Monday 21 March 2022

ക്യൂപ്പിഡിന്റെ റിക്രൂട്ട്മെൻറ്റ്



കാട്ടുപൂക്കളെ എങ്ങോട്ടു പോകുന്നു
തോറ്റുപോകാത്ത മേധയും, സന്ധ്യയിൽ 
നേർത്തു ചാലിച്ച ഗന്ധവും പേറിയീ 
കാറ്റു കൊണ്ടുപോം തേരിൻ പുറത്തേറി?

"കാമ്യസായകം നവ്യമായ്‌ തേടിടും 
കാമദേവന്റെ തൂണീരമേറുവാൻ,
പോവതിന്നു വസന്താഗമങ്ങളിൽ 
ലോലമാനസമെയ്തു മുറിച്ചിടാൻ. 

എത്ര നാളായി പഞ്ചപുഷ്പങ്ങളാൽ
കൃത്യമായി  മുറിച്ചിരുന്നു മനം!
എത്ര കൗമാര മോഹകണങ്ങളെ
മുഗ്ദ്ധകാമനയാക്കിപ്പെരുപ്പിച്ചു. 

ചൂതമല്ലികാനീലോല്പലങ്ങളിൽ
ചായ്‌വു വറ്റി രതീശ്വരനിന്നലെ.
ആവതില്ലീ സുമങ്ങൾക്കു പാരിലെ
ആശതൻ കടിഞ്ഞാണു മുറിക്കുവാൻ.

കൃത്രിമം വളം ചേർത്തു മുളപ്പിച്ചു,
പേസ്റ്റിസൈഡിൽ കുളിച്ച സൂനങ്ങൾക്കു
പറ്റുമോ പ്രേമോതീർത്ഥത്തിരകൊണ്ടു
പ്രജ്ഞയറ്റ മനം കുളിർപ്പിക്കുവാൻ?

പെട്ടുപോയി മനങ്ങൾ ലഹരിയിൽ,
കെട്ടു കാഴ്ചയ്‌ക്കൊരുങ്ങി കളേബരം.
വച്ചുകെട്ടി, നിറംചാർത്തിയെത്തിയാൽ
പറ്റുകില്ലതിൽ  പ്രേമമുണർത്തുവാൻ."

"കാട്ടുസൂനങ്ങൾ ഞങ്ങൾ വനാന്തര
ഭാഗ്യതാരങ്ങൾ, ജൈവം, അകൃത്രിമം.
നോട്ടമെത്തുന്ന നേരത്തു 'ക്യൂപ്പിഡിൻ'
ചാട്ടുളിയായി മാറേണ്ട സാഹസം."

----------

15 March 2020


Friday 10 December 2021

മധുരോപഹാരം


നറു നിശാഗന്ധി പൂത്തുതിരും സുഗന്ധമീ
പടികടന്നെത്തുന്ന പാതിരാവിൽ,
വിജനമീ വഴികളിലറിയാരഹസ്യങ്ങൾ
തിരയുന്ന തൈജസകീടങ്ങളെ,   
കരുതുവാനെന്തു കാലടികളെ ചുംബിച്ച
കറുകദലങ്ങൾക്കു മേൽക്കുമേലിൽ?

പുലരിമഞ്ഞെത്തുന്ന യാമങ്ങളിൽ നേർത്ത
തിരി തെളിച്ചെത്തുന്ന താരജാലം
കരുതും വെളിച്ചത്തിനിഴകൾ പ്രഭാതത്തി-
ലറിയാതെ പിഞ്ചിപ്പിരിഞ്ഞു പോകും.

നിറമുള്ള സ്വപ്‌നങ്ങൾ നെയ്തു നെയ്തിരവിലേ
ക്കറിയാതെ നീന്തും സുമങ്ങളെല്ലാം,
ഇളയുടെ നിസ്സംഗ നിബിഡ നിലത്തിൽ വീ-
ണറിയപ്പെടാത്തതായ് മാറിയേക്കാം.

കരുതുവാനെന്തുള്ളൂ മാറാപ്പിലോർമ്മതൻ
മധുരോപഹാരങ്ങൾ മാത്രമല്ലോ
വിലമതിക്കാത്തതായപരാഹ്ന ജീവിത-
ച്ചരുവിലെ ഏകാന്ത യാത്രകളിൽ!

----------

09.10.2021

Wednesday 8 December 2021

പൊങ്ങച്ചന്റെ സോഷ്യൽ ഉണ്ണി


ചൊല്ലാമൊരുകഥ പണ്ടൊരു നാട്ടിൽ
മുല്ലപ്പൂക്കൾ വിരിഞ്ഞൊരു രാവിൽ
ഉണ്ണി പിറന്നൊരു സന്തോഷംകൊ-
ണ്ടുണ്ണീടച്ഛൻ ലഡു പൊട്ടിച്ചു. 

