Wednesday, 20 May 2026

തിരുവോണം


കുരവകേട്ടുവോ ചക്രവാളത്തിനു-
മകലെ നിന്നുമെൻ ഗ്രാമാന്തരംഗത്തിൽ?

തനിയെ കാറ്റിലാടുന്നൊരൂഞ്ഞാലിന്റെ
പടി വിളിക്കുന്നു ബാല്യത്തിലെത്തുവാൻ.

നിറയുമജ്ഞാത സൗഹൃദ ശാഖിയിൽ
പുലരി പൂത്താലവും കൊണ്ടു നിൽക്കുന്നു.

അരുണനൂലുകൾ ആവണിത്തെന്നലിൽ
കസവു നെയ്യവെ പട്ടുടുപ്പിട്ടെത്ര
ചടുല തുമ്പികൾ തുള്ളുന്നു ചുറ്റുമെൻ
സ്മൃതിപഥത്തിലെ സൈകത രേണുവിൽ.

പുഴ വിളിക്കുന്നു, പുളിനത്തിൽ വീണ്ടുമാ
പഴയ ചില്ലുകൾ വളകളായെത്തുന്നു.

പുതിയ പൂക്കളം തീർക്കുന്നു ഭൂമിയിൽ
അടരുമോരോ ദളം കൊണ്ടുപോലുമെ.

പഴയകാലത്തിനോർമ്മതൻ പത്രത്തിൽ
കറിവിളമ്പുന്നൊരോർമ്മയാണെന്നോണം.

അഴലിനെ നറും വെണ്ണിലാവാക്കുന്ന
പഴയ മാന്ത്രികച്ചൊല്ലെൻ തിരുവോണം.

താമ്രപർണ്ണി



ഹേ താമ്രപർണ്ണി*, സഖീ, ഒഴുകൂ ശാന്ത-
മീമഹാഭൂവിന്റെ കണ്ണീർത്തടങ്ങളിൽ
ഹേ യാങ്‌സി(1), ടൈഗ്രിസ്‌(2), മഹാ പീതവാഹിനി(3),
വോൾഗെ(4), നിളെ, നീലവാഹിനി(5), നർമ്മദെ,
മാഴ്കാതെ നിങ്ങളീ തീരങ്ങളിൽ, പീഠ-
ഭൂവിൽ, ഹിമാദ്രിയിൽ, ദൂരെ മരുഭൂവിൽ
വാണ മനുഷ്യൻ കുലച്ച ശസ്ത്രംതീർത്ത
ദാരുണഹത്യതൻ പാപവും പേറുക.

നിന്നുർവ്വരതയിൽ, പശിമയിൽ പിച്ചവ-
ച്ചിന്നലെ മർത്ത്യൻ നിവർന്നു നിന്നീടവെ
പുഞ്ചിരിച്ചമ്പിളി, താരകൾ കണ്‍കോണിൽ
ഇന്ദ്രധനുസ്സു കുലച്ചുപിടിച്ചുവോ?
പിന്നെ ശാസ്ത്രത്തിന്റെ ചക്രമിരുട്ടിന്റെ
വന്യനിലങ്ങളിലോടിച്ചു പോകവേ
വിദ്യുന്മയാത്മകമായി വിശ്വത്തിന്റെ
കത്രികപ്പൂട്ടു മലർക്കെത്തുറന്നുപോയ്.
വൈദ്യം, ജനിതകം, ഭൗതികവും, രസ-
തന്ത്രം, ഗണിതവും ഒന്നിച്ചുചേരവേ,
എല്ലാം പ്രകൃതിതൻ സർവ്വസനാതന-
മൊന്നാണതൂർജ്ജമാണെന്നും തെളിയവെ,
മന്നിലെമർത്ത്യൻ വളർന്നു വിശ്വംകട-
ന്നന്തരാത്മാവായി മാറാൻ തുടിക്കവേ,
പിന്നിലേക്കാനായിക്കുന്ന പുരാവസ്തു-
വല്ലേ മതങ്ങൾ? നിലാവിലെ കുക്കുടം!

