Showing posts with label മലയാള കവിത. Show all posts
Showing posts with label മലയാള കവിത. Show all posts

Sunday 29 August 2021

ആരു നീ


ജാലകച്ചില്ലിൽ ചിലങ്കചാർത്തി  
കാലവർഷം നൃത്തമാടിടുമ്പോൾ
ആരീയിരുട്ടിൻ നിഴലുപറ്റി
ആഷാടസന്ധ്യയിലാഗമിപ്പു?
നേരെ വിടർന്നു മുനിഞ്ഞുകത്തും
ദീപനാളത്തിനുമപ്പുറത്തായ് 
നേരും നുണയും നിറഞ്ഞഗ്രന്ഥം   
ചാരിയുറങ്ങുമലമാരതൻ
ചാരെ മൃദുഹാസ ചാരുതയാൽ
പാതി തുറന്ന മിഴികളുമായ്
ആരുനീയെന്നെത്തിരഞ്ഞെത്തിയീ
കാരുണ്യവർഷം ചൊരിഞ്ഞിടുന്നു? 

പാതിയിരുട്ടിലലിഞ്ഞു ചേർന്ന
ധൂസര ചേതോഹരാംഗങ്ങളോ,
നേർത്തു പടർന്ന പുകച്ചുരുളിൽ   
കാറ്റുകൊണ്ടാരോ വരച്ചപോലെ.

പൂത പുരാതന സംസ്‌കൃതിതൻ
വാതായനങ്ങൾ തുറന്നപോലെ
ഭൂതകാലത്തിലേക്കാണ്ടുപോകും
പാതകൾ നിന്നിൽ തുടങ്ങിടുന്നു.

ആരുനീ ചൊല്ലു ഹിമാംശുവിന്റെ
ധൂളികൾ കൊണ്ടു മെനഞ്ഞെടുത്ത
ചാരുതയാണോ നിശാഗമത്തി-
ന്നാനന്ദ പീയൂഷധാരയാണോ? 

--------------------

04.08.2021


Friday 27 August 2021

മാഗ്‌ദ പോവുകയാണ്



നിന്റെ ഗ്രാമത്തിലേക്കു മടങ്ങുകയാണ്...
തിരക്കുള്ള നഗര വീഥികളിൽ നിന്നും,
പതിനെട്ടാം നിലയിലെ അലോസരങ്ങളിൽ നിന്നും,
മീറ്റിങ്ങുകളിലെ ഔപചാരിതകളിൽ നിന്നും,
കീബോർഡിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നും,
വഞ്ചിക്കപ്പെട്ട സ്നേഹബന്ധങ്ങളിൽ നിന്നും,
നിനക്കു കൗമാരം സമ്മാനിച്ച ഗ്രാമത്തിലേക്കു മടങ്ങുകയാണ്.

നീ എത്തുന്നത്
നിന്റെ പഴയ ഗ്രാമത്തിലേക്കല്ല.
വാതിൽപ്പാളികൾ തുറക്കപ്പെടുന്നത് 
പഴയ തറവാട്ടിലേക്കല്ല.
കാത്തിരിക്കുന്നത്
നിന്റെ കൗമാരത്തിലെ വാത്സല്യങ്ങളല്ല.
ഇറങ്ങിച്ചെല്ലുന്നതു
കൗമാര കൗതുകങ്ങളിലെ കൊച്ചുകൊച്ചു രഹസ്യങ്ങളിലേക്കല്ല.
എന്തിനു,
ഗ്രാമത്തിലെ പഴയ പുഴയുടെ തീരത്തേക്കുപോലുമല്ല
നീ തിരികെയെത്തുന്നത്.

എല്ലാ യാത്രയും മുന്നോട്ടു തന്നെയാണ്.
തിരിച്ചെത്തുന്നു എന്ന മിഥ്യയിലേക്കു നീ
യാത്രയാകുന്നു.
എങ്കിലും സുഖമുള്ള ഈ മിഥ്യയിലേക്കു
നീ തനിയെ നടന്നു പോവുക.