ഉണ്ണി കരഞ്ഞതു ഫോട്ടോയാക്കി
ഉണ്ണീടപ്പൻ 'എഫ്‌ബി' യിലിട്ടു
ഉണ്ണി ചിരിച്ചു, ഫോട്ടോ ഇട്ടു
ഉണ്ണി കമഴ്ന്നു,  ഫോട്ടോ ഇട്ടു
ഉണ്ണിക്കുടവയറൊഴിയെ വേഗം
ഉണ്ണീടപ്പൻ സ്റ്റാറ്റസിലിട്ടു.
പിന്നതിനടിയിൽ കോറി താതൻ
"അഭിമാനിക്കുന്നല്ലോ ഡാഡി"

ഉത്തമ പുത്രൻ കിന്റർ ഗാർട്ടനി-
ലെത്തിയ ഫോട്ടോ ട്വിറ്ററിലിട്ടു. 

ഉത്തമനക്ഷരമൊന്നു കുറിക്കെ
ഇൻസ്റ്റാഗ്രാമിൽ സിനിമായിട്ടു.

പത്തിൽ പത്തും വാങ്ങിയ പുത്രനു
പുത്തൻ ഗാഡ് ജറ്റേകി താതൻ;
പിന്നതു ഫോട്ടോയാക്കിപിതാജി
മിന്നലുപോലെ വാളിൽ ചാർത്തി. 

ഉത്തമ പുത്രന്നോരോ നേട്ടവു
മെത്തിച്ചപ്പൻ സോഷ്യൽ പേജിൽ.
പത്തു കിലോയുടെ രോമാഞ്ചംകൊ
ണ്ടത്തിരുമേനി പുളകം കൊണ്ടു.

എഫ്‌ബി താരം പുത്രന്നൊരുനാൾ
പെട്ടെന്നുയരാൻ മോഹമുദിച്ചു. 
കിട്ടിയ ലൈക്കുകൾ പോരാഞ്ഞിട്ടവ-
നട്ടിമറിച്ചു സോഷ്യൽ നെറ്റിൽ.

പിന്നൊരു നാളിൽ അരിശം മൂത്തി
ട്ടന്യപ്രദേശം പുൽകി പുത്രൻ.
പോയൊരു പോക്കിൽ ഫ്രോഡു നടത്തി
ചെന്നു പതിച്ചതു പോലീസ് നെറ്റിൽ. 

മുങ്ങിയ പുത്രന്നപദാനങ്ങൾ
പക്ഷെ താതൻ മുക്കി വാളിൽ.
എന്നാലതു പല പത്രത്താളിൽ
വന്നു ഭവിച്ചു ചിത്രത്തോടെ.

കണ്ണു കടിച്ചു നടന്നൊരു നാട്ടാ
രന്നൊരു ഫെസ്റ്റിവലാഘോഷിച്ചു.
കിട്ടിയ വാർത്തകളപ്പോൾത്തന്നെ
തങ്ങടെ പേജിൽ കൊണ്ടു നിറച്ചു. 

പേജു വിളഞ്ഞു നിറഞ്ഞു തുളുമ്പി
നാറിയ വാർത്തകൾ കൊണ്ടു നിറഞ്ഞു.
ആധി നിറഞ്ഞൊരു സുക്കർ ചേട്ടൻ
ആറു മണിക്കൂർ എഫ്ബി പൂട്ടി.

പൊങ്ങച്ചന്മാരുള്ളൊരു നാട്ടിൽ
പൊങ്ങമ്മച്ചികളുള്ളൊരു നാട്ടിൽ
പൊങ്ങിനടക്കുന്നവരുടെ ഇടയിൽ
മുങ്ങിനടക്കുകയമ്പേ കഷ്ടം. 

---------------

04.10.2021

Wednesday 10 November 2021

മാവേലി എന്തിനു വന്നിടണം?


ശ്യാമ മേഘങ്ങൾക്കുമപ്പുറത്തായ്
ഓണനിലാവു മറഞ്ഞു നിന്നു.
പ്രേതരൂപം പൂണ്ട മാമരത്തിൻ
ശാഖയിൽ തെന്നൽ കുരുങ്ങിനിന്നു.

പാതിരാക്കോഴി കരഞ്ഞു ചൊല്ലി
"ഓണ വെയിലു പിറക്കുകില്ല."
പാതിരാപ്പുള്ളുകൾ പാടിയില്ല
പൂങ്കോഴി കൂകിത്തെളിച്ചുമില്ല.
കാലവർഷത്തിൽ കുളിച്ചീറനാ-
യാഗതയാവാൻ പുലരി വൈകി.  

