Tuesday 12 December 2017

അനന്തരം




അടഞ്ഞ വാതായനപാളിയിൽ വൃഥാ
വരച്ചുചേർക്കട്ടെ തുറന്നജാലകം;
അതിന്റെ സ്വാതന്ത്ര്യമരീചി കണ്ടൊരെൻ
വരണ്ടനേത്രങ്ങൾ തളർച്ച നീക്കുമോ?

ഉടഞ്ഞശംഖിന്റെ നിറങ്ങൾകൊണ്ടൊരീ
വസന്തചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തിനിൽക്കുന്ന നനഞ്ഞമണ്ണിനെ
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!

അഴിച്ചിടുംതോറും അടഞ്ഞുകൂടുമീ
കുരുക്കിനുള്ളിൽ ക്ഷണഭോഗതൃഷ്ണകൾ,
പളുങ്കുതേരേറി അണഞ്ഞിടുന്നിതാ;
മറുത്തുപോകാനിടമില്ലെനിക്കുമേൽ.

വരിഷ്ഠ വ്യോമാരുണ രാഗവീചികൾ
വിരക്തമാക്കുന്ന തമോഗളങ്ങളിൽ
ഒഴിക്കുവാനിറ്റു മണൽപിഴിഞ്ഞു ഞാൻ;
ഇരുട്ടുകൊണ്ടോട്ടയടച്ചു ഭംഗിയിൽ.

അടർന്നുവീഴുന്ന ദലങ്ങളായ് ദിനം
പ്രപഞ്ചകല്ലോല തരംഗലീലയിൽ
ഉയർന്നുതാഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞുനോക്കാതെ പ്രഹേളിയിൽ ദ്രുതം?

തിരിഞ്ഞുനോക്കില്ല, തകർന്നുവീഴുന്ന
തരുക്കളിൽ, ശാദ്വലഭംഗിയിൽ, നിലാ-
വൊഴിഞ്ഞുപോകുന്ന വിഹായവീഥിയിൽ
ഉദിച്ചുപൊന്തു
ന്ന പ്രഭാതരശ്‌മിയെ.




24.05.2017

ഷെല്ലിയിലേക്കുള്ള വഴി


വീടിനുപുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
'കാതറിൻറോഡി'ൽനിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെദൂരം.
കെ ജി അങ്കിളിന്റെ വീടുകഴിഞ്ഞാൽ
ഇടതുതിരിഞ്ഞു, വളവുകഴിഞ്ഞു
വീണ്ടും ഇടതുതിരിയുക.

'ഇന്ത്യൻ സെറണ്ടി'* യുടെ ഇരുപത്തി നാലു ദലങ്ങളും വിടരുമ്പൊളേക്കും
'ഷെല്ലി അവന്യൂ' വിൽ എത്തിയിരിക്കും.
സ്വന്തംഏകാന്തതയ്ക്കു കൂട്ടായി
ഇരുളിൽനിന്നും പാടുന്ന വാനമ്പാടി...
നിന്റെ ജാലകച്ചുവട്ടിൽ ആരാണ് കാത്തുനിൽക്കുന്നത്?

* The Indian Serenade by P.B Shelley

-------------------
31.05.2017
   

നദി മുതൽ


ഹേ യാത്രക്കാരാ...
നിന്റെ കാഴ്ചകൾക്കപ്പുറവും
നദി ഒഴുകുന്നു.

നീ കേൾക്കാതെയും നദി ഒഴുകുന്നു.
നീ കാണുന്ന പരപ്പിനടിയിൽ
നദി മറ്റൊരു നദിയായി ഒഴുകുന്നു.
വളവുകൾക്കപ്പുറവും നദി ഒഴുകുന്നു.
മഴയണിഞ്ഞ നദിയല്ല
വെയിലേറ്റ നദി.
മണലൂറ്റുകാരന്റെ നദിയല്ല
ഈ കടത്തുകാരന്റെ നദി.
അതല്ല ഈ അലക്കുകാരിയുടെ നദി.
മറ്റൊന്നാണ് ഗ്രാമത്തിലെ മുക്കുവന്റെ നദി.
മറ്റെന്തോ ആണ് ഇടവത്തിൽ
വീടൊഴുകിപ്പോയവന്റെ നദി.

