Wednesday 14 June 2017

തീരെ ചെറിയ ഉറുമ്പുകൾ.

അതുകൊണ്ടാവാം അവയെ ആരും കാണാതെപോകുന്നത്.
അതുകൊണ്ടു തന്നെ ആവാം അവയെ ആരും കേൾക്കാതെ പോകുന്നത്.
അതുകൊണ്ടു തന്നെയാണ് അവയെ ആരും അറിയാതെ പോകുന്നത്.
യഥാർത്ഥത്തിൽ അറിയാതെ പോകുന്നത് ഒരു നഷ്ടമല്ല.
അറിഞ്ഞതാണു നഷ്ടം!
തീരെച്ചെറിയ കാലുകൾ പരത്തി,
ആ വലിയ ഹൃദയം ഭൂമിയോടു ഏറ്റവും കൂടുതൽ ചേർത്തുകൊണ്ടവ
എല്ലാവരും തോൽപ്പിക്കുന്ന വേഗതയിൽ മുന്നോട്ട് പോകും.
ആരും തന്നെക്കാൾ ചെറുതാകാൻ അനുവദിക്കാതെ,
ആരെയും നിശ്ശബ്ദരാകാൻ അനുവദിക്കാതെ
അവ മണ്ണിന്റെ നനവു നുകരും.
പിന്നെ വളർന്നുവലുതാവുന്ന വടവൃക്ഷങ്ങളുടെ ചോട്ടിൽ 
തളർന്നുറങ്ങും.
അലറിവീശുന്ന തെക്കൻകാറ്റിനൊപ്പം
അവ മേഘങ്ങളെ ചുംബിച്ചു പറന്നുപോകും.
പ്രളയത്തിന്റെ ഏകതാനതയിൽ
ഒരു പൊങ്ങുതടിപോലെ ഒഴുകിഅലയും.
തന്നെക്കാൾ ചെറിയസ്വപ്നങ്ങളിൽ അവ രമിക്കും.
ചെന്നായയുടെ ഒരു നേരത്തെ
വിശപ്പടക്കാൻ പോലും കഴിയാത്ത
തന്റെ വലുപ്പത്തെ ഓർത്തു മാത്രം ദുഖിക്കും.
നിങ്ങൾ കണ്ടുവോ
കരഞ്ഞുകലങ്ങിയ കണ്ണുമായി
ഉഴറിയോടിയ
എന്റെ തീരെച്ചെറിയ ഉറുമ്പുകളെ?
------------14.06.2017

Wednesday 7 June 2017

ഏണിയും പാമ്പും


കലണ്ടറിനിരുപുറം നാമിരുപേർ,
പൊട്ടുകൾ തൊട്ട ചതുരക്കട്ട,
യാദൃശ്ചികതയുടെ വാതായനങ്ങൾ,
ചാഞ്ഞുപെയ്യുന്ന മഴയിൽ അടർന്നുവീഴുന്ന ഇലകൾ പോലെ
ദിനരാത്രങ്ങൾ,
ഏണിയിലേറി ഭാവിയിലേക്ക്,
കാഴ്ചവറ്റിയ ഫണിയിലേറി ഭൂതത്തിലേക്ക്.
സഖീ... ഇത് ഏണിയും പാമ്പും.

നാട്ടുമാങ്ങയ്ക്കു നീ കൊതിക്കുന്നുവോ?
അഹിയിലേറി നമുക്കു പിന്നോട്ടു പോകാം.
ദിനരാത്രങ്ങളുടെ തിരകൾ മുറിച്ചു
മഴയിൽ കുതിർന്ന ഉർവ്വിയിൽ
ഒരു തൈ നടാം.
വേനലിന്റെ വറുതിയിൽ വെള്ളമൊഴിക്കാം,
ഏണിയിലേറി മുന്നോട്ടു പോയി
ആദ്യകനിയിൽ വാത്സല്യത്തിന്റെ നിലാവു പൊഴിക്കാം,
വീണ്ടും മുന്നോട്ടു പോയി
പടർന്ന ചൂതശാഖയിൽ ഊഞ്ഞാലാടാം.
ചാഞ്ഞുപെയ്യുന്ന മഴയിൽ
ഉതിർന്നു വീഴുന്ന മാമ്പഴം ഓടിച്ചെന്നെടുക്കാം.

കണ്ണടക്കാരൻ സുഹൃത്തു പറഞ്ഞതുപോലെ,
(ഏണിയിലേറി ) നൂറ്റാണ്ടു കഴിഞ്ഞു നമുക്കു ജനിക്കാം.
ചൊവ്വയിലെ അങ്കക* കുടീരങ്ങളിൽ ഉറങ്ങിയുണരാം,
ദൂരദർശിനിയിലൂടെ ഉർവ്വിയെ നോക്കിക്കാണാം,
ചാഞ്ഞു പെയ്യുന്ന അമ്ലമഴയിൽ അലിഞ്ഞില്ലാതാകുന്ന
ജൈവരൂപങ്ങളെ ഓർത്തു നെടുവീർപ്പിടാം.