തോരാതെ പെയ്തു പകലൊക്കെയും,
ആടിക്കഴിഞ്ഞില്ല ആടിവേഷം  
വാടിയിൽ പൂക്കൾ കൊഴിഞ്ഞുവീണു
കാലമൊരുക്കിയ പൂക്കളത്തിൽ
നീളെക്കരിയില റേന്ത തുന്നി
നീളത്തിൽ നൂലായി മണ്ണിരയും.
ആരും ക്ഷണിക്കാതെയുപ്പനെത്തി*
പ്രാതലുമായിപ്പറന്നുപോയി.
കാടുപിടിച്ചോരിടവഴിയിൽ-
ക്കൂടിവരാനില്ല ആരുമാരും.
ആരും വരാത്ത വഴിയിലൂടെ
മാവേലി എന്തിനു വന്നിടണം? 

(*ഉക്കൻ/ചെമ്പോത്തു)

-----------

 22.08.2021

Wednesday 6 October 2021

മാപ്പ്


തസ്കരാ നിന്നോടു മാപ്പു ചോദിക്കുന്നു
പുഷ്കലമാം നിന്റെ ഭൂമി കവർന്നതും,
നിഷ്ടുരമായ് നിന്റെ വീടൊഴിപ്പിച്ചതും,
ചത്വരത്തിൽവച്ചു ചേലയുരിഞ്ഞതും,  
നിസ്വനെന്നോതി പകൽവെളിച്ചത്തിന്റെ
നിസ്തുല ഭംഗിയിൽ നിന്നൊഴിപ്പിച്ചതും,
അപ്പത്തിനൊത്തിരി ചുങ്കം ചുമത്തി നിൻ
മക്കളെ ക്ഷുത്തിൻ കയത്തിലെറിഞ്ഞതും,
വറ്റിയ നിന്റെ കണ്ണീർ തടാകങ്ങളിൽ
മുറ്റും വിഷം പാകി ലാഭം നുകർന്നതും,
അക്ഷരം നൽകാതരക്ഷിതനാക്കി നിൻ
പ്രജ്ഞയിൽ പോലുമിരുട്ടു നിറച്ചതും,
വിഹ്വല രാവിൻ നിഴൽ പറ്റി ജീവിത
പ്പിച്ച പെറുക്കുവാൻ വിട്ടുകൊടുത്തതും,
മറ്റാരുമായിരുന്നില്ല, മറക്കായ്ക   
പച്ചപ്പരിഷ്കാരിയായൊരീ സോദരൻ. 

-------------------

06.10.2021

Monday 4 October 2021

ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?


ഫേസ്ബുക്കു പൂട്ടിയാലെന്തു ചെയ്യും?
ചുമ്മാതിരുന്നു കിനാവു കാണും.
പൊന്നിൻ കിനാവിലെ പൂത്തുമ്പികൾ
ചില്ലിൻ ചിറകു വിരിച്ചു പാറും.
എങ്ങോ മടിച്ചു വിരിഞ്ഞ പൂവിൽ
തിങ്ങി നിറഞ്ഞ സുഗന്ധലേപം 
മെല്ലെ ചിറകിൽ കവർന്നു തെന്നൽ
എല്ലാടവും തൂകി നൃത്തമാടും.
സ്വർണ്ണമത്സ്യങ്ങൾ തുഴഞ്ഞു പോകും
ചെമ്പനീർ പൊയ്കതൻ തീരങ്ങളിൽ
വർണ്ണദളങ്ങൾ നിവർത്തി പൂക്കൾ
കണ്ണിന്നമൃതു ചൊരിഞ്ഞു നിൽക്കും.
കോകില നിർഝരി ദൂരെയേതോ
മാകന്ദശാഖയിൽ നിന്നുതിരും. 
ചാരെ മയൂരങ്ങളാസ്വദിച്ചു 
പീലി വിടർത്തി രമിച്ചു നില്കും.
രാജഹംസങ്ങൾ വിരഹാർത്തമാം
ദൂതു വഹിച്ചു പറന്നുപോകും.
താഴെ നീലോല്പല നേത്രങ്ങളിൽ
ചൂഴും മദജലസംഭ്രമത്താൽ
ആളിമാരൊത്തു ജലകേളിക്കു
പോകുമൊരോമലാളേകയാകും.
മാനസ നീരദ പാളികളിൽ
മാരനോ വില്ലു കുലച്ചു നിൽക്കും.

