Thursday 19 March 2020

കാറ്റടങ്ങുന്നില്ല



കാറ്റടങ്ങുന്നില്ല കടലടങ്ങുന്നില്ല,
കാണാ മറയത്തൊരേകാന്ത താരകം,
കേട്ടു മറന്നോരനുപല്ലവിക്കായി
കാതോർത്തിരിക്കുന്നുവോ സഖീ രാത്രിയിൽ?

ഏതോ വിദൂര നഗരത്തിലെ ഇളം
പാതിരാക്കാറ്റിൻ കുളിരിൽ നീ ഏകയായ്‌
വേപഥു ആറ്റിത്തണു പ്പിച്ചുവോ, നിന്റെ
മൂകാനുരാഗ വിരഹതാപം സഖീ?

ഏതോ പുരാതന വീഥിയിൽ നീ മറ്റൊ -
രാളായലഞ്ഞു മറഞ്ഞിടും നേരത്തു
ഏഴാഴിയും കടന്നെത്തും നെടുവീർപ്പിൽ
ഏതു ഗന്ധം നീ തിരിച്ചറിഞ്ഞീടുന്നു?

----------
19.03.2020

Tuesday 10 March 2020

വിഡ്ഢിപ്പൂക്കളെയും


ഹേ തോട്ടക്കാരാ
എത്ര മനോഹരമാണ് നിന്റെ ഈ മലർവാടി!
ഊത, പീത, പാടലാഭയിൽ,
പിന്നയും അനേക വർണ്ണങ്ങളിൽ
ഭിന്ന രൂപങ്ങളിൽ,  ഭിന്ന പരിമാണങ്ങളിൽ
അസാമ്യ ഭാവങ്ങളിൽ,
എത്ര പുഷ്പങ്ങൾ!

വെളുത്ത പൂക്കൾ മാത്രമാണെണു മനോഹരമെന്ന്
ആരാണു പറഞ്ഞത്?
മധുവുള്ളതു മാത്രമാണുപയോഗമുള്ളതെന്ന്
ഇന്നലെ ആരോ പറഞ്ഞു.
പ്രഭാതത്തിലുണരുന്നതു മാത്രമാണുത്തമമെന്ന് 
ഇന്നും ആരൊക്കൊയോ കരുതുന്നു.

പിച്ചകത്തിനില്ലാത്തതെന്തോ മന്ദാരത്തിനുണ്ടല്ലോ!
മന്ദാരത്തിനില്ലാത്തതു ചെമ്പകത്തിനും,
എരിക്കിനും, അരളിക്കും, തകരയ്ക്കും
ചൊറിയണത്തിനുപോലുമുണ്ടല്ലോ!

വസന്തപഞ്ചമി കാത്തിരുന്ന കണ്ണുകൾക്കു
വിരുന്നൊരുക്കിയ തോട്ടക്കാരാ!
ഈ വൈവിധ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ
എത്ര വിരസമായേനെ നിന്റെ ഈ പൂവാടി!
എല്ലാവരും അറിയേണ്ടത് അറിഞ്ഞിരുന്നെങ്കിൽ,
എത്ര വിരസമായേനെ നിന്റെ ഈ പുഷ്പവാടി!
വിഡ്ഢിമലരുകളെയും നട്ടുവളർത്തുന്ന തോട്ടക്കാരാ
എന്തെ നീ ഗൂഢമായി ചിരിക്കുന്നത്?



-------------
20.02.2020


Wednesday 19 February 2020

ഇടയിൽപ്പെട്ടവർ


തേക്കിൻപലകയിൽ തീർത്ത പിൻവാതിലിനു
സാക്ഷ ഇല്ലായിരുന്നു.
ഓടാമ്പലും ഇല്ലായിരുന്നു.
അതുവഴിയാണു ചെകുത്താൻ കടന്നു വന്നത്.
പിന്നിടങ്ങളിലെ പിടിച്ചടക്കപ്പെട്ടവർക്കു
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
സ്വീകരിച്ചവർ ചെകുത്താനായി.
മറ്റുള്ളവർ അപ്രത്യകഷരായി.
അടുക്കള നരകമാക്കി,
നടുത്തളത്തിൽ കാൽ വച്ചു ചെകുത്താൻ.
പൂമുഖത്തുള്ളവർ,
ഭൗതികത്തിന്റെ ഓട്ട അടയ്ക്കാൻ
ആശയവാദത്തിലെ ആപ്പുകൾ പരതുകയായിരുന്നു.

മുറ്റത്തൊരു കടൽ കാത്തു കിടന്നു.
ചരിത്രത്തിലെ ആഴക്കുഴികളിൽ നിന്നും
ജീർണ്ണ സംസ്കാരങ്ങളുടെ ശവങ്ങൾ
കുത്തിയിളക്കി, ഒരു വലിയ കടൽ.
ഘോരമകരങ്ങളും, ആവർത്തിനികളുമായി
ആർത്തലച്ചൊരു കടൽ.