ഇതെന്റെ സമ്മാനമാണ്.
ഇതു നിന്നിൽ എത്തില്ല.
അനേകരിൽ ഒരാൾ മാത്രമായ
എന്നെ നീ അറിയുകപോലുമില്ല.
എങ്കിലും മറ്റാരെയുംപോലെ നീയും
യാത്രയിൽ എന്നൊപ്പമായിരുന്നു.
എന്നെപോപ്പോലെയായിരുന്നു...
ഞാൻ  തന്നെയായിരുന്നു...

--------------

11.08.2021

Wednesday 13 May 2020

ഓക്സ്ഫോർഡ് സ്ട്രീറ്റിലെ കുറുക്കൻ



പന്ത്രണ്ടിൽ നിശ്ചലമായ ബിഗ് ബെൻ.
വ്യോമയാനങ്ങൾ കീറിമുറിക്കാത്ത ആകാശം.
ഡിസംബറിൽ തിരിച്ചു 
മാർച്ചിലെത്തിയ മേഘപാളി. 
ചുവട്ടിൽ വീഴാൻ നിഴലുകളില്ലാതെ
അംബരചുംബികൾ.
അടഞ്ഞ ചില്ലു ജാലകത്തിനുള്ളിൽ
പൊടിയണിഞ്ഞ മാനിക്കനുകൾ.
ഒഴുക്കില്ലാത്ത റീജൻ സ്ട്രീറ്റ്.
പുരീഷമലങ്കരിച്ച നടപ്പാത.
കടന്നു വരുന്ന ഹിമവാതം.
മാർബിൾ ആർച്ചിൽ നിന്നും
പെരുച്ചാഴികളുടെ മാരത്തോൺ.
ബോണ്ട് സ്ട്രീറ്റിൽ നിന്നും
തകർന്ന കടപ്പത്രങ്ങളുടെ വിലാപയാത്ര.
ടോട്ടൻഹാം കോർട്ടിൽ കൊമ്പൊടിഞ്ഞ കാളത്തല.
നിശ്ചലമായ FTSE 100.
291 ഓക്സ്ഫോർഡ് സ്ട്രീറ്റിൽ
ആരും ഭുജിക്കാതെ 
അവസാനത്തെ അത്താഴം.

കല്ലുപാകിയ നടപ്പാതയിൽ
ഒരു പുല്ലു കിളിർക്കുന്നതും കാത്തു
ഓക്സ്ഫോർഡ് സ്ട്രീറ്റിലെ കുറുക്കൻ.
----------
ഓക്സ്ഫോർഡ് സ്ട്രീറ്റ് -ലണ്ടനിലെ ഏറ്റവും തിരക്കേറിയ പാത.
ബിഗ് ബെൻ - ലണ്ടനിലെ പ്രശസ്തമായ ഘടികാരം.
മാർബിൾ ആർച്ചു - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
ബോണ്ട് സ്ട്രീറ്റ് - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
ടോട്ടൻഹാം  കോർട്ട് - ഓക്സ്ഫോർ സ്ട്രീറ്റിലുള്ള ഭൂഗർഭ റയിൽവേ സ്റ്റേഷൻ.
റീജൻ സ്ട്രീറ്റ് - ഓക്സ്ഫോർ സ്ട്രീറ്റിനു കുറുകെ പോകുന്ന തിരക്കുള്ള പാത.  

Saturday 9 May 2020

മാർച്ചു 32



പേക്കിനാവിങ്കലിരുട്ടിനു സാക്ഷിനീ
വാക്കാലിരുൾകീറി മാപ്പുചോദിക്കുന്നു,
വീണ്ടും തുലാവർഷമായെത്തിനിൽക്കുന്നു,
കാണാവടുക്കളിൽ കണ്ണീർപൊഴിക്കുന്നു.

