Friday 1 March 2019

ലൈൻ ഓഫ് കൺട്രോൾ


പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
"പൂഞ്ചിലെ" സ്വന്തം വീട്ടിൽ വെടിയുണ്ട ഏറ്റു മരിച്ച നിന്റെ മുത്തശ്ശിയെക്കുറിച്ചു നീ പറഞ്ഞു.
വിദേശത്തു നിന്നും തിരികെ വന്നു ഭയന്നു ജീവിക്കുന്ന
അമ്മാവനെപ്പറ്റി നീ പറഞ്ഞു.
അമ്മവീടു കാണാൻ പോയ നിന്റെ സാഹസിക യാത്രയെപ്പറ്റി പറഞ്ഞു.
തലയെടുപ്പുള്ള മലനിരകളും,
തണുപ്പു വീണ താഴ് വാരങ്ങളും,
എവിടെയൊക്കെയോ പതിയിരിക്കുന്ന ആപത്തുകളും നിറഞ്ഞ
ഭൂമിയിലെ സ്വർഗ്ഗത്തെപ്പറ്റി നീ പറഞ്ഞു.
മൂളി ക്കേൾക്കാൻ മാത്രമേ എനിക്കു കഴിയുമായിരുന്നൊള്ളു.

ആരെയും പോലെ എന്റെ ജനനത്തിൽ എനിക്കൊരു പങ്കുമില്ലായിരുന്നു.
അതു കൊണ്ടു മാത്രം ആരോ തീരുമാനിച്ച അതിരിനപ്പുറമുള്ള നീ എന്റെ ശത്രു വാകുന്നതെങ്ങനെ?
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
നിന്റെ ദൈവത്തെപ്പോലെ എന്റെ ദൈവവും യുദ്ധക്കൊതിയനാണ്.
പ്രാർത്ഥിച്ചിട്ടു തന്നെയാണ് അവർ യുദ്ധത്തിനു പോയത്.
പ്രാർത്ഥിക്കുമ്പോഴായിരുന്നല്ലോ നിന്റെ മുത്തശ്ശിക്കു വെടിയേറ്റത്.
"ആരുടെ തോക്കിൽ നിന്ന് " എന്നു ഞാൻ ചോദിച്ചില്ല.
തോക്കിനു അപ്പുറം ആരായിരുന്നെങ്കിലും
ഇപ്പുറം നമ്മുടെ മുത്തശ്ശി ആയിരുന്നല്ലോ!
നിനക്കു ദു:ഖവും അമർഷവും ഉണ്ടെന്നറിയാം.
പ്രിയപ്പെട്ട ഇർത്താസ്, നിന്നോടു ഞാൻ എന്താണു പറയുക.
എങ്കിലും അതെനിക്കു ആവർത്തിക്കേണ്ടിയിരിക്കുന്നു.
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
------------------
28.02.2019

ഏണസ്റ്റു പറഞ്ഞത്


വണ്ടിക്കു കല്ലെറിയുമ്പോൾ
ചില്ലിൽ മാത്രം എറിയുക.
കൊള്ളുമ്പോൾ മാത്രം കിട്ടുന്ന
ശ്രവണ സുഖം നുകരുക.
നാണിച്ചു വീഴുന്ന വജ്രക്കല്ലുകളിൽ
ഒരു കാമുകനെപ്പോലെ നോക്കുക.
ശ്യാമ മാർഗ്ഗത്തിൽ കാത്തു കിടക്കുന്ന
ചില്ലുകളിൽ നിണ ശോണിമ പകരുക.
ഉയരുന്ന ആർത്തനാദങ്ങളിൽ
ഒരു യതിയെപ്പോലെ നിസ്സംഗനാവുക.
ചൂണ്ടു വിരലുകൾക്കു മുന്നിൽ
തല ഉയർത്തി നടക്കുക.
കാറ്റു കയറിയിറങ്ങുന്ന ജാലകത്തിൽ
അലസമായി തിരിഞ്ഞു നോക്കുക.

നര വരും കാലത്തുള്ളിൽ കുരുക്കുന്ന
കാട്ടകാരയെ കണ്ടില്ലെന്നു നടിക്കുക.
സ്വസ്ഥമായി ഉറങ്ങുന്നു എന്നു നടിക്കുക.
അസ്വസ്ഥമായ സ്വപ്നങ്ങളിൽ
ആകുലപ്പെടാതിരിക്കുക.