ഇടയിൽപ്പെട്ടവർ,
ചെകുത്താനിൽ നിന്നും രക്ഷപ്പെടാൻ
മുൻവാതിൽ തുറന്നു കൊടുത്തു.
(ശേഷം സ്‌ക്രീനിൽ...)

-------------
19.02.2020

Saturday 15 February 2020

ഇന്നലെയ്ക്കു ശേഷം



ഒരു കുഞ്ഞു പൂവിതൾ നൽകീല, മധുരമാ-
യൊരു വാക്കു പോലു മുരച്ചീല, സ്വപ്‌നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടു നിന്നില്ല,
പവിഴാധരത്തിൽ പകർന്നില്ല ചുംബനം.

"മധുരമത്തേൻമൊഴി"  എന്നു മൊഴിഞ്ഞില്ല,
മധുകരനായിപ്പറന്നീല ചുറ്റിനും,
ഇരവിൽ ഞാൻ ചോരനായെത്തിയില്ലെങ്കിലും
പ്രണയമാണെന്നു നീ ചൊല്ലാതെ  ചൊല്ലിയോ?

പ്രണയമാണിന്നും, കൊഴിഞ്ഞ ദിനത്തിലും, 
പ്രണയമാണിപ്പൊഴും, പൊയ്‌പ്പോയ രാവിലും,
പ്രണമാണെന്നുമീ പകലിൽ വെളിച്ചമായ്,
പ്രണയാതിരേകമീ മൺവീണയെപ്പൊഴും. 

നിറയുന്ന പ്രേമസംഗീതമിത്തന്ത്രിതൻ
നിലവിട്ടു നിന്നിലേക്കൊഴുകുന്നു രേഖയാ-
യുഴുതു മറിച്ച യവപ്പാടവും കട-
ന്നിരുളിൽ മാമ്പൂവുകൾ  വിരിയുന്ന വേളയിൽ. 

അരികിൽ നിൻ നൂപുരധ്വനി ഉണർന്നീടുന്ന
നിമിഷമതേതെന്നു കാത്തിരിക്കുന്നു ഞാൻ.
പൊടിയിലഞ്ഞിപ്പൂക്കൾ വീണു നിറഞ്ഞിടും
തൊടിയിലേകാകിയായാരെ  ഓർക്കുന്നു നീ?

ഒഴുകിപ്പരന്നു നിലാവുപോലെത്തുമീ
പ്രണയകല്ലോലത്തിൽ നീന്തി ത്തുടിച്ചു ഞാൻ
നളിനങ്ങൾ പൊട്ടിച്ചു നൽകട്ടെ, കുങ്കുമ-
ച്ചൊടികളിൽ ചുംബനപ്പൂക്കളർപ്പിക്കട്ടെ.

*ഇന്നലെ ഫെബ്രുവരി 14 ആയിരുന്നു.
----------
15.02.2020

Friday 31 January 2020

യൂട്യൂബിലെ ആമ




വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ, 
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.

വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം,  മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.

(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)

----------------
30.01.2020

Friday 10 January 2020

പ്രേമവും കാമവും




മിത്തുകളൂരിക്കളഞ്ഞാശു  നഗ്നമാ-
യെത്തും നിലാവേ ധനുമാസ രാത്രിയിൽ
മുഗ്ധാനുരാഗവിവശമീ തെന്നലി-
ന്നിഷ്ടാനു ഭൂതിയിൽ നീ രമിച്ചീടുക.

മിഥ്യാഭിലാഷദളങ്ങളൊളിപ്പിച്ച
സർഗാതിരേക മധുകണങ്ങൾ തേടി-
യെത്തും മധുകര വൃന്ദമൊരുന്മാദ
നൃത്തം ചമയ്ക്കുന്നു, നീ രമിച്ചീടുക.

രാവിൻ കയങ്ങളിൽ നീന്തിത്തുടിച്ചീറ
നോലും മുടിക്കെട്ടിനാഴങ്ങളിൽ ഗന്ധ
മേതോ ഒളിപ്പിച്ചു, ചുണ്ടിൽ മദാർദ്രമി
പ്രേമം തുളുമ്പുന്നു, നീ രമിച്ചീടുക.

സ്പഷ്ടം തിരയുന്നു, ചൂഷണഹീനമാ
യിഷ്ടാത്മകാമന പൂത്തുല്ലസിക്കുന്ന
ക്ളിഷ്ട വിമുക്ത മനോഹര ഭൂമിക
എത്ര വിദൂരത്തിൽ,   നീ രമിച്ചീടുക.

നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
മുഗ്ദ്ധ വസന്തമേ, സ്വച്ഛ  പ്രണയമേ;
നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്നു
മന്ദാരസൂനങ്ങൾ, നീ രമിച്ചീടുക.



Thursday 19 December 2019

ധാക്ക റെയിൽ



ഇതൊരു വിഷമ വൃത്തമാണ്
തുടങ്ങിയ ഇടത്തു തിരിച്ചെത്തുന്ന ധാക്ക  റെയിൽ പോലെ
അല്ലെങ്കിൽ
വയറിളക്കം മാറാൻ ആവണക്കെണ്ണ കഴിച്ചപോലെ.