സഖീ... യാദൃശ്ചികതയുടെ മറ്റൊരു വാതിൽ തുറക്കുന്നു.
നമുക്കു വർത്തമാനത്തിന്റെ ആകുലതകളിലേക്കു മടങ്ങാം.
കലണ്ടറിലെ അക്കങ്ങളിൽ നിസ്സംഗരാകാം.
ചാഞ്ഞു പെയ്യുന്ന ഈ മഴയുടെ കുസൃതിയിൽ
നമുക്കൊരു കുടക്കീഴിൽ നനയാം.
ചെളിവെള്ളം തെറ്റിച്ചു പൊട്ടിച്ചിരിക്കാം.
വെറുതെ വെറുതെ പൊട്ടിച്ചിരിക്കാം...

-------------------
07.06.2017

Tuesday 6 June 2017

മുറ്റത്തു നിന്നൊരു ഗീതം


(independent translation of 'a song in the front yard'  by GWENDOLYN BROOKS)

എത്രയോ നാളായി ഞാനീ പൂമുഖമുറ്റത്തായിരുന്നു.
പരുപരുത്ത, ഉപേക്ഷിക്കപ്പെട്ട, പാഴ്ച്ചെടി വളരുന്ന
പിന്നാമ്പുറത്തേക്കു എനിക്കു പോകേണ്ടിയിരിക്കുന്നു.
ഈ പെൺകുട്ടി പനിനീർപ്പൂക്കളെ മടുത്തിരിക്കുന്നു.
നേരം പോക്കിനായി,
പിൻ നടപ്പാതയിലൂടെ,
അങ്ങാടിപ്പിള്ളേർ കളിക്കുന്ന 
പിന്നാമ്പുറത്തേക്കു എനിക്കു പോകേണ്ടിയിരിക്കുന്നു.
അവരടിച്ചു പൊളിക്കുന്നു.
അവരാർത്തുല്ലസിക്കുന്നു.
അമ്മ ഇതാ പുച്ഛത്തോടെ നോക്കുന്നു, പക്ഷെ സാരമില്ല.
നേരമിരുട്ടിയിട്ടും അവർക്കെവിടെയും പോകേണ്ടതില്ല.
'ജോണി മെ' ഒരു കുരുത്തം കെട്ടവളായി വളരുമെന്നു
അമ്മ പറയുന്നു.
(കഴിഞ്ഞ ശൈത്യത്തിൽ ഞങ്ങളുടെ പുറം ഗേറ്റ് ഇളക്കി വിറ്റതിനു)
'ജോർജ്' അഴിക്കുള്ളിലാകുമെന്ന്
'അമ്മ പറയുന്നു.
എന്നാൽ അതൊട്ടും സാരമില്ല.
എനിക്കും ഒരു കുരുത്തംകെട്ടവളായിത്തീരണം.
മുഖത്ത് ചായംപൂശി, കറുത്ത റേന്തയുള്ള
സ്റ്റോക്കിംഗ് ധരിച്ചുകൊണ്ട്, അങ്ങിനെ 
നിരത്തിലൂടെ തെറിച്ചു തെറിച്ചു പോകണം.

A song in the front yard
BY GWENDOLYN BROOKS
I’ve stayed in the front yard all my life.
I want a peek at the back
Where it’s rough and untended and hungry weed grows.
A girl gets sick of a rose.
I want to go in the back yard now
And maybe down the alley,
To where the charity children play.
I want a good time today.
They do some wonderful things.
They have some wonderful fun.
My mother sneers, but I say it’s fine
How they don’t have to go in at quarter to nine.
My mother, she tells me that Johnnie Mae
Will grow up to be a bad woman.
That George’ll be taken to Jail soon or late
(On account of last winter he sold our back gate).
But I say it’s fine. Honest, I do.
And I’d like to be a bad woman, too,
And wear the brave stockings of night-black lace
And strut down the streets with paint on my face.

GWENDOLYN BROOKS (1917–2000) - ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ കാവ്യ ലോകത്തെ എണ്ണപ്പെട്ട കവി. പുലിറ്റ്‌സർ സമ്മാനിതയായ ആദ്യ കറുത്ത വംശജ. കറുത്ത വംശജരുടെ ജീവിതത്തെ വ്യത്യസ്ത കോണുകളിൽ നിന്നും  നോക്കി കാണുകയും, സാമൂഹ്യ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത ബ്രൂക്ക്സ്, തന്റെ പിൽക്കാല രചനകളിൽ, രാഷ്ട്രീയമായ നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്തു.