Wednesday 20 April 2022

മഴക്കാടുകൾ



വന്യപുഷ്പങ്ങളെ നിങ്ങളൊരുക്കിയ
കന്യാവങ്ങളിലെൻപ്രണയം
സിന്ദൂര, ശോണ, പീതങ്ങൾ നുകർന്നതി-
രമ്യമോഹത്തിൻ നിറത്തിലെത്തി. 

ആരുമേ ചെമ്മെയൊരുക്കാത്ത മൺതട്ടി-
ലാരും വിതയ്ക്കാതെയെത്തിനിങ്ങൾ.
ആരും പകർന്നില്ല സ്വർണ്ണകുംഭങ്ങളിൽ
നേരിന്റെ ജീവനം തുള്ളിപോലും.
ആരുമേ  ചൊല്ലിയില്ലാരോമലാകുവാൻ,
ആരാമശീലങ്ങളൊന്നുപോലും
പേരിനുപോലുമറിഞ്ഞില്ലയെങ്കിലും
ചാരുത നിങ്ങൾ കഴിഞ്ഞു മാത്രം.   
ആരിലും പുഞ്ചിരിപ്പൂക്കൾ വിടർത്തുവാ-
നാരെയുമാഹ്ളാദചിത്തരാക്കാൻ   
നേരെ വിടർന്നീ വനാന്തര പീഢത്തി
ലാലോചനാമൃതഭംഗിയായി.

ഇന്നീ വനത്തിൻ നവാഗത ഭംഗിയിൽ
സുന്ദര വാസന്തസേനയെത്തി.
കൊമ്പും കുഴലും വിളിച്ചു മധുകര
വൃന്ദം തിടമ്പു വഹിച്ചുപോകെ,
എന്നിലെ ഞാനറിയാതെയുണർന്നുവോ
വന്യമോഹത്തിൻ മഴക്കാടുകൾ?
ഇന്നലെപെയ്ത മഴിയിൽ കുരുത്തത-
ല്ലിന്നിൻ വികാര പ്രപഞ്ചമേതും.

------------

20.04.2022

No comments:

Post a Comment

Hope your comments help me improve.