എന്നെ സ്നേഹിച്ചിരുന്ന ഒരാൾ കൂടി കടന്നു പോയി.
സാരമില്ല
ഞാൻ സ്നേഹിക്കുന്നവർ ധാരാളമുണ്ടല്ലോ!
കൊടുക്കൽ വാങ്ങലുകൾ,
ക്രയ വിക്രയങ്ങൾ,
എന്താണിതൊക്കെ?
നിലാവുപോലെ പടർന്നിറങ്ങുന്ന സ്നേഹം
അതിലലിഞ്ഞു ചേർന്ന ഒരു ബിന്ദു
പിന്നെ എവിടെയാണ് കൊടുക്കൽ വാങ്ങലുകൾ?
എവിടെയാണ് ക്രയവിക്രയങ്ങൾ?
ആരും കൊടുക്കുന്നില്ല
ആരും വാങ്ങുന്നുമില്ല
പോയവർ ഇവിടെത്തന്നെ ഉണ്ടല്ലോ
വരാനുള്ളവരും.
നിലാവിൽ അലിഞ്ഞു ചേർന്നാൽ
എവിടെയാണു കൊടുക്കൽ വാങ്ങലുകൾ?
ഉള്ളതു നിലാവു മാത്രം.
മരണാനന്തരം *ലീ വെന്‍ലിയാങ്ങ് (Li Wenliang)
ഗലീലിയോയോട്
ഇങ്ങനെ വചിച്ചു,
"നീണ്ടു പരന്ന ഭൂമിക്കു ചുറ്റും
സൂര്യൻ പിന്നെയും കറങ്ങുന്നു."
അടുത്തിരുന്ന **ബ്രൂണോ
അതുകേട്ടു പൊട്ടിച്ചിരിച്ചു.
--------
*കൊറോണ വ്യാധി ആദ്യം തിരിച്ചറിഞ്ഞ ഡോക്ടർ. സത്യം പറഞ്ഞതിനു ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്തു. പിന്നീടു് മരിച്ചതായി അറിഞ്ഞു.
**Giordano Bruno- സത്യം പറഞ്ഞതിനു ചുട്ടെരിക്കപ്പെട്ടു.
എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.
ഇരുപത്തി അഞ്ചിൽ കയറി എവിടെയോ ഇറങ്ങി
അവിടെ നിന്ന് മറ്റൊന്നിൽ കയറി മറ്റെവിടെയോ!
ഒടുവിൽ, ചെരുപ്പിൽ ചെളിയുമായി
തുടങ്ങിയ പടിപ്പുരയിൽ...
വഴിയിൽ കണ്ട പൂവിനോടു ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
പൂവ് തിരികെ ചോദിച്ചു
"ആരോടു ചോദിച്ചാൽ ഉത്തരം കിട്ടുമെന്നറിയാമോ?"
മഴയോടു ചോദിച്ചു
"എവിടേയ്ക്കാണു പോകേണ്ടതെന്നറിയാമോ?"
മഴ പറഞ്ഞു
"പുഴയോടു ചോദിച്ചറിയാം."
പുഴ പറഞ്ഞു
"കടലിനോടു ചോദിച്ചറിയാം."
കടൽ പറഞ്ഞു
"ആകാശത്തോടു ചോദിച്ചറിയാം."
ആകാശം പറഞ്ഞു
"മഴയോടു ചോദിച്ചറിയാം."
ഉത്തരിക്കില്ലെന്നറിയാം, എങ്കിലും ചോദിച്ചു പോവുകയാണ്
'അറിയുമോ നിങ്ങൾ എവിടേയ്ക്കാണു പോകുന്നതെന്ന്?'
എവിടെയാണു പോകേണ്ടതെന്നറിയാമായിരുന്നുവെങ്കിൽ
അവിടേയ്ക്കു മാത്രം പോകാമായിരുന്നു.
ഹേ തോട്ടക്കാരാ
എത്ര മനോഹരമാണ് നിന്റെ ഈ മലർവാടി!
ഊത, പീത, പാടലാഭയിൽ,
പിന്നയും അനേക വർണ്ണങ്ങളിൽ
ഭിന്ന രൂപങ്ങളിൽ, ഭിന്ന പരിമാണങ്ങളിൽ
അസാമ്യ ഭാവങ്ങളിൽ,
എത്ര പുഷ്പങ്ങൾ!
വെളുത്ത പൂക്കൾ മാത്രമാണെണു മനോഹരമെന്ന്
ആരാണു പറഞ്ഞത്?
മധുവുള്ളതു മാത്രമാണുപയോഗമുള്ളതെന്ന്
ഇന്നലെ ആരോ പറഞ്ഞു.
പ്രഭാതത്തിലുണരുന്നതു മാത്രമാണുത്തമമെന്ന്
ഇന്നും ആരൊക്കൊയോ കരുതുന്നു.
വസന്തപഞ്ചമി കാത്തിരുന്ന കണ്ണുകൾക്കു
വിരുന്നൊരുക്കിയ തോട്ടക്കാരാ!
ഈ വൈവിധ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ
എത്ര വിരസമായേനെ നിന്റെ ഈ പൂവാടി!
എല്ലാവരും അറിയേണ്ടത് അറിഞ്ഞിരുന്നെങ്കിൽ,
എത്ര വിരസമായേനെ നിന്റെ ഈ പുഷ്പവാടി!
