Thursday 6 April 2023

മതയാന


മദമിളകി മദമിളകി മതയാനയെത്തുന്നു,
മതഭരിതമസ്തകമിടഞ്ഞാശു നിൽക്കുന്നു,
കദളിവനരുചിരഭുവി വിറപൂണ്ടുനിൽക്കുന്നു,
മരണഭയ വക്രത വണിക്കായി നിൽക്കുന്നു.

മതമിളകി നിൽക്കുന്നു മതയാന കൊമ്പുര-
ണ്ടഴകിലതികൗശലം നരകവും നാകവും,
ചിറയിട്ട കാമനകളണപൊട്ടിയൊഴുകുന്നു,
പറുദീസ മോദത്തൊടരമനയിലെത്തുന്നു.

നുണഹേമകുമിളകളൊളിചിന്നിടും ഫാല-
മതിനുപരിയജ്ഞാത വെങ്കലാദ്ധ്യാത്മികം,
ദുരിതമഴ തടയാത്ത ചെമ്പട്ടുഛത്രപം,
വറുതിക്കു കുളിരൊട്ടുമേകാത്ത ചാമരം.

നടകളതിശക്തമാണമരമതിദുർഗ്രഹം,
ചടുല ചലനങ്ങളാലതിവിപതി നിശ്ചയം,
തരളതരമമങ്കുശം, രോധനം ദുർബ്ബലം,
മതകളഭരോഷം കലാപം നിരന്തരം.

സുരകാമജഘനത്തിലധിവസിക്കാൻ നിന്ദ്യ-
മൊരു സ്ഫോടനത്തിലൂടമരത്വമേറുവാൻ
ജളകുമ്പളങ്ങകൾ തോരണം പോലെ നിൻ
ജലതാരയിൽ കാത്തുനിൽക്കുന്നനാരതം.

നിബിഡ ജനസഞ്ചയം പൊട്ടിത്തെറിക്കുന്നു,
പലകുറി മുറിഞ്ഞിന്ദ്രിയങ്ങൾ,  തുടിപ്പറ്റ 
ഹൃദയങ്ങൾ, ശ്വാസകോശങ്ങൾ, ചവിട്ടി നീ
'ഹെവനി'ലേക്കാളെക്കയറ്റുന്നു പിന്നെയും.

കരിമരുന്നെരിയും കിഴക്കിന്റെ കോലായി-
ലൊരുപറ്റമൊഴിയുന്നു, കടലുകൾ താണ്ടുന്നു.
കരയിലൊരുപാദുകം തിരയുപേക്ഷിക്കുന്നു
തരളതാരുണ്യമോഹങ്ങൾ നിലയ്ക്കുന്നു!

രുധിരമഴ തോരാതെ പെയ്യുന്നു, വാപികൾ
നിറയുന്നു, കൂപത്തിലൊരു പിണം പൊന്തുന്നു.
കരുണാകടാക്ഷം ലഭിക്കാതെ കലികയൊ-
ന്നെരിതീയിൽ വേവുന്നടഞ്ഞ ശ്രീകോവിലിൽ.

മതകളഭമാഭയിലെഴുന്നെള്ളിടുന്നു ഹാ 
മനസരസിലുന്മാദനൃത്തം ചവിട്ടുന്നു,
ചെളിയിളകി മലിനതിര പുളിനം  പുതയ്ക്കുന്നു,
മഹിത  മത്തേഭമപി പിണ്ടം പൊഴിക്കുന്നു.

Tuesday 4 April 2023

ആരുറങ്ങുന്നു

ആരുറങ്ങുന്നു നിതാന്തം, ഈ സന്ധ്യയിൽ
ചാരെ പോകുംവെയിൽ ചിത്രം വരയ്ക്കവേ,
നീളും നിഴലുകൾക്കൊപ്പമിരുൾ നീണ്ട-
കോലായിലേയ്ക്കു  പതുങ്ങിക്കയറവെ,
കൂട്ടിനിടങ്ങളിൽ യാത്രചോദിക്കാതെ
വീട്ടിന്റെ താപം പടിയിറങ്ങീടവേ.  

ചോരയൊഴിച്ചു കെടുത്തിയ സൂര്യന്റെ   
ശോണസ്വരൂപം നിമജ്ജനം ചെയ്യവേ,
ഓടിയൊളിച്ചു ചേക്കേറും വിഷാദാർദ്ര-
മൂകഖഗങ്ങൾ പരിക്ഷീണരാകവെ,
പാതിരാവിൻ കൊടിക്കൂറയായിക്കട-
വാവലുകൾ ജ്വരഭീതിയുണർത്തവേ,
ആരുറങ്ങുന്നനുസ്യൂതമൗനത്തിന്റെ
ആപൽക്കരിമ്പടം മൂടിയിത്തിണ്ണയിൽ?

