Sunday 5 February 2017

ഇരുൾ യാത്രകൾ


പഥികാ നീ എന്തിനു വഴി തടഞ്ഞു, ശീത-
മിരുൾമൂടി, വിജനമാവഴിയിടത്തിൽ?
ഇരുളിൽ നിന്നിരുൾപോലെ നീ അണഞ്ഞു, നേത്ര
പടലത്തിലിരുളിന്റെ കുടമുടഞ്ഞു.
ഉരുകിത്തിളച്ചുപോയ് അറിയാതെ ഞാൻ, കോപ
ജലധാരയുള്ളിൽ പതഞ്ഞുകേറി.
ഉരിയാടിയില്ല ഞാൻ, നീയുമേവം, പിന്നെ 
അപരാധിയെപ്പോലെ നീ മറഞ്ഞു.
ഒരുവേള നിന്നു, തിരിഞ്ഞു നോക്കി, നിന്റെ
മിഴി തടത്തിൽ തുലാമഴ ഇടിഞ്ഞോ?

ഇരുളിലേക്കാണ്ടു പോയ് നീയെങ്കിലും, എന്നിൽ
നിറയുന്നു നിൻ ദീന, വ്യഥിത രൂപം;
നിഴലായി പിന്തുടർന്നീടുന്നുവോ, ഉച്ച
വെയിലിലും, ശാന്തസായാഹ്നത്തിലും!

പഥികാ നീ എന്തിനു വഴി തടഞ്ഞു, ഗർവ്വ
മഹലിലേക്കുള്ളൊരെൻ രഥയാത്രയിൽ;
നിബിഢശിലാസ്ഥൂപമണ്ഡപങ്ങൾ, തല്ലി
ബഹുധൂളിയാക്കിക്കടന്നുപോകെ?
ഹിമ മേഘപാളികൾ കുടചൂടുമീ, ഘോര
കഠിനാന്ധകാരത്തുരുത്തിലേകൻ;
ഒരു ചോദ്യചിഹ്നപ്പൊരുൾ പോലെ നീ, എന്റെ
ഉടയാടകൾ ചീന്തിഎറിയുന്നുവോ?
പറയൂ നീ എന്തിനെൻ വഴി തടഞ്ഞു, ക്ഷിപ്ര-
മിരുൾയാത്രകൾക്കു നീ വില പറഞ്ഞു?
എവിടെ ഞാൻ ചൊല്ലിപ്പഠിച്ച പാഠം, എന്റെ
തുണയായി മാറാഞ്ഞതെന്തുകൊണ്ടോ?

പഥികാ നീ എന്തിനു വഴി തടഞ്ഞു, നിത്യ
ജഠരാഗ്നി കൊണ്ടോ, പിപാസ കൊണ്ടോ?
തലചായ്ക്കുവാനിടം തേടിയിട്ടോ, ബന്ധു
നിലയങ്ങളവിടെ തിരഞ്ഞുകൊണ്ടോ?
ശരണാർത്ഥി ആയിട്ടണഞ്ഞതാണോ, ദീന
കഥ പങ്കിടാൻ കൂട്ടുതേടിയാണോ?
നിലപോയി ജീവിതപ്പെരുവഴിയിൽ, മൂക
ബലിമൃഗമായിട്ടണഞ്ഞതാണോ?
അറിയാതെപോയി, ഷഡിന്ദ്രിയത്തിൽ, നിന്റെ
നിലയോ, നിലാവോ തെളിഞ്ഞതില്ല.
ഇനി ഏതുദിക്കിൽ നാം കണ്ടുമുട്ടും, നിന്നെ
ഒരു നോക്കു കൊണ്ടാടലാറ്റിടുവാൻ.
ഇനി ഏതു വഴിയമ്പലത്തിണ്ണയിൽ, നിന്റെ
വിറയാർന്ന കൈകൾ തലോടിടും ഞാൻ?
------------------
04.02.2017