Tuesday 27 March 2018

ഫോർമൽ ഡ്രസ്സ്


അവരെന്നോടു 'ഫോർമൽ ഡ്രസ്സ്' ധരിച്ചു വരാൻ പറഞ്ഞു.
മീറ്റിങ്ങിനു പത്തു കോട്ടും, പത്തു ടൈയും
പത്തു ജോഡി പോളിഷ് ചെയ്ത തുകൽ ചെരിപ്പുകളും എത്തി;
അവയ്ക്കുള്ളിൽ ദുരഭിമാനത്തിന്റെ
ദുർഗന്ധം വമിക്കുന്ന പത്തു ചരങ്ങളും.

മാന്യമായി എങ്ങിനെ ഉപഭോക്താവിനെ പറ്റിക്കാമെന്നും
'സ്മാൾ പ്രിന്റിൽ' എങ്ങിനെ ചതിക്കുഴികൾ
ഒളിപ്പിക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു.
ഇടപാടുകാരെ ദീർഘകാലത്തേക്കു
കുരുക്കിയിടാനും,
തലമുറകളെ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ
അടിമകളാക്കാനും പദ്ധതികൾ ഉണ്ടാക്കി.
ഉപഭോക്താക്കൾ രോഗികളായില്ല
എന്നു തെളിയിക്കുന്ന 'സ്വതന്ത്ര ഗവേഷണത്തിനു'
സ്പോൺസർ ചെയ്യാനും തീരുമാനിച്ചു.

ഈറ്റിങ്ങിനു മുൻപ്  സ്കോച്ചൊഴിച്ചു ഞങ്ങൾ
മൃഗങ്ങളെ പുറത്തെടുത്തു.
ലൈംഗികത നിറഞ്ഞ ഫലിതങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.
രാവേറെക്കഴിഞ്ഞപ്പോൾ പുഷ്പകയാനത്തിലേറി
ദണ്ഡകാരണ്യത്തിലേക്കു പുറപ്പെട്ടു.
----------------
26.03.2018

Monday 5 March 2018

വാക്കിന്റെ ജനിതകം

സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ വാക്കുകളെ?
അവയ്ക്കു നിറമുണ്ട്.
'അപാരത'യുടെ നിറം എത്രയോ പരിചിതമാണ്  
'സമാധാന'ത്തിന്റെ നിറമല്ല  
'പ്രതിഷേധ'ത്തിനുള്ളത്
'പ്രണയ'ത്തിന്റെ നിറമല്ലല്ലോ 
'പ്രതീക്ഷ'യുടെ നിറം
'വിഷാദ'ത്തിന്റെ നിറം കടുപ്പിച്ചാൽ 
'മരണ'ത്തിന്റെ നിറമാകാം
എങ്കിലും 'സാമ്രാജ്യ'ത്തിന്റെ നിറം
എപ്പോഴും വ്യത്യസ്‍തമായിരിക്കും.

ഇനിയും നിറങ്ങൾ കണ്ടെത്തിയില്ലെങ്കിൽ
മഷി പുരണ്ട 'നിഷാദ'നിലേക്കു നോക്കു.

ശ്രദ്ധിക്കൂ- വാക്കുകൾക്കു ഗന്ധമുണ്ട്, 'മാമൂൽ' പോലെ!
വാക്കുകൾക്കു രൂപവുമുണ്ട്, 'മദാലസ' പോലെ!
'നിർവൃതി' പോലെ ഊഷ്മാവുമുണ്ട്!