വണ്ടിക്കു കല്ലെറിയുമ്പോൾ
നെഞ്ചു പിളർക്കുക.
(അതെന്തിന്റെ ആണെങ്കിലും)

--------------
25.02.2019

Tuesday 19 February 2019

കഷായം


പോയ നൂറ്റാണ്ടിൻ ശ്മശാനത്തിൽ നിന്നുയിർ
പോകാതെ ചോര മണക്കുവാനെത്തിയോർ,
വാളോങ്ങി നിൽക്കുന്ന തത്വശാസ്ത്രങ്ങളെ
സ്നേഹിക്കുവാൻ കഴിയുന്നില്ല നിങ്ങളെ!

തീരെ നവീകരിക്കാത്തൊരാത്മാവുമായ് 
പാതിരാ കഞ്ചുകം ചാർത്തി, ശോണാധരം
പാരം ചുവപ്പിച്ചു മാടി വിളിക്കുന്നു
ഈ ശതാബ്ദത്തെ ചികിൽസിച്ചു മാറ്റുവാൻ.

ആഴക്കടലിൻ കിടങ്ങിലിറങ്ങിയും,
സൂര്യ ഗോളങ്ങളിൽ 'പ്രോബ്' എയ്തു വീഴ്ത്തിയും,
കോശാന്തരത്തിലിറങ്ങി 'ഡിയെന്നയെ'
കീറി മുറിച്ചും മനുഷ്യൻ കുതിക്കവെ -

എന്തേ ശിലായുഗ ഭാണ്ഡത്തിൽ നിന്നു നീ
കണ്ടെടുത്തോരൊറ്റമൂലി  വിധിക്കുന്നു?
അന്യനെ കാണെ സഹിഷ്ണുത പോകുന്നൊ-
രർണ്ണോജനേത്രന്നൊരായുധം നൽകുന്നു?

പൊട്ടാസു പൊട്ടന്നു നൽകുന്നു, ചാവേറു
പൊട്ടിത്തെറിച്ചെട്ടു ദിക്കിലെത്തീടുന്നു.
തിട്ട മില്ലാതെ കബന്ധങ്ങളാമുരുൾ
പൊട്ടി പ്രളയക്കെടുതി വിതയ്ക്കുന്നു.

സ്നേഹം വിതയ്ക്കാൻ മറന്ന മതങ്ങളെ,
സ്നേഹം പൊലിക്കാത്ത തത്വശാസ്ത്രങ്ങളെ,
ആഹുതി കൊണ്ടു കഷായമുണ്ടാക്കുന്ന
നീതി ശാസ്ത്രങ്ങളെ സ്നേഹിക്കയില്ല ഞാൻ.

Thursday 14 February 2019

പ്രണയ ഗോളം കറങ്ങുന്നു



പ്രണയമായിരുന്നില്ല അതെങ്കിലും
വ്രണിത ശോണിത മാനസം മാമകം
പ്രിയതരം തവ ലാസ്യ ഭാവങ്ങളിൽ
തരളമായതെന്തെന്നു  നീ ചൊല്ലുമോ?

പ്രണയമായിരുന്നെന്നോടെനിക്കെത്ര
വിരഹപൂരിതം നീ വരും നാൾ വരെ.
തിരകൾ പോലെ നിലയ്ക്കാത്ത നിൻ രാഗ
ലഹരിയിൽ സ്വയമെന്നെ മറന്നു പോയ്.

പ്രണയമാനസേ നിൻ മിഴിക്കോണിലെ
ജലകണത്തിലലിഞ്ഞു ഞാൻ ചേരവേ
പ്രണയ വള്ളികൾ പുഷ്പിച്ചതിൻ ഗന്ധ
സുരപഥത്തിലീ ഗോളം കറങ്ങുന്നു.  

Monday 14 January 2019

മറ്റൊരിടം


മരവിച്ച വിളക്കു കാൽ.
ചുവട്ടിൽ ഇടറി വീഴുന്ന പീത വർണ്ണം.
നിഴലിനു മുകളിൽ ഇഴയുന്ന നിഴലുകൾ.
കുപ്പായങ്ങളുടെ അടരുകളിലൂടെ അരിച്ചെത്തുന്ന ശൈത്യം.
കാറ്റിനു ലഹരിയുടെ ഗന്ധം.