ദരിദ്രനായിരിക്കാൻ
അധികവില നൽകി
പാപ്പരാവുന്നവരെ പ്പോലെ,
പരിഹാരങ്ങൾ തേടി
പതനത്തിലേക്കു മാത്രം
യാത്ര ചെയ്യുന്നതെന്തിന്?

മതം...
അതൊരു പരിഹാരമല്ല
അതൊരു പതനമാണ്‌.
മനുഷ്യേതരരായിരിക്കാനുള്ള
പാഠ്യപദ്ധതിയാണ്.
അടിമത്തത്തിന്റെ സുവിശേഷമാണ്.
വെറുപ്പിന്റെ വചനമാണ്.
നുണയുടെ അദ്വൈതമാണ്.

Tuesday 17 December 2019

അഖണ്ഡം




മതമായിരുന്നു വിഭജനത്തിനു കാരണം. അധിനിവേശ കാലം മുതൽ മതത്തിന്റെ പേരിൽ കൊന്നു കൂട്ടിയ മനുഷ്യലക്ഷങ്ങളുടെ ശവ കുടീരങ്ങൾ ഒരബദ്ധം പോലെ വളർന്നുവരികയാണ്. മതത്തിനുത്തരം മതമല്ല. ആധുനിക മനുഷ്യന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം മതമാണോ?

അപ്പോൾ നമുക്കിന്ത്യയഖണ്ഡമാക്കാം
പക്ഷങ്ങൾ ഛേദിച്ച മതം മറക്കാം
ശാസ്ത്രാഞ്ജന ചർച്ചിത ലോചനത്താൽ
നോക്കാം വിഭാതാംശു വിരിഞ്ഞ ഭൂവിൽ.

മുറിച്ച  പാർശ്വാംഗയുഗങ്ങൾ വീണ്ടും
തിരിച്ചുചേർക്കാം മുറിവേറ്റ മെയ്യിൽ
അഖണ്ഡഗാത്രത്തിലജയ്യയായി
ചിരം ചരിക്കട്ടെ നവബ്രഹ്മപുത്ര.

പതഞ്ഞുപോകും  ഹിമസിന്ധു വീണ്ടും
പറഞ്ഞിടട്ടെ 'കാർഷിക ഭൂവൊരിന്ത്യ;
മതാന്ധമർത്യന്നു വിഴുപ്പു തൂകാൻ
മണൽത്തരിക്കൊപ്പമിടമില്ല മേലിൽ'.

തിരിഞ്ഞു നോക്കേണ്ട, യുഗങ്ങളായി
യവം തളിർത്തോരു വരണ്ട മണ്ണിൽ
നിണം ഭുജിച്ചാഭയെഴും കുടീരം
വളർന്നുപൊന്തുന്നൊരബദ്ധമായി.

മടിച്ചുനിൽക്കേണ്ട  വരേണ്യഗംഗേ,
മനുഷ്യരുണ്ടീ രണഭൂവിൽ വീണ്ടും
'അഹിംസ'യെന്നോതി നിവർന്നു നിൽക്കാൻ,
മറക്കു, മന്ദാകിനിയാക വീണ്ടും.

Tuesday 5 November 2019

ക്ഷമപ്പക്ഷികൾ




ചിറകടിച്ചുയരുന്ന നീർ ഖഗങ്ങൾ നിങ്ങൾ
പറയാതെ പോയ ക്ഷമാപണങ്ങൾ
നനവാർന്ന തൂവലിൻ തുമ്പിൽ നിന്നുതിരുന്നു
വ്യഥ പൊട്ടി വീഴും ചുടു കണങ്ങൾ

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

എവിടെയെൻ  സ്വപ്ന മരാളങ്ങളെ നിങ്ങൾ
നനവാർന്ന തൂവലാൽ തഴുകിത്തലോടുമോ 
ഗതകാല ശോക മഹാപുരാണത്തിലെ
പ്രതിനായകൻ കാക്കുമെരിയുന്ന നെഞ്ചകം?
------------
05.11.2019




Tuesday 15 October 2019

ഹോങ്കോങ്ങിന്റെ പേറ്റുനോവ്



ഇനിയുമൊരു 'ടിയാൻമെൻ' പിറക്കാൻ നേരമായീറ്റു-
മുറവിളി ഉയർന്നു, പേറ്റു നോവായി ഹോങ്കോങ്ങ്.
തമസിജ പഡുക്കൾ ദണ്ഡകാരണ്യമദ്ധ്യേ,
തളിരിലകൾ നുള്ളാൻ യാത്രയാകുന്നു കഷ്ടം.