ഉപയോഗിച്ചു നിറം മങ്ങി 'ഞെട്ടിപ്പോയ  വാക്കുകൾ
ഒരിക്കലും നിറം വറ്റാത്ത  'പ്രണയ' വാക്കുകൾ
അലക്കി വെളുപ്പിച്ചെടുത്ത 'ജാലക' വാക്കുകൾ
ഒളിച്ചു കളിക്കുന്ന 'തിരസ്കരണി' വാക്കുകൾ  
ഉപയോഗിക്കാതെ പൊടിപിടിച്ചു കിടന്ന 'അസ്ഥിഭാരം' 
പോലുള്ള 'ശ്രുതിപ്പെട്ട
' വാക്കുകൾ
അമിതോപയോഗത്താൽ തേഞ്ഞു പോയ 'മഴ' വാക്കുകൾ
ഭരണകൂടത്തിന്റെ ഭയപ്പെടുത്തുന്ന 'കച്ചേരി' വാക്കുകൾ
'വിമ്മിട്ട'പ്പെടുന്ന വികല വാക്കുകൾ
അയിത്തം വന്ന 'ചന്ത' വാക്കുകൾ
ആര്യമായ 'മാർക്കറ്റ്' വാക്കുകൾ
മ്യൂട്ടേഷൻ സംഭവിച്ച 'ചെത്തു' വാക്കുകൾ!
അല്ലെങ്കിൽ 'കലക്കി'യ 'അടിപൊളി' 'തേപ്പു' വാക്കുകൾ!
കടൽ കടന്നു 'വരാന്ത'യിൽ പോയ വാക്കുകൾ
'റദ്ദാ' ക്കിയ ചില വരുത്തൻ  വാക്കുകൾ
'ഖൽബി'ൽ ചേക്കേറിയ 'മൊഞ്ചു'ള്ള വാക്കുകൾ
കുടിയേറാൻ കാത്തിരിക്കുന്ന 'മൊഹബത്തു' വാക്കുകൾ
പകരക്കാരനെ കളിയാക്കുന്ന 'സ്വിച്ച്' വാക്കുകൾ
കൊഞ്ഞനം കാട്ടുന്ന വരുത്തൻ 'സോറി' വാക്കുകൾ. 
പിന്നെ സായിപ്പു കയറൂരി വിട്ട  '#ക്ക്'  '#റ്റ്ജാഡ വാക്കുകൾ. 
-----------
11 September 2017

ഒട്ടകപ്പക്ഷി



ഒരു കുരുത്തക്കേടുകൂടി ചമച്ചിട്ടു
മണലിൽ മുഖംപൂഴ്ത്തി നിൽക്കുന്നു നീ,
മഹിയിൽ മുഖംതാഴ്ത്തി നിൽക്കുന്നു നീ.

ഇരുകണ്ണു പൂട്ടിഅടച്ചു,
ശ്വാസംപിടി- ച്ചിരുചെവി കൊട്ടിയടച്ചു പൂട്ടി,
ഹൃദയമിടിപ്പു തളച്ചു, സർവ്വം തളർ-
ന്നെവിടോ ഒളിക്കുന്നതാരിൽ നിന്നും?
ഇറുകി അടച്ച കൺപോള തള്ളിത്തുറ-
ന്നൊരു കുഞ്ഞു ഞാഞ്ഞൂലുണർത്തി ഏവം,
"ഉയിരു കയ്യിൽപ്പിടിച്ചോടിയൊളിക്കുന്നു
അടവിയും, കാറ്റും, കപോതങ്ങളും.
വെറുമൊരു നീലക്കുറുക്കനെപ്പേടിച്ചു
വിറപൂണ്ടിടുന്നോ മഹാതരുക്കൾ?

ഇവിടേയ്ക്കണഞ്ഞിടാൻ നേരമായിട്ടില്ല
അവിടേയ്ക്കു തന്നെ തിരിച്ചു പോകു.
മൃതമല്ല നീ, കാരിരുമ്പിൻ കരുത്തുമായ്
വിപിനത്തിലേക്കു തിരിച്ചു പോകു.
കഴലിൽ കൊടുങ്കാറ്റുമായി തിരിഞ്ഞു നീ
പതിയെ നടക്കുവാൻ നേരമായി."