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.
ചുവന്ന നിറം ചാർത്തിയ ശകടങ്ങൾ.
ആലിംഗനം ചെയ്തു യാത്ര പിരിയുന്നവർ.
മൂകരായി ബസിറങ്ങുന്നവർ. 
ഒന്നുകൂടി പുകയെടുത്തിട്ട് കയറുന്ന മറ്റൊരാൾ.
വശ്യമായി ചിരിച്ചു കടന്നു പോകുന്ന പെൺകുട്ടി.
ഒരിക്കലും വരാത്ത ബസിനായി കാത്തിരിക്കുന്ന ഒരു യാത്രക്കാരൻ.

ഇവിടം മറ്റൊരിടം പോലെ മാത്രം.
അപരിചിതത്വത്തിന്റെ സൗകര്യമുളള ഏതോ ഒരിടം.



------------------
14.01.2019

Friday 9 November 2018

വചനം


വചനത്തിനില്ലിഹ കർത്താവും,
മതഭോഷ്ക്കും, കാലസമസ്യയും
കലഹിപ്പു മനുഷ്യരെന്തിനെ -
ന്നറിയുന്നീലതിനില്ല രാജ്യവും.

പരമാണു പിളർന്നു തേജസിൻ
ചിരസ്വത്വമറിഞ്ഞ ദേഹികൾ
പരമാര്‍ത്ഥ മുരച്ചതാർക്കുമേ
പരിതാപമൊഴിഞ്ഞു വാഴുവാൻ.

ഭുവനേ മോഹപടുക്കളെന്നും
അവനീപതിയായി മാറുവാൻ
ഭവസാഗര യാനവാചനം
അവികല്പം നിശ്ചലമാക്കിടും.

--------
09.11.2018

Sunday 21 October 2018

തീർത്ഥാടനം


കാത്തിരിക്കാൻ കഴിയില്ലനാരതം
കൂത്തരങ്ങൊഴിഞ്ഞീടുന്നു സാമ്പ്രതം
ആർത്തനാദം മുഴക്കും മിഴാവിന്റെ
ഊർധ്വനെത്തിടും മുമ്പണഞ്ഞീടണം.

പണ്ടു പാണനാർ പാടിയ പാട്ടിലും
ചെണ്ടകൊട്ടിയ തോറ്റത്തിലും യഥാ
സംക്രമിപ്പിച്ച ഭാവനാ തന്തുക്കൾ
ബന്ധുരം, വൃഥാ ഭാരമായ് മാറൊലാ.

രണ്ടതില്ലാത്ത സംസ്‌കൃത ചര്യയിൽ
ഇണ്ടലേറ്റുന്നു രണ്ടെന്ന ചിന്തകൾ.
കീർത്തനാലാപ ബാഹ്യമേളങ്ങളിൽ
ചേർത്തു വയ്‍ക്കൊലാ അന്തരാത്മാവിനെ.

പിന്തിരിഞ്ഞു നടക്കാനെളുതല്ല
സന്തതം സഹചാരി തിരിഞ്ഞിലും
ബന്ധമോചന തീർത്ഥയാത്രക്കുള്ള
പന്തമാണെന്നനിശം മറന്നിടാ.

ചാരമാക്കും പുരീഷ മൊരുപിടി
വാരി നെറ്റിയിൽ തേയ്ക്കുന്നതിൽ  അനാ-
ചാരമില്ലതാചാരവു മല്ലഹം
ചാരമാകേണ്ടതെന്ന പൊരുളത്രെ.

ചാരമായിടും മുൻപുണർന്നേറ്റിടാം
പാരിൽ ക്ലിഷ്ടമാം രാവെഴുന്നെള്ളവെ
സാരസമ്പുഷ്ട ജീവിതാകാശത്തിൽ
താരമായി പ്രകാശം പരത്തിടാം.


-----------
20.10.2018

Monday 8 October 2018

പാലം



എത്രയോ പരിചിതമിപ്പാലം, ഋതുഭാര 
ദുർബ്ബലം, വയോധികമെങ്കിലും സമാരാദ്ധ്യം. 
ഉത്തുംഗശോഭിതം ശിലാസ്തംഭയുഗളങ്ങൾ, 
മുക്തിതേടുമൂഞ്ഞാൽപോലത്ഭുതം തൂക്കുപാലം. 

സന്ധ്യയിൽ നിന്നും നീണ്ട പാതിരാവഴി താണ്ടി 
ബന്ധുരം പുലരിയിലണയും യാമങ്ങൾ പോൽ, 
അക്കരെനിന്നും സ്നേഹദൂതുമായ് അലമുറി - 
ച്ചിക്കരെയെത്തി മുന്നം പ്രോജ്ജ്വലശരീരിയായ്.