ഹേ യാത്രക്കാരാ..
നദി യാവുക നീ നദിയെ അറിയാൻ.
-----------------
22.08.2017

പ്രവാസം


'വാൾപേപ്പർ' ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാനചിത്രം.
ചിത്രത്തിൽ ഘനീഭവിച്ചകാലം.
കാലത്തിൽ പഴയ മുഖങ്ങൾ.
മുഖങ്ങളിൽ വിരിയുന്ന ഭാവങ്ങൾ.
ഭാവങ്ങളുടെ ഇടവേളകളിൽ നീണ്ട മൗനം.
മൗനം വർത്തമാനത്തിലേക്കു ചേക്കേറുന്നു...

* * * * * * * * * * *

ഗ്രാമാതിർത്തിയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞുനോക്കി.
പിന്നെ, കാലത്തെ ഘനീഭവിപ്പിച്ചു ദ്വിമാനചിത്രമാക്കി
പെട്ടിയിലേക്കു തള്ളിക്കയറ്റി.
യാനത്തിൽ തിരഞ്ഞതു മുഖങ്ങളായിരുന്നു.
അച്ചാറും, കാച്ചെണ്ണയും പുരണ്ട ചിത്രംചൂണ്ടി
ചുങ്കക്കാരൻ കണ്ണുരുട്ടി.
"ഭൂതകാലമാണു സർ, ഇടയ്ക്കു താലോലിക്കാനാണ്"
ഉത്തരത്തിൽ അയാൾ തൂങ്ങി;
ആണിയിൽ ചിത്രവും.

മകരത്തിലും, മേടത്തിലും, ചിങ്ങത്തിലും
ചിത്രത്തിനുള്ളിലേക്കു നൂണ്ടുകയറി.
കാലുകൾ മാത്രം പുറത്തു തൂങ്ങിക്കിടന്നു.
വർത്തമാനത്തെ ഭൂതംകൊണ്ടു ഹരിച്ചു,
ബാക്കിവന്നതു വർത്തമാനത്തോടൊപ്പം കൂട്ടി.
മുഴച്ചു വികൃതമായ വർത്തമാനത്തിൽ
കാലംതെറ്റിയ മൗനം പൊടിപിടിച്ചുകിടന്നു.
-ഒരബദ്ധം പോലെ.
--------------
31.08.2017

Wednesday 6 December 2017

മിഖായേൽ

നീഒഴിച്ചിട്ട ശൂന്യതയ്ക്കരികിൽ
ഈ പഴയ പുറംതിണ്ണയിൽ ഞാനിരിക്കുന്നു.
ഇവിടം ഒരിരുണ്ട കൂപമാണല്ലോ.
നാം കളിക്കുകയായിരുന്നു,
ഇപ്പോൾ ... അമ്മ വഴക്കു പറയുന്നതു എനിക്കു കേൾക്കാം
"കുട്ടികളെ... ഒന്നടങ്ങു..."
നാം ചിരിക്കും, നീ കണ്ടെത്താത്തഇടത്തു ഞാൻ ഒളിക്കാൻ പുറപ്പെടും...
കോവണിയുടെചുവട്ടിൽ, തളത്തിൽ, തട്ടുംപുറത്തു്...
പിന്നീടു നീ ഒളിക്കും.
മിഖായേൽ, ഒളിച്ചുകളിയിൽ നാം മിടുക്കരായിരുന്നുവല്ലോ.
എല്ലാം എപ്പോഴും കണ്ണീരിൽ ഒടുങ്ങുന്നു.

ആഗസ്തിലെ ആ രാത്രിയിൽ ആരുംതന്നെ ചിരിച്ചില്ല
നീ വീണ്ടും ഒളിക്കാൻപോയി, നേരം ഏറെക്കഴിഞ്ഞു
പുലരാറായിരിക്കുന്നു.
നിന്നെ ഒരിക്കലുംകണ്ടെത്താനാവാതെ
നിന്റെസോദരൻ തിരിച്ചെത്തിയിരിക്കുന്നു.
അവനുചുറ്റും നിഴലുകൾ സാന്ദ്രമാകുന്നു, മിഖായേൽ... വേഗമാവട്ടെ,
നീ പ്രത്യക്ഷപ്പെടുമോ? അമ്മയ്ക്കിതു വിഷമം മാത്രമായിത്തീരും.