---------------
01.07.2019

Wednesday 11 September 2019

ഖാണ്ഡവം






അന്ത്യോദകത്തിനു  മഞ്ഞുരുക്കാൻ സന്ധ്യ
ചെന്തീയെരിക്കും മഴക്കാടിനപ്പുറം
വിന്ധ്യ, സഹ്യാദ്രികൾ കീറി മുറിച്ചൊരു
ക്രന്ദനമെൻ കാതിലെത്തുന്നു ശാപമായ്. 

ജന്മാന്തരങ്ങൾക്കുമപ്പുറം കാതോർത്തു
ഖിന്നൻ പ്രപൗത്രൻ വിലപിപ്പു നിസ്ത്രപം,
"എന്തെൻ മരതകക്കാടുകൾ കത്തിച്ചു
വൻ ധ്രുവപ്രാലേയശൈലമുരുക്കി നീ..."

"മണ്മറഞ്ഞേറെ ഗണങ്ങൾ, വസിക്കുവാ-
നില്ലനുയോജ്യമല്ലീയുർവ്വി  ആകയാൽ.
ചേർച്ച വരുത്തുവാനാകാതെ ജന്തുക്കൾ
ചാർച്ചയുപേക്ഷിച്ചു പിന്മടങ്ങി ദ്രുതം "

"ചെന്താമരപ്പൂ വിരിഞ്ഞ  സരോവര
ബന്ധുര ഗേഹം വെടിഞ്ഞു മരാളങ്ങൾ,
സിന്ദൂര സന്ധ്യകൾ പോയ് മറഞ്ഞു, ഋതു
ബന്ധമഴിഞ്ഞു, തിര കവർന്നീക്കര."

നിൽപ്പു ഞങ്ങൾ വഴിവക്കിലധോമുഖ
ദുഃഖ ഭരിതരാം  ത്വൽ  പ്രപിതാമഹർ
ഒക്കെയും വെട്ടി നിരത്തി, വെണ്ണീറാക്കി
വക്ഷോജമൂറ്റിക്കുടിച്ചു തെഴുത്തവർ.

ഭൂമി ഉപേക്ഷിച്ചു പോകവേ, ആവാസ
സൗരയൂഥങ്ങൾ തിരഞ്ഞലഞ്ഞീടവെ,
നിന്നന്തരാത്മാവിനാഴങ്ങളിൽ പുക
ചിന്തും  വെറുപ്പായി മാറട്ടെ പൂര്‍വ്വികര്‍.

പോക നീ വത്സാ; ഉദകത്തിനിറ്റുനീർ
ശേഷിച്ചിടാത്തൊരനാവൃത്ത ഭൂമിയെ
ദൂരെ  ഉപേക്ഷിച്ചു പോകെ മറക്കൊല്ല
നേരുകൾ നൽകിയ പാഠമൊരിക്കലും.



---------------------
26.08.2019



Wednesday 17 July 2019

കൗതുകവാർത്തകൾ



വാർത്തകളുടെ ലോകം കീഴ്മേൽ മറിഞ്ഞുപോയി. സാങ്കേതികതയുടെ കുതിച്ചുചാട്ടത്തോടെ വാർത്തകളുടെ ഉറവിടവും, വ്യാപനവും, ഒഴുക്കും, ദിശയും ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. 'സത്യാനന്തര യുഗം' എന്നു പറയപ്പെടുന്ന ചുറ്റുപാട് എല്ലാക്കാലത്തുമുണ്ടായിരുന്നു. വാർത്തകൾ എല്ലാക്കാലത്തും വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും fake news  'യഥാർത്ഥ' വാർത്തയായി പരിണമിക്കുകയും, പല ആവർത്തി അവതരിക്കുകയും, അതു രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ വലിയ തോതിൽ മാറ്റി മറിക്കുകയും ചെയ്യന്ന ഭീകരമായ അവസ്ഥ, ഈ ദശകത്തിന്റെ പ്രതേകതയാണ്. മുഖ്യധാരാ മാധ്യമങ്ങൾ, മാധ്യമ ഉപഭോകതാക്കളെ അവരുടെ വരുതിയിൽ പിടിച്ചു നിറുത്തുവാനായി  കൗതുക-വൈകാരിക വാർത്തകളിൽ അഭയം തേടിയിരിക്കുന്നു എന്ന കേവല സത്യം നമ്മൾ തിരിച്ചറിയുന്നു.

വാർത്തയിൽ തട്ടി കമഴ്ന്നു വീണു ചില
നാട്ടു പ്രമാണിമാർ ഇന്നു പുലർച്ചയിൽ.

വാർത്ത വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
വാർത്താ വ്യവസായ ശാലയൊന്നിന്നലെ
കോർത്തു വിക്ഷേപിച്ച കൗതുകവാർത്തയിൽ
നാട്ടു പ്രമാണീസ് തകർന്നുപോയ് തൽക്ഷണം.

fake ആണതെന്നു വിലപിച്ചു കൊണ്ടവർ
fact നിരത്തിയെന്നാകിലും കേൾക്കുവാൻ
വാർത്തപ്പണിക്കാരണഞ്ഞില്ലണഞ്ഞവർ
പാർത്ത സത്യങ്ങൾ കെടുത്തിക്കളഞ്ഞുപോയ്.

