Wednesday 21 September 2022

സംസ്‌കൃത - മലയാള മാസങ്ങൾ

(Not a poem at all, but a trick to remember the months)

ചൈത്രമേടത്തിൽ വിഷുകഴിഞ്ഞാൽ  

വൈശാഖമെത്തും ഇടവമായി   

തെക്കു പടിഞ്ഞാറിൻ കാലവർഷം 

ജ്യേഷ്ഠമിഥുനത്തിലേക്കു പോകും.  

ആഷാഢകർക്കിടം പെയ്തെങ്കിലും 

ശ്രാവണചിങ്ങത്തിലോണമെത്തും 

ഭാദ്രപദത്തിന്റെ കന്നി വന്നാൽ 

ആശ്വിനത്തിൽ  തുലാമെത്തുമല്ലൊ. 

ഉത്തര പൂർവം  തുലാമഴകൾ 

കാർത്തിക വൃശ്ചികം തിന്തകതോം. 

മാർഗ്ഗ ശീർഷകത്തിൽ ധനു പിറന്നാൽ 

പൗഷമകരം വിറച്ചു നിൽക്കും 

മാഘകുംഭത്തിൽ നിറച്ച മാങ്ങ 

ഫാൽഗുനമീനത്തിൽ ചുട്ടെടുക്കാം 

---------

21.09.2022

Friday 16 September 2022

ആകാശവിദ്യാലയം

//ഇനി ഞാനായിട്ട് അതു മുടക്കുന്നില്ല. ഇതാ എന്റെ നെല്ലിപ്പള്ളിക്കൂടം.// 

(ഇരുളിന്നൊളിക്കുവാനിടമൊട്ടുമില്ലാത്ത
പഴയോല മേഞ്ഞ വിദ്യാലയത്തിൻ   
അരഭിത്തി ചാടിക്കടന്നു ശീലിച്ചവൻ
അലയാഴി താണ്ടിക്കടന്നെങ്കിലും, )

പരിഭവച്ചിന്തുകൾ, കലഹോത്സവങ്ങൾ, കാൽ
ത്തളപോലെ പൊട്ടിച്ചിരികൾ വീണ്ടും
ഉണരുന്നൊരോർമ്മതൻ കളിമുറ്റമാശ്ചര്യ
മകതാരിലെന്നും നിറഞ്ഞു നിൽപ്പൂ.   

ശുനകമാർജ്ജാരങ്ങളഗതികൾ പാമ്പുകൾ
സഹകരിച്ചിരവിൽ കഴിഞ്ഞിരുന്നാ
പഴയ പള്ളിക്കുടച്ചെറുതിണ്ണയിൽ നഗ്ന
പദമൂന്നി നിൽക്കുവാനുരിയമോഹം.

കുളിരുള്ള കാറ്റുകൊണ്ടാരോ കടഞ്ഞെടു
ത്തകവും പുറവും തിരിച്ച വാതിൽ,
ചുവരുകളാകാശചിത്രങ്ങൾ, നരവീണ 
ഫലകത്തിലക്ഷരപ്പടയാളികൾ.

പകലിലും താരകൾ മേൽക്കൂരയിൽ വന്നു 
പതിവായി നോക്കിച്ചിരിച്ചുനിൽക്കും.  
ഇടവത്തിലും, തുലാവർഷത്തിലും തുള്ളി
മുറിയാതെയുള്ളിൽ കൊഴിഞ്ഞുവീഴും.

മഴവരും മുമ്പേ മുഴങ്ങും മണി, മാന-
മിടിമുഴക്കത്തിൽ പിണങ്ങി നിൽക്കെ,  
ഒരു കുടക്കീഴിലെ സൗഹൃദം വഴിയിലെ
ചെളിയിൽക്കളിച്ചു രസിച്ചുപോകും.

പെരുചേമ്പിലക്കുട ചൂടിത്തുലാമഴ
പുലരിയിൽ പള്ളിക്കൂടത്തിലെത്തും
ചിനു ചിനെ ചിന്നിച്ചിലമ്പുകുലുക്കിയ
പകലോ പനിച്ചു മറഞ്ഞു നിൽക്കും.    

മറയില്ല, മുറികളായ് തിരിവില്ല, കാറ്റിന്നു     
കയറിയിറങ്ങുവാനാണുപോലും,
ഗണിതവും കഥകളും പാട്ടും കരച്ചിലും 
ഒഴുകുന്നതെന്നലോടൊട്ടിനിൽക്കും.

കടുവറക്കുമ്പോൾ കടന്നുവരും കാറ്റു
'കെയറോ'ടെ കാര്യം പറഞ്ഞു നിൽക്കും,
ഒരുകപ്പലോടിച്ചു നാവിൻ മുനമ്പിലൂ-
ടെവിടെയും കൊള്ളാതെ ഞാനിരിക്കും.

കരളിന്നിടങ്ങളിൽ കുടിയേറിയോർ നിത്യ
ഹരിതവനം പോലെ സഹപാഠികൾ,
അരിമുല്ലപോലെ ചിരിച്ചു, കൺമുനകൊണ്ടു
കരളും കവർന്നു കടന്നുപോകും!

നിറമുള്ള സ്വപ്‌നങ്ങൾ തൻ വളപ്പൊട്ടുകൾ
കഥകൾക്കു പകരം പകർന്ന കാലം!
കടമെത്രമഞ്ചാടിയുണ്ടു കൊടുക്കുവാ-
നിനിയെത്തുമോ പോയ ബാല്യകാലം? 

-----------

* CARE www.care.org

15.09.2022

Sunday 4 September 2022

ജലദേവത


കനവിന്റെ തോണി തുഴഞ്ഞിരുൾക്കടലിലെ
പവിഴവും മുത്തും കൊതിച്ചുപോകെ,
അനുകൂല മാരുതാശ്ലേഷത്തിലമരത്തു 
തിരകളുണർന്നു ചുംബിച്ചു പോയി.

തിരയുടെ ആരോഹണത്തിലൂടവിരാമ
കമനീയ കാന്തിയാളെത്തി നോക്കെ,
തുഴയുടെ തുമ്പിലൂടൊരു ജലമർമ്മര
സ്വരരാഗ വീചി വിരിഞ്ഞു നിന്നു.  

പവിഴാധരങ്ങൾക്കു പുറകിലെ മുത്തുകൾ
പ്രണയ  മയൂഖം പകർന്നു നിൽക്കെ,
ഇടതൂർന്ന ചക്രവാളത്തിന്റെ തിരുമുറ്റ-
മരുണോദയത്തിനു കാത്തുനിന്നു. 

----------

03.09.2022