സന്തുലനത്തിന്റെ 'സീസാ' യുടറ്റത്തു
സന്ധ്യാംബരം പോലറുത്തിട്ട ബന്ധങ്ങൾ.
വാക്കുളികൊണ്ടുമുറിച്ചവർ, പോകുന്ന
പോക്കിൽ രസത്തിന്നു കല്ലെറിഞ്ഞീടുവോർ.
പുഞ്ചിരിപ്പാലാലുഴിഞ്ഞവർ, കന്ദർപ്പ
സുന്ദരശല്യം തൊടുത്തു മടങ്ങിയോർ.
പണ്ടു നോവിച്ചു കടന്നവർ, സാന്ത്വന
ബന്ധുരപ്രാലേയമേകിയണഞ്ഞവർ.
ഇന്ദുഗോപംപോലിരുട്ടിൽകുടഞ്ഞിട്ട
വെള്ളിക്കുടങ്ങൾക്കു നന്ദിചൊല്ലുന്നവർ.
കാണാമറയത്തിരുട്ടിൽ കരംനീട്ടി
വാരിയെടുത്തിട്ടു മിണ്ടാതെ പോയവർ.
വീത സുഖങ്ങൾ, ഗതാഗത ബന്ധങ്ങൾ,
നൂറു പകർന്ന നിശാപാഠശാലകൾ.
വിശ്രാന്തി തേടിയൊളിക്കുന്ന രാവുകൾ
വിശ്രമമെന്തെന്നറിയാ പകലുകൾ.
മൊത്തത്തിലെത്രയെന്നാരായുമീ നിശാ
നർത്തന വേദിയിലേകനായേകനായ്;
ചുറ്റും തകർന്നു പൊടിഞ്ഞശ്രുമേളിതം
സർഗാത്മകം ആസ്തിബാദ്ധ്യതപ്പട്ടിക.

വീട്ടാക്കടങ്ങൾ, കൊടുക്കലായ്, വാങ്ങലായ്,
മൗനമായ് മാറിയ കിട്ടാക്കടങ്ങളും,
കൂട്ടിക്കിഴിച്ചു നിരത്തി, അതിൻ ചോട്ടി-
ലേറ്റം നിരാലംബ ശൂന്യം കുറിച്ചിട്ടു
കാത്തിരിക്കുന്നു ഞാനെന്നെ ക്കളിപ്പിച്ചു
കൂട്ടാളിയോടൊത്തു പൊട്ടിച്ചിരിക്കുവാൻ.
-------------
09.05.2020

*see-saw: A long plank balanced in the middle on a fixed support, on each end of which children sit and swing up and down by pushing the ground alternately with their feet.

March 31: Account closing day in many countries
April 1: April Fool day

Monday 9 April 2018

വർഷഗീതം



രാവേറെയായിക്കഴിഞ്ഞു നിശാഗന്ധി
പോലുമുറങ്ങിക്കഴിഞ്ഞു
തോരാതെ പെയ്യുന്ന വർഷമേഘങ്ങളെ
വീണുറങ്ങീടാത്തതെന്തേ?

വേദന മെല്ലെക്കഴുകുന്നു നിന്നശ്രു
ശീകര മംഗുലീ ജാലം.
വാതിൽപ്പഴുതിലൂടെത്തുന്നു നിൻ ശീത
സാന്ത്വന മർമ്മര ഗീതം.

ചാരുവാമീ  ജനൽപ്പാളിയിൽ വീഴുന്ന
ഓരോ മഴത്തുള്ളിപോലും
സ്നേഹാംബരത്തിന്നിഴകൾ നെയ്‌തെന്നിലേ-
ക്കോടി അണഞ്ഞിടുന്നല്ലോ.

ചാരുകസാലപ്പടിയിലലസമായ്
താളം കുറിച്ചു ഞാൻ പോകെ
ഏതോ വിഷാദരാഗത്തിന്നിഴകളായ്
നീ  പെയ്തിടുന്നെന്നിൽ വീണ്ടും.

