Monday, 20 July 2026

തിരുവോണം


കുരവകേട്ടുവോ ചക്രവാളത്തി-
നകലെയുള്ളൊരെൻ ഗ്രാമാന്തരംഗത്തിൽ?

തനിയെ കാറ്റിലാടുന്നൊരൂഞ്ഞാലിന്റെ
പടി വിളിക്കുന്നു ബാല്യത്തിലെത്തുവാൻ.

നിറയുമജ്ഞാത സൗഹൃദ ശാഖിയിൽ
പുലരി പൂത്താലവും കൊണ്ടു നിൽക്കുന്നു.

അരുണനൂലുകൾ ആവണിത്തെന്നലിൽ
കസവു നെയ്യവെ പട്ടുടുപ്പിട്ടെത്ര
ചടുല തുമ്പികൾ തുള്ളുന്നു ചുറ്റുമെൻ
സ്മൃതിപഥത്തിലെ സൈകത രേണുവിൽ.

പുഴ വിളിക്കുന്നു, പുളിനത്തിൽ വീണ്ടുമാ
പഴയ ചില്ലുകൾ വളകളായെത്തുന്നു.

പുതിയ പൂക്കളം തീർക്കുന്നു ഭൂമിയിൽ
അടരുമോരോ ദളം കൊണ്ടുപോലുമെ.

പഴയകാലത്തിനോർമ്മതൻ പത്രത്തിൽ
കറിവിളമ്പുന്നൊരോർമ്മയാണെന്നോണം.

അഴലിനെ നറും വെണ്ണിലാവാക്കുന്ന
പഴയ മാന്ത്രികച്ചൊല്ലെൻ തിരുവോണം.

No comments:

Post a Comment

Hope your comments help me improve.