നിൻതീരപങ്കജമായിരുന്നു ഇള
കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
തന്നിലെ സാന്ദ്രതമസ്സിൻ തളങ്ങളിൽ
പൊന്നിൻചിരാതുതെളിച്ച മനീഷയെ
പുണ്യമതങ്ങളായ് മാറ്റി ഒടുങ്ങാത്ത
വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
ഉള്ളംകലങ്ങി രത്‌നാകരസന്നിധി
പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?
പിന്നെ വാളേന്തി പകയും, ദുരയുമായ്
തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
ചിന്നിയചോര സമാന്തരഗംഗയായ്
പുണ്യമീമണ്ണിൽ തിളച്ചൊഴുകുന്നഹോ.
ഇല്ലാത്തസ്വർഗത്തിലെത്തി രമിക്കുവാൻ
ഉള്ളസ്വർഗത്തിൽ നരകംവിതപ്പവർ-
ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി;
കല്ലായിമാറ്റി ഹൃദന്തം മതങ്ങളും.

ഹേ താമ്രപർണ്ണി, നീ സ്വീകരിക്കു ഇരു
ബാഷ്പകണങ്ങൾ ഉദകമാണോർക്കുക.
വാരിയെടുത്തൊരീ കുമ്പിളിൽ നീ പരി-
ത്യാഗമായ്, സ്നേഹമായ്, ലാവണ്യമായിടു.
സാരസജാലങ്ങൾ നീന്തുമീജീവാംബു
വാരിപ്പുണരുന്ന സൈകതഭൂമിയിൽ
ഘോരമതാന്ധത തല്ലിക്കെടുത്തിയ
ജീവന്നുദകമാണീച്ചുടുനീർക്കണം.
-----------------------------

11. Yangze river of China  
22. Tigris of Iraq
33. Yellow river of China
44. Volga of Russia
55. Nile of Egypt
       *തമിഴ് നാട്ടിലെ  ഒരു നദി

ആത്മഗീതം


ദുഃഖങ്ങളേകിയ ദേവാ, നിനക്കശ്രു
പുഷ്പാഭിഷേകപ്രണാമം
ശക്തനായ് മാറ്റിയ നാഥാ, കടന്നെത്ര
ദുർഘട വീഥികൾ പിന്നിൽ. 

മുള്ളുകൾ കൊണ്ടുകൊണ്ടുള്ളം തഴമ്പിച്ചു
ചൊല്ലക കാരുണ്യഗാഥേ
എല്ലാ ഋതുക്കളും വർഷഗാന്ധാരമോ
എങ്ങു പോയ് വാസന്തനാദം?

സത്യം കൃതജ്ഞതമാത്രം നിരാമയ
നിത്യമീ സൗരയൂഥത്തിൻ
മുഗ്ദ്ധലാവണ്യാമൃതം നുകർന്നീടുവാൻ
കെൽപ്പു നീ നൽകിയതോർത്താൽ

എത്രയോ അക്ഷൗണി യുദ്ധങ്ങളേകിലും
പത്മവ്യൂഹത്തിലായാലും
പ്രത്യക്ഷഹീനമാകില്ല സമഷ്ടിയോ
ടിഷ്ടം വെളിവുള്ള നാളിൽ

ദുഃഖാസവത്തിനു പഥ്യം ചിദാനന്ദ
ദുഗ്ദ്ധം, സഹസ്രാരപത്മം
ബുദ്ധ്യേ വിടർത്തുന്ന സൂര്യാ ശമിക്കില്ല
മൽ ചാരിതാർത്ഥ്യം നിതാന്തം.

---------------------

02.10.2023

ബാപ്പു



അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമണിഞ്ഞാകാരവും പേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിന്റെ കവലയിൽ  സൂര്യതേജസ്സുമായ്‌.

അവഗണിച്ചാക്ഷേപകജ്ജള മണിയിച്ചു
പൊടിപിടിച്ചണിയറയ്ക്കുള്ളിലുപേക്ഷിച്ചു
തിരികെ വരാനുള്ള വഴിയുമടച്ചിട്ടു
കരുതിയെന്നാകിലും തിരികെയെത്തുന്നു നീ.