സാന്ദ്രമീ നിശ്ചല മൂർത്തങ്ങൾ ചുറ്റിലും
ശാന്തമായ് നിദ്രയെപ്പുൽകെ
നീ ചലനാത്മകം, ജംഗമം, സംഗീത
കാല്യം, നിരാമയം, നിത്യം.
------------
09.04.2018

Saturday 7 April 2018

യുദ്ധം

ഭൂമിയുടെ കാവൽക്കാരാ
നിന്നോടു യുദ്ധം ചെയ്യാൻ
എന്റെ തൂണീരത്തിൽ അമ്പുകളില്ല.
അതിൽ അക്ഷരങ്ങൾ ആണല്ലോ.
വെട്ടിപ്പിടിക്കാൻ എന്റെ പക്കൽ
വാളില്ലല്ലോ
കൊയ്തെടുക്കുന്നതു സൂക്ഷിക്കാൻ
കളപ്പുരയും ഇല്ലല്ലോ.
നീ എന്തിനാണ്എന്നോടു യുദ്ധം ചെയ്യുന്നത്?
ഭൂമി എന്നേ ഞാൻ ഉപേക്ഷിച്ചതാണല്ലോ.
ഭൂമിയിലെ അതിരുകളിൽ
ഞാൻ തല്പരനല്ലല്ലോ
ഗ്രാമങ്ങളെ  ആഹരിക്കുന്ന
നഗരങ്ങളോട് എനിക്ക് താല്പര്യമില്ല.
നഗരങ്ങളോടു ചെറുത്തു നിൽക്കാൻ കഴിയാത്ത
ഗ്രാമങ്ങളിൽ എനിക്കു വിശ്വാസമില്ലല്ലോ.

ഹേ ഭൂമിയുടെ കാവൽക്കാരാ
നമ്മൾ ഒന്നിനും വേണ്ടി
പരസ്പരം മത്സരിക്കുന്നില്ല.
മത്സരിക്കുന്നു എന്നത്
നിന്റെ തോന്നൽ മാത്രമാണ്.
നിന്റെ ഭൂമി അല്ല എന്റെ ഭൂമി.
എന്റെ ഭൂമി അതിരുകളില്ലാത്ത ആകാശമാണ്.
അതെല്ലാവർക്കും സ്വന്തമാണ്.
നിനക്കും
(പക്ഷെ അതു  നിനക്ക് അറിയില്ലല്ലോ!)

Thursday 5 April 2018

കൂട്ടിലടച്ച പക്ഷി


കാറ്റിൻ പുറത്തു സവാരി ചെയ്യുന്നിതാ
കൂട്ടിലടയ്ക്കാത്ത പക്ഷി
കാറ്റൊടുങ്ങുന്നോരിടത്താവളം വരെ
നേർത്തു പറക്കുന്നു മന്ദം
മാർത്താണ്ഡ പിംഗലവീചിയിൽ പക്ഷങ്ങ-
ളാഴ്ത്തുന്നു  കാറ്റിനോടൊപ്പം
കൂട്ടിലാകാത്ത നിനക്കുള്ളതല്ലയോ
കാറ്റുപാർക്കുന്നൊരാകാശം.

കൂട്ടിൽ ഞെരുങ്ങി ക്കുടുങ്ങിയ പക്ഷി നീ
കൂട്ടിലടച്ചോരു പക്ഷി
നിന്റെ രോഷത്തിന്നഴികൾക്കുമപ്പുറം
എന്തെന്നു നീ അറിവീല
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.

കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം 
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം

മറ്റൊരു തെന്നൽ കിനാവുകാണുന്നൊരീ
മുക്ത വിമോചിതൻ പക്ഷി
മുറ്റും മരങ്ങൾ കടന്നണഞ്ഞീടുന്നു
സ്നിഗ്ദ്ധമാമീ ധ്രുവവാതം
ദീപ്തമീ പച്ചപ്പരപ്പിലെ കീടങ്ങൾ
പക്ഷിയെക്കാത്തിരിക്കുന്നു
ഓർക്കൂ വിഹംഗം അനന്തവിഹായസ്സു
പേർത്തും നിനക്കുള്ളതല്ലേ

കൂട്ടിലടച്ചൊരീ പക്ഷി നിൽക്കുന്നിതാ
ഭഗ്നസ്വപ്നച്ചുടുകാട്ടിൽ
പേക്കിനാവിൽ ഭയന്നാർത്തലച്ചീടുന്നു
താന്തനായ് തൻ നിഴൽ പോലും
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.

കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം 
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം

A free bird leaps
on the back of the wind 
and floats downstream 
till the current ends
and dips his wing
in the orange sun rays
and dares to claim the sky.

But a bird that stalks
down his narrow cage
can seldom see through
his bars of rage
his wings are clipped and 
his feet are tied
so he opens his throat to sing.

The caged bird sings 
with a fearful trill 
of things unknown 
but longed for still 
and his tune is heard 
on the distant hill 
for the caged bird 
sings of freedom.

The free bird thinks of another breeze
and the trade winds soft through the sighing trees
and the fat worms waiting on a dawn bright lawn
and he names the sky his own

But a caged bird stands on the grave of dreams 
his shadow shouts on a nightmare scream 
his wings are clipped and his feet are tied 
so he opens his throat to sing.

The caged bird sings 
with a fearful trill 
of things unknown 
but longed for still 
and his tune is heard 
on the distant hill 
for the caged bird 
sings of freedom.
----------
05.04.2018

Independent translation of Caged Bird BY MAYA ANGELOU

മയാ അംഗലോവ് (Maya Angelou) ഒരു ബഹു മുഖ പ്രതിഭയായിരുന്നു. കവിയും, എഴുത്തുകാരിയും എന്നതിനൊപ്പം ഗാന രചയിതാവും, ഗായികയും, നടിയും ആയിരുന്നു. Dr മാർട്ടിൻ ലൂതർ കിങിനും (Dr. Martin Luther King Jr), മാൽകോം എക്സിനും (Malcom X )   വേണ്ടി പ്രവർത്തിച്ചിട്ടുള്ള  അംഗലോവ് ഒരു പൗരാവകാശോത്സുകയും ആയിരുന്നു. ആറു ആത്മകഥകൾ എഴുതിയ അംഗലോവിന്റെ ഏറ്റവും പ്രശസ്തമായ കൃതി ആദ്യ ആത്മകഥയായ  'I Know Why the Caged Bird Sings' ആണ്. അനേകം പുരസ്കാരങ്ങളും യശസ്കര ബിരുദങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. 2014 ൽ എൺപത്തി ആറാമത്തെ വയസ്സിൽ കറുത്ത വംശജയായ ഈ അമേരിക്കൻ പ്രതിഭ അന്തരിച്ചു.

Tuesday 27 March 2018

ഫോർമൽ ഡ്രസ്സ്


അവരെന്നോടു 'ഫോർമൽ ഡ്രസ്സ്' ധരിച്ചു വരാൻ പറഞ്ഞു.
മീറ്റിങ്ങിനു പത്തു കോട്ടും, പത്തു ടൈയും
പത്തു ജോഡി പോളിഷ് ചെയ്ത തുകൽ ചെരിപ്പുകളും എത്തി;
അവയ്ക്കുള്ളിൽ ദുരഭിമാനത്തിന്റെ
ദുർഗന്ധം വമിക്കുന്ന പത്തു ചരങ്ങളും.

മാന്യമായി എങ്ങിനെ ഉപഭോക്താവിനെ പറ്റിക്കാമെന്നും
'സ്മാൾ പ്രിന്റിൽ' എങ്ങിനെ ചതിക്കുഴികൾ
ഒളിപ്പിക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു.
ഇടപാടുകാരെ ദീർഘകാലത്തേക്കു
കുരുക്കിയിടാനും,
തലമുറകളെ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ
അടിമകളാക്കാനും പദ്ധതികൾ ഉണ്ടാക്കി.
ഉപഭോക്താക്കൾ രോഗികളായില്ല
എന്നു തെളിയിക്കുന്ന 'സ്വതന്ത്ര ഗവേഷണത്തിനു'
സ്പോൺസർ ചെയ്യാനും തീരുമാനിച്ചു.