ശ്രാദ്ധം കഴിഞ്ഞു മടങ്ങിയ കാറ്റിന്റെ
ഊർധ്വനിൽ ജീർണപത്രങ്ങൾ വിറയ്ക്കവേ,
താഴികഹേമകുടങ്ങൾ നിലംപതി-
ച്ചൂഴിയിലേക്കു മരിച്ചടങ്ങീടവേ,
ഭീതിയുണർത്തുമക്ഷങ്ങളിരുട്ടിന്റെ
ഗൂഢമാർഗ്ഗങ്ങളിൽ  തേരുവലിക്കവെ,
ലോഹമുരഞ്ഞുണർത്തുന്ന സീൽക്കാരത്തി-
നാരോഹണങ്ങളിലാരോ രസിക്കവെ,
രാത്രിതൻ നീല ഞരമ്പിലൊടുങ്ങാത്ത
സ്വാർത്ഥമോഹങ്ങൾ ത്രസിക്കവെ, പിന്നെയും
ആരുറങ്ങുന്നഭിശപ്ത മൗനത്തിന്റെ
ആപൽക്കരിമ്പടം മൂടിയിത്തിണ്ണയിൽ?

പാതികടന്നെത്രകാലം കഴിഞ്ഞുപോയ്‌!
പാതിരാവിന്നിരുൾ പോകാതെ തങ്ങവേ,
നേരിനെക്കാത്തു പുനർജ്ജനിക്കാതർക്ക-
ചേതോഹരാംഗൻ കിഴക്കലഞ്ഞീടവെ,
പേടിച്ചരണ്ടതാരങ്ങളൊളിപ്പിച്ച-
ധൂസരബിന്ദുക്കളക്കരെ നിൽക്കവെ,
ആരുറങ്ങുന്നു നിതാന്തമൗനത്തിന്റെ
ശാപം പുതച്ചുകൊണ്ടീച്ചെറുതിണ്ണയിൽ?

-----------

22.07.2020

Saturday 25 March 2023

മണ്ണിന്റെ മക്കൾ

 


കർത്താവു മനുഷ്യനെ നിർമ്മിക്കാൻ പശമണ്ണു തിരയുന്ന കാലം.
ഫാക്ടറികളും, അറവുശാലകളും വരുന്നതിനു മുൻപ്.
കിട്ടിയ മണ്ണെല്ലാം മാലിന്യം ലവലേശമില്ലാത്ത പെർഫെക്റ്റ്.
അതുവച്ചു മനുഷ്യനെ ഉണ്ടാക്കിയാൽ
തന്റെ പണി പോകുമോ എന്നു കർത്താവു ഭയന്നു.
അതുകൊണ്ടു കർത്താവു അറവുശാലകളും, ഫാക്ടറികളും നിർമിച്ചു.
ഒഴുകിയിറങ്ങിയ മാലിന്യം പുഴകളായ പുഴകളെ മലിനീകരിച്ചു.
പുഴകളായ പുഴകൾ സ്നേഹത്തോടെ മാലിന്യം മണ്ണിനു പങ്കുവച്ചു. 
ചവിട്ടിച്ചുഴച്ചു പാകമാക്കിയ പശമണ്ണിനു ഓടയുടെ സന്ധമുണ്ടായിരുന്നു.
പുളിച്ചഴുകിയ മാംസത്തിന്റെ രുചിയുണ്ടായിരുന്നു.
രണ്ടാമതൊന്നു ആലോചിക്കും മുൻപ്
കർത്താവ് അതെടുത്തു പുരുഷനെ ഉണ്ടാക്കി.
ദുഃഖം തോന്നിയ കർത്താവ്
അവന്റെ കൊള്ളാവുന്ന ഒരേ ഒരു സാധനം ഊരി എടുത്തു.
പിന്നെ അതുവച്ചു പെണ്ണിനെ നിർമ്മിച്ചു. 

അന്തിക്കള്ള് ഒരു കോപ്പ കൂടുതൽ കഴിച്ച കർത്താവ്
അന്നുരാത്രി ദുഃസ്വപ്നങ്ങൾ ഇല്ലാതെ ഉറങ്ങി. 

