Saturday 21 November 2015

ഉറങ്ങിപ്പോയ തൂലിക


എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ
സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ
പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ
ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ
രാജാവു വച്ചുനീട്ടിയ കസേരയിൽ ഇരുന്നുപോയതുകൊണ്ടാണോ
മാദ്ധ്യമ  ത്തമ്പുരാൻ  വരച്ച 'ക്ഷ' യിൽ മൂക്കുരചതു കൊണ്ടാണോ
അതോ അവാർഡിനു പിൻപേ നടന്നു ക്ഷീണിച്ചതുകൊണ്ടാണോ

എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
രണ്ടാം ലോക മഹാ യുദ്ധം ഭൂമിയിലെ യുദ്ധങ്ങളുടെ ഒടുക്ക മായിരുന്നില്ല.
ജനാധിപത്യം ഭരണ നിർവഹണത്തിന്റെ അവസാന വാക്കല്ല.
സ്വന്തം ജനതയെ എഴുപത്തി അഞ്ചു ശതമാന മാക്കിയ പോൾ പൊട്ട്
അവസാന സ്വേഛാധിപതി ആയിരുന്നില്ല.
ബംഗാൾ ക്ഷാമം അവസാന ക്ഷാമ മായിരുന്നില്ല.
U N O  സമാധാനത്തിന്റെ പരമമായ കാവൽ ഭടനുമല്ല.
മാർച്ച് 8 കൊണ്ട് സ്ത്രീ തുല്യ ആയതുമില്ല.
ഒരു ലിങ്കൻ കൊണ്ട് അടിമത്തം തീർന്നതു മില്ല.

ആമസോണുകൾ പാമോയിലായി കുപ്പിയിൽ വരുമ്പോൾ
പൊക്കഹറാമുകൾ ദൈവത്തിനായി സമർപ്പിക്കപ്പെടുമ്പോൾ
ചിക്കൻ ഫ്രൈ കോളയിൽ കുഴച്ചു വെട്ടി വിഴുങ്ങിയിട്ട്
എന്തേ നീ ഉറങ്ങിപ്പോയി?