Wednesday 23 January 2013

അഹല്യ



സൂര്യ വംശാത്മജാ നീ വരേണ്ടീ വഴി
ശാര്‍ദ്ദൂല, സര്‍പ്പങ്ങള്‍ മേവുന്നോരീ വഴി.
ഘോരാര്‍ക്ക രശ്മി തന്നാതപം പൊള്ളിച്ചൊ-
രായിരം വര്‍ഷം കടന്നുപോമെന്‍ വഴി.
താപമാണെന്നിൽ ഉറഞ്ഞ ദുഃഖത്തിന്റെ 
തൂണീരമാണീ അഹല്യയെന്നോര്‍ക്കുക. 
നീ തൊട്ടുണര്‍ത്തേണ്ട, പാറയായ് മാറിയ 
പാപിഷ്ടയല്ലീ അഹല്യയെന്നോര്‍ക്കണം.
പാതാള വഹ്നി പോല്‍ കാളുമീ മാനസം,
പാരതന്ത്ര്യത്തിലേയ്ക്കില്ല പോകില്ല ഞാന്‍. 
മീട്ടാന്‍ മറന്നൊരു വീണയായ് പോയിനി, 
നാട്ടിലേക്കില്ല ഞാന്‍, കാടാണു മല്‍ ഗൃഹം.
കാടായി മാറിയ മര്‍ത്യ മനസ്സിനെ -
ക്കാളു മാരണ്യത്തിന്‍ സുരക്ഷയാണുത്തമം.

താപസ വാടത്തിലോരോ വസന്തവും
പാരിജാതങ്ങള്‍ നിറച്ച ത്രിസന്ധ്യയില്‍,
പാലൊളി ചിന്നി, മൃഗാങ്കനിരുട്ടിന്റെ 
പാവാട തെന്നലി ലോളങ്ങള്‍ നെയ്യവേ,
കാമ്യവനത്തിലെ കൂജനമമ്പുപോല്‍ 
മാമക മാനസമെയ്തു മുറിക്കവേ,
ആരോ വിളിച്ച പോലെന്‍ മനമുന്‍മാദ
മോഹിതമായി ഞാനന്നോ ശിലയല്ല.

മാതൃത്വമേറാന്‍ കൊതിച്ച പൂമെയ്യൊരു
ശാപ വച്ചസ്സിലുടക്കി ശിലയായി.
ആയിരം സംവത്സരങ്ങള്‍ തന്‍ ഭാരവും 
പേറി ആരണ്യ ഗര്‍ഭത്തിലുറങ്ങവെ,
മാറും ഋതു ക്കളില്‍ പൂക്കളും കായ്കളും 
ചൂടിത്തളിരുമായ് ഭൂമി പുഷ്പിക്കവേ,
വേദന തിന്നുകയായിരുന്നു ശില-
യാകാന്‍ കൊതിക്കാത്ത മാനസമെപ്പൊഴും.

ത്രേതായുഗത്തിന്റെ പുണ്യമേ നീ കനി-
ഞ്ഞേകേണ്ടയാക്ളിന്ന ദർശനം പോലുമേ.
നീ തൊട്ടുണര്‍ത്തേണ്ട, ആളിപ്പടരുമീ 
ചേതോ വികാര തരംഗമടവിയില്‍. 
വാരിപ്പുണരാന്‍ കൊതിക്കും കരങ്ങളി-
ലാസുര ശക്തി പകരേണ്ട രാഘവാ!

നീ തൊട്ടുണര്‍ത്തേണ്ടഹല്യമാരായിരം
കോടിയുണ്ടീ ദൂര ഭൂമിയിലൊക്കെയും. 
നാളെ നീയും ഭൂമി പുത്രിയെ കാഞ്ചന 
സീതയായ് മാറ്റുന്ന നീതിമാനായിടും.
ഘോരാടലില്‍, ശിലാതന്തുക്കളില്‍ ദുഃഖ-
മൂറിയൊലിപ്പിച്ചു കന്മദമാക്കവേ,
ഓരോ യുഗത്തിലും കല്ലായി മാറുവാന്‍
നൂറാണഹല്യമാരാക്കല്ലുടച്ചു നീ 
മേലോട്ടു കെട്ടിപ്പണിയും മുറികളില്‍ 
രാവും പകലുമുറങ്ങട്ടെ ഗൌതമന്‍.
--------------
23.01.2013

Wednesday 26 December 2012

കോട്ടു തുന്നുന്നവര്‍


നഗ്നനായിരിക്കുവാനെനിക്കിഷ്ടം
സമൃദ്ധമായ് ശുദ്ധ വായുവുമേറ്റ്,
വെളിച്ചത്തിൻ മുഗ്ദ്ധ രേണുക്കളിലിഴഞ്ഞും,
മലര്‍ന്നു കിടന്നുറക്കെത്തുപ്പിയും,
ഉണര്‍വിന്റെ പകലുകളൊക്കെയുമുറങ്ങിയും,
മുദിതനായിരുട്ടിലുന്മാദിച്ചും,
ഭ്രാന്തമായ് ചിരിച്ചും,
ചിരിയുടെ സന്ധിയിലമര്‍ത്തിക്കരഞ്ഞും….
തോന്നിവാസത്തിന്റെ സ്വാതന്ത്ര്യമാണെനിക്കിഷ്ടം.