പണ്ടൊരശ്വത്ഥം* പോലും തളിർത്തതു നിൻ ശിലാ- 
ഖണ്ഡങ്ങളൊരുക്കിയ ഗേഹത്തിൽ നിന്നാണല്ലോ!
ഇന്നു ഞാൻ തിരയുന്നു പേടിച്ചു വിറപൂണ്ടൊ- 
രുണ്ണിതൻ കാൽപ്പാടുകൾ  പതിഞ്ഞ പലകകൾ.

മാത്രകൾ പിറകോട്ടു  യാത്രയാകുമ്പോൾ  മുന്നിൽ 
മൂർത്തമായ് തെളിയുന്നു വിസ്‌മൃതനിമേഷങ്ങൾ 
കാറ്റു വീശുന്നു, യക്ഷിപ്പാല പൂത്തുലയുന്നു**
തോറ്റമായെത്തിടുന്നു ദാവണിക്കിനാവുകൾ***

വിദ്രുമസന്ധ്യാമ്പരരാഗലേപം നീ തൊട്ടു 
നെറ്റിയിലണിഞ്ഞന്നു സേതുവിലുലാത്തവേ 
മുഗ്‌ദ്ധകാമനയുടെ ചിറ്റോളമുകുളങ്ങൾ 
ചുറ്റിലും വിരിഞ്ഞിഷ്ടഗന്ധങ്ങളണഞ്ഞെന്നിൽ.

ന്നൊരു സായന്തന സുന്ദരലഹരിയിൽ 
നിന്നെ നേടുവാൻ പാലം കടന്നു വന്നേൻ സഖീ. 
നീട്ടിയെൻ കരങ്ങളിൽ പുളകം വിതച്ചു നീ  
നീട്ടിയ കരാംഗുലിസ്പർശനവസന്തങ്ങൾ. 
സാക്ഷിയായ് പാലം, രമ്യതീരങ്ങളുണർന്നല്ലോ 
തീക്ഷ്ണാനുരാഗത്തിന്റെ ഓളങ്ങളുഴിഞ്ഞപ്പോൾ. 
ഉന്നതകമാനങ്ങൾക്കരികിൽ  കരംകോർത്തു 
പിന്നെ നാം നിരന്തരം നടന്നീ വഴികളിൽ. 

പിഞ്ചു കൈവിരലുകൾ കവർന്നു നടന്നു നാം
സഞ്ചിതവേഗത്തോടെ കാലം കുതിച്ചീടവേ 
പിന്നെ സൗഹൃദത്തിന്റെ പാലങ്ങൾ പണിഞ്ഞേറെ-
ക്കണ്ണുനീർക്കയങ്ങൾക്കു കുറുകെ നിരന്തരം. 

എത്ര ജീവനമൊഴുകിക്കടന്നുപോയ്, മീതെ 
എത്ര കാലടിപ്പാടിൻ ചിത്രങ്ങൾ പതിഞ്ഞുപോയ്, 
എത്ര നീരദപാളികൾ വർഷഹാരം ചാർത്തി, 
എത്ര കപോതമിഥുനങ്ങൾ ചേക്കേറി രാവിൽ!

സ്പർദ്ധതൻ, വൈരാഗ്യത്തിൻ മാലിന്യക്കിടങ്ങുകൾ  
വ്യർത്ഥമായൊഴുകിപ്പോം വെറുപ്പിൻ തടിനികൾ,  
എത്രയോ കണ്ടു നമ്മൾ തപ്തരായെത്തി വീണ്ടും  
എത്രമേലറിയുമീ   സൗഹൃദപുളിനത്തിൽ.  

വിണ്ടുകീറിയപാളം, നീണ്ട കണ്ണികൾ, താഴെ 
തണ്ടുലഞ്ഞൊഴുകുന്ന  കാമിനി കല്ലോലിനി. 
ഒട്ടുമേ അറിയാത്ത ദേവഗംഗയെക്കാളും
തൊട്ടുഴിഞ്ഞൊഴുകും നീ എത്രയും മനസ്വിനി. 

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?