---------------

25.03.2023

Monday 12 December 2022

പ്രണയമേ

ചിര പുരാതന വീഥിയിൽ, തനു
തഴുകിയെത്തിയ തെന്നലിൽ,
രജത നൂപുര രാഗ മഞ്ജരി
തിരയുമേതു പുടങ്ങളെ?

വിജനമീ വനവീഥിയിൽ പ്രിയ
മുരളിയൂതിയലഞ്ഞിടും,
പ്രണയ ഗായക, നാദധാരകൾ   
ഒഴുകിയാരിലണഞ്ഞിടും?

പ്രണയമേ, രവമായി, നീരവ
നിശിത ശൂന്യ നിലങ്ങളിൽ,
വിരഹ താപമാണച്ചിടും സ്വര
മഴയിലേറിയണഞ്ഞിടു.

പ്രണയമേ, നവ മേഘരൂപികൾ
കരുണയോടെ പകർന്നിടും
അമൃത ധാരകളായി ഞങ്ങടെ
മരുനിലത്തിലണഞ്ഞിടു. 

പ്രണയമേ, ദ്വയമായൊടുങ്ങിയ
ശിഥിലബന്ധതമസ്സിലേ-
ക്കിരുളു നീക്കിവരും പ്രഭാകര
കിരണമായി നിറഞ്ഞിടു.

പ്രണയമേ, മധുരാന്നമാവുക
പശി നിറഞ്ഞുദരങ്ങളിൽ,
സിരകളിൽ രസബാന്ധവത്തിൻ
ലഹരി മെല്ലെ നിറയ്ക്കുക.

പ്രണയമേ, മധുരാക്ഷരങ്ങളിൽ
നിറയുമോമൽ കവിത നീ,
ഹൃദയ ഭാഷ പകർത്തിടാനൊരു
കനക തൂലിക നൽകുമോ?

------------------

09.08.2022

*കർണ്ണപുടം = ടിംപാനിക് മെംബ്രേൻ

നീരവ = നീ+രവ (No Rava) 



Saturday 3 December 2022

പാടുന്ന പക്ഷി


പാടുന്ന പക്ഷി നിലയ്ക്കാതെ നീയെത്ര-
യോതുന്നു സുപ്രഭാതങ്ങൾ നിരന്തരം.
മാറുമൃതുക്കളിൽപ്പോലുമാകസ്മിക-
മായിമറന്നില്ല നീയോട്ടു പാടുവാൻ.

ഏതോ കിനാവിലെ ആരണ്യതാരായി- 
ലാരെയോ കാണാതലഞ്ഞാർത്താനാകവേ
തേടിയെത്തുന്നു നീ, പാട്ടിൻ പ്രകമ്പന
ത്തൂവലുമായിത്തലോടിയുണർത്തുവാൻ.

പാതി കഴിഞ്ഞ വസുന്ധര പ്രാലേയ
പീഠമുരുക്കിയുറങ്ങാതെ കേഴുന്നു.
പാടുന്ന പക്ഷി നിലയ്ക്കാത്ത പാട്ടുകൊ-
ണ്ടൂഴിയെ വീണ്ടുമുറക്കാൻ കഴിയുമോ?

---------------------

01.12.2022

Wednesday 21 September 2022

സംസ്‌കൃത - മലയാള മാസങ്ങൾ

(Not a poem at all, but a trick to remember the months)

ചൈത്രമേടത്തിൽ വിഷുകഴിഞ്ഞാൽ  

വൈശാഖമെത്തും ഇടവമായി   

തെക്കു പടിഞ്ഞാറിൻ കാലവർഷം 

ജ്യേഷ്ഠമിഥുനത്തിലേക്കു പോകും.  

ആഷാഢകർക്കിടം പെയ്തെങ്കിലും 

ശ്രാവണചിങ്ങത്തിലോണമെത്തും 

ഭാദ്രപദത്തിന്റെ കന്നി വന്നാൽ 

ആശ്വിനത്തിൽ  തുലാമെത്തുമല്ലൊ. 

ഉത്തര പൂർവം  തുലാമഴകൾ 

കാർത്തിക വൃശ്ചികം തിന്തകതോം. 