Miguel BY CÉSAR VALLEJO, TRANSLATED BY DON PATERSON

I'm sitting here on the old patio
beside your absence. It is a black well.
We'd be playing, now. . . I can hear Mama yell
"Boys! Calm down!" We'd laugh, and off I'd go
to hide where you'd never look. . . under the stairs,
in the hall, the attic. . . Then you'd do the same.
Miguel, we were too good at that game.
Everything would always end in tears.

No one was laughing on that August night
you went to hide away again, so late
it was almost dawn. But now your brother's through
with this hunting and hunting and never finding you.
The shadows crowd him. Miguel, will you hurry
and show yourself? Mama will only worry.

സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ 'മഴ' എന്ന കവിതയെ തുടർന്ന് 'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിതയിൽ എത്തിച്ചേർന്നു. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന CÉSAR VALLEJO 1938 വരെ ജീവിച്ചിരിക്കുകയും അതിനോടകം മൂന്നു കവിതാ സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും അദ്ദേഹം പിൽക്കാലത്ത് നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറി. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധത്തിന്റെ ചിത്രം 'മിഖായേൽ' എന്ന കവിതയിൽ അനാവൃതമാകുന്നു. കവിയുടെ ആകുലത ഈ കവിതയിലൂടെ അരിച്ചെത്തുന്ന തണുപ്പുപോലെ നമ്മിലേക്ക്‌ സംക്രമിക്കുന്നു. ഒരുനിമിഷം കവിയോടൊപ്പം നമ്മളും ചോദിച്ചു പോകുന്നു "മിഖായേൽ, നീ പ്രത്യക്ഷപ്പെടുമോ?"

06.12.2017

Wednesday 27 September 2017

പതിനൊന്ന് എത്തുന്ന വഴികൾ


ബീഡി തെറുപ്പുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
കൃഷിക്കാരനും, മത്സ്യത്തൊഴിലാളിയും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
നഴ്‌സും, ഗുമസ്തനും, എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ നർത്തകൻ മാത്രം!

മരം വെട്ടുകാരൻ എന്തു ചെയ്യണമെന്നു  നിങ്ങൾ പറഞ്ഞില്ല
തയ്യൽക്കാരനും, പാറാവുകാരനും  എന്തു ചെയ്യണമെന്നു പറഞ്ഞില്ല
മരപ്പണിക്കാരനും, ചുമട്ടുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ ചിത്രകാരൻ മാത്രം!

നെറ്റി നിങ്ങൾ ചുളിക്കാതിരിക്കു
അതു പതിനൊന്നു മീശക്കാരനെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
അതെന്നെ  ഭയപ്പെടുത്തുന്നു.

നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനെ അത് ഓർമ്മിപ്പിക്കു 
-----------
27.09.2017

രജത കുംഭം

ഉരുകിത്തിളച്ചൊരാ സൗരയൂഥത്തില-
ന്നൊരു മഴത്തുള്ളി അടർന്നുവീണു,
പരിണാമ സാഗരത്തിരകളിൽ ആദ്യത്തെ
അനവദ്യബിന്ദുവായ് ഞാനുണർന്നു.
ധ്രുവദീപ്തി ചിന്തി, നിലാവിൻ മിഴിക്കോണിൽ
മൃദുതുഷാരാശ്രു തുളുമ്പിനിന്നു,
നിഴലും, നിലാവും കളിത്തൊട്ടിലാട്ടി ഈ
ബഹുകോശ വിസ്മയപ്പൂവിടര്‍ന്നു.

വനഭംഗി മൊത്തിക്കുടിച്ച വാർകൂന്തലി-
ന്നഴകെഴും ശൈലതടാകത്തിലെ
ജലദർപ്പണത്തിൽനിന്നാരോ വിരൽനീട്ടി
അരുമയായ് 'ആരെ'ന്ന ചോദ്യമെയ്തു.
പുഴയോടു കടലിനോടടവിയോടനിലനോ-
ടുഡുപരാഗാവൃത നഭസ്സിനോടും
അറിയുവാനായി തിരഞ്ഞിടത്തൊക്കെയും
ഒരുപാടുചോദ്യങ്ങൾ പൊന്തിവന്നു.
ഗിരിഗഹ്വരാന്ധകാരത്തിൽ പ്രതിധ്വനി-
ച്ചതു പടർന്നഗ്നിയായ് മാറീടവെ
അറിയാത്തതൊക്കെയും ഞാനൊരുവാക്കിന്റെ
രജതകുംഭത്തിൽ ഒളിച്ചുവച്ചു.