Tuesday 12 December 2017

അനന്തരം




അടഞ്ഞ വാതായനപാളിയിൽ വൃഥാ
വരച്ചുചേർക്കട്ടെ തുറന്നജാലകം;
അതിന്റെ സ്വാതന്ത്ര്യമരീചി കണ്ടൊരെൻ
വരണ്ടനേത്രങ്ങൾ തളർച്ച നീക്കുമോ?

ഉടഞ്ഞശംഖിന്റെ നിറങ്ങൾകൊണ്ടൊരീ
വസന്തചിത്രങ്ങൾ വരച്ചിടട്ടെ ഞാൻ;
ചുരത്തിനിൽക്കുന്ന നനഞ്ഞമണ്ണിനെ
മുറിച്ചു പൊന്തുന്നൊരിരുട്ടു ഭിത്തിയിൽ!

അഴിച്ചിടുംതോറും അടഞ്ഞുകൂടുമീ
കുരുക്കിനുള്ളിൽ ക്ഷണഭോഗതൃഷ്ണകൾ,
പളുങ്കുതേരേറി അണഞ്ഞിടുന്നിതാ;
മറുത്തുപോകാനിടമില്ലെനിക്കുമേൽ.

വരിഷ്ഠ വ്യോമാരുണ രാഗവീചികൾ
വിരക്തമാക്കുന്ന തമോഗളങ്ങളിൽ
ഒഴിക്കുവാനിറ്റു മണൽപിഴിഞ്ഞു ഞാൻ;
ഇരുട്ടുകൊണ്ടോട്ടയടച്ചു ഭംഗിയിൽ.

അടർന്നുവീഴുന്ന ദലങ്ങളായ് ദിനം
പ്രപഞ്ചകല്ലോല തരംഗലീലയിൽ
ഉയർന്നുതാഴുന്നു, മറഞ്ഞിടുന്നുവോ
തിരിഞ്ഞുനോക്കാതെ പ്രഹേളിയിൽ ദ്രുതം?

തിരിഞ്ഞുനോക്കില്ല, തകർന്നുവീഴുന്ന
തരുക്കളിൽ, ശാദ്വലഭംഗിയിൽ, നിലാ-
വൊഴിഞ്ഞുപോകുന്ന വിഹായവീഥിയിൽ
ഉദിച്ചുപൊന്തു
ന്ന പ്രഭാതരശ്‌മിയെ.




24.05.2017

ഷെല്ലിയിലേക്കുള്ള വഴി


വീടിനുപുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
'കാതറിൻറോഡി'ൽനിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെദൂരം.
കെ ജി അങ്കിളിന്റെ വീടുകഴിഞ്ഞാൽ
ഇടതുതിരിഞ്ഞു, വളവുകഴിഞ്ഞു
വീണ്ടും ഇടതുതിരിയുക.

'ഇന്ത്യൻ സെറണ്ടി'* യുടെ ഇരുപത്തി നാലു ദലങ്ങളും വിടരുമ്പൊളേക്കും
'ഷെല്ലി അവന്യൂ' വിൽ എത്തിയിരിക്കും.
സ്വന്തംഏകാന്തതയ്ക്കു കൂട്ടായി
ഇരുളിൽനിന്നും പാടുന്ന വാനമ്പാടി...
നിന്റെ ജാലകച്ചുവട്ടിൽ ആരാണ് കാത്തുനിൽക്കുന്നത്?

* The Indian Serenade by P.B Shelley

-------------------
31.05.2017
   

നദി മുതൽ


ഹേ യാത്രക്കാരാ...
നിന്റെ കാഴ്ചകൾക്കപ്പുറവും
നദി ഒഴുകുന്നു.

നീ കേൾക്കാതെയും നദി ഒഴുകുന്നു.
നീ കാണുന്ന പരപ്പിനടിയിൽ
നദി മറ്റൊരു നദിയായി ഒഴുകുന്നു.
വളവുകൾക്കപ്പുറവും നദി ഒഴുകുന്നു.
മഴയണിഞ്ഞ നദിയല്ല
വെയിലേറ്റ നദി.
മണലൂറ്റുകാരന്റെ നദിയല്ല
ഈ കടത്തുകാരന്റെ നദി.
അതല്ല ഈ അലക്കുകാരിയുടെ നദി.
മറ്റൊന്നാണ് ഗ്രാമത്തിലെ മുക്കുവന്റെ നദി.
മറ്റെന്തോ ആണ് ഇടവത്തിൽ
വീടൊഴുകിപ്പോയവന്റെ നദി.

