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ
എത്ര വിരസമായേനെ നിന്റെ ഈ പൂവാടി!
എല്ലാവരും അറിയേണ്ടത് അറിഞ്ഞിരുന്നെങ്കിൽ,
എത്ര വിരസമായേനെ നിന്റെ ഈ പുഷ്പവാടി!
വിഡ്ഢിമലരുകളെയും നട്ടുവളർത്തുന്ന തോട്ടക്കാരാ
എന്തെ നീ ഗൂഢമായി ചിരിക്കുന്നത്?



-------------
20.02.2020