ദുഃഖങ്ങളേകിയ ദേവാ, നിനക്കശ്രു
പുഷ്പാഭിഷേകപ്രണാമം
ശക്തനായ് മാറ്റിയ നാഥാ, കടന്നെത്ര
ദുർഘട വീഥികൾ പിന്നിൽ.
മുള്ളുകൾ കൊണ്ടുകൊണ്ടുള്ളം തഴമ്പിച്ചു
ചൊല്ലക കാരുണ്യഗാഥേ
എല്ലാ ഋതുക്കളും വർഷഗാന്ധാരമോ
എങ്ങു പോയ് വാസന്തനാദം?
സത്യം കൃതജ്ഞതമാത്രം നിരാമയ
നിത്യമീ സൗരയൂഥത്തിൻ
മുഗ്ദ്ധലാവണ്യാമൃതം നുകർന്നീടുവാൻ
കെൽപ്പു നീ നൽകിയതോർത്താൽ
എത്രയോ അക്ഷൗണി യുദ്ധങ്ങളേകിലും
പത്മവ്യൂഹത്തിലായാലും
പ്രത്യക്ഷഹീനമാകില്ല സമഷ്ടിയോ
ടിഷ്ടം വെളിവുള്ള നാളിൽ
ദുഃഖാസവത്തിനു പഥ്യം ചിദാനന്ദ
ദുഗ്ദ്ധം, സഹസ്രാരപത്മം
ബുദ്ധ്യേ വിടർത്തുന്ന സൂര്യാ ശമിക്കില്ല
മൽ ചാരിതാർത്ഥ്യം നിതാന്തം.
---------------------
02.10.2023

No comments:
Post a Comment
Hope your comments help me improve.