അവസാന മർത്യന്റെ നിറനാഴിയായി നീ
മഹിത മൊക്റ്റോബറിൽ  വടിപിടിച്ചെത്തുന്നു.
ജനുവരിക്കുളിരിൽ പൊലിഞ്ഞു പോകാത്തൊരു
വഴിവിളക്കായി, ചിരന്തന സൂനമായ്.
-------------
03.12.2019




Friday, 22 November 2024

ഷാർജ്ജ


"ശംഖുമുഖത്തെ പുരാതന പൂഴിയിൽ
എന്തേ മുഖം പൂഴ്ത്തി നിൽപ്പു തോഴി?
ശങ്കയോടല്പം ചരിഞ്ഞ തുലാവർഷ
മെന്തേ നനച്ചുകളഞ്ഞു നിന്നെ?

സുന്ദരമീ വ്യോമതാവള സീമയിൽ
സുന്ദരീ വിഘ്നങ്ങൾ വന്നുപെട്ടോ?
കോമളമീ മുഖം വാടിയതെന്തു നീ
കോവളത്തേക്ക് പുറപ്പെട്ടതോ?
തുമ്പയോ, വേളിയോ, വെട്ടുകാടോ അതോ
തമ്പുരാൻ വാഴും കവടിയാറോ?
എത്തേണ്ടതെങ്ങെന്നറിയാതെ കോട്ടയ്ക്ക്
ചുറ്റിക്കറങ്ങി ചക്രങ്ങൾ തീർന്നോ?
ചട്ടം പറഞ്ഞജപാലകർ താവക
ചട്ടയുംകൂടിപ്പറിച്ചെടുത്തോ?
താവളം കിട്ടാതുറങ്ങുവാനാവാതെ
താളുകളെല്ലാമുറഞ്ഞുപോയോ?
സന്നിപാതജ്ജ്വരം പോലെ വിറയ്ക്കാതെ
സന്ദേഹമില്ലാതുരച്ചിടു നീ."

പുസ്തകരൂപിണിയാമവൾ മസ്തകം
പുച്ഛത്തിൽ മെല്ലെ ഉയർത്തി നോക്കി.
ഉദ്ധതയായവൾ മുഗ്ദ്ധ കുലീനമാ-
യിത്ഥം പറഞ്ഞു കടന്നു പോയി. 

"ചൊല്ലരുതാരോടുമെങ്കിലുരച്ചിടാം
ചൊല്ലെഴും ഭാഷാമലയാളമെ,
ഷാർജ്ജയിൽ പോയതാണിന്നലെ സന്ധ്യയ്ക്കു
രാജ്യാന്തരോത്സവം കൊണ്ടാടുവാൻ.
മാളുകൾ, കാറുകൾ ആഡംബരോജ്വല-
മാകാശചുംബികളാലയങ്ങൾ,
പ്രാർത്ഥനാനാദ മുഖരിതം രാപകൽ
ചേർത്തുനിറുത്തുന്നു ശ്യാമതീർത്ഥം.
ആയിരം വർണ്ണത്തിലായിരം രൂപത്തിൽ
ആഗതരായെത്ര സോദരികൾ.
ആശയ വിസ്ഫോടനങ്ങൾ നിറച്ചവർ 
ആന്തര സൗന്ദര്യ വാഹിനികൾ.
ആദരവോടുപചാരം പറഞ്ഞു ഞാൻ
ആഹ്ലാദപൂരിതയായെങ്കിലും,
കാറ്റുകൊണ്ടൂതി പെരുപ്പിച്ച ദുർബ്ബല
ശാർദ്ദൂലബിംബങ്ങൾ കണ്ടപാടെ,
പാത്തു പതുങ്ങി തിരിച്ചിങ്ങു പോന്നു ഞാൻ
കാറ്റൊഴിഞ്ഞീടും ബലൂണുപോലെ."

-------------

21.11.2024

Wednesday, 16 October 2024

ആന്റി ഡിപ്രസെന്റ്



ഉണരുന്നുയരുന്നരുണൻ സദയം
ഉണരുന്നു നിശാംബര വീഥിയിൽ നി-
ന്നുണരുന്നു സഹസ്ര ദളങ്ങളുമാ-
യുണരുന്നിള ഭാസുര വീചികളിൽ.