അറിയാത്തതിന്നെത്ര രൂപങ്ങൾ, ഭാവങ്ങൾ
കഥകൾ നൂറാരൊക്കെ നെയ്തെടുത്തു!
അറിയാത്തതിന്റെ അൾത്താരയിൽ എത്രയോ
ചുടുനിണമർപ്പിച്ചൊതുങ്ങിനിന്നു.
അറിയാത്തതിന്നവകാശികൾ ഭൂമിയെ
അരിയായി മെല്ലെപ്പകുത്തെടുക്കെ,
തിരിയൊന്നു കത്തിച്ചുവച്ചതിൻ വെട്ടത്തി-
ലിരുൾ പകുത്തേറെക്കടന്നുപോയി.
കനലും, നിലാവും, വിടർന്ന മന്ദാരത്തി-
നഴകും, ഋതുക്കളും, കല്ലോലവും,
അറിയവേ തിരിതീർത്ത നിഴൽകദംബം
രജതകുംഭത്തിലണഞ്ഞിടുന്നു.

ബഹിരംബരാരുണ ഗോളങ്ങളിൽ, ആദി
കണികകൾ വീണൊരീറ്റില്ലങ്ങളിൽ,
പ്രഭവപ്രസൂതിതൻ പേറ്റുനോവിൻ മുഗ്ദ്ധ
പ്രാണവാരവാഘോഷ തീരങ്ങളിൽ,
അലയുന്നു ഞാനെൻനിഴലുമായീ നവ്യ
വഴികളിലെന്നും തിരഞ്ഞിടുമ്പോൾ
വളവുകൾക്കപ്പുറം "അറിയാത്ത" തെന്നെന്റെ
നിഴലെന്റെ കാതിൽമൊഴിഞ്ഞിടുന്നു.

വനവാപി വറ്റിവരണ്ടു മന്വന്തര-
ച്ചെറുചില്ല എത്രയോ പൂവണിഞ്ഞു.
അറിയുവാനായില്ല തീർത്ഥനിഴൽ ചൂണ്ടി
അരുളിയതിന്നും തിരഞ്ഞിടുന്നു.
ഒഴിയവെതന്നെ നിറഞ്ഞിടും കുംഭത്തി-
ലിഴചുറ്റി ചൂതദലം നിറയ്‌ക്കേ
ഇടിമിന്നലേറ്റു ഭൂ കോരിത്തരിക്കുന്നു
ഇരുളിൽ ഞാനെന്നെ തിരഞ്ഞിടുന്നു.

------------
26.08.2017

Tuesday 12 September 2017

ഒരു സ്വാതന്ത്ര്യ വിചാരം


അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
എന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു പോകുന്നത് എന്നാണോ;
കടലും പുഴകളും പർവ്വതങ്ങളും
മനുഷ്യന്റെ അതിരുകൾ അല്ലാതാകുന്ന കാലം ഏതാണോ;
മതങ്ങളും ഇസങ്ങളും ഉയർത്തിയ മസ്തിഷ്ക്ക വേലികൾ
പൊളിഞ്ഞു വീഴുന്ന പ്രഭാതം എന്നാണോ;
കീഴാളനും, അടിമയും
വെറും പദങ്ങൾ മാത്രമായി അവശേഷിക്കുന്നതെന്നാണോ;
ലിംഗം ഒരവയവം മാത്രമായി കാണപ്പെടുന്നത് എന്നാണോ;
അന്നു മാത്രമാണ് സ്വാതന്ത്ര്യം എന്നെ തേടി എത്തുന്നത്.
ഹോ! സ്വാന്തന്ത്ര്യം തീന്മേശയിൽ എത്തിയ പന്നിക്കും അവകാശപ്പെട്ടതായിരുന്നു...

---------------------------
15.08.2017

ഒരു കബീർ ഗീതം


സാന്ധ്യ നിഴലുകൾ സാന്ദ്രമാകുന്നു. 
ഒപ്പം സ്നേഹത്തിന്റെ ഇരുൾ ഉടലിനെയും മനസ്സിനെയും പൊതിയുന്നു.
ജാലകം പടിഞ്ഞാറേക്കു തുറക്കൂ, പിന്നെ സ്നേഹത്തിന്റെ വിഹായസ്സിൽ ഇല്ലാതാകൂ;
ഹൃദയ പത്മത്തിൽ കിനിയുന്ന മധു നുകരൂ
തിരകളെ നിന്റെ ഉടലിലേക്കു ഉൾക്കൊള്ളു: കടലോരം എത്ര മഹത്തരമാണ്!
കേട്ടാലും! ശംഖൊലികളും കിണ്വനങ്ങളും ഉയരുന്നു.
കബീർ പറയുന്നു:
"സഹോദരാ, ശ്രദ്ധിക്കു! തമ്പുരാൻ എന്റെ ശരീരമാകുന്ന മൺ കുടത്തിൽ കുടികൊള്ളുന്നു.