ഹേ യാത്രക്കാരാ..
നദി യാവുക നീ നദിയെ അറിയാൻ.
-----------------
22.08.2017

പ്രവാസം


'വാൾപേപ്പർ' ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാനചിത്രം.
ചിത്രത്തിൽ ഘനീഭവിച്ചകാലം.
കാലത്തിൽ പഴയ മുഖങ്ങൾ.
മുഖങ്ങളിൽ വിരിയുന്ന ഭാവങ്ങൾ.
ഭാവങ്ങളുടെ ഇടവേളകളിൽ നീണ്ട മൗനം.
മൗനം വർത്തമാനത്തിലേക്കു ചേക്കേറുന്നു...

* * * * * * * * * * *

ഗ്രാമാതിർത്തിയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞുനോക്കി.
പിന്നെ, കാലത്തെ ഘനീഭവിപ്പിച്ചു ദ്വിമാനചിത്രമാക്കി
പെട്ടിയിലേക്കു തള്ളിക്കയറ്റി.
യാനത്തിൽ തിരഞ്ഞതു മുഖങ്ങളായിരുന്നു.
അച്ചാറും, കാച്ചെണ്ണയും പുരണ്ട ചിത്രംചൂണ്ടി
ചുങ്കക്കാരൻ കണ്ണുരുട്ടി.
"ഭൂതകാലമാണു സർ, ഇടയ്ക്കു താലോലിക്കാനാണ്"
ഉത്തരത്തിൽ അയാൾ തൂങ്ങി;
ആണിയിൽ ചിത്രവും.

മകരത്തിലും, മേടത്തിലും, ചിങ്ങത്തിലും
ചിത്രത്തിനുള്ളിലേക്കു നൂണ്ടുകയറി.
കാലുകൾ മാത്രം പുറത്തു തൂങ്ങിക്കിടന്നു.
വർത്തമാനത്തെ ഭൂതംകൊണ്ടു ഹരിച്ചു,
ബാക്കിവന്നതു വർത്തമാനത്തോടൊപ്പം കൂട്ടി.
മുഴച്ചു വികൃതമായ വർത്തമാനത്തിൽ
കാലംതെറ്റിയ മൗനം പൊടിപിടിച്ചുകിടന്നു.
-ഒരബദ്ധം പോലെ.
--------------
31.08.2017

Wednesday 6 December 2017

മിഖായേൽ

നീഒഴിച്ചിട്ട ശൂന്യതയ്ക്കരികിൽ
ഈ പഴയ പുറംതിണ്ണയിൽ ഞാനിരിക്കുന്നു.
ഇവിടം ഒരിരുണ്ട കൂപമാണല്ലോ.
നാം കളിക്കുകയായിരുന്നു,
ഇപ്പോൾ ... അമ്മ വഴക്കു പറയുന്നതു എനിക്കു കേൾക്കാം
"കുട്ടികളെ... ഒന്നടങ്ങു..."
നാം ചിരിക്കും, നീ കണ്ടെത്താത്തഇടത്തു ഞാൻ ഒളിക്കാൻ പുറപ്പെടും...
കോവണിയുടെചുവട്ടിൽ, തളത്തിൽ, തട്ടുംപുറത്തു്...
പിന്നീടു നീ ഒളിക്കും.
മിഖായേൽ, ഒളിച്ചുകളിയിൽ നാം മിടുക്കരായിരുന്നുവല്ലോ.
എല്ലാം എപ്പോഴും കണ്ണീരിൽ ഒടുങ്ങുന്നു.