ഉണരുന്നു തൃണങ്ങൾ, തരുക്കളിൽ നി-
ന്നുണരുന്നു കിശോര ദലങ്ങൾ മുതൽ
ഉണരുന്നിടറുന്ന  കരങ്ങൾ വരെ,
ഉണരുന്നു സുഗന്ധസുമം കുളിരിൽ.

ഉണരുന്നചലങ്ങളഹം പൊരുളിൽ
ഉണരുന്ന മരുത്തുലയുന്നരുളിൽ
ഉണരുന്നു പ്രചണ്ഡ പ്രഭാകിരണൻ
ഉണരുന്നു ചിദംബരമായാഖിലം.

ഉണരു ഉയരു നിജ മാനസമെ
ഉണരു തമസാവൃത സീമയിൽ നി-
ന്നുണരു പുരുഷാന്തര സൗഹൃദമാ-
യുണരു സുഖ സംചലനങ്ങളിൽ നീ.

ഉണരു ദൃഢ ഹൈമനിലങ്ങളിൽ നി-
ന്നുണരു ഒഴുകാതെയുറഞ്ഞരുവി,
ഉണരു സരസീരുഹമഞ്ചിതമാ-
യുണരു മനപങ്കജമെ വിടരു.

------------

13.10.2024

Friday, 16 August 2024

എന്തിനണഞ്ഞു നീ



എന്തിനണഞ്ഞു നീ സ്വപ്നങ്ങളിൽ വീണ്ടു-
മെന്തിനെൻ ശയ്യാഗരത്തിൽ വീണ്ടും?
മന്ദസ്‌മിതാലക്ത്തികാഭയിലായിര-
മിന്ദീവരങ്ങൾ വിടർത്തി വീണ്ടും?

സന്ധ്യ ചേക്കേറുമെന്നന്തരാത്മാവിന്റെ   
വന്ധ്യതരുക്കളിൽ പൂ വിടർത്താൻ
എന്തിനു വീണ്ടുമണഞ്ഞു സുഷുപ്തിയിൽ
മന്ദ കിശോരപക്ഷങ്ങൾ വീശി?

ഉൽഭുല്ലമാകുമുഷസ്സിൻ ദളങ്ങളിൽ
സൽ സുര നീഹാരമിക്കിളിതൻ
സപ്ത തരംഗമുണർത്തവേ മൂകമാ-
യെത്തിയതെന്തിനീ കമ്പളത്തിൽ?

എന്നോ കൊഴിഞ്ഞ വാഗ്‌ദാനപുഷ്‌പം കൊരു-
ത്തെന്തിനീ സങ്കല്പ മാല്യവുമായ്
മെല്ലെ തുറന്നെഴുന്നെള്ളി മനസ്സിന്റെ 
യുള്ളിൽ വിമൂകാനിലൻ കണക്കെ.  

നിദ്രതന്നാഴത്തിൽ നീന്തും കിനാക്കളെ
വിസ്മയാകാരവികാരങ്ങളെ,
മന്മനോകൈവർത്തകൻ കാത്തിരിക്കുന്നു
തന്മയത്വത്തിൻ വലയുമായി.


-----------

മോഷ്ടാക്കളുടെ ശ്രദ്ധയ്ക്ക്.
"മോഷ്ടിക്കുമ്പോൾ 
വള്ളി പുള്ളി വിടാതെ മോഷ്ടിക്കണം. ദയവായി അക്ഷരത്തെറ്റു വരുത്തരുതേ..."

16.08.2024

Tuesday, 16 April 2024

ജലസ്മരണകൾ


ജലമൊഴിഞ്ഞേറെയും വറ്റി വരണ്ടൊരീ
പുഴയുടെ ഓരത്തു കാട്ടുചകോരങ്ങൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
നയനസൂപങ്ങളിൽ കാമം തുളുമ്പുന്നു.

സജല, സചഞ്ചല താരുണ്യ ഭംഗിയാ-
ളൊഴുകിയുണർത്തിയ മന്വന്തരങ്ങളിൽ 
ഖനിയിലൊളിപ്പിച്ച  കാമ്യമുഹൂർത്തങ്ങൾ    
വിമല വൈഡൂര്യസ്‌മൃതികളായ് മാറിയോ? 