ഈറ്റിങ്ങിനു മുൻപ്  സ്കോച്ചൊഴിച്ചു ഞങ്ങൾ
മൃഗങ്ങളെ പുറത്തെടുത്തു.
ലൈംഗികത നിറഞ്ഞ ഫലിതങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.
രാവേറെക്കഴിഞ്ഞപ്പോൾ പുഷ്പകയാനത്തിലേറി
ദണ്ഡകാരണ്യത്തിലേക്കു പുറപ്പെട്ടു.
----------------
26.03.2018

Monday 5 March 2018

ഒട്ടകപ്പക്ഷി



ഒരു കുരുത്തക്കേടുകൂടി ചമച്ചിട്ടു
മണലിൽ മുഖംപൂഴ്ത്തി നിൽക്കുന്നു നീ,
മഹിയിൽ മുഖംതാഴ്ത്തി നിൽക്കുന്നു നീ.

ഇരുകണ്ണു പൂട്ടിഅടച്ചു,
ശ്വാസംപിടി- ച്ചിരുചെവി കൊട്ടിയടച്ചു പൂട്ടി,
ഹൃദയമിടിപ്പു തളച്ചു, സർവ്വം തളർ-
ന്നെവിടോ ഒളിക്കുന്നതാരിൽ നിന്നും?
ഇറുകി അടച്ച കൺപോള തള്ളിത്തുറ-
ന്നൊരു കുഞ്ഞു ഞാഞ്ഞൂലുണർത്തി ഏവം,
"ഉയിരു കയ്യിൽപ്പിടിച്ചോടിയൊളിക്കുന്നു
അടവിയും, കാറ്റും, കപോതങ്ങളും.
വെറുമൊരു നീലക്കുറുക്കനെപ്പേടിച്ചു
വിറപൂണ്ടിടുന്നോ മഹാതരുക്കൾ?

ഇവിടേയ്ക്കണഞ്ഞിടാൻ നേരമായിട്ടില്ല
അവിടേയ്ക്കു തന്നെ തിരിച്ചു പോകു.
മൃതമല്ല നീ, കാരിരുമ്പിൻ കരുത്തുമായ്
വിപിനത്തിലേക്കു തിരിച്ചു പോകു.
കഴലിൽ കൊടുങ്കാറ്റുമായി തിരിഞ്ഞു നീ
പതിയെ നടക്കുവാൻ നേരമായി."

Tuesday 12 December 2017

അനന്തരം




അടഞ്ഞ വാതായനപാളിയിൽ വൃഥാ
വരച്ചുചേർക്കട്ടെ തുറന്നജാലകം;
അതിന്റെ സ്വാതന്ത്ര്യമരീചി കണ്ടൊരെൻ
വരണ്ടനേത്രങ്ങൾ തളർച്ച നീക്കുമോ?

ഉടഞ്ഞശംഖിന്റെ നിറങ്ങൾകൊണ്ടൊരീ
വസന്തചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തിനിൽക്കുന്ന നനഞ്ഞമണ്ണിനെ
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!

അഴിച്ചിടുംതോറും അടഞ്ഞുകൂടുമീ
കുരുക്കിനുള്ളിൽ ക്ഷണഭോഗതൃഷ്ണകൾ,
പളുങ്കുതേരേറി അണഞ്ഞിടുന്നിതാ;
മറുത്തുപോകാനിടമില്ലെനിക്കുമേൽ.

വരിഷ്ഠ വ്യോമാരുണ രാഗവീചികൾ
വിരക്തമാക്കുന്ന തമോഗളങ്ങളിൽ
ഒഴിക്കുവാനിറ്റു മണൽപിഴിഞ്ഞു ഞാൻ;
ഇരുട്ടുകൊണ്ടോട്ടയടച്ചു ഭംഗിയിൽ.

അടർന്നുവീഴുന്ന ദലങ്ങളായ് ദിനം
പ്രപഞ്ചകല്ലോല തരംഗലീലയിൽ
ഉയർന്നുതാഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞുനോക്കാതെ പ്രഹേളിയിൽ ദ്രുതം?

തിരിഞ്ഞുനോക്കില്ല, തകർന്നുവീഴുന്ന
തരുക്കളിൽ, ശാദ്വലഭംഗിയിൽ, നിലാ-
വൊഴിഞ്ഞുപോകുന്ന വിഹായവീഥിയിൽ
ഉദിച്ചുപൊന്തു
ന്ന പ്രഭാതരശ്‌മിയെ.