സിംഹാസനങ്ങൾ കുലുക്കുവാൻ വാർത്തകൾ
തങ്കക്കിരീടം പണിയുവാൻ വാർത്തകൾ
ശൂന്യത്തിൽ നിന്നും മെനഞ്ഞിന്ദ്രജാലമായ്
target ചെയ്യുവാൻ കൗതുക വാർത്തകൾ.

data അരിച്ചു പെറുക്കി മസാലയും,
fat ഉം കടത്തിപ്പൊലിപ്പിച്ച വാർത്തകൾ
yeast മുളപ്പിച്ചു gas ആയ വാർത്തകൾ
തീറ്റയ്ക്കജീർണ്ണം ഉറപ്പായ വാർത്തകൾ.

നിർദ്ദോഷ സത്യം വളച്ചു നിറം ചേർത്തു
മസ്തിഷ്കമുറ്റിക്കുടിക്കുവാൻ വാർത്തകൾ,
നിസ്സംഗമായിച്ചിരിയിലൊളിപ്പിച്ച
പിച്ചാത്തിപോലെത്ര കൗതുകവാർത്തകൾ!

----------------
17.07.2019

Friday 24 May 2019

പിൻ ദർശിനി



മൂടുപടത്തിൻ ജനാലതന്നുള്ളിൽ നി  -
ന്നാരെയോ തേടിവരുന്നിന്ദ്രജാലമായ് 
ചേതോഹരം മിഴിപ്പൂക്കൾ, കിനാവുകൾ
നീന്തിത്തുടിക്കുന്നു മാനസ പ്പൊയ്കയിൽ.

ചാരെ ചരിക്കുമീ പിൻദർശിനിക്കുള്ളി-
ലാരോ കുലച്ചൊരീ ഇന്ദ്രധനുസ്സുകൾ
തേടുവതേതൊരു മാനസപ്പൊയ്കയിൽ
നീന്തിത്തുടിക്കും മരാള സ്വപ്നങ്ങളെ.

ദീപനാളങ്ങൾ പദങ്ങളാടുന്നൊരീ
ചാരു ശിലാ മണ്ഡപത്തിൽ നിശീഥിനി
കീറി മുറിക്കുന്ന നീലോല്പലങ്ങളെ-
ന്തോതുന്നു, കൂടണയാൻ തിടുക്കമോ? 

അവസാനത്തെ വണ്ടി



അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.


അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ 
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.

----------
27.09.2018

Wednesday 22 May 2019

മൗനമേഘങ്ങൾ



പെയ്യാതെ നിൽക്കും ഘനശ്യാമമൗനമേ
ചൊല്ലീടുമോ നിൻ പരിഭവങ്ങൾ?
ചൊല്ലാൻ മടിക്കുന്ന മൗനാധരങ്ങളെ
പെയ്യുമോ നിങ്ങൾ ഋതുവർഷമായ്

രാവു ചേക്കേറും ചികുരഭാരത്തിലെൻ
പാതി മുഖമൊളിപ്പിച്ചുനിൽക്കെ,
പാടാൻമറന്നൊരീറക്കുഴൽ ചാരത്തു
പ്രാണ മരുത്തിനെ കാത്തിരിക്കെ,
കാറ്റായുഴിഞ്ഞിടാം, മൗനം മറന്നെന്റെ
നീറ്റലിൽ നീ പെയ്തിറങ്ങീടുമോ?

പാതിമറഞ്ഞ പനിമതിതൻ നിഴൽ
വീണൊരീ മൗനസരോവരത്തിൽ,
തോണി തുഴഞ്ഞിരുൾ കീറി മറയുന്ന
പാതിരാഗ്രീഷ്മനിശ്വാസങ്ങളിൽ,
മൗനമുടഞ്ഞൊരാമന്ത്രണം സാഫല്യ-
പങ്കേരുഹമായ്‌ വിരിഞ്ഞിടട്ടെ.

എൻവിരൽകൊണ്ടൊന്നു തൊട്ടാലുടയുന്ന
മൺകുടം നിൻ മൗന മേഘങ്ങളിൽ
ഒന്നു ചുംബിക്കട്ടെ, നീ തുലാവർഷമായ്
എൻ നൊമ്പരങ്ങളിൽ പെയ്തിറങ്ങു.

------------
22.05.2019

Thursday 9 May 2019

ജന്മദിനം



പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു  ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"

താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"

കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?" 
-----------------
09.05.2019

Wednesday 24 April 2019

രണ്ടു ദ്വീപുകൾ


ന്യൂസിലാൻഡ് ചോദിച്ചു,
"അനുജത്തി, നിനക്കു സുഖമാണോ?"
ശ്രീലങ്ക പറഞ്ഞു "ഉം"
ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്കു
മൗനത്തിന്റെ മഹാസമുദ്രമുണ്ടായിരുന്നു.

