Monday 23 June 2014

ഫാദേഴ്സ് ഡേ


അച്ഛനോടിന്നു ഞാൻ മിണ്ടില്ല
കെട്ടിപ്പിടിച്ചൊരു മുത്തവും നൽകില്ല.
പിച്ചനടത്തിയ കൈവിരൽത്തുമ്പിലെ
കൊച്ചു നഖങ്ങളിറുത്തു കൊടുക്കില്ല.
കേരളകൗമുദിത്താളിൽ രണ്ടീർക്കിലും
വാലും പിടിപ്പിച്ചു പട്ടമായ് മാറ്റിയ
താവക വേർപ്പു മണികളുമൊപ്പില്ല.
സർക്കാരു ശമ്പളാഘോഷപ്പുലരിയിൽ
അല്പമഹങ്കാരമായി നീ വാങ്ങിയ
മുച്ചാടുവാഹനത്തിന്നു പകരമായ്
കൊച്ചു സന്തോഷങ്ങളൊന്നുമേ നൽകില്ല.
ഒപ്പം നടത്തിത്തളർന്ന കാൽപാദത്തി-
ലല്പവും മുക്കൂട്ടു തേക്കില്ല, ചെയ്യില്ല.
ഉത്സവത്തിന്നു തിടമ്പായി നിൻ തോളി-
ലെത്രയോ നേരമിരുന്നോരിടങ്ങളിൽ
പറ്റു കുഴമ്പിന്റ സ്നേഹവും പിന്നെയോ -
രിറ്റു കരുണതൻ ചൂടും പകരില്ല.
ചൊല്ലു, പഴഞ്ചൊല്ലു, മുക്തകം, നാടോടി-
ഗാഥകൾ പിന്നെപ്പുരാണം, കടംകഥ
ഒക്കെക്കടങ്ങളാണൊന്നും മടക്കില്ല.
താതനു പത്രാസു മംഗള വാക്യങ്ങൾ
'ടെസ്കോ' യിൽ നിന്നു ഞാൻ വാങ്ങി ക്കൊടുക്കട്ടെ.
'ഫേസ് ബുക്ക് ' താളിൽ 'ഫിലോസഫി ' ചൊല്ലട്ടെ.
ചൂരലു ചുംബിച്ചുണർത്തിയ മേനിയിൽ
ഞാനറിയാതെൻ കരങ്ങളലഞ്ഞുവോ!!!
തേടുവതെന്തോ തിണർപ്പോ ഒരൊർമ്മതൻ
ചാരുതയാർന്ന മനോഹര ബാല്യമോ?