വിഡ്ഢിമലരുകളെയും നട്ടുവളർത്തുന്ന തോട്ടക്കാരാ
എന്തെ നീ ഗൂഢമായി ചിരിക്കുന്നത്?
തേക്കിൻപലകയിൽ തീർത്ത പിൻവാതിലിനു
സാക്ഷ ഇല്ലായിരുന്നു.
ഓടാമ്പലും ഇല്ലായിരുന്നു.
അതുവഴിയാണു ചെകുത്താൻ കടന്നു വന്നത്.
പിന്നിടങ്ങളിലെ പിടിച്ചടക്കപ്പെട്ടവർക്കു
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
സ്വീകരിച്ചവർ ചെകുത്താനായി.
മറ്റുള്ളവർ അപ്രത്യകഷരായി.
അടുക്കള നരകമാക്കി,
നടുത്തളത്തിൽ കാൽ വച്ചു ചെകുത്താൻ.
പൂമുഖത്തുള്ളവർ,
ഭൗതികത്തിന്റെ ഓട്ട അടയ്ക്കാൻ
ആശയവാദത്തിലെ ആപ്പുകൾ പരതുകയായിരുന്നു.
മുറ്റത്തൊരു കടൽ കാത്തു കിടന്നു.
ചരിത്രത്തിലെ ആഴക്കുഴികളിൽ നിന്നും
ജീർണ്ണ സംസ്കാരങ്ങളുടെ ശവങ്ങൾ
കുത്തിയിളക്കി, ഒരു വലിയ കടൽ.
ഘോരമകരങ്ങളും, ആവർത്തിനികളുമായി
ആർത്തലച്ചൊരു കടൽ.
ഇടയിൽപ്പെട്ടവർ,
ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ
മുൻവാതിൽ തുറന്നു കൊടുത്തു.
(ശേഷം സ്‌ക്രീനിൽ...)
വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ,
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.
വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം, മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.
(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)
മതമായിരുന്നു വിഭജനത്തിനു കാരണം. അധിനിവേശ കാലം മുതൽ മതത്തിന്റെ പേരിൽ കൊന്നു കൂട്ടിയ മനുഷ്യലക്ഷങ്ങളുടെ ശവ കുടീരങ്ങൾ ഒരബദ്ധം പോലെ വളർന്നുവരികയാണ്. മതത്തിനുത്തരം മതമല്ല. ആധുനിക മനുഷ്യന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം മതമാണോ?
അപ്പോൾ നമുക്കിന്ത്യയഖണ്ഡമാക്കാം
പക്ഷങ്ങൾ ഛേദിച്ച മതം മറക്കാം
ശാസ്ത്രാഞ്ജന ചർച്ചിത ലോചനത്താൽ
നോക്കാം വിഭാതാംശു വിരിഞ്ഞ ഭൂവിൽ.
മുറിച്ച പാർശ്വാംഗയുഗങ്ങൾ വീണ്ടും
തിരിച്ചുചേർക്കാം മുറിവേറ്റ മെയ്യിൽ
അഖണ്ഡഗാത്രത്തിലജയ്യയായി
ചിരം ചരിക്കട്ടെ നവബ്രഹ്മപുത്ര.
വാർത്തകളുടെ ലോകം കീഴ്മേൽ മറിഞ്ഞുപോയി. സാങ്കേതികതയുടെ കുതിച്ചുചാട്ടത്തോടെ വാർത്തകളുടെ ഉറവിടവും, വ്യാപനവും, ഒഴുക്കും, ദിശയും ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. 'സത്യാനന്തര യുഗം' എന്നു പറയപ്പെടുന്ന ചുറ്റുപാട് എല്ലാക്കാലത്തുമുണ്ടായിരുന്നു. വാർത്തകൾ എല്ലാക്കാലത്തും വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും fake news 'യഥാർത്ഥ' വാർത്തയായി പരിണമിക്കുകയും, പല ആവർത്തി അവതരിക്കുകയും, അതു രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ വലിയ തോതിൽ മാറ്റി മറിക്കുകയും ചെയ്യന്ന ഭീകരമായ അവസ്ഥ, ഈ ദശകത്തിന്റെ പ്രതേകതയാണ്. മുഖ്യധാരാ മാധ്യമങ്ങൾ, മാധ്യമ ഉപഭോകതാക്കളെ അവരുടെ വരുതിയിൽ പിടിച്ചു നിറുത്തുവാനായി കൗതുക-വൈകാരിക വാർത്തകളിൽ അഭയം തേടിയിരിക്കുന്നു എന്ന കേവല സത്യം നമ്മൾ തിരിച്ചറിയുന്നു.
വാർത്തയിൽ തട്ടി കമഴ്ന്നു വീണു ചില
നാട്ടു പ്രമാണിമാർ ഇന്നു പുലർച്ചയിൽ.
വാർത്ത വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
വാർത്താ വ്യവസായ ശാലയൊന്നിന്നലെ
കോർത്തു വിക്ഷേപിച്ച കൗതുകവാർത്തയിൽ
നാട്ടു പ്രമാണീസ് തകർന്നുപോയ് തൽക്ഷണം.
അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.
അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.
പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"
താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"
കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?"