24.05.2017

ഷെല്ലിയിലേക്കുള്ള വഴി


വീടിനുപുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
'കാതറിൻറോഡി'ൽനിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെദൂരം.
കെ ജി അങ്കിളിന്റെ വീടുകഴിഞ്ഞാൽ
ഇടതുതിരിഞ്ഞു, വളവുകഴിഞ്ഞു
വീണ്ടും ഇടതുതിരിയുക.

'ഇന്ത്യൻ സെറണ്ടി'* യുടെ ഇരുപത്തി നാലു ദലങ്ങളും വിടരുമ്പൊളേക്കും
'ഷെല്ലി അവന്യൂ' വിൽ എത്തിയിരിക്കും.
സ്വന്തംഏകാന്തതയ്ക്കു കൂട്ടായി
ഇരുളിൽനിന്നും പാടുന്ന വാനമ്പാടി...
നിന്റെ ജാലകച്ചുവട്ടിൽ ആരാണ് കാത്തുനിൽക്കുന്നത്?

* The Indian Serenade by P.B Shelley

-------------------
31.05.2017
   

നദി മുതൽ


ഹേ യാത്രക്കാരാ...
നിന്റെ കാഴ്ചകൾക്കപ്പുറവും
നദി ഒഴുകുന്നു.

നീ കേൾക്കാതെയും നദി ഒഴുകുന്നു.
നീ കാണുന്ന പരപ്പിനടിയിൽ
നദി മറ്റൊരു നദിയായി ഒഴുകുന്നു.
വളവുകൾക്കപ്പുറവും നദി ഒഴുകുന്നു.
മഴയണിഞ്ഞ നദിയല്ല
വെയിലേറ്റ നദി.
മണലൂറ്റുകാരന്റെ നദിയല്ല
ഈ കടത്തുകാരന്റെ നദി.
അതല്ല ഈ അലക്കുകാരിയുടെ നദി.
മറ്റൊന്നാണ് ഗ്രാമത്തിലെ മുക്കുവന്റെ നദി.
മറ്റെന്തോ ആണ് ഇടവത്തിൽ
വീടൊഴുകിപ്പോയവന്റെ നദി.

ഹേ യാത്രക്കാരാ..
നദി യാവുക നീ നദിയെ അറിയാൻ.
-----------------
22.08.2017

പ്രവാസം


'വാൾപേപ്പർ' ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാനചിത്രം.
ചിത്രത്തിൽ ഘനീഭവിച്ചകാലം.
കാലത്തിൽ പഴയ മുഖങ്ങൾ.
മുഖങ്ങളിൽ വിരിയുന്ന ഭാവങ്ങൾ.
ഭാവങ്ങളുടെ ഇടവേളകളിൽ നീണ്ട മൗനം.
മൗനം വർത്തമാനത്തിലേക്കു ചേക്കേറുന്നു...

* * * * * * * * * * *

ഗ്രാമാതിർത്തിയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞുനോക്കി.
പിന്നെ, കാലത്തെ ഘനീഭവിപ്പിച്ചു ദ്വിമാനചിത്രമാക്കി
പെട്ടിയിലേക്കു തള്ളിക്കയറ്റി.
യാനത്തിൽ തിരഞ്ഞതു മുഖങ്ങളായിരുന്നു.
അച്ചാറും, കാച്ചെണ്ണയും പുരണ്ട ചിത്രംചൂണ്ടി
ചുങ്കക്കാരൻ കണ്ണുരുട്ടി.
"ഭൂതകാലമാണു സർ, ഇടയ്ക്കു താലോലിക്കാനാണ്"
ഉത്തരത്തിൽ അയാൾ തൂങ്ങി;
ആണിയിൽ ചിത്രവും.