ആഗസ്തിലെ ആ രാത്രിയിൽ ആരുംതന്നെ ചിരിച്ചില്ല
നീ വീണ്ടും ഒളിക്കാൻപോയി, നേരം ഏറെക്കഴിഞ്ഞു
പുലരാറായിരിക്കുന്നു.
നിന്നെ ഒരിക്കലുംകണ്ടെത്താനാവാതെ
നിന്റെസോദരൻ തിരിച്ചെത്തിയിരിക്കുന്നു.
അവനുചുറ്റും നിഴലുകൾ സാന്ദ്രമാകുന്നു, മിഖായേൽ... വേഗമാവട്ടെ,
നീ പ്രത്യക്ഷപ്പെടുമോ? അമ്മയ്ക്കിതു വിഷമം മാത്രമായിത്തീരും.

Miguel BY CÉSAR VALLEJO, TRANSLATED BY DON PATERSON

I'm sitting here on the old patio
beside your absence. It is a black well.
We'd be playing, now. . . I can hear Mama yell
"Boys! Calm down!" We'd laugh, and off I'd go
to hide where you'd never look. . . under the stairs,
in the hall, the attic. . . Then you'd do the same.
Miguel, we were too good at that game.
Everything would always end in tears.

No one was laughing on that August night
you went to hide away again, so late
it was almost dawn. But now your brother's through
with this hunting and hunting and never finding you.
The shadows crowd him. Miguel, will you hurry
and show yourself? Mama will only worry.

സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ 'മഴ' എന്ന കവിതയെ തുടർന്ന് 'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിതയിൽ എത്തിച്ചേർന്നു. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന CÉSAR VALLEJO 1938 വരെ ജീവിച്ചിരിക്കുകയും അതിനോടകം മൂന്നു കവിതാ സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും അദ്ദേഹം പിൽക്കാലത്ത് നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറി. അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധത്തിന്റെ ചിത്രം 'മിഖായേൽ' എന്ന കവിതയിൽ അനാവൃതമാകുന്നു. കവിയുടെ ആകുലത ഈ കവിതയിലൂടെ അരിച്ചെത്തുന്ന തണുപ്പുപോലെ നമ്മിലേക്ക്‌ സംക്രമിക്കുന്നു. ഒരുനിമിഷം കവിയോടൊപ്പം നമ്മളും ചോദിച്ചു പോകുന്നു "മിഖായേൽ, നീ പ്രത്യക്ഷപ്പെടുമോ?"

06.12.2017

Wednesday 27 September 2017

പതിനൊന്ന് എത്തുന്ന വഴികൾ


ബീഡി തെറുപ്പുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
കൃഷിക്കാരനും, മത്സ്യത്തൊഴിലാളിയും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
നഴ്‌സും, ഗുമസ്തനും, എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ നർത്തകൻ മാത്രം!

മരം വെട്ടുകാരൻ എന്തു ചെയ്യണമെന്നു  നിങ്ങൾ പറഞ്ഞില്ല
തയ്യൽക്കാരനും, പാറാവുകാരനും  എന്തു ചെയ്യണമെന്നു പറഞ്ഞില്ല
മരപ്പണിക്കാരനും, ചുമട്ടുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ ചിത്രകാരൻ മാത്രം!

നെറ്റി നിങ്ങൾ ചുളിക്കാതിരിക്കു
അതു പതിനൊന്നു മീശക്കാരനെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
അതെന്നെ  ഭയപ്പെടുത്തുന്നു.

നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനെ അത് ഓർമ്മിപ്പിക്കു 
-----------
27.09.2017

രജത കുംഭം

ഉരുകിത്തിളച്ചൊരാ സൗരയൂഥത്തില-
ന്നൊരു മഴത്തുള്ളി അടർന്നുവീണു,
പരിണാമ സാഗരത്തിരകളിൽ ആദ്യത്തെ
അനവദ്യബിന്ദുവായ് ഞാനുണർന്നു.
ധ്രുവദീപ്തി ചിന്തി, നിലാവിൻ മിഴിക്കോണിൽ
മൃദുതുഷാരാശ്രു തുളുമ്പിനിന്നു,
നിഴലും, നിലാവും കളിത്തൊട്ടിലാട്ടി ഈ
ബഹുകോശ വിസ്മയപ്പൂവിടര്‍ന്നു.