ഒന്നും ചെയ്യാനില്ലേലെന്തു ചെയ്യും?
കണ്ണുകൾപൂട്ടിശ്ശരങ്ങളെയ്യും. 

-----------

04.11.2021

Sunday 29 August 2021

ആരു നീ


ജാലകച്ചില്ലിൽ ചിലങ്കചാർത്തി  
കാലവർഷം നൃത്തമാടിടുമ്പോൾ
ആരീയിരുട്ടിൻ നിഴലുപറ്റി
ആഷാടസന്ധ്യയിലാഗമിപ്പു?
നേരെ വിടർന്നു മുനിഞ്ഞുകത്തും
ദീപനാളത്തിനുമപ്പുറത്തായ് 
നേരും നുണയും നിറഞ്ഞഗ്രന്ഥം   
ചാരിയുറങ്ങുമലമാരതൻ
ചാരെ മൃദുഹാസ ചാരുതയാൽ
പാതി തുറന്ന മിഴികളുമായ്
ആരുനീയെന്നെത്തിരഞ്ഞെത്തിയീ
കാരുണ്യവർഷം ചൊരിഞ്ഞിടുന്നു? 

പാതിയിരുട്ടിലലിഞ്ഞു ചേർന്ന
ധൂസര ചേതോഹരാംഗങ്ങളോ,
നേർത്തു പടർന്ന പുകച്ചുരുളിൽ   
കാറ്റുകൊണ്ടാരോ വരച്ചപോലെ.

പൂത പുരാതന സംസ്‌കൃതിതൻ
വാതായനങ്ങൾ തുറന്നപോലെ
ഭൂതകാലത്തിലേക്കാണ്ടുപോകും
പാതകൾ നിന്നിൽ തുടങ്ങിടുന്നു.

ആരുനീ ചൊല്ലു ഹിമാംശുവിന്റെ
ധൂളികൾ കൊണ്ടു മെനഞ്ഞെടുത്ത
ചാരുതയാണോ നിശാഗമത്തി-
ന്നാനന്ദ പീയൂഷധാരയാണോ? 

--------------------

04.08.2021


Friday 27 August 2021

മാഗ്‌ദ പോവുകയാണ്



നിന്റെ ഗ്രാമത്തിലേക്കു മടങ്ങുകയാണ്...
തിരക്കുള്ള നഗര വീഥികളിൽ നിന്നും,
പതിനെട്ടാം നിലയിലെ അലോസരങ്ങളിൽ നിന്നും,
മീറ്റിങ്ങുകളിലെ ഔപചാരിതകളിൽ നിന്നും,
കീബോർഡിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നും,
വഞ്ചിക്കപ്പെട്ട സ്നേഹബന്ധങ്ങളിൽ നിന്നും,
നിനക്കു കൗമാരം സമ്മാനിച്ച ഗ്രാമത്തിലേക്കു മടങ്ങുകയാണ്.

നീ എത്തുന്നത്
നിന്റെ പഴയ ഗ്രാമത്തിലേക്കല്ല.
വാതിൽപ്പാളികൾ തുറക്കപ്പെടുന്നത് 
പഴയ തറവാട്ടിലേക്കല്ല.
കാത്തിരിക്കുന്നത്
നിന്റെ കൗമാരത്തിലെ വാത്സല്യങ്ങളല്ല.
ഇറങ്ങിച്ചെല്ലുന്നതു
കൗമാര കൗതുകങ്ങളിലെ കൊച്ചുകൊച്ചു രഹസ്യങ്ങളിലേക്കല്ല.
എന്തിനു,
ഗ്രാമത്തിലെ പഴയ പുഴയുടെ തീരത്തേക്കുപോലുമല്ല
നീ തിരികെയെത്തുന്നത്.

എല്ലാ യാത്രയും മുന്നോട്ടു തന്നെയാണ്.
തിരിച്ചെത്തുന്നു എന്ന മിഥ്യയിലേക്കു നീ
യാത്രയാകുന്നു.
എങ്കിലും സുഖമുള്ള ഈ മിഥ്യയിലേക്കു
നീ തനിയെ നടന്നു പോവുക.

ഇതെന്റെ സമ്മാനമാണ്.
ഇതു നിന്നിൽ എത്തില്ല.
അനേകരിൽ ഒരാൾ മാത്രമായ
എന്നെ നീ അറിയുകപോലുമില്ല.
എങ്കിലും മറ്റാരെയുംപോലെ നീയും
യാത്രയിൽ എന്നൊപ്പമായിരുന്നു.
എന്നെപോപ്പോലെയായിരുന്നു...
ഞാൻ  തന്നെയായിരുന്നു...

