Saturday 11 June 2016

മന്ദ സമീരണൻ

വെണ്മുകിലാട്ടിൻകിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതുദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാനൃത്തമാടുന്ന
ഇന്ദ്രസഭാതല സീമയിലോ?
ഇത്തിരിവെട്ടം കൊളുത്തിക്കളിക്കുന്ന
കൊച്ചുകുമാരികൾ താരകങ്ങൾ,
ഇച്ചെറുമുറ്റത്തെ സൗഗന്ധികങ്ങളെ
ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ?
ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ-
ക്കെത്രമേലിഷ്ടമണഞ്ഞീടുവാൻ!
ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും
ഇത്രമേൽ വൈകുവതെന്തു നൂനം?
കൊച്ചരിമുല്ലയും, ചെമ്പകവും നിലാ-
വിറ്റു നുകർന്നു മയക്കമായി.
പിച്ചക സൂനങ്ങളെപ്പൊഴോ മഞ്ഞിന്റെ
പട്ടുറുമാലു പുതച്ചുറങ്ങി.
ചിത്രവനത്തിലെ രാപ്പാടി പാടുന്നു
മുഗ്ദ്ധ മനോഹര ഭാവഗാനം.
പച്ചിലക്കാട്ടിലൊളിച്ച ചെമ്പോത്തുകൾ
ഉച്ചത്തിലെന്തോ പറഞ്ഞിടുന്നു.
ചില്ലു പാത്രം വീണുടഞ്ഞപോൽ കീടങ്ങൾ
ഉല്ലാസമേളം മുഴക്കിടുന്നു.
ഇപ്പൊഴുമെത്താത്തതെന്തേ കുമാരിമാ-
രിച്ചെറു വാടീനികുഞ്ജങ്ങളിൽ.
ഒത്തിരി ദൂരം മരന്ദം വഹിച്ചു നീ
എത്തുമോ നക്ഷത്ര മണ്ഡപത്തിൽ?
കൊച്ചു കുമാരിയോടിഷ്ടങ്ങൾ ചൊല്ലുമോ
മെച്ചം കടംകഥ ചൊല്ലിടുമോ?
അക്ഷയ ദീപം തെളിച്ചു പൂർവാംബര
ദിക്കിൽ വിവസ്വാനണഞ്ഞീടവേ,
പക്ഷങ്ങളിൽ ഹിമബിന്ദുക്കൾ ചാർത്തി നീ
എത്തുമോ മന്ദസമീരണനായ്?

-------------- 11.06.2016

1 comment:

  1. രാവിന്റെ സൌന്ദര്യ കാഹളം
    കാറ്റായി ഇടയൻ ,വെട്ടം കൊളുത്തി
    കളിക്കുന്ന താരകങ്ങളായി കുമാരിമാർ..
    മന്ദ സമീരണനായി ....

    ReplyDelete

Hope your comments help me improve.