ജലമുകുളങ്ങളിൽ ഇന്ദ്രനീലദ്യുതി
ചപലസൗന്ദര്യം നിറച്ചപകലുകൾ,

കനവിൻചിരാതുകൾ കത്തും മിഴികളിൽ
കരിനീല കാന്തമെഴുതിയ രാവുകൾ,  

വിരഹ വിവശയായ് കുഞ്ഞിളം തെന്നലിൽ
പ്രണയാഭിലാഷം കുറിച്ചിട്ട നാളുകൾ,

തിര ലാസ്യമാടി, തീരത്തിൻ നിഗൂഢമാം
മറുകിലൊരിക്കിളിപ്പൂ വിരിയിച്ചനാൾ,

നഖമുനപ്പാടിൻ വസന്തങ്ങളിൽ നേർത്ത
മധുരോപഹാരമായ് മോഹം കിനിഞ്ഞനാൾ,

പെരുമഴയെത്തിത്തുടിച്ചു മദിച്ചൊരീ
കരകളെ നക്കിത്തുടച്ചു രമിച്ചനാൾ,

മറുകരയൊന്നിച്ചു നീന്തിപ്പുലർച്ചതൻ
മണലിൽ തളർന്നു മയങ്ങിക്കിടന്നനാൾ,

സജലസമൃദ്ധമിക്കാട്ടുതേനോർമ്മകൾ
മധുരം നിറയ്ക്കുന്നു പാനപാത്രങ്ങളിൽ! 


തിര പോറലേല്പിച്ചുപേക്ഷിച്ചൊരായിരം
മുറിവുകൾ മണ്ണിൻ വിധുരഗീതങ്ങളായ്
പടരുന്നതിൻ മന്ദ്ര നാദോപധാരകൾ
മതിയുണർന്നീടുവാൻ നിന്നിലുണരുവാൻ.

ഒരു ചുംബനത്തിന്റെ ചാലകത്തിൽക്കൂടി
ഒഴുകിയെത്തുന്നോരീ വിദ്യുത് പ്രവാഹത്തിൽ
സുകൃതമിക്കാരിരുമ്പിന്ദ്രജാലം പോലെ
പുതുകാന്തവീചി ചുരത്തുന്നു ചുറ്റിലും!

നിറയുന്നു ശുഷ്കമീ ശാഖോപശാഖയിൽ
കുളിരുള്ള താപപുഷ്പങ്ങൾ, സഹസ്രങ്ങൾ.

കരതലത്തിൽ നീ മയങ്ങുന്നു പുഞ്ചിരി-
ക്കുമിളകളെന്നെപ്പൊതിയുന്നു നിർദ്ദയം. 

------------

26.08.2021



Monday, 19 February 2024

കനറി വാർഫിലെ തല


കെട്ടിയുയർത്തിയ ചില്ലു കൊട്ടാരങ്ങൾ
ചുറ്റിലും കോട്ടകൾ തീർത്തൊരു ചത്വര-
മദ്ധ്യേ ഉയർന്ന പീഢത്തിൽ നീ കണ്ടുവോ
വെട്ടി മുറിച്ചിട്ട മാതിരിയിത്തല?

പണ്ടു പായ്ക്കപ്പലും, ആവിയാനങ്ങളും 
കൊണ്ടു മുഖരിതമായിരുന്നീത്തുറ.
പണ്ടകശാലകൾ പട്ടും, പവിഴവും 
കൊണ്ടു നിറച്ചു മദിച്ച നൂറ്റാണ്ടുകൾ
കൈയിൽ കടിഞ്ഞാൺ പിടിച്ചു നിയന്ത്രിച്ചു 
കൈതവകണ്മഷ വാണിജ്യ വാജിയെ.
പിന്നെ പാതാറിന്റെ അസ്ഥിവാരത്തിൽ നി-
ന്നെന്നോ ഉയർന്നതാണീ  സുരമണ്ഡലം. 