--------------

11.08.2021

Friday 13 August 2021

ഒരു കുമ്പസാരം



പറയുവാനൊന്നുമില്ലൊന്നുമിതല്ലാതെ
പരമാർത്ഥമായിടും സ്നേഹം.
എഴുതിയതൊക്കെയും സ്നേഹം, ഒരിക്കലും
എഴുതാതിരുന്നതും സ്നേഹം.

പുലരിക്കു സ്നേഹം, നിശാഗമത്തിങ്കലും,
ഋതുവിലും, തോരാതെ സ്നേഹം.
ഒഴുകും പുഴയിലും, പുല്ലിലും, ചൈതന്യ
നിറവാർന്നു പാവന സ്നേഹം.

പ്രണയമോ, പ്രേമമോ, വാത്സല്യമോ ഏഴു
നിറമാർന്ന സ്നേഹപ്രവാഹം.
മഴയായി വിണ്ണിന്റെ സ്നേഹം, ഒടുങ്ങാത്ത
പ്രളയാബ്‌ധി സ്നേഹ നിഷേധം.

പറയുവതൊക്കെയും സ്നേഹം, അതല്ലെങ്കിൽ
ഉറവ വറ്റിപ്പോയസ്നേഹം.
മദമായി, ക്രോധ, മാത്സര്യമായ്, ലോഭമായ്,
വിരഹമായ് സ്നേഹ നിരാസം.
അമിതാത്മ സ്നേഹം, തപിക്കും വെറുപ്പായി
പരചൂഷണത്തിൻ കഥാന്ത്യം.
സുഖദമീ സ്നേഹം, ചരാചര പ്രേമത്തി-
ലളവൊറ്റൊരാനന്ദ മേളം.

തമസാ തടത്തിൻ കവന ചൈതന്യമേ
മമ സാഹസം പൊറുത്താലും
ഒരുനാളിൽ നീ ചൊന്നതൊന്നുമാത്രം എന്റെ
കവനത്തിലും കടന്നെത്തി.
അതുമാത്രമേ ചൊന്നതൊള്ളുഞാൻ, സ്നേഹത്തി-
നയുതാപാദാനങ്ങൾ മാത്രം.
പറയുവാനില്ലെനിക്കൊന്നുമേ, സ്നേഹത്തി-
നപദാനമല്ലാതെയൊന്നും. 

-----------
16.03.2020




ഗ്രേറ്റ് ഡിപ്രഷൻ


ഗ്രാമാതിർത്തിയിൽ ഉണ്ടായ ചെറിയ വിള്ളലിലൂടെയാണ്
ഡിപ്രഷൻ കടന്നു വന്നത്.
മേഘം ഇരുൾകെട്ടിയ തുരുത്തുകളിൽ,
കാറ്റുറങ്ങിപ്പോയ നിശ്ചലദൃശ്യങ്ങളിൽ,
അതു പതുങ്ങിയിരുന്നു.
സൂത്രശാലിയായ ഒരു കരടിയെപ്പോലെ
അവിചാരിതമായി പ്രത്യക്ഷപ്പെടുകയും,
അനവസരങ്ങളിൽ
ദുർബല ഹൃദയങ്ങളെ
അതു കീഴ്‌പ്പെടുത്തുകയും ചെയ്തു.

ധനാത്മകത കൂട്ടാൻ ഗ്രാമമുഖ്യൻ 
തിരക്കു കുറഞ്ഞ പാതകൾ തെരഞ്ഞെടുത്തു.
നരച്ച ജമ്പറിട്ട ആകാശത്തിനു കീഴിൽ
അയാൾക്കു പിന്നിൽ ഗ്രാമവാസികൾ നിരന്നു.
ഓട്ടക്കാരെന്നവർ ഭാവിച്ചു.
തിരക്കില്ലാത്തവർ,
അതുള്ളതായി അഭിനയിച്ചു.
ചിരി മരിച്ചവർ,
വെടലച്ചിരി മുഴക്കി. 
(അതു കേട്ടവർ,   
നിശബ്ദമായി തേങ്ങി.)

കടലാസു മുഖവുമായി ഗ്രാമവാസികൾ   
ഒഴിഞ്ഞ പാടങ്ങളിലേക്കിഴഞ്ഞിറങ്ങി.
നിഷ്ക്രിയമായ സന്ധിബന്ധങ്ങൾ,
ഓജസ്സറ്റ പേശികൾ,
ശൂന്യത നിറഞ്ഞ കണ്ണുകൾ,
കാറ്റിലാടുന്ന നരച്ച വസനം.
പക്ഷെ പക്ഷികൾ പറന്നുപോയി.