*15 മാർച്ച് 2019 - ന്യൂസിലാൻഡ്,  ക്രൈസ്റ്റ് ചർച്ചിലെ ആരാധനാലയങ്ങളിൽ നരഹത്യ നടന്നു. 
*21 ഏപ്രിൽ 2019 - ശ്രീലങ്ക, കൊളംബോയിലെ  ആരാധനാലയങ്ങളിൽ നരഹത്യ നടന്നു.
--------------
24.04.2019

Thursday 18 April 2019

തീവണ്ടികൾ സമരത്തിലാണ്



കിതച്ചെത്തിയ ഒരു തീവണ്ടി ചോദിച്ചു
"കൊല്ലത്തിൽ എല്ലാ ദിനവും
കൊല്ലത്തു നിന്നും തുടങ്ങി
കൊല്ലത്തു വന്നവസാനിക്കുന്നതിൽ
എന്താണൊരു ത്രില്ല് ?"
അവളുടെ ലോകം
കൊല്ലത്തു തുടങ്ങി
മധുരയിൽ അവസാനിക്കുന്നു.
ഒരിടവേളയ്ക്കു ശേഷം മധുരയിൽ തുടങ്ങി
കൊല്ലത്തവസാനിക്കുന്നു.
കാഞ്ചീപുരം അവൾക്കകലെയായിരുന്നു.
വാരണാസി എന്നും ഒരു സ്വപ്നമായിരുന്നു.
നിസാമുദീൻ ഒരു കേട്ടുകേഴ്വിയും.

ഒരിക്കലെങ്കിലും ഓടിയെത്തുമ്പോൾ
ഇരുമ്പു പാളങ്ങൾ ഒന്നിക്കുമെന്നവൾ കരുതി.
സമാന്തരങ്ങൾ ഒരുമിക്കുമെന്നു
ഓരോ യാത്രയിലും അവൾക്കുറപ്പുകിട്ടിയിരുന്നു.
ഹതാശരായി ഓടാൻ മാത്രം വിധിക്കപ്പെട്ട തീവണ്ടികൾ!
കിതച്ചു, പൊടിയേന്തി, വിതുമ്പി, കരിപിടിച്ച
എത്രയോ യാത്രകൾ!
അവരുടെ സ്വപ്നങ്ങളിൽ പാളങ്ങളില്ലാത്ത
സമതലങ്ങൾ ഉണ്ടായിരുന്നു.
ഇരുമ്പു പാളങ്ങളുടെ പ്രത്യക്ഷ നിയന്ത്രണങ്ങളും,
ടൈം ടേബിൾ ഗ്രന്ഥങ്ങളുടെ അദൃശ്യ നിയന്ത്രണങ്ങളും
ഇല്ലാത്ത ഒരു സമലോകം ഉണ്ടായിരുന്നു.

സമയം തെറ്റി ഓടുന്ന ഗാന്ധിദം എക്സ് പ്രസ്സുകൾ,
ഇഷ്ടമില്ലാത്തവരുമായി ഓടുന്ന കണ്ണൂർ എക്സ് പ്രസ്സുകൾ,
ആർക്കോ വേണ്ടി പൊങ്ങച്ചം കാട്ടാൻ വിധിക്കപ്പെട്ട
രാജധാനി എക്സ് പ്രസ്സുകൾ,
ഒരിക്കലെങ്കിലും കാലിയായി യാത്ര ചെയ്യാൻ കഴിയാത്ത
പാവം തീവണ്ടികൾ.
കാലത്തിനൊപ്പമെത്താനുള്ള നിരന്തരമായ
പരക്കം പാച്ചിലുകൾ...

തീവണ്ടികൾ സമരത്തിലാണ്...
നാളെ അവർ ഇരുമ്പു പാളങ്ങളിൽ നിന്നും പുറത്തുവരും.
അന്നവർ ഇഷ്ടമുള്ള ഇടങ്ങളിൽ
തനിയെ യാത്ര ചെയ്യും.
ആരെയും ഭയക്കാതെ,
അല്പം ധിക്കാരമായിട്ടു തന്നെ!
-------------------
16.04.2019

ഡിജിറ്റലിലേക്ക്*





കവിത വന്നെന്റെ ജാലകപ്പാളിതൻ
വെളിയിടത്തിലായ് നിൽക്കുന്നു, ശാന്തമീ
പുലരിയിൽ ചെറു വാകകൾ പൂക്കുന്ന
നറു സുഗന്ധത്തി ലെന്തോ മറന്നപോൽ.

കരുണയോലും മിഴിപ്പൂക്കൾ തേടുന്ന 
പുതു സമീക്ഷയീ ജാലകപ്പാളിക്കു
പുറകിലുത്സവ മേളം മുഴക്കുന്നു.
വരിക ധന്യ നീ സൗന്ദര്യധാമമെ!