ബന്ധുര ഭൂഗർഭ "മാളുകൾ", ജിമ്മുകൾ,
മുന്തിയ ഭോജനശാലകൾ, ബാറുകൾ,
സന്താപമില്ലാതെയാക്കുന്ന സത്രങ്ങൾ,
അന്തപ്പുരം പോലൊഴുകുന്ന  കാറുകൾ.

ലോക വണിക്കുകൾ വന്നു ചേക്കേറുന്ന 
മായിക മാസ്മര മണ്ഡലമെങ്കിലും
വെട്ടിയിടുന്ന ശിരസ്സുകൾ കൊണ്ടഭി-
ശപ്തമീ ലോക വാണിജ്യ യുദ്ധക്കളം.

ഭദ്രാസനങ്ങളിൽ പുഷ്പാഭിഷിക്തനായ്
നിത്യമിരുത്തില്ലൊരുവനെയും ദൃഢാ.

കൊണ്ടും കൊടുത്തും ചുരികാധരങ്ങൾക്കു
ചെഞ്ചോരയേകി തരംപോലെ മുങ്ങിയും,
സ്വന്തം നൃപേന്ദ്രനെ ഒറ്റി, നിലം പറ്റി
ബന്ധുവായ് ശത്രുപക്ഷത്തിൽ ചേക്കേറിയും,

കപ്പം കൊടുക്കാതിരിക്കാൻ ഗുമസ്തരെ
നിത്യമിരുത്തിയും, കുത്തിത്തിരിപ്പുകൾ
നിത്യം നടത്തി, അന്താരാഷ്ട്രയുദ്ധങ്ങൾ
മൊത്തമായ് പ്രായോജനം ചെയ്തു കൂടിയും,
എത്ര കഷ്ടപെട്ടു നേടിയതായിരു-
ന്നെത്ര മനോഹരമായ സിംഹാസനം!

"എത്ര ലാഭം?" എന്ന ഖഡ്ഗം ശിരോപരി
കുത്തനെ തൂങ്ങുന്ന സിംഹാസനങ്ങളിൽ
നിത്യ കല്യാണികളക്കങ്ങളാടുന്ന
മുഗ്ദ്ധമദാലസ നൃത്തങ്ങൾ കാണവെ,
പ്രശ്നോത്തരി പോലെ  ബാലൻസുഷീറ്റിലെ
കിട്ടാക്കടത്തിൽ തെറിച്ചതാണിത്തല.

------------------

18.02.2024

(Scupture by Polish artist Igor Mitoraj at Canary Wharf, London)

Thursday, 15 February 2024

മറന്നുപോയോ?

തുറന്നിട്ട ജാലകത്തിൻ വിരിപ്പിലൂടരിച്ചെത്തു-  
മുറങ്ങാത്ത മണിക്കാറ്റിന്നിലഞ്ഞിഗന്ധം 
ഉണർത്തുന്നു വികാരങ്ങൾ, നിറഞ്ഞ മാഞ്ചോട്ടിൽ വീണ 
കനികളോടൊപ്പം പോയ മധുരകാലം.

കുളിർ മഞ്ഞു പുലരിയിൽ കിളിച്ചുണ്ടൻ ചോട്ടിലെത്തി 
കലഹിച്ചു മധുരങ്ങൾ പകുത്തബാല്യം,  
വിരിഞ്ഞ കാർത്തികപ്പൂക്കൾ അടർത്തി കൈവിരൽത്താര്   
മുനയേറ്റു ചുവന്നതും മറന്നുപോയോ?

നിഴൽവീണ വിജനമാവഴിയിലന്നൊരുനാളിൽ 
കരളിലേക്കൊളിയമ്പു തൊടുത്തമോഹം
കരിമുകിൽ കാണെ പീലിനിരനീർത്തി കാമനകൾ 
ക്കുയിരു കൊളുത്തിയതും  മറന്നുപോയോ?

പ്രണയിനിക്കുടലിന്റെ പകുതി കൊടുത്ത മൂർത്തി
തനിയെയിരിക്കും കോവിൽ നടയിലെത്തി
ഇനിയില്ല, പകലോനുള്ളൊരുനാളും പിരിയില്ലെ
ന്നരുളി വേർപിരിഞ്ഞതും മറന്നുപോയോ?
--------------
24.10.2022