മകരത്തിലും, മേടത്തിലും, ചിങ്ങത്തിലും
ചിത്രത്തിനുള്ളിലേക്കു നൂണ്ടുകയറി.
കാലുകൾ മാത്രം പുറത്തു തൂങ്ങിക്കിടന്നു.
വർത്തമാനത്തെ ഭൂതംകൊണ്ടു ഹരിച്ചു,
ബാക്കിവന്നതു വർത്തമാനത്തോടൊപ്പം കൂട്ടി.
മുഴച്ചു വികൃതമായ വർത്തമാനത്തിൽ
കാലംതെറ്റിയ മൗനം പൊടിപിടിച്ചുകിടന്നു.
-ഒരബദ്ധം പോലെ.
--------------
31.08.2017

Wednesday 6 December 2017

മിഖായേൽ

നീഒഴിച്ചിട്ട ശൂന്യതയ്ക്കരികിൽ
ഈ പഴയ പുറംതിണ്ണയിൽ ഞാനിരിക്കുന്നു.
ഇവിടം ഒരിരുണ്ട കൂപമാണല്ലോ.
നാം കളിക്കുകയായിരുന്നു,
ഇപ്പോൾ ... അമ്മ വഴക്കു പറയുന്നതു എനിക്കു കേൾക്കാം
"കുട്ടികളെ... ഒന്നടങ്ങു..."
നാം ചിരിക്കും, നീ കണ്ടെത്താത്തഇടത്തു ഞാൻ ഒളിക്കാൻ പുറപ്പെടും...
കോവണിയുടെചുവട്ടിൽ, തളത്തിൽ, തട്ടുംപുറത്തു്...
പിന്നീടു നീ ഒളിക്കും.
മിഖായേൽ, ഒളിച്ചുകളിയിൽ നാം മിടുക്കരായിരുന്നുവല്ലോ.
എല്ലാം എപ്പോഴും കണ്ണീരിൽ ഒടുങ്ങുന്നു.

ആഗസ്തിലെ ആ രാത്രിയിൽ ആരുംതന്നെ ചിരിച്ചില്ല
നീ വീണ്ടും ഒളിക്കാൻപോയി, നേരം ഏറെക്കഴിഞ്ഞു
പുലരാറായിരിക്കുന്നു.
നിന്നെ ഒരിക്കലുംകണ്ടെത്താനാവാതെ
നിന്റെസോദരൻ തിരിച്ചെത്തിയിരിക്കുന്നു.
അവനുചുറ്റും നിഴലുകൾ സാന്ദ്രമാകുന്നു, മിഖായേൽ... വേഗമാവട്ടെ,
നീ പ്രത്യക്ഷപ്പെടുമോ? അമ്മയ്ക്കിതു വിഷമം മാത്രമായിത്തീരും.

Miguel BY CÉSAR VALLEJO, TRANSLATED BY DON PATERSON

I'm sitting here on the old patio
beside your absence. It is a black well.
We'd be playing, now. . . I can hear Mama yell
"Boys! Calm down!" We'd laugh, and off I'd go
to hide where you'd never look. . . under the stairs,
in the hall, the attic. . . Then you'd do the same.
Miguel, we were too good at that game.
Everything would always end in tears.

No one was laughing on that August night
you went to hide away again, so late
it was almost dawn. But now your brother's through
with this hunting and hunting and never finding you.
The shadows crowd him. Miguel, will you hurry
and show yourself? Mama will only worry.

സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ 'മഴ' എന്ന കവിതയെ തുടർന്ന് 'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിതയിൽ എത്തിച്ചേർന്നു. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന CÉSAR VALLEJO 1938 വരെ ജീവിച്ചിരിക്കുകയും അതിനോടകം മൂന്നു കവിതാ സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും അദ്ദേഹം പിൽക്കാലത്ത് നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറി. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധത്തിന്റെ ചിത്രം 'മിഖായേൽ' എന്ന കവിതയിൽ അനാവൃതമാകുന്നു. കവിയുടെ ആകുലത ഈ കവിതയിലൂടെ അരിച്ചെത്തുന്ന തണുപ്പുപോലെ നമ്മിലേക്ക്‌ സംക്രമിക്കുന്നു. ഒരുനിമിഷം കവിയോടൊപ്പം നമ്മളും ചോദിച്ചു പോകുന്നു "മിഖായേൽ, നീ പ്രത്യക്ഷപ്പെടുമോ?"

06.12.2017