-------
* പാലത്തിന്റെ ഒരു കമാനത്തിനു മുകളിൽ ചെറിയ ഒരു ആൽ വൃക്ഷം കുറെ നാൾ ഉണ്ടായിരുന്നു.
** പാലത്തോടു ചേർന്നു, KSRTC ഗാരേജിനരികിൽ സന്ധ്യകളിൽ സുഗന്ധം വിതറിയിരുന്ന ഏഴിലംപാല.
*** ദേവീക്ഷേത്രത്തിലെ തോറ്റംപാട്ട്

Thursday 16 August 2018

ഞങ്ങൾ മനുഷ്യർ



നോവിച്ചതുകൊണ്ടാണല്ലോ
നീ ഇത്രയും ഇടഞ്ഞത്!
ഇടഞ്ഞ നീ
അതിന്റെ ലഹരിയിൽ ഉന്മാദിനിയായി.
അഴിഞ്ഞുലഞ്ഞ കബരിയും  
കലി തുള്ളുന്ന കുചങ്ങളും
വളഞ്ഞു മുറുകുന്ന ചില്ലികളും
എന്നെ ഭയപ്പെടുത്തുന്നു.
ദിഗന്തങ്ങളെ ത്രസിപ്പിക്കുന്ന  രണഭേരി
എന്റെ കാതുകളടയ്ക്കുന്നു.


ഒരു യുദ്ധം നമുക്കിടയിൽ
മുറുകുന്നതു ഞാനറിയുന്നു.
ഞങ്ങൾ സംഘം ചേരുകയാണ്.
ചിതറിപ്പോയ എല്ലാ ചില്ലകളും
ഞങ്ങൾ ഏച്ചു കെട്ടുകയാണ്.
അഴിഞ്ഞു പോയ എല്ലാ ബന്ധങ്ങളും
ഞങ്ങൾ മുറുക്കുകയാണ്.
വിച്ഛേദിച്ച എല്ലാ ശാഖകളും
ഞങ്ങൾ ചേർത്തു വയ്ക്കുകയാണ്.
വിള്ളൽ വീണ എല്ലാ സന്ധികളിലും  
ഞങ്ങൾ അഷ്ടബന്ധം നിറയ്ക്കുകയാണ്.
എല്ലാ വിധ്വംസനത്തിനും
ഞങ്ങൾ വിരാമമിടുകയാണ്.
എല്ലാ വിഭാഗീയതകളും
ഞങ്ങൾ മറക്കുകയാണ്.
എല്ലാ കപട ദൈവങ്ങളെയും
അവരുടെ സാർത്ഥവാഹരെയും
ഞങ്ങൾ കുടിയൊഴിപ്പിക്കുകയാണ്.
ഏകതാനതയുടെ ഈ ജലപ്പരപ്പിൽ
ഞങ്ങൾ ഒന്നാവുകയാണ്.
കാരണം - ഞങ്ങൾ മനുഷ്യരാണ്,
ഞങ്ങൾക്കിനിയും ഒരുപാടു സഞ്ചരിക്കേണ്ടതുണ്ട്.
ബാധ്യതയായി മാറിയ ഭൂതകാലത്തെ
അറത്തു മാറ്റി
ഭാവിയിലേക്കിനിയും  ഏറെ സഞ്ചരിക്കേണ്ടതുണ്ട്.

Friday 10 August 2018

സൈബീരിയ


റേഡിയോ പാടുന്നു
ജനാലയ്ക്കപ്പുറം മഞ്ഞു പെയ്യുന്നു
നിരത്തിലൂടെ വാഹനങ്ങൾ നിരങ്ങുന്നു.
ഇവിടെ ഏകാന്തതയിൽ
ഞാനാരെയോ കാത്തിരിക്കുന്നു.

പഴുതുകളിലൂടെ പക അരിച്ചെത്തുന്നു
ശൈത്യമായി അതെല്ലിലേക്കു കുടിയേറുന്നു
കൊച്ചു കൊച്ചു ശരികൾ കൊണ്ടു വലിയ തെറ്റുണ്ടാക്കുന്നതാരോ?
മുറിഞ്ഞു പോയ ശിഖരമായി
ഞാനീ ഏകാന്തതയിൽ
ആരെയോ കാത്തിരിക്കുന്നു.

നെരിപ്പോടണയുന്നു
ചില്ലുകൾ തണുത്തുടയുന്നു
പകയുടെ അമൂർത്ത  രൂപങ്ങൾ ജനാലയിൽ മുട്ടുന്നു
വെളുത്ത പല്ലുകാട്ടി അവ ചിരിക്കുന്നു
എറിയാൻ  കല്ലു തരുന്നു.
ഒരു മുഷിഞ്ഞ കടലാസായി
ഞാനാരെയോ കാത്തിരിക്കുന്നു.
-------------
10.08.2018