Wednesday 23 January 2013

കണ്ടുവോ നീ സോക്രട്ടീസേ

പാളയം പാതയില്‍ ഒരുപിടിച്ചൂട്ടുമായ്
ആരെ നീ തെരയുന്നു ഗ്രീക്കിലെ സോക്രട്ടീസേ?
ആളുന്ന പന്തത്തിന്റെ നാളത്തില്‍ തിളങ്ങുന്ന
നാസികത്തുമ്പു കൊണ്ടാരെ നീ മണക്കുന്നു?
വെളിച്ചം പോരെന്നുണ്ടോ? ഉച്ച വെയിലിൻ
തീക്ഷ്ണ പക്ഷങ്ങള്‍ തളര്‍ന്നുവോ? വിളക്കു പൊലിഞ്ഞുവൊ?
കാറ്റിലാടും കരിമ്പനച്ചാര്‍ത്തു പോലുല-
ഞ്ഞാര്‍ത്തനായ് തെരയുന്നു ഓരോ മുഖത്തിലും.
നോക്കി നീ ദേവാലയ സമക്ഷത്തില്‍
നേര്‍ച്ചകളര്‍പ്പിച്ചിറങ്ങും ഭക്തന്മാരെ,
പേപ്പറില്‍ തുല്യം ചാര്‍ത്തുവോര്‍, പരശതം
നോട്ടു മാലകളിട്ടു ക്ഷേമം വിളമ്പുവോര്‍,
പെരുക്കിക്കിഴിക്കുവോര്‍, കണക്കിലെ
കളികള്‍ക്ക് കപ്പം കൊടുക്കുവോര്‍,
ദൈവത്തെ മുറിച്ചു വില്‍ക്കുന്നവര്‍,
പഠിക്കുവോര്‍, പാഠങ്ങള്‍ ചൊല്ലി ക്കൊടുക്കുവോര്‍,
പിന്നെ പഠനം വില്‍ക്കുന്നവര്‍,
രോഗിയെ കക്കുന്നവര്‍, കള്ളനെ മുക്കുന്നവർ.
കണ്ടുവോ മഹാത്മാവേ നീ തേടുമാത്മാവിനെ?
ദണ്ഡകാരണ്യമല്ലോ പാളയം പെരുവഴി!
ആളുകള്‍ പുഴുക്കളായ് ഞുളഞ്ഞു മദിക്കുന്ന
പാതയില്‍ പഴത്തൊലി പോലെ നീ മരുവുന്നു.
മാനുഷ്യകത്തിന്റെ പൊരുളിലേക്കൊളിചിമ്മി
നോക്കിയ നയനങ്ങള്‍ കലങ്ങി മറിഞ്ഞുവോ?
നേര്‍ത്ത ഫാലത്തില്‍ കാലം തീര്‍ത്ത സീതങ്ങളില്‍
വേര്‍പ്പിന്റെ പെരുവെള്ള മലറിപ്പായുന്നല്ലോ.
'പ്ളേറ്റൊയും', 'ക്സിനഫോണും' വന്ദിച്ചൊരടികളില്‍
ചേറു പറ്റിയോ മുന്നം വിഴുപ്പിൻ തീരങ്ങളിൽ?
ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ടറിവിന്‍ നികുംഭില
ഭേദിച്ച നാവിന്‍ തുമ്പും ഉണങ്ങി വരണ്ടുവോ?
ഒടുവില്‍ രക്തസ്സാക്ഷി മണ്ഡപപ്പടികളില്‍
തണുപ്പു ബാധിച്ച കാലുമായിരിക്കവേ,
തരിപ്പു നാവിന്‍ തുമ്പിലെത്തും മുമ്പുരയ്ക്കുന്നു,
"കോഴിയെ കൊടുക്കണം; മർത്യനെ കണ്ടില്ലല്ലോ!"
-------------------
23.01.2013