മാർഗ്ഗ ശീർഷകത്തിൽ ധനു പിറന്നാൽ 

പൗഷമകരം വിറച്ചു നിൽക്കും 

മാഘകുംഭത്തിൽ നിറച്ച മാങ്ങ 

ഫാൽഗുനമീനത്തിൽ ചുട്ടെടുക്കാം 

---------

21.09.2022

Friday 16 September 2022

ആകാശവിദ്യാലയം

//ഇനി ഞാനായിട്ട് അതു മുടക്കുന്നില്ല. ഇതാ എന്റെ നെല്ലിപ്പള്ളിക്കൂടം.// 

(ഇരുളിന്നൊളിക്കുവാനിടമൊട്ടുമില്ലാത്ത
പഴയോല മേഞ്ഞ വിദ്യാലയത്തിൻ   
അരഭിത്തി ചാടിക്കടന്നു ശീലിച്ചവൻ
അലയാഴി താണ്ടിക്കടന്നെങ്കിലും, )

പരിഭവച്ചിന്തുകൾ, കലഹോത്സവങ്ങൾ, കാൽ
ത്തളപോലെ പൊട്ടിച്ചിരികൾ വീണ്ടും
ഉണരുന്നൊരോർമ്മതൻ കളിമുറ്റമാശ്ചര്യ
മകതാരിലെന്നും നിറഞ്ഞു നിൽപ്പൂ.   

ശുനകമാർജ്ജാരങ്ങളഗതികൾ പാമ്പുകൾ
സഹകരിച്ചിരവിൽ കഴിഞ്ഞിരുന്നാ
പഴയ പള്ളിക്കുടച്ചെറുതിണ്ണയിൽ നഗ്ന
പദമൂന്നി നിൽക്കുവാനുരിയമോഹം.

കുളിരുള്ള കാറ്റുകൊണ്ടാരോ കടഞ്ഞെടു
ത്തകവും പുറവും തിരിച്ച വാതിൽ,
ചുവരുകളാകാശചിത്രങ്ങൾ, നരവീണ 
ഫലകത്തിലക്ഷരപ്പടയാളികൾ.

പകലിലും താരകൾ മേൽക്കൂരയിൽ വന്നു 
പതിവായി നോക്കിച്ചിരിച്ചുനിൽക്കും.  
ഇടവത്തിലും, തുലാവർഷത്തിലും തുള്ളി
മുറിയാതെയുള്ളിൽ കൊഴിഞ്ഞുവീഴും.

മഴവരും മുമ്പേ മുഴങ്ങും മണി, മാന-
മിടിമുഴക്കത്തിൽ പിണങ്ങി നിൽക്കെ,  
ഒരു കുടക്കീഴിലെ സൗഹൃദം വഴിയിലെ
ചെളിയിൽക്കളിച്ചു രസിച്ചുപോകും.

പെരുചേമ്പിലക്കുട ചൂടിത്തുലാമഴ
പുലരിയിൽ പള്ളിക്കൂടത്തിലെത്തും
ചിനു ചിനെ ചിന്നിച്ചിലമ്പുകുലുക്കിയ
പകലോ പനിച്ചു മറഞ്ഞു നിൽക്കും.    

മറയില്ല, മുറികളായ് തിരിവില്ല, കാറ്റിന്നു     
കയറിയിറങ്ങുവാനാണുപോലും,
ഗണിതവും കഥകളും പാട്ടും കരച്ചിലും 
ഒഴുകുന്നതെന്നലോടൊട്ടിനിൽക്കും.

കടുവറക്കുമ്പോൾ കടന്നുവരും കാറ്റു
'കെയറോ'ടെ കാര്യം പറഞ്ഞു നിൽക്കും,
ഒരുകപ്പലോടിച്ചു നാവിൻ മുനമ്പിലൂ-
ടെവിടെയും കൊള്ളാതെ ഞാനിരിക്കും.

കരളിന്നിടങ്ങളിൽ കുടിയേറിയോർ നിത്യ
ഹരിതവനം പോലെ സഹപാഠികൾ,
അരിമുല്ലപോലെ ചിരിച്ചു, കൺമുനകൊണ്ടു
കരളും കവർന്നു കടന്നുപോകും!

നിറമുള്ള സ്വപ്‌നങ്ങൾ തൻ വളപ്പൊട്ടുകൾ
കഥകൾക്കു പകരം പകർന്ന കാലം!
കടമെത്രമഞ്ചാടിയുണ്ടു കൊടുക്കുവാ-
നിനിയെത്തുമോ പോയ ബാല്യകാലം? 

-----------

* CARE www.care.org

15.09.2022

Sunday 4 September 2022

ജലദേവത


കനവിന്റെ തോണി തുഴഞ്ഞിരുൾക്കടലിലെ
പവിഴവും മുത്തും കൊതിച്ചുപോകെ,
അനുകൂല മാരുതാശ്ലേഷത്തിലമരത്തു 
തിരകളുണർന്നു ചുംബിച്ചു പോയി.

