Tuesday 5 November 2019

ക്ഷമപ്പക്ഷികൾ




ചിറകടിച്ചുയരുന്ന നീർ ഖഗങ്ങൾ നിങ്ങൾ
പറയാതെ പോയ ക്ഷമാപണങ്ങൾ
നനവാർന്ന തൂവലിൻ തുമ്പിൽ നിന്നുതിരുന്നു
വ്യഥ പൊട്ടി വീഴും ചുടു കണങ്ങൾ

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

എവിടെയെൻ  സ്വപ്ന മരാളങ്ങളെ നിങ്ങൾ
നനവാർന്ന തൂവലാൽ തഴുകിത്തലോടുമോ 
ഗതകാല ശോക മഹാപുരാണത്തിലെ
പ്രതിനായകൻ കാക്കുമെരിയുന്ന നെഞ്ചകം?
------------
05.11.2019