The shadows of evening fall thick and deep, and the darkness of
love envelops the body and the mind.
Open the window to the west, and be lost in the sky of love;
Drink the sweet honey that steeps the petals of the lotus of the heart.
Receive the waves in your body: what splendour is in the region of the sea!
Hark! the sounds of conches and bells are rising.
Kabîr says: "O brother, behold! the Lord is in this vessel of my body."

(ഞായറാഴ്ച (20.08.2017) പോളി വർഗീസിന്റെ മോഹന വീണ performance ഉണ്ട്. അതുമായി ബന്ധപെട്ടുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും ദാർശനികനും ആയ കബീറിന്റെ കവിതകൾ കുറെ വായിച്ചു. അതിലൊരെണ്ണം ഭാഷാന്തരം ചെയ്യാൻ തുനിഞ്ഞു. കബീർ എഴുതിയിരുന്നത് സാധാരണക്കാരുടെ ഹിന്ദിയിൽ ആയിരുന്നു. മുച്ചേ ഹിന്ദി നഹിം മാലും. അതുകൊണ്ടു ആശ്രയിച്ചത് ഇംഗ്ലീഷ് പരിഭാഷയെ ആണ്. അതുകണ്ടു തന്നെ പരിഭാഷയുടെ പരിഭാഷ ആയ എന്റെ വികൃതിയിൽ മഹാനായ കബീർ ഉദ്ദേശിച്ചതിന്റെ എത്ര ശതമാനം ഉണ്ട് എന്ന് നിശ്ചയമില്ല. പോരാ എങ്കിൽ Receive the waves in your body: what splendour is in the region of the sea! എന്ന ഭാഗം ഏതു ആശയത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ശരിക്കും പിടികിട്ടിയിട്ടില്ല. അറിയാവുന്നവർ പറഞ്ഞു തരിക. ഇങ്ങനെ ഒക്കെ അല്ലെ നമ്മൾ പഠിക്കുന്നത്!)

കബീർ ധാരാളം ഈരടികൾ രചിച്ചിട്ടുണ്ട്. അതിലൊരെണ്ണം.

जैसे तिल में तेल है, ज्यों चकमक में आग
तेरा साईं तुझ में है, तू जाग सके तो जाग

"Jaise Til Mein Tel Hai, Jyon Chakmak Mein Aag
Tera Sayeen Tujh Mein Hai, Tu Jaag Sake To Jaag"

എള്ളിലെ സ്നിഗ്ദ്ധം പോലെ, തീക്കല്ലിലെ അഗ്നിപോലെ
നിന്നുള്ളിലിരിപ്പൂ നീ തേടുന്ന തമ്പുരാൻ.
----------------------
16.08.2017

ഓർക്കുന്നു നിരന്തരം


(പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത പരിചയപ്പെട്ട ശേഷം ഇതു വായിക്കുക . Search in youtube)

ഓർക്കുന്നു ഞാനോ തീർത്ഥ യാത്രയാമിജ്‌ജീവിത
യാത്രയിലുടനീളം, എത്രയോ മധുരമായ്.
പണ്ടത്തെ കളിത്തോഴൻ കവിളിൽ പകർന്നോരാ 
ചെണ്ടലർ സൗരഭ്യത്തിന്നോളങ്ങൾ പരക്കുന്നു. 
ആദ്യ ചുംബനത്തിന്റെ മധുരം മറവിക്ക- 
ഭേദ്യമാണെന്നെങ്കിലും മറക്കാൻ കഴിയുമോ?