അഹല്യ



സൂര്യ വംശാത്മജാ നീ വരേണ്ടീ വഴി
ശാര്‍ദ്ദൂല, സര്‍പ്പങ്ങള്‍ മേവുന്നോരീ വഴി.
ഘോരാര്‍ക്ക രശ്മി തന്നാതപം പൊള്ളിച്ചൊ-
രായിരം വര്‍ഷം കടന്നുപോമെന്‍ വഴി.
താപമാണെന്നിൽ ഉറഞ്ഞ ദുഃഖത്തിന്റെ 
തൂണീരമാണീ അഹല്യയെന്നോര്‍ക്കുക. 
നീ തൊട്ടുണര്‍ത്തേണ്ട, പാറയായ് മാറിയ 
പാപിഷ്ടയല്ലീ അഹല്യയെന്നോര്‍ക്കണം.
പാതാള വഹ്നി പോല്‍ കാളുമീ മാനസം,
പാരതന്ത്ര്യത്തിലേയ്ക്കില്ല പോകില്ല ഞാന്‍. 
മീട്ടാന്‍ മറന്നൊരു വീണയായ് പോയിനി, 
നാട്ടിലേക്കില്ല ഞാന്‍, കാടാണു മല്‍ ഗൃഹം.
കാടായി മാറിയ മര്‍ത്യ മനസ്സിനെ -
ക്കാളു മാരണ്യത്തിന്‍ സുരക്ഷയാണുത്തമം.

താപസ വാടത്തിലോരോ വസന്തവും
പാരിജാതങ്ങള്‍ നിറച്ച ത്രിസന്ധ്യയില്‍,
പാലൊളി ചിന്നി, മൃഗാങ്കനിരുട്ടിന്റെ 
പാവാട തെന്നലി ലോളങ്ങള്‍ നെയ്യവേ,
കാമ്യവനത്തിലെ കൂജനമമ്പുപോല്‍ 
മാമക മാനസമെയ്തു മുറിക്കവേ,
ആരോ വിളിച്ച പോലെന്‍ മനമുന്‍മാദ
മോഹിതമായി ഞാനന്നോ ശിലയല്ല.

മാതൃത്വമേറാന്‍ കൊതിച്ച പൂമെയ്യൊരു
ശാപ വച്ചസ്സിലുടക്കി ശിലയായി.
ആയിരം സംവത്സരങ്ങള്‍ തന്‍ ഭാരവും 
പേറി ആരണ്യ ഗര്‍ഭത്തിലുറങ്ങവെ,
മാറും ഋതു ക്കളില്‍ പൂക്കളും കായ്കളും 
ചൂടിത്തളിരുമായ് ഭൂമി പുഷ്പിക്കവേ,
വേദന തിന്നുകയായിരുന്നു ശില-
യാകാന്‍ കൊതിക്കാത്ത മാനസമെപ്പൊഴും.

ത്രേതായുഗത്തിന്റെ പുണ്യമേ നീ കനി-
ഞ്ഞേകേണ്ടയാക്ളിന്ന ദർശനം പോലുമേ.
നീ തൊട്ടുണര്‍ത്തേണ്ട, ആളിപ്പടരുമീ 
ചേതോ വികാര തരംഗമടവിയില്‍. 
വാരിപ്പുണരാന്‍ കൊതിക്കും കരങ്ങളി-
ലാസുര ശക്തി പകരേണ്ട രാഘവാ!

നീ തൊട്ടുണര്‍ത്തേണ്ടഹല്യമാരായിരം
കോടിയുണ്ടീ ദൂര ഭൂമിയിലൊക്കെയും. 
നാളെ നീയും ഭൂമി പുത്രിയെ കാഞ്ചന 
സീതയായ് മാറ്റുന്ന നീതിമാനായിടും.
ഘോരാടലില്‍, ശിലാതന്തുക്കളില്‍ ദുഃഖ-
മൂറിയൊലിപ്പിച്ചു കന്മദമാക്കവേ,
ഓരോ യുഗത്തിലും കല്ലായി മാറുവാന്‍
നൂറാണഹല്യമാരാക്കല്ലുടച്ചു നീ 
മേലോട്ടു കെട്ടിപ്പണിയും മുറികളില്‍ 
രാവും പകലുമുറങ്ങട്ടെ ഗൌതമന്‍.
--------------
23.01.2013