തിരയുടെ ആരോഹണത്തിലൂടവിരാമ
കമനീയ കാന്തിയാളെത്തി നോക്കെ,
തുഴയുടെ തുമ്പിലൂടൊരു ജലമർമ്മര
സ്വരരാഗ വീചി വിരിഞ്ഞു നിന്നു.  

പവിഴാധരങ്ങൾക്കു പുറകിലെ മുത്തുകൾ
പ്രണയ  മയൂഖം പകർന്നു നിൽക്കെ,
ഇടതൂർന്ന ചക്രവാളത്തിന്റെ തിരുമുറ്റ-
മരുണോദയത്തിനു കാത്തുനിന്നു. 

----------

03.09.2022


Wednesday 17 August 2022

ബാപ്പു



അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമണിഞ്ഞാകാരവും പേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിന്റെ കവലയിൽ  സൂര്യതേജസ്സുമായ്‌.

അവഗണിച്ചാക്ഷേപകജ്ജള മണിയിച്ചു
പൊടിപിടിച്ചണിയറയ്ക്കുള്ളിലുപേക്ഷിച്ചു
തിരികെ വരാനുള്ള വഴിയുമടച്ചിട്ടു
കരുതിയെന്നാകിലും തിരികെയെത്തുന്നു നീ.

അവസാന മർത്യന്റെ നിറനാഴിയായി നീ
മഹിത മൊക്റ്റോബറിൽ  വടിപിടിച്ചെത്തുന്നു.
ജനുവരിക്കുളിരിൽ പൊലിഞ്ഞു പോകാത്തൊരു
വഴിവിളക്കായി, ചിരന്തന സൂനമായ്.
-------------
03.12.2019




പഴയ ഉടുപ്പുകൾ



ചെറുതായിരുന്നോരനാദിയിൽ സന്ധ്യക്കു
തണുവേറെയുണ്ടായിരുന്ന നാളിൽ
തൊലിപൊളിച്ചുള്ളിൽക്കടന്നസ്ഥിയിൽ ശൈത്യ-
മുഴുതു നോവിന്റെ വിളവിറക്കി.
പെരുമാരിയിൽ, കൂർത്ത മുള്ളുകളായിരം
മുളപൊട്ടി കണ്ണുനീർപ്പാടങ്ങളിൽ.
അതുവളർന്നെത്രയോ നൊമ്പരപ്പൂവുകൾ
അകതാരിലൊക്കെ ചിനച്ചുപൊട്ടി.
പരിതപിച്ചതുവഴിയെത്തിയ തെക്കൻകാ-
റ്റവിടൊരു നാരുപേക്ഷിച്ചു പോയി.
ബലമില്ല, ഭാരമില്ലൊന്നിനും കൊള്ളാതെ
തിരപോലെ നാരു തളർന്നുവീഴെ
അതുവരെയില്ലാത്തൊരനുഭൂതിയിൽ മനം
അകതാരിലെന്തോ കുറിച്ചുവച്ചു.
നെടുകയും, കുറുകയും പായിച്ചു, നാരുകൊ-
ണ്ടനവദ്യമായൊരുടുപ്പു നെയ്തു.

കതിരവൻ സപ്തഹയങ്ങളെ പൂട്ടിയ
മരതകത്തേരിലെഴുന്നെള്ളവേ
നിറമേഴു ചാലിച്ചുഷ:സ്സന്ധ്യകൾ വിണ്ണി
ലണയാ വിളക്കുകൾ തൂക്കിയിട്ടു.

കവചമായെത്തിയ വസനത്തിനപ്പുറം
ശിശിരം മടിച്ചു പതുങ്ങി നിന്നു.
ചെറുതായിരുന്നു ഉടുപ്പെങ്കിലും ശൈത്യ
മതിനുള്ളിലെത്താതെ മാറിനിന്നു.

പഴയ കുപ്പായങ്ങൾ മാറാതെ നാമതിൽ
ലഹരിപൂണ്ടിന്നും കഴിഞ്ഞിടുന്നു.
നിറമറ്റു, പിഞ്ചിപ്പൊളിഞ്ഞിഷ്ടവസനമൃതുക്കളെ-
ത്തടയാതെ നാണം കെടുത്തിടുന്നു.
------------------

17.03.2020