വനഭംഗി മൊത്തിക്കുടിച്ച വാർകൂന്തലി-
ന്നഴകെഴും ശൈലതടാകത്തിലെ
ജലദർപ്പണത്തിൽനിന്നാരോ വിരൽനീട്ടി
അരുമയായ് 'ആരെ'ന്ന ചോദ്യമെയ്തു.
പുഴയോടു കടലിനോടടവിയോടനിലനോ-
ടുഡുപരാഗാവൃത നഭസ്സിനോടും
അറിയുവാനായി തിരഞ്ഞിടത്തൊക്കെയും
ഒരുപാടുചോദ്യങ്ങൾ പൊന്തിവന്നു.
ഗിരിഗഹ്വരാന്ധകാരത്തിൽ പ്രതിധ്വനി-
ച്ചതു പടർന്നഗ്നിയായ് മാറീടവെ
അറിയാത്തതൊക്കെയും ഞാനൊരുവാക്കിന്റെ
രജതകുംഭത്തിൽ ഒളിച്ചുവച്ചു.

അറിയാത്തതിന്നെത്ര രൂപങ്ങൾ, ഭാവങ്ങൾ
കഥകൾ നൂറാരൊക്കെ നെയ്തെടുത്തു!
അറിയാത്തതിന്റെ അൾത്താരയിൽ എത്രയോ
ചുടുനിണമർപ്പിച്ചൊതുങ്ങിനിന്നു.
അറിയാത്തതിന്നവകാശികൾ ഭൂമിയെ
അരിയായി മെല്ലെപ്പകുത്തെടുക്കെ,
തിരിയൊന്നു കത്തിച്ചുവച്ചതിൻ വെട്ടത്തി-
ലിരുൾ പകുത്തേറെക്കടന്നുപോയി.
കനലും, നിലാവും, വിടർന്ന മന്ദാരത്തി-
നഴകും, ഋതുക്കളും, കല്ലോലവും,
അറിയവേ തിരിതീർത്ത നിഴൽകദംബം
രജതകുംഭത്തിലണഞ്ഞിടുന്നു.

ബഹിരംബരാരുണ ഗോളങ്ങളിൽ, ആദി
കണികകൾ വീണൊരീറ്റില്ലങ്ങളിൽ,
പ്രഭവപ്രസൂതിതൻ പേറ്റുനോവിൻ മുഗ്ദ്ധ
പ്രാണവാരവാഘോഷ തീരങ്ങളിൽ,
അലയുന്നു ഞാനെൻനിഴലുമായീ നവ്യ
വഴികളിലെന്നും തിരഞ്ഞിടുമ്പോൾ
വളവുകൾക്കപ്പുറം "അറിയാത്ത" തെന്നെന്റെ
നിഴലെന്റെ കാതിൽമൊഴിഞ്ഞിടുന്നു.

വനവാപി വറ്റിവരണ്ടു മന്വന്തര-
ച്ചെറുചില്ല എത്രയോ പൂവണിഞ്ഞു.
അറിയുവാനായില്ല തീർത്ഥനിഴൽ ചൂണ്ടി
അരുളിയതിന്നും തിരഞ്ഞിടുന്നു.
ഒഴിയവെതന്നെ നിറഞ്ഞിടും കുംഭത്തി-
ലിഴചുറ്റി ചൂതദലം നിറയ്‌ക്കേ
ഇടിമിന്നലേറ്റു ഭൂ കോരിത്തരിക്കുന്നു
ഇരുളിൽ ഞാനെന്നെ തിരഞ്ഞിടുന്നു.

------------
26.08.2017