പതിയെ ഞാൻ തുറന്നീടട്ടെ ജാലകം
പുളകമേകിയെൻ കൈകൾ കവർന്നിടു.
തരള കോമള കാമ്യ പാദങ്ങൾ വ-
ച്ചകമലരിൽ കടന്നു വന്നീടു നീ.

കണിശമായ് 'ഏക,ശൂന്യ'ങ്ങൾ മീട്ടുന്ന
മധുര മായാവിപഞ്ചികാ ഗാനത്തിൽ
കവന കന്യകേ കാൽച്ചിലമ്പിട്ടു നീ
 മഹിത, ലാസ്യ പദങ്ങളാടീടുക.

പഴമ മാറാല കെട്ടിയ താളിന്റെ
പടിയിറങ്ങിത്തിരിഞ്ഞു നോക്കാതെ നീ
മഷിപുരണ്ടിഷ്ടവസനമുപേക്ഷിച്ചു
ശമ്പള വാഗ്ദത്ത ഭൂമിക തേടുന്നു.

ഇവിടമാണു നീ തേടുന്നനശ്വര
പ്രണയ സാന്ത്വന ശ്രീരംഗമണ്ഡപം.
ഇവിടമാണു നീ തേടും വിപഞ്ചികാ
മധുര നാദം മുഴങ്ങും സഭാതലം.

കനക നൂപുരം ചാർത്തി, സുസ്മേരത്തി-
നൊളി പരത്തി നീ നർത്തനമാടവെ
മരണ സ്വപ്‌നങ്ങൾ കാണാ മരങ്ങളെ-
ത്തഴുകി തെന്നലെൻ കാതിൽ മന്ത്രിക്കുന്നു.

"തിരകൾ മാടി വിളിക്കുന്നു, പിന്നിൽ നി-
ന്നടവി 'കാത്തുനിൽക്കെന്നു' ചൊല്ലീടുന്നു,
ഇനി വിളംബമില്ലെത്രയോ ദൂരങ്ങൾ
കരുതി നിൽക്കുന്നു കാലാതിവർത്തിയായ്"


 ---------------------------
* 18.04.2019

Sunday 14 April 2019

കോംഗോയിലെ വിലാപ കുമാരി



(നീണ്ട കവിതകൾ ഞാനും വായിക്കില്ല. എന്നുകരുതി എഴുതാതിരിക്കാൻ കഴിയില്ലല്ലോ! തുടർച്ചയായ ആഭ്യന്തര കലാപത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോ, ദുരിതത്തിലേക്കു കൂപ്പുകുത്തി. ഭൂരിപക്ഷം പട്ടിണിയിൽ ആണെങ്കിലും സമ്പന്ന ഭവനങ്ങളിലെ ചരമങ്ങൾക്കു വിലപിക്കാൻ സ്ത്രീകളെ കൂലിക്കെടുക്കുന്നു. ഈ ഒരു പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ്. കൂലിയ്ക്കു വിലപിക്കുന്ന സുന്ദരി ഒരിക്കൽ തന്റെ ഗ്രാമത്തിൽ വച്ച് അപരിചിതനായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. അവളുടെ മനസ്സു കവർന്നുകൊണ്ടാണ് അവൻ അന്നു പോയത്. അടുത്ത ദിവസം ശവത്തിനു മുന്നിൽ വിലപിക്കാൻ പോയ അവൾക്ക് എന്തു സംഭവിച്ചു?)

ഇന്നും പതിവുപോൽ കൂലിക്കു കേഴുവാൻ
വന്നു കുബേര ഗേഹത്തിലവൾ
പോയവർക്കായിട്ടൊരുക്കും വിലാപത്തി-
ലാമോദമോടവൾ പങ്കുചേരും.
കാലം കഴിഞ്ഞ കളേബരത്തിന്നപ-
ദാനങ്ങൾ ചൊല്ലി ക്കരഞ്ഞീടുകിൽ
കൂലി അന്തിക്കു ലഭിക്കും, അതുകൊണ്ടു
പാതയോരത്തെ കുടിൽ പുകയും.

കാതരയാണവൾ, ഏകാവലംബമ-
ക്കൂരയിൽ പാർക്കും വയോധികർക്കും
കൂടപ്പിറപ്പായ കാലിച്ചെറുക്കനും,
കോലമായ് മാറിയ മാർജാരനും.

പണ്ടൊരു നാളിൽ, സമൃദ്ധിതൻ തീരത്തു
ചെമ്പനീർ പൂക്കൾ വിരിഞ്ഞ നാളിൽ,
വന്നു ഭവിച്ചോരശിനിപാതം പോക്കി
എല്ലാ സുരക്ഷയും ഗ്രാമങ്ങളിൽ.
സ്വാർഥ മോഹങ്ങൾക്കു കൂട്ടായിരിക്കുവാൻ
രാജ്യാഭിമാനം ഹനിച്ചീടുവോർ,
രാഷ്ട്ര വിധ്വംസനം ചെയ്തു സമ്പത്തിന്റെ
ശാശ്വത ഗേഹം പണിഞ്ഞിടുവോർ,
രാഷ്ട്രീയമെന്തെന്നറിയാത്തവർ, കക്ഷി
രാഷ്ട്രീയ ചേരിപ്പടയാളികൾ,
തീർത്തോരരക്ഷിത ദേശത്തിൽ നിത്യവും 
കൂട്ടക്കുരുതിയും, പോർവിളിയും.

