Monday 21 March 2022

ക്യൂപ്പിഡിന്റെ റിക്രൂട്ട്മെൻറ്റ്



കാട്ടുപൂക്കളെ എങ്ങോട്ടു പോകുന്നു
തോറ്റുപോകാത്ത മേധയും, സന്ധ്യയിൽ 
നേർത്തു ചാലിച്ച ഗന്ധവും പേറിയീ 
കാറ്റു കൊണ്ടുപോം തേരിൻ പുറത്തേറി?

"കാമ്യസായകം നവ്യമായ്‌ തേടിടും 
കാമദേവന്റെ തൂണീരമേറുവാൻ,
പോവതിന്നു വസന്താഗമങ്ങളിൽ 
ലോലമാനസമെയ്തു മുറിച്ചിടാൻ. 

എത്ര നാളായി പഞ്ചപുഷ്പങ്ങളാൽ
കൃത്യമായി  മുറിച്ചിരുന്നു മനം!
എത്ര കൗമാര മോഹകണങ്ങളെ
മുഗ്ദ്ധകാമനയാക്കിപ്പെരുപ്പിച്ചു. 

ചൂതമല്ലികാനീലോല്പലങ്ങളിൽ
ചായ്‌വു വറ്റി രതീശ്വരനിന്നലെ.
ആവതില്ലീ സുമങ്ങൾക്കു പാരിലെ
ആശതൻ കടിഞ്ഞാണു മുറിക്കുവാൻ.

കൃത്രിമം വളം ചേർത്തു മുളപ്പിച്ചു,
പേസ്റ്റിസൈഡിൽ കുളിച്ച സൂനങ്ങൾക്കു
പറ്റുമോ പ്രേമോതീർത്ഥത്തിരകൊണ്ടു
പ്രജ്ഞയറ്റ മനം കുളിർപ്പിക്കുവാൻ?

പെട്ടുപോയി മനങ്ങൾ ലഹരിയിൽ,
കെട്ടു കാഴ്ചയ്‌ക്കൊരുങ്ങി കളേബരം.
വച്ചുകെട്ടി, നിറംചാർത്തിയെത്തിയാൽ
പറ്റുകില്ലതിൽ  പ്രേമമുണർത്തുവാൻ."

"കാട്ടുസൂനങ്ങൾ ഞങ്ങൾ വനാന്തര
ഭാഗ്യതാരങ്ങൾ, ജൈവം, അകൃത്രിമം.
നോട്ടമെത്തുന്ന നേരത്തു 'ക്യൂപ്പിഡിൻ'
ചാട്ടുളിയായി മാറേണ്ട സാഹസം."

----------

15 March 2020