ഇന്നലെ അച്ഛന്‍ ചൊല്ലി
"കുഞ്ഞു മോനിരിക്കട്ടെ കിന്നരി തുന്നിച്ചേര്‍ത്ത
കുപ്പായമതിലവന്‍ സിംഹമായ് വളരേണം"
പിന്നെ അമ്മാവന്‍ ചൊല്ലി
"പൊള്ളയായ് ചിരിച്ചീടാൻ, കള്ളങ്ങളുരച്ചീടാൻ,
വെള്ളക്കോട്ടിരിക്കട്ടെ, മന്ത്രിയായ് തിരിച്ചെത്തു"
പിന്നെ എന്നേട്ടന്‍ നല്‍കി
നേരു പാവിട്ടതിൽ ഊടിട്ട നുണതൻ നൂലാൽ
പാരിന്റെ പതിപ്പായി നെയ്തൊരു മഹാ വസ്ത്രം;
"ഗോളം പോൽ കറങ്ങുമ്പോൾ സൂര്യനായ് ഞാനുണ്ടാവും
ചൊല്ലുവതനുസരിച്ചീടേണം പൊന്നോമനെ"

മത്സരിക്കുവാനൊരു കോട്ടു നല്കിയെന്നമ്മ,
പോർക്കളങ്ങളിൽ ജയിച്ചെത്തുവാൻ പോർച്ചട്ടയായ്.
ധീരനായിരിക്കുവാനേകിയെന്‍ സതീർഥ്യനും,
ദാനശീലനായ് തീരാനേകിയെന്‍ നേര്‍ പെങ്ങളും.
നരച്ച കുപ്പയമൂരി ചൊല്ലിയെന്‍ ഗുരുനാഥന്‍
"വിളിച്ചു കൂവണം സത്യം, നിനക്കിതിരിക്കട്ടെ"

കിന്നരിച്ചിരിക്കുവാൻ കോട്ടു കാമുകി നൽകി,
സന്നിഭനാകാനെന്നും നാട്ടു മാമാരച്ചോട്ടില്‍.
"കറുത്ത കൊട്ടാണിതു രാത്രിയിലത്യുത്തമം,
മറിച്ചു ചൊല്ലീടേണ്ട" ചൊല്ലിയെന്നാപ്പീസറും.
കോട്ടുകളൊരുപാടു നല്‍കിയെന്‍ വാമേശ്വരി
സൂത്രത്തിലിട്ടോണ്ടോരോ നേരവുമുലാത്തുവാന്‍.

കോട്ടുകൾ വേണം നാണം മറയ്ക്കാൻ, കാണും നേരിൻ
കോട്ടകള്‍ മറയ്ക്കുവാന്‍ നാണമുള്ളവര്‍ക്കെല്ലാം.
കോട്ടുകള്‍ വേണം, കാണും ലാവണ്യമുയർത്തീടാൻ
ചീട്ടുകൊട്ടാരം വീഴും കോട്ടുകളഴിക്കുമ്പോൾ.
----------------
26.12.2012

Tuesday 8 May 2012

കാത്തിരിപ്പ്‌

അവസാന തോണിയും പോകവേ യമുനതന്‍
വിരിമാറിലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍ രാത്രി
നരികള്‍ ഭയത്തിന്റെ ചിത്രം പതിയ്ക്കവേ,
തലനാരിഴ കൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിര രഥമേറി മാരുതി പായവേ,
ഒരു ചുടു നിശ്വാസ ധാരയില്‍ ജീവന്റെ
ഹരിത ദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്ന വിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കുമുണ്ണി തന്നമ്മയെ തേടവേ,
സമരതീരത്തിലശാന്തിപ്പിശാചുക്കള്‍
വെടിയുണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാന സദ്യയും നീരുമായ് കാവലാള്‍
ഇടനാഴി താണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴി ചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെപ്പനിമതി കൊതുമ്പു വള്ളത്തില്‍ നീ
പതിയെത്തുഴഞ്ഞീ കടവിലെത്തീടുക.

ഒരുപാടു യാത്ര യുണ്ടിനിയും വിപത്തിന്റെ
കഠിന നിലങ്ങളില്‍ മഴയുതിര്‍ത്തീടുവാന്‍.
ശരമാരി പെയ്യുന്ന സമര നിലങ്ങളില്‍
ശരദിന്ദു സ്നേഹത്തിനമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഖഡ് ഗപ്പിണരുകൾ ജീവന്റെ
തുടിതാളമന്യധാ മാറ്റി മറിക്കുന്നു,
അവിടവിടെയെത്തണം ജീവത്തുടിപ്പിന്നു
സ്വര രാഗ മധു മാരി കുളിരു വര്‍ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്ര വര്‍ണ്ണക്കപോതങ്ങള്‍.
അരിയ ചിറകുകള്‍ മെല്ലെ വിരിച്ചതി-
രില്ലാത്ത ഭൂമിയിലാടിപ്പറക്കണം.

ഒരു പാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിളക്കേന്തിത്തളര്‍ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍പ്പുരകളില്‍ ചകിതരായ്
രണഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെയെത്തീടണം കുമ്പിളില്‍ കനിവിന്റെ
നിറവൊളിച്ചാര്‍ത്തുമായിശ്യാമ ഭൂമിയില്‍.
----------------
06.01.2011