കർഷകരില്ലാനിലങ്ങൾ, ഉപേക്ഷിച്ച 
നർത്തനശാലകൾ, ഫാക്ടറികൾ,
നട്ടം തിരിക്കും കവർച്ചകൾ, മാഫിയ 
തട്ടിപ്പറിക്കും സ്വകാര്യതയും.
ചേരിതിരിഞ്ഞൊരാഭ്യന്തരയുദ്ധത്തിൽ 
ചേരിയായ് മാറി ഗ്രാമാന്തരങ്ങൾ. 

പട്ടിണി കൊണ്ടു പൊരിഞ്ഞീടവെ വയർ 
കത്തിപ്പുകഞ്ഞുടൽ വാടിയനാൾ  
കിട്ടിയവൾക്കൊരു ലാവണം, ഭാഗ്യമോ,
നിത്യം കരഞ്ഞിടാൻ ചാവുകളിൽ. 
ദുഃഖം വിലയിട്ടെടുക്കും ധനാഢ്യർതൻ 
സ്വപ്ന സമാനമാം സൗധങ്ങളിൽ 
പട്ടിൽ പൊതിഞ്ഞു കിടത്തുന്നറിയാത്ത 
നിശ്ചേഷ്ട ദേഹത്തെ നോക്കി നോക്കി 
ഒട്ടും മടിക്കാതെ കേഴും, കരയുവാൻ 
എത്രയോ കാരണം ഉണ്ടവൾക്ക്. 

ജീവിച്ചിരിക്കെ പരിഗണിക്കപ്പെടാ 
തൂഴിയിൽ സർവ്വം സഹിച്ചെങ്കിലും 
പോയിക്കഴിഞ്ഞാലൊരുക്കും ചടങ്ങിനു 
പോയിക്കരഞ്ഞവൾ മോദമോടെ.
ദുഷ്ടനെ സൽഗുണ സമ്പന്നനാക്കിടും 
ലുബ്ധനെ ശിഷ്ടനായ് വാഴ്ത്തുമവൾ 
ഇല്ലാ മഹത്വങ്ങൾ എണ്ണിപ്പറഞ്ഞിടും 
പൊള്ള വചനങ്ങളർപ്പിച്ചിടും.

ഇന്നലെ സന്ധ്യക്കു പോകും വഴിക്കവൾ
കണ്ടു കവലയ്ക്കരികിലായി,
കോമള ഗാത്രനൊരുവൻ വഴി തെറ്റി
ദാഹ നീരിന്നു വലഞ്ഞിടുന്നു.
മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.
പാതിരാവായിക്കഴിഞ്ഞിട്ടുമോമലാൾ-
ക്കായില്ലുറങ്ങാൻ കഴിഞ്ഞതില്ല.

ആരെറിഞ്ഞീ മലർ ചെണ്ടു നിൻ മാനസ
നീല സരസ്സിന്റെ ആഴങ്ങളിൽ?
പ്രേമാഭിലാഷത്തിനോമൽ തരംഗങ്ങൾ
ഓളങ്ങൾ നിന്നെ പ്പൊതിഞ്ഞിടുമ്പോൾ
പേരറിയാത്തൊരു നൊമ്പരത്തിൻ മുഗ്ധ
ഭാവ ലയത്തിൽ മറന്നു പോയി.
ആരോ കിനാവിലെ രാജ മാർഗ്ഗങ്ങളിൽ
തേരു തെളിച്ചു കടന്നു പോയി?

ഇന്നും   പതിവുപോൽ കൂലിക്കു കേഴുവാൻ
വന്നു കുബേര ഗേഹത്തിലവൾ.
തോഴികൾ വാവിട്ടു കേഴുന്നു, കാണികൾ
കേഴാതിരിക്കുവാൻ പാടുപെട്ടു.
ആദ്യമായായന്നവൾ കേഴുവാനാവാതെ
ആത്മഹർഷത്തിൽ കുരുങ്ങി നിന്നു.
ഉള്ളിൽ രമിക്കുമനുരാഗവീചികൾ
ചെല്ലച്ചെറു മന്ദഹാസമായി
മെല്ലെ പുറപ്പെട്ടു പോകവേ തോഴികൾ
തെല്ലമ്പരപ്പോടെ  നോക്കിയപ്പോൾ,
ചുറ്റു മിരുന്നവർ, പൊട്ടിക്കരഞ്ഞവർ
ഇറ്റു കോപത്തോടെ നോക്കിയപ്പോൾ,
പട്ടിൽ പൊതിഞ്ഞു കിടത്തിയ ദാനവൻ
പെട്ടെന്നിമകൾ തുറന്നു നോക്കി!