പണ്ടിരു പൂമ്പാറ്റകൾ ഇളകിക്കളിച്ചൊരാ
ചെമ്പകച്ചെറുമരച്ചോട്ടിലെ കളിവീട്ടിൽ 
വാക പൂത്തുലഞ്ഞൊരാ പാതയോരത്തിൽ, സർഗ്ഗ 
പാദുകമണിഞ്ഞെത്തും ഭൃംഗങ്ങൾ ലസിക്കുന്ന 
വാസന്ത വനികളിൽ, ശാദ്വല തീരങ്ങളിൽ,
വാസരക്കിനാവുകൾ പങ്കിട്ട മധ്യാഹ്നത്തിൽ…
യാത്ര പോകാറുണ്ടു ഞാൻ, മാനസ രഥമേറി  
മാത്രയിൽ, സ്മരണതൻ മാധവമണയുമ്പോൾ. 

എന്തു നീ നീട്ടീല, വിടർത്തിയ കരങ്ങളീ
ബന്ധുര വനജ്യോത്സ്ന പടരാൻ കൊതിച്ചപ്പോൾ?
എന്തു നീ ക്ഷണിച്ചീല നീഡത്തിനിളം ചൂടിൽ
സ്വന്തമാക്കുവാൻ മാത്രം എത്രമേൽ കൊതിച്ചപ്പോൾ?
എന്തു നീ പറഞ്ഞീല ഹൃത്തിലെ വികാരങ്ങൾ  
സന്തതം കേൾക്കാൻ മാത്രം  കാതുകൾ കൊതിച്ചപ്പോൾ?
എന്തു നീ നിസ്സംഗനായ് കേവല നിരാലംബ
സന്താപ ഭരിതമായെന്നകം പിടഞ്ഞപ്പോൾ?
… എങ്കിലും മറക്കാനാവില്ല നീ വരച്ചിട്ട 
തങ്ക രേഖകളുള്ളിൽ മായാതെ കിടക്കുമ്പോൾ.
… എങ്കിലും മറക്കുവാനാകില്ല നീ മീട്ടിയ 
സുന്ദര രാഗങ്ങളീ മേനിയിലൊഴുകുമ്പോൾ.

യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".

ഓർമ്മകൾ - ഗതകാല മൗക്തികമണിയാതെ
പൂർണ്ണമാകുമോ എന്നും കാലത്തിൻ കളേബരം?
ഓർമ്മതൻ സൗഗന്ധിക സൂനങ്ങൾ വിടരാത്ത 
വാടികൾ വെറു മൊരു  വന്ധ്യമാം മണൽപ്പുറം.

മുറ്റത്തു കുസൃതിക്കുരുന്നുകൾ കളിക്കുന്നു
മറ്റൊരു മാകന്ദമിച്ചാരത്തു മരുവുന്നു.
അന്നു നീ മറന്നൊരാ മല്ലിക ലർവാടി
ഇന്നിതാ പുഷ്പിച്ചാകെ സൗരഭം പരത്തുന്നു.
ഭാസുര സമൃദ്ധമിജ്ജീവിത മെന്നാകിലും
ഭാരങ്ങളിറക്കുവാൻ അത്താണി ഉണ്ടെന്നാലും,
വേർപ്പു തുള്ളി പോലുള്ളിൽ പൊടിയും സ്മരണകൾ
വീർപ്പു മുട്ടലിന്നുഷ്ണ ധാരകളുതിർക്കുന്നു.

യാമങ്ങൾ  തിഥികളായ് വർഷങ്ങളായെങ്കിലും
ജീവിതം സമാന്തര രേഖകളായെന്നാലും 
താവക മിഴി ക്കോണിൽ തുളുമ്പും തീർഥത്തിന്റെ  
സ്നാനഘട്ടത്തിലീറൻ മാറുവാൻ കൊതിപ്പൂ ഞാൻ.

വാക്കുകൾക്കതീതമീ മൗനത്തിൻ മണിയറ
ഓർക്കുവാൻ കരുതിയ  പിഞ്ഛികാഗ്രത്താൽ ധന്യം. 
യാത്രയിൽ  കരുതിയ പാഥേയം സ്മരണകൾ, 
പാത്രത്തിൽ മറ്റൊന്നില്ല, ശൂന്യമീ മനോമയം.

 

മാത്രകൾ ഋതുക്കളായ് മുന്നോട്ടു കുതിക്കുമ്പോൾ  
രാത്രികൾ മന്ത്രിക്കുന്നു "ഓർക്കുക വല്ലപ്പോഴും".

ഓർക്കുവാൻ കഴിയാതിരിക്കുവാൻ കഴിയില്ല
കാറ്റു വന്നുണർത്തുന്നു,  ഓർക്കുന്നു നിരന്തരം.
----------------
20.08.2017